രാജസ്ഥാനില്‍ സിപി ജോഷി; നാലു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്മാര്‍

രാജസ്ഥാനില്‍ സിപി ജോഷി; നാലു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്മാര്‍

ഡല്‍ഹി: നാലു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജസ്ഥാനിലും, ഡല്‍ഹി, ഒഡീഷ, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്. രാജസ്ഥാനില്‍ സിപി ജോഷിയാണ് പുതിയ സംസ്ഥാന പ്രസിഡന്റ്. ഡല്‍ഹിയില്‍ വീരേന്ദ്ര സച്ച്‌ദേവ, ഒഡീഷയില്‍ മന്‍മോഹന്‍ സമല്‍, ബിഹാറില്‍ സമ്രാട്ട് ചൗധരി എന്നിവരാണ് പുതിയ അധ്യക്ഷന്മാര്‍. ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് പുതിയ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്.

ഒഡീഷയില്‍ നിലവിലെ പ്രസിഡന്റ് സമീര്‍ മൊഹന്തിയെ മാറ്റിയാണ് മുതിര്‍ന്ന നേതാവായ മന്‍മോഹന്‍ സമലിനെ പ്രസിഡന്റാക്കിയത്. രാജസ്ഥാനില്‍ സംസ്ഥാന അധ്യക്ഷനായ സിപി ജോഷി നിലവില്‍ ചിറ്റോര്‍ഗഡില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. ഡല്‍ഹി ബിജെപി വര്‍ക്കിംഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു വീരേന്ദ്ര സച്ച്‌ദേവ.

നടന്‍ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ തുടരുന്നു

നടന്‍ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ തുടരുന്നു

കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ വെന്റിലേറ്ററിലാണ് അദ്ദേഹമിപ്പോഴുള്ളത്. രണ്ടാഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു.

രാഹുൽ ഗാന്ധിക്ക് ശിക്ഷ; സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി

രാഹുൽ ഗാന്ധിക്ക് ശിക്ഷ; സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവും 15,000 രൂപ പിഴയും. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി. മോദി സമുദായത്തിനെതിരെ രാഹുൽഗാന്ധി 2019 ലെ തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ പ്രസംഗിച്ചു എന്നാണ് കേസ്.
എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്ന പേര് എന്തുകൊണ്ട്, ഇതാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ ഭാഗം. രാഹുൽഗാന്ധിക്ക് അപ്പീൽ നൽകുവാനായി 30 ദിവസത്തെ സാവകാശവും നൽകിയിട്ടുണ്ട്.

തൃശൂരില്‍ തോട്ടം തൊഴിലാളിയെ കാട്ടാന ഓടിച്ചു; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്ക്

തൃശൂരില്‍ തോട്ടം തൊഴിലാളിയെ കാട്ടാന ഓടിച്ചു; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്ക്

തൃശൂര്‍: പാലപ്പിള്ളിയില്‍ തോട്ടം തൊഴിലാളിയെ കാട്ടാന ഓടിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ , തോട്ടം തൊഴിലാളി പ്രസാദിന് വീണ് പരിക്കേറ്റു. പിള്ളപ്പാറയില്‍ രാവിലെ ഏഴുമണിയോടെയാണ് സംഭവം. ടാപ്പിങ്ങിന് ഇറങ്ങിയ പ്രസാദിനെ ഒറ്റയാന്‍ ആണ് ഓടിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രസാദിന് വീണ് പരിക്കേറ്റത്.

അതിനിടെ, സമീപത്തെ തോട്ടത്തില്‍ 15 ആനകളാണ് തമ്പടിച്ചിരിക്കുന്നത്. ഇവയെ കാട്ടിലേക്ക് തുരത്താനായി വനംവകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി തോട്ടത്തില്‍ ആനകള്‍ തമ്പടിക്കുന്നത് പതിവായിരിക്കുകയാണ്. ഭീതിയോടെയാണ് തോട്ടം തൊഴിലാളികള്‍ ടാപ്പിങ്ങിനും മറ്റും ഇറങ്ങുന്നത്.

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധിപ്പിക്കും; അപേക്ഷ ഇനിമുതല്‍ ഓണ്‍ലൈനായി

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധിപ്പിക്കും; അപേക്ഷ ഇനിമുതല്‍ ഓണ്‍ലൈനായി

തിരുവനന്തപുരം: ഏപ്രില്‍ ഒന്നുമുതല്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. നിരക്ക് യുക്തിസഹമാക്കുന്നതിന് വേണ്ടിയാണ് നടപടി സ്വീകരിക്കുന്നത്. നിരക്ക് പിന്നീട് നിശ്ചയിക്കും. രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കേരളത്തിലാണെന്നും എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ലഭിച്ചത്. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭിക്കാന്‍ വൈകുന്നു എന്നതാണ് പരാതികളില്‍ ഭൂരിഭാഗവും. നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ നടപടി സ്വീകരിച്ചതായും എം ബി രാജേഷ് പറഞ്ഞു. ഇനിമുതല്‍ നഗരങ്ങളില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് ഓണ്‍ലൈനായി അപേക്ഷിക്കാം. മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ പരിധിയിലാണ് ഇത് ആദ്യം നടപ്പാക്കുക. പഞ്ചായത്ത് തലത്തില്‍ അടുത്ത ഘട്ടത്തില്‍ നടപ്പാക്കും.

