കാര്‍ യാത്രയ്ക്കിടെ 31 കാരിയെ പീഡിപ്പിച്ചു; ബന്ധുവും ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റില്‍

കാര്‍ യാത്രയ്ക്കിടെ 31 കാരിയെ പീഡിപ്പിച്ചു; ബന്ധുവും ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നിയില്‍ യുവതിയെ ബന്ധുവും ഭര്‍ത്താവിന്റെ സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു. കേസില്‍ വാഴമുട്ടം സ്വദേശി രഞ്ജിത്ത്, വള്ളിക്കോട് സ്വദേശി അനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ പരാതിയുടേയും യുവതി നല്‍കിയ മൊഴിയുടേയും അടിസ്ഥാനത്തിലാണ് രണ്ട് യുവാക്കള്‍ പിടിയിലായത്. കഴിഞ്ഞ മാസം 26 ന് രാത്രി ഒമ്പതു മണിയോടെയാണ് സംഭവം.

ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഭാര്യ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രയിൽ ആകുകയും ഇവരെ കാണാന്‍ ദമ്പതികള്‍ പോകാനും തയ്യാറെടുത്തു. സുഹൃത്തുക്കളായ വേറെയും ചിലര്‍ കൂടി ആശുപത്രിയില്‍ പോകാനെത്തി. ആളുകള്‍ കൂടുതലായതിനാല്‍ ഭര്‍ത്താവ് മറ്റൊരാള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ ആശുപത്രിയിലേക്ക് പോയി. ബന്ധുവിനും ഭര്‍ത്താവിന്റെ സുഹൃത്ത് അനീഷിനും മറ്റൊരു യുവാവിനുമൊപ്പം യുവതി കാറിലും ആശുപത്രിയിലേക്ക് പോയി.

വഴിമധ്യേ ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് രഞ്ജിത്തും അനീഷും കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് 31 കാരിയായ യുവതി മൊഴിയില്‍ വ്യക്തമാക്കിയത്. ഇന്ധനം തീര്‍ന്നുപോയതുകൊണ്ടാണ് വൈകിയതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. പിന്നീട് വീട്ടിലെത്തിയശേഷമാണ് യുവതി നടന്ന സംഭവങ്ങള്‍ ഭര്‍ത്താവിനോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിവരം കോന്നി പൊലീസില്‍ അറിയിച്ചു. കേസെടുത്ത പൊലീസ് യുവതിയുടെ വൈദ്യപരിശോധന നടത്തിയിരുന്നു.

തിരുവനന്തപുരത്ത് വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അവണാകുഴി സ്വദേശി ലീലയെ (65) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫൊറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തി. കൊലപാതകമാണോ എന്ന് പരിശോധിക്കുന്നതായി പൊലീസ് സൂചിപ്പിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിൽ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. മദ്യപാനിയായ മകൻ ബിജുവും ലീലയുമായി ഏതാനും ദിവസം മുമ്പ് വീട്ടിൽ വഴക്കുണ്ടായിരുന്നു. പോക്സോ കേസിൽ അറസ്റ്റിലായ ബിജു ഒരാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എസ് എൽ ശ്യാം അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എസ് എൽ ശ്യാം അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്എല്‍ ശ്യാം അന്തരിച്ചു. 54 വയസ്സായിരുന്നു. അസുഖ ബാധിതനായി കുറച്ചു നാളായി ചികിത്സയില്‍ ആയിരുന്നു.
ദീപിക, കേരള കൗമുദി എന്നീ പത്രങ്ങളില്‍ ലേഖകന്‍ ആയിരുന്ന ശ്യാം കലാകൗമുദി തിരുവനന്തപുരം ബ്യൂറോ ചീഫ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി പദം വഹിച്ചിട്ടുണ്ട്. സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഭാര്യ: ഇന്ദു (സെക്രട്ടേറിയറ്റ്)
മകന്‍: മാധവന്‍. സംസ്‌കാരം വൈകിട്ട് ആറു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍.

