ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ എ രാജ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ എ രാജ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു

ഡൽഹി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ എ രാജ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. ഹൈക്കോടതി വിധി ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണെന്നാണ് ഹർജി. തൻ്റെ പൂർവികർ 1950 മുൻപ് കേരളത്തിലേക്ക് കുടിയേറിയവരാണ്. വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരം. ഹൈക്കോടതി വിധി റദ്ദാക്കണമെന്നും രാജ സുപ്രീം കോടതിയിൽ. അഭിഭാഷകൻ ജി പ്രകാശാണ് രാജയ്ക്കായി ഹർജി ഫയൽ ചെയ്തത്. ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ നൽകിയിരുന്നു. സംവരണത്തിന് എല്ലാ അർഹതയും ഉള്ള വ്യക്തി തന്നെയാണ് താൻ എന്ന് അപ്പീലിൽ രാജ പറയുന്നു.

ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. സുപ്രീംകോടതിയെ സമീപിക്കുന്നതിനായി 10 ദിവസത്തെ സാവകാശം അനുവദിച്ചാണ് വിധി നടപ്പാക്കുന്നതിന് കോടതി സ്റ്റേ അനുവദിച്ചത്. നിയമസഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട എ രാജ നൽകിയ അപേക്ഷയിലാണ് ഉത്തരവ് പുറപ്പെടുവിച്ച അതേ ബെഞ്ച് തന്നെ സ്റ്റേ നൽകിയത്. സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ച സാഹചര്യത്തിൽ ഉത്തരവ് നടപ്പാക്കുന്നതിന് സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടി. സ്റ്റേ കാലയളവിൽ എംഎൽഎ എന്ന നിലയിൽ യാതൊരുവിധ പ്രതിഫലവും വാങ്ങാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. എ രാജയുടെ നിയമസഭാംഗത്വം റദ്ദാക്കിയ കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനേയും നിയമസഭാ സ്പീക്കറേൃയും അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഈ തുടർ നടപടികൾക്കടക്കമാണ് സ്റ്റേ ഉത്തരവ് ബാധകമാകുക.

കഴിഞ്ഞ ദിവസമാണ് ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സിപിഎമ്മിലെ എ രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർഥി ഡി കുമാറിന്‍റെ ഹർജി അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. ക്രിസ്ത്യൻ മതാചാരം പിന്തുടരുന്ന രാജയ്ക്ക് പട്ടിക ജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയില്ലെന്നായിരുന്നു ഹർജിയിലെ പ്രധാനവാദം. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണെന്നും മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സി എസ് ഐ. പള്ളിയിൽ മാമ്മോദീസാ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നും രാജയും അതേ മതത്തിൽപ്പെട്ടതാണെന്നും ഹ‍ർജിയിലുണ്ടായിരുന്നു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്.

ഷാര്‍ജ ബുഹൈറയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രവാസി ആത്മഹത്യ ചെയ്തു

ഷാര്‍ജ ബുഹൈറയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രവാസി ആത്മഹത്യ ചെയ്തു

ഷാര്‍ജ: ഷാര്‍ജ ബുഹൈറയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. ഇന്ത്യക്കാരനായ 30കാരനാണ് കൃത്യം നടത്തിയ ശേഷം ചാടി മരിച്ചത്. സംഭവം ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇയാളുടെയും കുടുംബത്തിന്റെയും കൃത്യമായ വിലാസം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഭാര്യയെയും എട്ട്, നാല് വയസുള്ള മക്കളെയും കൊലപ്പെടുത്തിയതായി കത്തെഴുതിവെച്ച ശേഷമാണ് ഇയാള്‍ ചാടിയത്. ഇയാളുടെ വസ്ത്രത്തില്‍ നിന്ന് കത്ത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തെ കുറിച്ചും സംഭവത്തിലേയ്ക്ക് നയിച്ച കാരണത്തെകുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും; മെയ്10നാണ് വോട്ടെടുപ്പ്

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും; മെയ്10നാണ് വോട്ടെടുപ്പ്

ഡൽഹി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. മെയ്10നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മെയ്13ന് നടക്കും. 80 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കര്‍ണാടകയില്‍ 5, 21, 73 579 വോട്ടർമാർ വിധിയെഴുതും.

പുതിയ വോട്ടർമാരെയും മറ്റ് പ്രത്യേക പരിഗണന വേണ്ട വിഭാഗങ്ങളെയും തെരഞ്ഞെടപ്പിന്‍റെ ഭാഗമാക്കാൻ പ്രത്യേക ശ്രമം നടത്തിയെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചു. 9, 17,241 പുതിയ വോട്ടർമാർ ഇത്തവണ വോട്ട് ചെയ്യും. 41, 312 ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ട്. 29, 141 ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും.

നഗര മേഖലകളിലെ പോളിങ് കുറവ് പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചു. സ്ഥാനാർത്ഥിയുടെ സത്യവാങ്മൂലം ഓൺലൈനായി വോട്ടർമാർക്ക് കാണാനാകും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് സിവിജിൽ ആപ്പ് തയ്യാറാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. കർണാടകയിൽ ബുധനാഴ്ച വോട്ടെടുപ്പ് വച്ചത് ബോധപൂർവമാണ്. വാരാന്ത്യ അവധി എടുത്ത് ആളുകൾ വോട്ട് ചെയ്യാതിരിക്കുന്നത് തടയാൻ ആണ് തീരുമാനം.

