സെല്‍ഫി എടുക്കുന്നതിനിടെ മൊബൈല്‍ ഡാമില്‍ വീണു; വെള്ളം വറ്റിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍;  സസ്‌പെന്‍ഷന്‍

സെല്‍ഫി എടുക്കുന്നതിനിടെ മൊബൈല്‍ ഡാമില്‍ വീണു; വെള്ളം വറ്റിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ഡാമില്‍ വീണ വിലകൂടിയ മൊബൈല്‍ ഫോണ്‍ വിണ്ടെടുക്കുന്നതിന് 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഒരുലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാന്‍, വെള്ളം ഉപയോഗ യോഗ്യമല്ലെന്ന് കള്ളം പറഞ്ഞാണ്പുറത്തേക്ക് ഒഴുക്കിക്കളഞ്ഞത്. ഇതിനായി മേലുദ്യോഗസ്ഥനില്‍ നിന്ന് അനുമതി വാങ്ങുകയും ചെയ്തു. അധികാരം ദുര്‍വിനിയോഗം നടത്തിയതിനാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനായ ഇയാളെ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.

ഛത്തീസ്ഗഡിലെ കാന്‍കര്‍ ജില്ലയിലെ കോലിബേഡ ബ്ലോക്കിലെ ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥനായ രാജേഷ് വിശ്വാസിനെതിരെയാണ് നടപടി. ഇയാള്‍ അവധിക്കാലം ആഘോഷിക്കാനായാണ് ഖേര്‍ക്കട്ട ഡാമിലെത്തിയപ്പോഴാണ് പതിനഞ്ച് അടി ആഴമുള്ള വെള്ളത്തിലേക്ക് ഫോണ്‍ അബദ്ധത്തില്‍ വീണത്. ഫോണ്‍ ലഭിക്കുന്നതിനായി 1500 ഏക്കര്‍ കൃഷി നനയ്ക്കാന്‍ ആവശ്യുള്ള അത്രയും വെള്ളമാണ് ഒഴുക്കിക്കളഞ്ഞത്.

മൂന്ന് ദിവസമാണ് ഇത്തരത്തില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിക്കളഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരാതിയെ തുടര്‍ന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വെള്ളം വറ്റിക്കുന്നത് തടയുകയായിരുന്നു. അപ്പോഴെക്കും ആറടി വെള്ളം ഒഴുക്കിക്കളഞ്ഞിരുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു. സെല്‍ഫി എടുക്കുന്നതിനിടെയാണ് തന്റെ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണതെന്നും അതില്‍ ഓഫീസ് വിവരങ്ങള്‍ ഉള്ളതിനാലാണ് ഫോണ്‍ വീണ്ടെടുക്കാന്‍ എല്ലാ വഴികളും തേടിയതെന്നുമാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്റെ വാദം.

ഇലക്ട്രിക് സ്‌കൂട്ടറില്‍ വേഗം കൂട്ടി തട്ടിപ്പ്; ഷോറൂമുകളില്‍ റെയ്ഡ്

ഇലക്ട്രിക് സ്‌കൂട്ടറില്‍ വേഗം കൂട്ടി തട്ടിപ്പ്; ഷോറൂമുകളില്‍ റെയ്ഡ്

കൊച്ചി: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മോട്ടോര്‍ ശേഷി കൂട്ടി തട്ടിപ്പ് നടക്കുന്നതായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഷോറൂമൂകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ റെയ്ഡ്. കൊച്ചി ഉള്‍പ്പടെ പതിനൊന്ന് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. മാനുഫാക്‌ചേഴ്‌സിന് നൂറ് കോടി രൂപ പിഴ ഈടാക്കാവുന്ന തട്ടിപ്പാണ് കണ്ടെത്തിയതെന്ന് കൊച്ചിയില്‍ റെയ്ഡിന് നേതൃത്വം നല്‍കിയ ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത് പറഞ്ഞു.

250 വാട്‌സ് ശേഷിയുള്ള വാഹനങ്ങള്‍ ശേഷി കൂട്ടി വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. ലൈസന്‍സും രജിസ്‌ട്രേഷനും വേണ്ടാത്തവയാണ് 25കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാവുന്ന വാഹനങ്ങള്‍. ഇവയുടെ മോട്ടോര്‍ ശേഷി കൂട്ടി വേഗം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഷോറൂമിലാണോ നിര്‍മ്മാതാക്കളാണോ ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നതെന്ന് വ്യക്തമല്ലെന്ന് കമ്മീഷണര്‍ പറഞ്ഞു. വേഗം കൂട്ടുന്നതുമൂലം അപകടങ്ങള്‍ ഉണ്ടായാല്‍ യാത്രക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കൽ; നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി

ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കൽ; നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി

കൊച്ചി: ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി. ഒരു ക്ഷേത്രത്തിൽ നിന്നും മറ്റൊരു ക്ഷേത്രത്തിലേക്ക് ഉത്സവത്തിനായി കൊണ്ടുപോകുമ്പോൾ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണം. ഇക്കാര്യത്തിൽ സർക്കാർ ശ്രദ്ധ പതിപ്പിക്കണമെന്നും ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ജില്ലാതലത്തിൽ നിരീക്ഷണ സമിതി വേണമെന്നും കോടതി പറഞ്ഞു. വിഷയത്തിൽ സംസ്ഥാന സർക്കാർ അടക്കമുള്ളവർക്ക് കോടതി നോട്ടീസ് നൽകി.

