തിരുവനന്തപുരം നഗര പ്രദേശത്തും മലയോര മേഖലകളിലുമടക്കം ശക്തമായ മഴ; 5 ദിവസം മഴ സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം നഗര പ്രദേശത്തും മലയോര മേഖലകളിലുമടക്കം ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറിൽ അനുഭവപ്പെട്ടത്. ഇപ്പോഴും പലയിടങ്ങളിലും മഴ ശക്തമായി തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ മാത്രം 15 മിനിറ്റിൽ 16.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. വെള്ളായണി മേഖലയിലാകട്ടെ 15 മിനിറ്റിൽ 9.5 മി മീ മഴ ലഭിച്ചു.

അതേസമയം അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എട്ട് ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
അടുത്ത ദിവസങ്ങളിലെ യെല്ലോ അലർട്ട് ഇപ്രകാരം

26-04-2023: പത്തനംതിട്ട, എറണാകുളം

27-04-2023: എറണാകുളം

28-04-2023: വയനാട്

29-04-2023: പാലക്കാട്

30-04-2023: എറണാകുളം, ഇടുക്കി

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കരിമ്പുവിളയിൽ വീണ്ടും കാട്ടുപന്നി ആക്രമണം

നാവായിക്കുളം കരിമ്പുവിളയിൽ വീണ്ടും കാട്ടുപന്നി ആക്രമണം. ഈ പ്രദേശത്ത് പന്നി ശല്യം കൂടിയിട്ടുണ്ട്. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 7.30 ന് ആയിരുന്നു സംഭവം. മടവൂര്‍ അംബിക വിലാസത്തില്‍ കാര്‍ത്തികേയന്‍, പള്ളിക്കല്‍ കാവുവിള വീട്ടില്‍ സുദേവന്‍, പത്രം ഏജന്റ് സുനില്‍കുമാര്‍ എനിവര്‍ക്കാണ് പരിക്കേറ്റത്. സ്‌കൂട്ടറില്‍ പള്ളിക്കല്‍ ഭാഗത്തേക്ക് പോയ സുദേവനെ കാട്ടുപന്നി ആക്രമിച്ചു.

വാഹനത്തില്‍നിന്ന് വീണ സുദേവനെ രക്ഷിക്കാന്‍ ശ്രമിച്ച ലോട്ടറി വില്പനക്കാരന്‍ കാര്‍ത്തികേയനെയും പന്നി ആക്രമിച്ചു. കാല്‍ മുട്ടിന് പരിക്കേറ്റ കാര്‍ത്തികേയന്‍ ആശുപത്രിയില്‍ ചികിത്സതേടി. കഴിഞ്ഞദിവസം കുടവൂര്‍ സ്വദേശിയായ യുവാവിനും കപ്പാം വിള പത്രം ഏജന്റ് എസ്. സുനില്‍ കുമാറിനും കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

പന്നിയുടെ ആക്രമണം കാരണം നാട്ടുകാര്‍ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. ഒട്ടേറെ സംഭവങ്ങള്‍ നടന്നിട്ടും പഞ്ചായത്ത്അധികൃതരുടെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. രാവിലെ പത്രം, പാല്‍ വിതരണത്തിന് ഇറങ്ങുന്നവരാണ് കൂടുതല്‍ ആക്രമണത്തിന് ഇരയാകുന്നത്. വേഗത്തില്‍ വരുന്ന ഇരുചക്ര വാഹനങ്ങള്‍ പന്നിയെ കണ്ട് നിയന്ത്രണം വിട്ട് അപകടത്തില്‍പെടുന്നതും പതിവാണ്