അമ്മൂമ്മയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാലക്ക് പകരം മുക്കുപണ്ടം ഇട്ട് മാല കവര്‍ന്നു; ചെറുമകന്‍ പിടിയില്‍

അമ്മൂമ്മയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാലക്ക് പകരം മുക്കുപണ്ടം ഇട്ട് മാല കവര്‍ന്നു; ചെറുമകന്‍ പിടിയില്‍

അമ്മൂമ്മയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ച ചെറുമകന്‍ പിടിയില്‍. മുക്കുപണ്ടം പകരം അണിയിച്ചാണ് ഇയാള്‍ സ്വര്‍ണ്ണമാല കവര്‍ന്നത്. പള്ളിപ്പാട് തെക്കേക്കര കിഴക്കതില്‍ ശ്രുതിഭവനത്തില്‍ സുധീഷിനെ(26)യാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജനുവരി 26-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയില്‍ വീട്ടിലെ ഹാളില്‍ തറയില്‍ ഉറങ്ങി കിടന്ന അമ്മൂമ്മ പൊന്നമ്മയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല കളവ് പോകുകയായിരുന്നു.

വീട്ടുകാരുടെ പരാതിയില്‍ ഹരിപ്പാട് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരവെ കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്ന് വ്യക്തമായി.
ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ കഴുത്തില്‍ വരവ് മാല ഇട്ട ശേഷം സ്വര്‍ണമാല കവരുകയായിരുന്നു.

പള്ളിപ്പാട് ഭാഗത്ത് വച്ചാണ് പൊലീസ് സുധീഷിനെ പിടികൂടിയത്. ഹരിപ്പാട് സ്റ്റേഷനില്‍ നിരവധി കേസ്സുകളിലെ പ്രതിയാണ് സുധീഷ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഹരിപ്പാട് ഐ എസ് എച്ച്‌ ഒ ശ്യാംകുമാര്‍, എസ് ഐമാരായ ശ്രീകുമാര്‍, ഷൈജ, സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്.

കിംസ് ഹെൽത്ത്‌ കെയർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കിംസ് ഹെൽത്ത്‌ കെയർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: കിംസ് ഹെൽത്ത്‌ കെയർ ന്റെ നേതൃത്വത്തിൽ കുറക്കട മരങ്ങാട്ട് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിൽ ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, രക്ത സമ്മർദ്ദം തുടങ്ങി പരിശോധനകളാണ് നടത്തിയത്. രോഗനിർണ്ണയം നടത്തിയവർക്ക് കിംസ് മെഡിക്കൽസ്ന്റെ ആറ്റിങ്ങൽ സെന്ററിൽ 15 ദിവസത്തേക്ക് സൗജന്യമായി ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്നു ആശുപത്രി അധികൃതർ അറിയിച്ചു.

തുടർന്നു വരുന്ന ആറു മാസക്കാലത്തെ ലബോറട്ടറി പരിശോധനകളിലും 15% ശതമാനം ഇളവ് അനുവദിക്കും എന്ന് മെഡിക്കൽ ക്യാമ്പ് കോ കോർഡിനേറ്റർ ശ്യാം അറിയിച്ചു. ഡോക്ടർ ആഷിന, നഴ്‌സ്‌ ലിസ, ക്യാമ്പ് കോ കോർഡിനേറ്റർ ശ്യാം തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ക്ഷേത്രോത്സവത്തിന്റെ കൊടിയേറ്റിനും തുടർന്ന് നടന്ന പൊങ്കാല സമർപ്പണത്തിനും എത്തിയ വലിയൊരു വിഭാഗത്തിന് ക്യാമ്പിന്റെ മികച്ച സേവനം ലഭ്യമായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

മാര്‍ച്ച് 31 അല്ല; ആധാർ കാർഡും പാൻ കാർഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്ര സർക്കാർ

മാര്‍ച്ച് 31 അല്ല; ആധാർ കാർഡും പാൻ കാർഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്ര സർക്കാർ

ഡൽഹി: ആധാർ കാർഡും പാൻ കാർഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്ര സർക്കാർ. ജൂൺ 30 വരെയാണ് കാലാവധി നീട്ടിയത്. നേരത്തെ ഈ മാസം 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ലിങ്ക്-ആധാർ പാൻ സ്റ്റേറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാർ കാർഡ് നമ്പർ, പാൻ നമ്പർ എന്നിവ നൽകിയാൽ ഇവ രണ്ടും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും. സന്ദർശിക്കേണ്ട ലിങ്ക്: കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും. പാൻ പ്രവർത്തനരഹിതമായാൽ പാൻ നമ്പർ ഉപയോഗിച്ചുള്ള പണമിടപാടുകൾ സാധിക്കില്ല. 2023 ജൂൺ 30ന് ഉള്ളിൽ ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ സാമ്പത്തിക ഇടപാടുകൾ മുടങ്ങാനും പിഴയ്ക്കും കാരണമാകുമെന്നാണ് റിപ്പോർട്ട്.