തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനൽ പാർക്കിങ്ങിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനൽ പാർക്കിങ്ങിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

തിരുവനന്തപുരം: തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ പാർക്കിങ്ങിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇരുചക്ര വാഹനങ്ങളുമായി എത്തിയവരുൾപ്പെടെ ദുരിതത്തിലായി. എ.ഇ ഓഫീസിൽ നിന്ന് അറിയിച്ചത് പ്രകാരമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന് ടെർമിനലിലെ ലൈൻമാന്റെ വിശദീകരണം. സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധമായാണ് ഇത്തരം നടപടികൾ എന്നാണ് ജനങ്ങളുടെ ആരോപണം. രാത്രികാലങ്ങളിൽ വാഹനങ്ങൾ തിരിച്ചിറക്കാൻ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നെന്നും യാത്രക്കാർ.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മേയ് 05 മുതല്‍ മേയ് 07 കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച ഇത് ന്യൂന മര്‍ദ്ദമായും തിങ്കളാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കും. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് അറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലും കേരളത്തിലും ശക്തമായ മഴയുണ്ടാകും.

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം ഈ മാസം 15 ന് പ്രസിദ്ധീകരിച്ചേക്കും

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം ഈ മാസം 15 ന് പ്രസിദ്ധീകരിച്ചേക്കും

ഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലങ്ങള്‍ ഈ മാസം പതിനഞ്ചിന് പ്രസിദ്ധീകരിച്ചേക്കും. മൂല്യനിര്‍ണയ നടപടികള്‍ ഉള്‍പ്പെടെ ഭൂരിഭാഗം ജോലികളും പൂര്‍ത്തിയായി. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഫലം വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും അറിയാം. cbseresults.nic.in, cbse.gov.in, vbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാനാകും. ഈ വര്‍ഷം ഫെബ്രുവരി 14 നാണ് 10, 12 ക്ലാസ്സുകളിലേക്കുള്ള പരീക്ഷകൾ ആരംഭിച്ചത്. 10-ാം ക്ലാസ് പരീക്ഷ മാര്‍ച്ച് 21 നും 12 -ാം ക്ലാസ് പരീക്ഷ ഏപ്രില്‍ അഞ്ചിനുമാണ് സമാപിച്ചത്.

സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് ആയിരം രൂപ, 46,000ലേക്ക്

സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് ആയിരം രൂപ, 46,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. കഴിഞ്ഞ മാസം 14ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് പഴങ്കഥയായി. അന്ന് രേഖപ്പെടുത്തിയ 45,320 രൂപയില്‍ നിന്ന് 45,600 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരത്തില്‍ എത്തിയത്.

ഗ്രാമിന് 50 രൂപയാണ് ഉയര്‍ന്നത്. 5700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 14ന് സ്വര്‍ണവില പുതിയ ഉയരത്തില്‍ എത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസമായി ആയിരത്തിലധികം രൂപയാണ് ഉയര്‍ന്നത്.

വിവാഹം വാഗ്ദാനം നൽകി പണം തട്ടി; ‘അശ്വതി അച്ചു’ അറസ്റ്റിൽ

വിവാഹം വാഗ്ദാനം നൽകി പണം തട്ടി; ‘അശ്വതി അച്ചു’ അറസ്റ്റിൽ

തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി പണം തട്ടിയ സ്ത്രീ അറസ്റ്റിൽ. ഹണിട്രാപ്പ് ഉൾപ്പെടെ നിരവധി കേസിൽ ഉൾപ്പെട്ട അശ്വതി അച്ചുവാണ് പൊലീസിന്‍റെ പിടിയിലായത്. പൂവാർ സ്വദേശിയായ 68കാരനിൽ നിന്നാണ് ഇവർ പണം തട്ടിയെടുത്തത്.

വിവാഹ വാഗ്ദാനം നല്‍കി പലപ്പോഴായി 40,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. പൂവാര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഈ പരാതിയില്‍ പൊലീസ് ഇവരെ നേരത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പണം കടമായി വാങ്ങിയതാണെന്നും തിരികെ നല്‍കാം എന്നുമായിരുന്നു ഇവര്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ ഇവര്‍ പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നിരവധി പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണിട്രാപ്പിൽ കുടുക്കിയെന്ന ആരോപണം ഇവർക്കെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. ചില പൊലീസ് ഓഫീസര്‍ പരാതിയുമായി മുന്നോട് വന്നിരുന്നുവെങ്കിലും അന്വേഷണവുമായി സഹകരിക്കാതിരുന്നതിനാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. പിടിയിലാകുന്നത് ഇത് ആദ്യമായാണ്.

മണപ്പുറം ഗ്രൂപ്പില്‍ ഇ.ഡി.റെയ്ഡ്‌; വലപ്പാട്ടെ ഹെഡ് ഓഫീസിലും ഉടമയുടെ വീട്ടിലും ഒരേ സമയം പരിശോധന

മണപ്പുറം ഗ്രൂപ്പില്‍ ഇ.ഡി.റെയ്ഡ്‌; വലപ്പാട്ടെ ഹെഡ് ഓഫീസിലും ഉടമയുടെ വീട്ടിലും ഒരേ സമയം പരിശോധന

തൃശൂർ: മണ്ണപ്പുറം ഗ്രൂപ്പിന്റെ വലപ്പാട്ടെ ഹെഡ് ഓഫീസിൽ കേന്ദ്ര ഏജൻസിയുടെ റെയ്ഡ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് വലപ്പാട് റെയ്ഡ് നടത്തുന്നതെന്നാണ് സൂചന. കേന്ദ്ര നിർദ്ദേശ പ്രകാരമാണ് റെയ്ഡ്. ജീവനക്കാരുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പും അടക്കം നിരീക്ഷണത്തിലാക്കിയാണ് റെയ്ഡ്. അക്കൗണ്ട് സെക്ഷൻ ആകെ പരിശോധനയുടെ ഭാഗമായി മരവിപ്പിച്ചിട്ടുണ്ട്. വലപ്പാട്ടെ ഹെഡ് ഓഫീസിലും ഉടമയുടെ വീട്ടിലും ഒരേ സമയമാണ് പരിശോധന. ഇഡിയുടെ കൊച്ചി ഓഫീസിൽ നിന്നുള്ളവരുടെ നേതൃത്വത്തിലാണ് റെയ്ഡ് എന്നാണ് സൂചന.