മാതാപിതാക്കളെ ദേഹോപദ്രവം ചെയ്ത് വീടിന് തീയിട്ട കേസിലെ പ്രതി പിടിയിൽ

മാതാപിതാക്കളെ ദേഹോപദ്രവം ചെയ്ത് വീടിന് തീയിട്ട കേസിലെ പ്രതി പിടിയിൽ

ആറ്റിങ്ങൽ: മാതാപിതാക്കളെ ഉപദ്രവിയ്ക്കുകയും വീടിന് തീ ഇടുകയും ചെയ്ത പ്രതിയെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ പൊയ്ക മുക്ക് പിണറുവിള വീട്ടിൽ അനീഷിനെ ആണ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 24 നാണു സംഭവം. രാത്രിയിൽ പൊയ്കമുക്ക് തടത്തരികത്ത് വീട്ടിൽ താമസിക്കുന്ന പ്രതിയുടെ മാതാപിതാക്കളെ വീടിനകത്തു കയറി
ദേഹോപദ്രവം ഏൽപ്പിക്കുകയും വീട്ടുസാധനങ്ങൾ തീയിട്ട് നശിപ്പിയ്ക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ലക്ഷ്മി ഒപ്റ്റിക്കൽസ് ഉടമ നടരാജപിള്ള അന്തരിച്ചു

ലക്ഷ്മി ഒപ്റ്റിക്കൽസ് ഉടമ നടരാജപിള്ള അന്തരിച്ചു

ആറ്റിങ്ങൽ: ലക്ഷ്മി ഒപ്റ്റിക്കൽസ് ഉടമ നടരാജപിള്ള അന്തരിച്ചു. വർഷങ്ങളായി ആറ്റിങ്ങൽ നഗരസഭയ്ക്ക് എതിർവശത്ത് ലക്ഷ്മി ഒപ്റ്റിക്കൽസ് എന്ന സ്ഥാപനം നടത്തിയിരുന്ന നടരാജപിള്ള കഴിഞ്ഞ ദിവസം അന്തരിച്ചു. തിങ്കളാഴ്ച രാത്രി അസ്വസ്ഥതയുണ്ടാവുകയും അന്ത്യം സംഭവിക്കുകയും ആയിരുന്നു. ഇന്നലെ ഉച്ചയോടെ പൂവണത്തുമൂട്ടിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.

എലത്തൂർ തീവയ്പ്പ് കേസ്; തീവ്രവാദ വിരുദ്ധ സ്ക്വാഡിൽ നിന്ന് ഐജി പി വിജയനെ മാറ്റി

കോഴിക്കോട്: കേരളാ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചുമതലയിൽ നിന്ന് ഐജി പി വിജയനെ നീക്കി. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിന്റെ അന്വേഷണത്തിൽ എടിഎസ് സംഘത്തിന്റെ നേതൃത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു. പൊതുമേഖലാ സ്ഥാപനമായ കേരളാ ബുക്സ് ആന്റ് പബ്ലിക്കേഷൻസിന്റെ എംഡിയുമായിരുന്നു. ഈ ചുമതലയിൽ നിന്നും അദ്ദേഹത്തെ നീക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് സേനയിലെ ആഭ്യന്തര തർക്കമാണ് മാറ്റത്തിന് കാരണമെന്നാണ് വിവരം.

എഐ ക്യാമറ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം

എഐ ക്യാമറ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: എഐ ക്യാമറ ഇടപാടില്‍ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഗതാഗത വകുപ്പിന്റെ ഇടപാടുകളെക്കുറിച്ച് അഞ്ച് പരാതികളാണ് വിജിലന്‍സിന് ലഭിച്ചത്. മുന്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സ്ഥലം മാറ്റം ഉള്‍പ്പെടെ വിവിധ ഇടപാടുകളില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. പ്രാഥമിക അന്വേഷണത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. രാജീവ് പുത്തലത്തിനെതിരായ ആരോപണത്തില്‍ രണ്ടാഴ്ച മുമ്പു തന്നെ വിജിലന്‍സ് പരിശോധിച്ചു തുടങ്ങിയിരുന്നു. സര്‍ക്കാരിന്റെ അനുമതിയോടെയായിരുന്നു പരിശോധന.

രാജീവ് പുത്തലത്തിനെതിരെയുള്ള ഒന്നാമത്തെ പരാതി എഐ ക്യാമറകള്‍ വാങ്ങിയതിലും സ്ഥാപിക്കലിലും അഴിമതി നടന്നു എന്നുള്ളതാണ്. ഇതില്‍ പരാതി ലഭിച്ച ഉടന്‍ തന്നെ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനെ വിവരം അറിയിച്ചു. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് രണ്ടാണ് കേസ് അന്വേഷിച്ചു വരുന്നത്. എഐ ക്യാമറ വാങ്ങിയതുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് സൂചന.