ജാര്‍ഖണ്ഡില്‍ നവജാത ശിശുവിനെ പൊലീസുകാർ റെയിഡിനിടെ ചവിട്ടിക്കൊന്നതായി ആരോപണം; അന്വേഷണത്തിനു ഉത്തരവിട്ടു

ജാര്‍ഖണ്ഡില്‍ നവജാത ശിശുവിനെ പൊലീസുകാർ റെയിഡിനിടെ ചവിട്ടിക്കൊന്നതായി ആരോപണം; അന്വേഷണത്തിനു ഉത്തരവിട്ടു

റാഞ്ചി: ജാർഖണ്ഡിൽ പൊലീസ് റെയ്‌ഡിനിടെ നവജാത ശിശുവിനെ പൊലീസുകാർ ചവിട്ടി കൊലപ്പെടുത്തിയതായി ആരോപണം. സംസ്ഥാനത്തെ ഞെട്ടിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ ആറ് പൊലീസുകാർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ജാർഖണ്ഡിലെ ഗിരിഥ് ജില്ലയിലെ കൊഷോഡിംഗി ഗ്രാമത്തില്‍ ഇന്നലെയാണ് ക്രൂരകൃത്യം നടന്നത്. ഒരു കേസിൽ പ്രതികളായ രണ്ടു പേരെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസിന്റെ ചവിട്ടേറ്റാണ് കുഞ്ഞ് മരിച്ചതെന്നാണ് ആരോപണം. മരണപ്പെട്ട കുട്ടിയുടെ മുത്തച്ഛന്‍ ഭൂഷൺ പാണ്ഡെ എന്ന പ്രതിയെ തേടിയെത്തിയതാണ് പൊലീസ്. ബുധനാഴ്ച വെളുപ്പിനാണ് പൊലീസ് ഭഷണ്‍ പാണ്ഡയുടെ വീട് വളഞ്ഞത്. പൊലീസ് എത്തിയതറിഞ്ഞ് ഭൂഷൺ പാണ്ഡെ ഓടി രക്ഷപ്പെട്ടു. കുഞ്ഞിനെ വീട്ടിലാക്കി മറ്റ് കുടുംബാംഗങ്ങളും വീട്ടില്‍ നിന്നിറങ്ങി ഓടി. ബഹളമെല്ലാം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ ചവിട്ടേറ്റ് മരിച്ച നിലയിൽ കണ്ടതെന്ന് കുടുംബം പറഞ്ഞു. തന്നെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് കട്ടിലിന് മുകളിൽ കയറിയപ്പോൾ കുഞ്ഞിന് ചവിട്ടേൽക്കുകയായിരുന്നുവെന്നാണ് ഭൂഷൺ പാണ്ഡെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ബുധനാഴ്ച്ച പുലർച്ചെ 3.20 നാണ് പൊലീസുകാർ വീട്ടിൽ റെയ്ഡിന് എത്തിയതെന്നാണ് ഭൂഷൺ കുമാർ പറയുന്നത്. ഭൂഷൺ പാണ്ഡെയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് പ്രതിയെ തെരഞ്ഞ് വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ദിയോരി പൊലീസ് സ്റ്റേഷനിലെ സംഘമാണ് റെയിഡിനെത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ മരണ കാരണം വ്യക്തമാകൂ എന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സഞ്ജയ് റാണ പറഞ്ഞു. ആറ് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും സഞ്ജയ് റാണ പറഞ്ഞു. സംഭവത്തില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ടതയാ ജാർഖണ്ഡ് മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: കോഴിക്കോട്ട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി കലർത്തിയ ജ്യൂസ്‌ നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തിയത് സീരിയൽ നടിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

പോലീസ് വെട്ടിലായി; പരുക്കേറ്റ വാച്ച് ആൻഡ് വാര്‍ഡുകളുടെ കൈയ്ക്ക് പൊട്ടലില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

പോലീസ് വെട്ടിലായി; പരുക്കേറ്റ വാച്ച് ആൻഡ് വാര്‍ഡുകളുടെ കൈയ്ക്ക് പൊട്ടലില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: നിയമസഭ സംഘര്‍ഷക്കേസില്‍ സര്‍ക്കാരിന് തിരിച്ചടിയായി മെഡിക്കല്‍ റിപ്പോര്‍ട്ട്. സംഘര്‍ഷത്തിനിടെ പരിക്കേറ്റ രണ്ടു വനിതാ വാച്ച് ആന്റ് വാര്‍ഡുകളുടെ കൈക്ക് പൊട്ടലില്ലെന്നാണ് റിപ്പോര്‍ട്ട്. വാച്ച് ആന്റ് വാര്‍ഡുകളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു എന്നാരോപിച്ചാണ് ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. ജനറല്‍ ആശുപത്രിയിലെ ആശുപത്രിയിലെ തുടര്‍ ചികിത്സയിലെ സ്‌കാനിംഗിലാണ് പൊട്ടലില്ലെന്ന് കണ്ടെത്തിയത്. വാച്ച് ആന്‍ഡ് വാര്‍ഡുകളുടെ ഡിസ്ചാര്‍ജ് സമ്മറിയും സ്‌കാനിങ് റിപ്പോര്‍ട്ടുകളും ആശുപത്രി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ ഡോക്ടര്‍മാരുമായി സംസാരിക്കും.