ഫിസിക്കല്‍ വെരിഫിക്കേഷന്‍ പൂര്‍ണമായി ഒഴിവാക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. സ്വയം സാക്ഷ്യപ്പെടുത്തലോടുകൂടിയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. നിലവില്‍ സ്വയം സാക്ഷ്യപ്പെടുത്തല്‍ ഓപ്ഷനലാണ്. ഇനിമുതല്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് സ്വയം സാക്ഷ്യപ്പെടുത്തലോടുകൂടി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിച്ച് ഉടന്‍ തന്നെ പെര്‍മിറ്റ് ലഭിക്കുന്ന വിധമാണ് ക്രമീകരണം. ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് പെര്‍മിറ്റ് നല്‍കുന്നത്. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

300 ചതുരശ്രമീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്കാണ് അപേക്ഷ ഓണ്‍ലൈന്‍ ആക്കിയത്. ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുന്നത് വീട് വെയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ്. പുതിയ സംവിധാനം ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും. പുതിയ വീട് വെയ്ക്കുന്നവര്‍ക്കാണ് ഇത് ബാധകമാകുക. വീട് വെയ്ക്കാന്‍ വരുന്ന കാലതാമസം ഒഴിവാകും. കൂടാതെ ഫിസിക്കില്‍ വെരിഫിക്കേഷന് നഗരസഭ ഉദ്യോഗസ്ഥര്‍ക്ക് വരുന്ന ജോലി ഭാരം കുറയും. അവര്‍ക്ക് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. കൂടാതെ അഴിമതി ഒഴിവാക്കാന്‍ സാധിക്കുമെന്നും എം ബി രാജേഷ് പറഞ്ഞു.

വസ്തുതകള്‍ മറച്ചുവെച്ച് പെര്‍മിറ്റ് വാങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഉടമസ്ഥനും ലൈസന്‍സിക്കും ഇത് ബാധകമാണ്. കെട്ടിടം പൊളിച്ച് കളയുന്നത് അടക്കമുള്ള ശക്തമായ നടപടികളാണ് സ്വീകരിക്കുക. ഏപ്രില്‍ ഒന്നുമുതല്‍ വസ്തു നികുതിയും ഉയരും. ഓരോ വര്‍ഷവും അഞ്ചുശതമാനം വീതം വസ്തു നികുതി വര്‍ധിപ്പിച്ച് നിയമം ഭേദഗതി ചെയ്തതായും മന്ത്രി പറഞ്ഞു. ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി. അഞ്ചുവര്‍ഷത്തേയ്ക്ക് 25 ശതമാനം വര്‍ധിപ്പിക്കാനായിരുന്നു ശുപാര്‍ശ. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഓരോ വര്‍ഷവും അഞ്ചുശതമാനം വീതം വര്‍ധിപ്പിച്ച് അഞ്ചുവര്‍ഷം കൊണ്ട് ഇത് നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്തി പറഞ്ഞു.

രാഹുൽ ഗാന്ധിക്ക് ശിക്ഷ; സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി

മാനനഷ്ടകേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരാണെന്ന് സൂററ്റ് ജില്ലാ കോടതി വിധി

മാനനഷ്ടകേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരാണെന്ന് സൂററ്റ് ജില്ലാ കോടതി വിധി. 2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള പരാമർശത്തിനാണ് രാഹുൽ ഗാന്ധിയെ കുറ്റക്കാരായി കോടതി വിധിച്ചത്. നടപടി മോദി പരാമർശത്തിൽ നൽകിയ പരാതിയിൽ. വിധി പ്രസ്താവന കേൾക്കാൻ രാഹുൽ ഗാന്ധി കോടതിയിൽ എത്തിയിരുന്നു. രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. വിധിയിൽ അപ്പീൽ നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘കള്ളന്മാർക്കും മോദിയെന്ന കുടുംബ പേര് വന്നത് എങ്ങനെ’ എന്നതായിരുന്നു നീരവ് മോദിയെയും ലളിത് മോദിയെയും സൂചിപ്പിച്ച് രാഹുൽ ഗാന്ധി കോലാറിലെ പ്രസംഗത്തിൽ ചോദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ചായിരുന്നു ഈ ചോദ്യം ഉന്നയിച്ചത്. ഇതിനെതിരെ എംഎൽഎയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോഡി നൽകിയ ക്രിമിനൽ മാനനഷ്ട കേസിലാണ് നിലവിൽ വിധി വന്നിരിക്കുന്നത്.

മോദിൻ സമുദായത്തെ അപമാനിച്ചെന്ന കേസിൽ കഴിഞ്ഞ നാല് വർഷമായി വിചാരണ നടക്കുന്നുണ്ടായിരുന്നു. വിധിയുടെ വിശദംശങ്ങൾ പരിശോധിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ട്വന്റിഫോറിനോട് പറഞ്ഞു. കോടതി വിധിയെ ഭയപ്പെടുന്നില്ല എന്നും ദേശീയ നേതൃത്വവുമായി കൂടിയാലോചിച്ച് നടപടികൾ എടുക്കുമെന്ന്അദ്ദേഹം വ്യക്തമാക്കി.