എം.ഡി.എം.എയുമായി മുടപുരം സ്വദേശി പിടിയിൽ

എം.ഡി.എം.എയുമായി മുടപുരം സ്വദേശി പിടിയിൽ

പോത്തൻകോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എ വില്പനയ്ക്കായി കൊണ്ടുവന്ന മുടപുരം സ്വദേശി പിടിയിൽ. മുബാറക് എന്ന നൗഷാദ്(50) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കഴക്കൂട്ടം എക്സസൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. സുധീഷ് കൃഷ്ണയുടെ നേതൃത്വത്തിൽ മുരുക്കുംപുഴ കോഴിമട ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

സിന്തറ്റിക് ഇനത്തിൽപ്പെട്ട മാരക മയക്കുമരുന്നായ എം.ഡി.എം.എ 8.45 ഗ്രാം ഇയാളിൽ നിന്നും പിടിച്ചെടുത്തു. പകൽ ആക്രി വ്യാപാരം നടത്തുന്ന ഇയാൾ ഓട്ടോറിക്ഷ ഡ്രൈവർ കൂടിയാണ്. ആക്രി വ്യാപാരത്തിന്റെ മറവിൽ ഇയാൾ വ്യാപകമായി ചെറുപ്പക്കാർക്ക് മയക്കുമരുന്ന് വില്പന നടത്തിവരികയായിരുന്നു. എക്സൈസിന്റെ രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെ അന്വേഷണ ഏജൻസികൾ ഏറെനാളായി ഇയാളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു.

കഴക്കൂട്ടം മേഖലയിലെ ചെറുപ്പക്കാർക്കിടയിൽ വില്പന നടത്തുന്നതിനായി ഓട്ടോറിക്ഷ ഡ്രൈവർ എന്ന വ്യാജേന മയക്കുമരുന്നുമായി എത്തിയപ്പോഴാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. എം.ഡി.എം.എ വില്പന നടത്തി കിട്ടിയ 21,000 രൂപയും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അറബിക്കടലിലൂടെ ലഹരി വസ്തുകള്‍ കടത്താന്‍ ഉപയോഗിച്ച മദര്‍ഷിപ്പ് മുങ്ങിയെന്ന് സ്ഥിരീകരണം

അറബിക്കടലിലൂടെ ലഹരി വസ്തുകള്‍ കടത്താന്‍ ഉപയോഗിച്ച മദര്‍ഷിപ്പ് മുങ്ങിയെന്ന് സ്ഥിരീകരണം

അറബിക്കടലിലൂടെ ലഹരി വസ്തുകള്‍ കടത്താന്‍ ഉപയോഗിച്ച മദര്‍ഷിപ്പ് മുങ്ങിയെന്ന് സ്ഥിരീകരണം. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നാവികസേനയ്ക്കു മുന്നില്‍ വച്ചാണ് മദര്‍ഷിപ്പ് മുങ്ങിയത്. ഇറാനിലെ ചാന്പാര്‍ പോര്‍ട്ടില്‍നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ബോട്ട് പുറപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ മയക്കുമരുന്നുണ്ടെന്നും എന്‍സിബിക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.

ഓട്ടോമാറ്റിക് ഇന്‍ഡിക്കേറ്റ് സിസ്റ്റത്തിലൂടെ ബോട്ടിന്റെ നീക്കം തിരിച്ചറിഞ്ഞ നാവികസേന പിന്തുടര്‍ന്നതോടെയാണ് മദര്‍ഷിപ്പ് മുക്കി ഇതിലുണ്ടായിരുന്നവര്‍ കടന്നുകളഞ്ഞത്. ഈ ഷിപ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. കൂടുതല്‍ മയക്കുമരുന്ന് ഉടന്‍ പിടിച്ചെടുക്കുമെന്നും എന്‍സിബി അറിയിച്ചു. ഏഴ് പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. മറ്റുള്ളവര്‍ സ്പീഡ് ബോട്ടില്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്. കൂടുതല്‍ മയക്കുമരുന്ന് ഉടന്‍ പിടിച്ചെടുക്കുമെന്ന് എന്‍സിബി അറിയിച്ചു.