ഇതിനുശേഷം യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് പിന്‍വലിച്ചേക്കും. ഐപിസി 326 പ്രകാരമായിരുന്നു എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തിരുന്നത്. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതിനും കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തി എന്നീ കുറ്റങ്ങള്‍ തുടര്‍ന്നേക്കും. എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത നടപടിക്കെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സംഘര്‍ഷത്തില്‍ പരിക്കേറ്റ കെകെ രമ എംഎല്‍എയുടെ കൈയ്ക്കുള്ള പരിക്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്ലാസ്റ്റിറിട്ടിരിക്കുകയാണ്. രമയുടെ കയ്യിലെ പൊട്ടല്‍ കളവാണെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു. നിയമസഭയിലെ സംഘര്‍ഷത്തില്‍ ഇടതുപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടായ വ്യത്യയാനങ്ങളാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 640 രൂപയുടെ കുറവാണ് ഇന്നലെ ഉണ്ടായത്. എന്നാൽ ഇന്ന് 480 രൂപ ഉയർന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 43840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 60 രൂപ ഉയർന്നു. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. 5480 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 50 രൂപ ഉയർന്നു. വിപണി വില 4550 രൂപയാണ്.

കൊല്ലം സ്വദേശിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം സ്വദേശിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ആദിച്ചനല്ലൂര്‍ സ്വദേശി അനീഷ് രാജനാണ് (39) മരിച്ചത്. റിയാദ് അല്‍ ഖലീജ് ഡിസ്ട്രിക്റ്റിലുള്ള വര്‍ക്ക്‌ഷോപ്പില്‍ ജീവനക്കാരനായിരുന്ന യുവാവ് ദിവസങ്ങളായി ജോലിക്ക് എത്തിയിരുന്നില്ല. ഈ മാസം അഞ്ച് വരെ മാത്രമേ നാട്ടില്‍ കുടുംബവുമായും ബന്ധപ്പെട്ടിട്ടുള്ളൂ.

അതിന് ശേഷം ജോലിയ്ക്ക് വരികയോ വീട്ടിലേക്ക് വിളിക്കുകയോ ചെയ്തിരുന്നില്ല. ഈ മാസം 13-ന് വര്‍ക്ക്‌ഷോപ്പിലെ സഹപ്രവര്‍ത്തകന്‍ യുവാവ് താമസിക്കുന്ന മുറിയില്‍ പോയി നോക്കിയപ്പോള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. പൊലീസെത്തി മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റി. എന്നാണ് മരിച്ചതെന്ന് വ്യക്തമല്ല.

ഭാര്യ: ടിന്റു സുഗതന്‍.
മക്കള്‍: അഭിനവ് അനീഷ്, പ്രാര്‍ഥന അനീഷ്. രാജനാണ് പിതാവ്.

ഇനി വ്രതശുദ്ധിയുടെ നാളുകൾ; റംസാൻ നോമ്പ് ഇന്ന് മുതൽ

ഇനി വ്രതശുദ്ധിയുടെ നാളുകൾ; റംസാൻ നോമ്പ് ഇന്ന് മുതൽ

കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് ഇന്ന് റംസാൻ വ്രതാരംഭം. ഇനിയുള്ള ഒരു മാസം ഇസ്ലം മതവിശ്വാസികൾക്ക് വ്രതശുദ്ധിയുടെ നാളുകളാണ്. ഇന്നലെ കോഴിക്കോട് കാപ്പാട് കടപ്പുറത്തും തമിഴ്‌നാട് കുളച്ചലിലും മാസപ്പിറ കണ്ടു.

മാസപ്പിറ കണ്ടതിനാൽ വ്യാഴാഴ്ച റംസാൻ ഒന്നായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, പാളയം ഇമാം വിപി ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവർ അറിയിച്ചു.

.

ഗൾഫ് രാജ്യങ്ങളിലും വ്യാഴാഴ്ചയാണ് റംസാൻ മാസം തുടങ്ങുക. ഇന്നലെ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് റംസാൻ വ്രതം ഇന്ന് ആരംഭിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് വ്യാഴാഴ്ച റംസാൻ നോമ്പിന് തുടക്കമാകുമെന്ന് അറിയിച്ചത്. റംസാന് മുമ്പുള്ള അറബി മാസമായ ശഅ്ബാൻ 30 പൂർത്തിയാക്കിയാണ് വ്യാഴാഴ്ച റംസാൻ മാസാരംഭം കുറിക്കുക.