കൊടും ചൂടിന് മാറ്റമില്ല; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കൊടും ചൂടിന് മാറ്റമില്ല; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നു. മിക്ക ജില്ലകളിലും ചൂട് ഉയർന്നു തന്നെ അനുഭവപ്പെടും. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമുണ്ട്. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരാണ്. 43.5 ഡിഗ്രി സെൽഷ്യസ്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയത്ത് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

മദനിയ്ക്ക് അച്ഛനെ കാണാൻ കേരളത്തിലേയ്ക്ക് വരാൻ സുപ്രീംകോടതിയുടെ അനുമതി

മദനിയ്ക്ക് അച്ഛനെ കാണാൻ കേരളത്തിലേയ്ക്ക് വരാൻ സുപ്രീംകോടതിയുടെ അനുമതി

ഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്ക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതിയുടെ അനുമതി. കേരളത്തിലുള്ള അച്ഛനെ കാണാനാണ് അനുമതി. ജൂലൈ 10 വരെ നാട്ടില്‍ തങ്ങാനാണ് കോടതി അനുമതി നല്‍കിയിട്ടുള്ളത്. ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി മദനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ബംഗലൂരു സ്‌ഫോടനക്കേസ് വിചാരണയില്‍ അന്തിമവാദം മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍, ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചികിത്സയ്ക്കായി കേരളത്തിലേയ്ക്ക് പോകാനും, നാട്ടിലുള്ള പിതാവിനെ കാണാനും അനുവദിക്കണമെന്നാണ് മദനി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലും ഹാരീസ് ബീരാനുമാണ് മദനിക്കു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. ബംഗലൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് നേരത്തെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും, ബംഗലൂരുവില്‍ തന്നെ താമസിക്കണമെന്ന് കോടതി വ്യവസ്ഥ വെച്ചിരുന്നു.

കേരളത്തിലേക്കു പോകാനുള്ള മദനിയുടെ ഹര്‍ജിയെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു. മദനി സ്ഥിരം കുറ്റവാളിയാണെന്നും, ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി കേരളത്തില്‍ പോകാന്‍ അനുവദിക്കരുതെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നിലപാട് അറിയിച്ചത്.

പള്‍സര്‍ സുനിക്ക് ജാമ്യമില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി

പള്‍സര്‍ സുനിക്ക് ജാമ്യമില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി

ഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. നേരത്തെ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
ഇതേത്തുടര്‍ന്നാണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ആറു വര്‍ഷത്തിലേറെയായി ജയിലില്‍ വിചാരണതടവുകാരനായി തുടരുകയാണ്. കേസിന്റെ വിചാരണ അനന്തമായി നീളുകയാണ്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു സുനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കഴിഞ്ഞയാഴ്ച പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസിൽ 2017 ഫെബ്രുവരി 23നാണ് പള്‍സര്‍ സുനി അറസ്റ്റിലായത്.

കൊന്നപ്പൂവ് വില്‍ക്കുന്നതിനിടെ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

കൊന്നപ്പൂവ് വില്‍ക്കുന്നതിനിടെ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

കൊല്ലം: വീട്ട് വാടക കൊടുക്കാനുള്ള പണം കണ്ടെത്താനായാണ് മഹേഷും കൂട്ടുകാരും കണിക്കൊന്ന ശേഖരിച്ച്‌ വില്‍പ്പന നടത്തിയത്. വീട്ടുജോലിയും മറ്റും ചെയ്തു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് അമ്മയും മകനും കഴിഞ്ഞിരുന്നത്. രോഗിയായ അമ്മൂ മ്മയ്‌ക്ക് ചികിത്സയ്‌ക്ക് കൂടിയുള്ള പണം കണ്ടെത്താനാണ് വിദ്യാര്‍ത്ഥി കൊന്നപ്പൂവ് വില്‍ക്കാന്‍ റോഡരുകില്‍ എത്തിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

മഹേഷിന്റെ വേർപാട് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. വഴിയരികില്‍ കൊന്നപ്പൂവ് വില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥി മിനി ലോറിയില്‍ നിന്ന് തടി തെറിച്ചുവീണാണ് മരിച്ചത്. ഇതേ സമയം കൊന്നപ്പൂവ് വാങ്ങാനെത്തിയ സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്ക് ഈ ലോറി ഇടിച്ച്‌ പരിക്കേറ്റിരുന്നു. പന്മന സ്വദേശി ശിവപ്രസാദ് (55), ഭാര്യ അനിജ (45) എന്നിവര്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ വലിയകുളങ്ങര ദേവി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.

താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ കർണാടകത്തിൽ നിന്ന് കണ്ടെത്തി

താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ കർണാടകത്തിൽ നിന്ന് കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി. കർണാടകയില്‍ നിന്നാണ് കണ്ടെത്തിയത്. രാത്രിയോടെ ഇയാളെ താമരശ്ശേരിയിൽ എത്തിക്കും. പ്രത്യക അന്വേഷണ സംഘമാണ് കർണാടകയിൽ വെച്ച് ഷാഫിയെ കണ്ടെത്തിയത്. ഏപ്രിൽ ഏഴാം തീയതിയാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. കർണാടകയിൽ എവിടെ വെച്ചാണ് ഇയാളെ കണ്ടെത്തിയതെന്ന കാര്യം അന്വേഷണസംഘം സ്ഥിരീകരിക്കുന്നില്ല. പത്ത് ദിവസത്തോളമായി ഷാഫിയെ കാണാതായിട്ട്.

ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഷാഫിയെയും ഭാര്യയെയും മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഷാഫിയുടെ ഭാര്യയെ വഴിയിൽ‌ ഉപേക്ഷിച്ച ശേഷം ഇയാളെയും കൊണ്ട് കടന്നു കളയുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസിന് സംഭവത്തെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചിരുന്നു.

സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത കാസർകോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുൻപ് പരപ്പൻപൊയിലിൽ നിരീക്ഷണത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാർ ഹുസൈനാണ് വാടകക്ക് എടുത്ത് നൽകിയത്. മറ്റു മൂന്നു പേർ കാറിൽ എത്തിയവരാണ് എന്നാണ് കിട്ടിയ വിവരം. അറസ്റ്റ് ചെയ്തവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയരാക്കി.

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസ്

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. തൃശൂരിലും കോഴിക്കോട്ടും കണ്ണൂരിലും താപനില 38 നും 39 നും ഇടയിലാണ്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് ചൂടുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വരുന്ന രണ്ടു മൂന്നു ദിവസം കൂടി ഉയര്‍ന്ന ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സൂര്യാതപവും നിര്‍ജലീകരണവും വരാതെ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.