തൃശ്ശൂരിലെ മണപ്പുറത്ത് 1949 ൽ വീ.സി. പത്മനാഭൻ തുടങ്ങിവച്ച ധനകാര്യ സ്ഥാപനമാണ് മണപ്പുറം. 1986 ൽ അദ്ദേഹത്തിന്റെ പുത്രൻ നന്ദകുമാർ മണപ്പുറം ഏറ്റെടുത്തു. 1995 ൽ ബോംബെ സ്റ്റോക്ക് എക്‌സ്‌ചെഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ധനകാര്യം, ആരോഗ്യ പരിപാലനം, വിവര സാങ്കേതികവിദ്യ,വിദേശ നാണയ വിനിമയം, ഇൻഷുറൻസ്, ജൂവലറി അസെറ്റ് മാനേജ്മെന്റ്, കൃഷി, ക്ഷീരവൃത്തി എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. കള്ളപ്പണ ആരോപണത്തിലാണ് ഇഡിയുടെ പരിശോധന. നേരത്തെ ജോയ് ആലുക്കാസ് അടക്കമുള്ള സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.റിസർവ്വ് ബാങ്ക് മാർഗ്ഗനിർദ്ദേശം ലംഘിച്ച് 150 കോടിയുടെ പണ സമാഹരണം നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം. മണപ്പുറത്തിന്റെ നാല് സ്ഥലങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്. തെളിവ് കണ്ടെത്താനാണ് പരിശോധനയെന്ന് ഇഡി അധികൃതർ പ്രതികരിച്ചു.

മണപ്പുറത്തെ റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇഡി രഹസ്യമായി സൂക്ഷിക്കുകയാണ്. രേഖകൾ പരിശോധിച്ച ശേഷമേ അന്തിമ നിഗമനങ്ങളിൽ എത്തൂ. മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ 52 ആഴ്‌ച്ചയിലെ പുതിയ നിലവാരം കുറിച്ചിരുന്നു. എൻ എസ് ഇയിൽ, രാവിലെ നടന്ന വ്യാപാരത്തിൽ 133.40 രൂപ എന്ന പുതിയ ഉയരത്തിലാണ് ഓഹരിവില ഏപ്രീലിൽ എത്തിയത്. നിലവിലെ, സ്വർണവിലയിലുണ്ടാകുന്ന വർധനയാണ് മണപ്പുറം ഫിനാൻസ് ഓഹരിവിലയെ സ്വാധീനിക്കുന്നുണ്ടായിരുന്നു. 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ സ്വർണവിലയിൽ 8% വർധനവാണുണ്ടായത്

പുതുവർഷം മുതൽ സ്വർണവിലയിൽ 8% വർധനവുണ്ടായതായി. സ്വർണപ്പണയ വായ്പാ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന മണപ്പുറം ഫിനാൻസിന് ഇത് നേട്ടമായി. വരാനിരിക്കുന്ന പാദഫലത്തിൽ ഇത് പ്രതിഫലിക്കാൻ സാധ്യതയുണ്ട്. ഇനിയും സ്വർണവില വർധിക്കാൻ സാധ്യതയുണ്ടെന്നും, ഹ്രസ്വകാലത്തേക്ക് ഈ ഓഹരി വലിയ നേട്ടമുണ്ടാക്കുമെന്നും വിലയിരുത്തലെത്തി. ഇതിനിടെയാണ് ഇഡി റെയ്ഡുമായി എത്തുന്നത്.2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം നാലാം പാദത്തിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 260.95 കോടി രൂപ സംയോജിത അറ്റാദായം നേടിയിരുന്നു. മൂന്നാം പാദത്തിൽ 261.01 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ സംയോജിത ലാഭം ആ സാമ്പത്തിക വർഷാടിസ്ഥാനത്തിൽ 1328.70 കോടി രൂപയായിരുന്നു, ആസ്തി മൂല്യത്തിൽ 11.15 ശതമാനമാണ് അന്ന് കൈവരിച്ച വളർച്ച. മുൻ വർഷം 27,224.22 കോടി രൂപയായിരുന്ന ആസ്തി ഇത്തവണ 30,260.82 കോടി രൂപയിലെത്തി.

കമ്പനിയുടെ വാർഷിക പ്രവർത്തന വരുമാനം 6061.02 കോടി രൂപയാണ്. 2021ൽ ഇത് 6330.55 കോടി രൂപയായിരുന്നു. ഇത്തവണയും വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. കോവിഡിലെ മൂന്നാം തരംഗത്തിലെ പ്രതിബന്ധങ്ങൾക്കിടയിലും മൈക്രോഫിനാൻസ്, വാഹന വായ്പ, ഭവന വായ്പ ബിസിനസുകളിലെ വളർച്ചാ വേഗത മണപ്പുറത്തിന് നേട്ടമായി മാറിയിരുന്നു.