വൈദ്യുതി കുടിശ്ശിക നൽകുന്നതിനെ ചൊല്ലി കെഎസ്ഇബിയും പൊലീസും തമ്മിൽ പോര്

വൈദ്യുതി കുടിശ്ശിക നൽകുന്നതിനെ ചൊല്ലി കെഎസ്ഇബിയും പൊലീസും തമ്മിൽ പോര്

തിരുവനന്തപുരം: വൈദ്യുതി കുടിശ്ശിക നൽകുന്നതിനെ ചൊല്ലി കെഎസ്ഇബിയും പൊലീസും തമ്മിൽ അസാധാരണ പോര്. കുടിശ്ശിക അടക്കാത്തതിനാൽ ജപ്തി നടപടിക്ക് നോട്ടീസ് നൽകിയ ബോർഡിന് തിരിച്ച് കത്ത് നൽകി പൊലീസ്. കെഎസ്ഇബിക്ക് സംരക്ഷണം നൽകിയ വകയിലെ 130 കോടി നൽകിയ ശേഷം കുടിശ്ശികയെ കുറിച്ച് സംസാരിക്കാമെന്നാണ് എഡിജിപിയുടെ കത്ത്. രണ്ട് സർക്കാർ വകുപ്പുകൾ തമ്മിൽ കുടിശ്ശികയിൽ പൊരിഞ്ഞ പോരാണ് നടക്കുന്നത്.

വൈദ്യുതി കുടിശിക നൽകാത്തതിനാൽ കെഎപി മൂന്നാം ബറ്റാലിയനെതിരെയാണ് വൈദ്യുതി ബോർഡ് ജപ്തി നടപടികള്‍ തുങ്ങിയത്. 2004 മുതൽ 2009 വരെയുള്ള കുടിശികയും പിഴയും അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജപ്തി നോട്ടീസ്. സമാനമായി പല പൊലിസ് യൂണിറ്റുകള്‍ക്കും നോട്ടീസെത്തിയതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അസാധാരണ തുടർനടപടി.

കെഎസ്ഇബി ആസ്ഥാനത്തിനും അണകെട്ടുകള്‍ക്കും സംഭരണ കേന്ദ്രങ്ങള്‍ക്കുമെല്ലാം സംരക്ഷണം നൽകുന്നത് പൊലിസാണ്. സംരക്ഷണം നൽകുന്നതിന് ബോർഡ് പണം നൽകുന്നുണ്ട്. പൊലിസടക്കേണ്ട വൈദ്യുതി ചാർജ്ജും സംരക്ഷണത്തിന് നൽകേണ്ട പ്രതിഫലവും കൂട്ടിക്കിഴിച്ച് തിട്ടപ്പെട്ടുത്തി ഇരുകൂട്ടരും മുന്നോട്ടുപോവുകയായിരുന്നു. 2021ല്‍ തുക കൈമാറ്റം സംബന്ധിച്ച തർക്കമുണ്ടായി. അങ്ങനെ വൈദ്യുതിയ്ക്കു തുക നൽകുന്നതിന് പകരം പൊലിസിന് നൽകേണ്ട പ്രതിഫലം കുറവു ചെയ്യുന്ന കാര്യത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഏറെനാളായി തർക്കമുണ്ട്.

ഇതിനിടെ ബോർഡ് കുടിശിക ചൂണ്ടികാട്ടി നോട്ടീസുകള്‍ അയച്ചതാണ് പൊലിസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. 130 കോടി രൂപ പൊലിസിന് നൽകാനുള്ള തുക ആദ്യം നൽകിയിട്ട് ജപ്തി ആലോചിക്കാമെന്നാണ് എഡിജിപി കെ. പത്മകുമാർ കെഎസ്ഇബി ചെയർമാന് കത്ത് നൽകിയത്. സംരക്ഷണം നൽകുന്നതിനുള്ള കുടിശിക പിരിച്ചെടുക്കാത്തതിനാൽ പല ഓഡിറ്റുകള്‍ക്കും പൊലിസ് മറുപടി നൽകേണ്ടിവരുന്നു. അതിനാൽ തരാനുള്ള പണം ഡിജിപിയുടെ പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റായി ഉടൻ നൽകണം. കുടിശിക അടയ്ക്കണമെന്ന കാര്യത്തിൽ ബോർഡ് ഉന്നയിച്ച ന്യായങ്ങളിൽ വ്യക്തത തേടി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.