എന്റെ കേരളം പ്രദർശന വിപണന മേള: മാധ്യമ അവാർഡുകൾക്ക് അപേക്ഷിക്കാം

എന്റെ കേരളം പ്രദർശന വിപണന മേള: മാധ്യമ അവാർഡുകൾക്ക് അപേക്ഷിക്കാം

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾക്ക് മെയ് 30 വരെ അപേക്ഷിക്കാം. അച്ചടി, ദൃശ്യ മാധ്യമങ്ങൾക്ക് വെവ്വേറെയാണ് അവാർഡ്.

അച്ചടിമാധ്യമം വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ, മികച്ച ന്യൂസ് ഫോട്ടോഗ്രാഫർ എന്നിവർക്കും ദൃശ്യമാധ്യമത്തിൽ മികച്ച റിപ്പോർട്ടർ മികച്ച ക്യാമറാമാൻ എന്നിവർക്കുമാണ് അവാർഡ്. അച്ചടി, ദൃശ്യ മാധ്യമങ്ങളിലെ മികച്ച കവറേജിനും പുരസ്ക്കാരം നൽകും.മെയ് 10 മുതൽ മെയ് 20 വരെയുള്ള വാർത്തകൾ അവാർഡിനായി പരിഗണിക്കും. പുരസ്‌കാരത്തിനായി ബ്യൂറോ ചീഫിന്റെ സാക്ഷ്യപ്പെടുത്തൽ സഹിതമാണ് അപേക്ഷിക്കേണ്ടത്. അച്ചടി മാധ്യമത്തിനുള്ള എൻട്രികൾ പത്ര കട്ടിംഗ് ഉൾപ്പെടെ മൂന്ന് കോപ്പികൾ സഹിതം അയക്കേണ്ടതാണ്.

ദൃശ്യമാധ്യമത്തിനുള്ള വീഡിയോ എൻട്രികൾ അഞ്ച് മിനുട്ടിൽ കവിയരുത്. പ്രക്ഷേപണം ചെയ്ത വീഡിയോ സ്റ്റോറിയുടെ എം.പി 4 ഫോർമാറ്റിൽ ഡി.വി.ഡി സഹിതം എൻട്രികൾ സമർപ്പിക്കണം. ഒരാൾക്ക് ഒരു എൻട്രി അയക്കാവുന്നതാണ്.

അപേക്ഷകൾ മെയ് 30ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽസ്റ്റേഷൻ, കോഴിക്കോട് -673020 എന്ന വിലാസത്തിലോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് –0495-2370225.

യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വിഡിയോകളാക്കി പ്രചരിപ്പിച്ച യുവാവ് പിടിയിൽ

യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വിഡിയോകളാക്കി പ്രചരിപ്പിച്ച യുവാവ് പിടിയിൽ

കൽപ്പറ്റ: യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വിഡിയോകളാക്കി പ്രചരിപ്പിച്ച യുവാവ് പിടിയിൽ. വയനാട് ചുളളിയോട് സ്വദേശി അജിന്‍ പീറ്ററാണ് അറസ്റ്റിലായത്.
പരാതിക്കാരിയും എംബിഎ ബിരുദധാരിയുമായ യുവതി അജിന്‍ പീറ്ററുമായി സൗഹൃദത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വഷളായതോടെ യുവാവ് ചിത്രങ്ങൾ മോര്‍ഫ് ചെയ്ത് വിഡിയോകളാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അമ്പലവയലിലെ ഇറച്ചിക്കടയിലെ ജീവനക്കാരന്റെ നമ്പറിൽ വാട്‌സ്ആപ്പ് അക്കൗണ്ടുണ്ടാക്കിയാണ് ഇയാൾ വിഡിയോ പ്രചരിപ്പിച്ചത്. തമിഴ്‌നാട് പന്തല്ലൂര്‍ സ്വദേശിയായ മറ്റൊരാളുടെ ഫോണ്‍ നമ്പറും ഇതേ രീതിയില്‍ പ്രതി ദുരുപയോഗം ചെയ്തു.

യുവതിയുടെ അയല്‍വാസികളുടെ നമ്പറിലേക്കടക്കം വിഡിയോ അയച്ചു. ഫോണ്‍ നമ്പരിന്റെ ഉടമകളെ ചോദ്യം ചെയ്തപ്പോഴാണ് യുവാവിനെക്കുറിച്ച് സൂചന ലഭിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. 520 രൂപയാണ് രണ്ട് ദിവസംകൊണ്ട് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,520 രൂപയാണ്.

ഇന്നലെ സ്വർണത്തിന് 360 രൂപ കുറഞ്ഞിരുന്നു. ഇന്നലെ രാവിലെ 1958 ഡോളറായിരുന്നു അന്തരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വില. വൈകിട്ട് 7 മണിയ്ക്ക് യുഎസ് വിപണി തുറന്നപ്പോൾ സ്വർണ വില 1944 ഡോളറിലേക്ക് എത്തി. ഇതോടെ സംസ്ഥാനത്തും സ്വർണവില കുത്തനെ ഇടിഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 15 രൂപ കുറഞ്ഞു. ഇന്നലെ 45 രൂപയുടെ ഇടിവുണ്ടായിരുന്നു. വിപണി വില 5565 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 10 രൂപ കുറഞ്ഞു. വിപണി വില 4610 രൂപയാണ്.