ബോളിവുഡ് നടന് വീണ്ടും അധോലോകത്തിന്റെ ഭീഷണി

ബോളിവുഡ് നടന് വീണ്ടും അധോലോകത്തിന്റെ ഭീഷണി

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് നേരെ വീണ്ടും ഭീഷണി. അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ഗുണ്ടാസംഘമാണ് ഇ-മെയിലിലൂടെ നടന് നേരെ ഭീഷണി സന്ദേശം അയച്ചത്. സല്‍മാന്‍ ഖാന്റെ ഓഫീസിലേയ്ക്കാണ് ഹിന്ദിയിലുള്ള ഭീഷണി സന്ദേശം ലഭിച്ചത്. ലോറന്‍സ് ബിഷ്ണോയിയുടെ കൂട്ടാളിയായ ഗോള്‍ഡി ഭായ് എന്ന ഗോള്‍ഡി ബ്രാറിന് സല്‍മാന്‍ ഖാനെ നേരിട്ട് കണ്ട് സംസാരിക്കണമെന്ന് സന്ദേശത്തില്‍ പറയുന്നു. ലോറന്‍സ് ബിഷ്ണോയി ഈയടുത്ത് നല്‍കിയ അഭിമുഖം ഉറപ്പായും നടന്‍ കണ്ടിരിക്കണമെന്നും സന്ദേശത്തിലുണ്ട്.

രോഹിത് ഗാര്‍ഗ് എന്നയാളുടെ ഐഡിയില്‍ നിന്നാണ് സന്ദേശം വന്നിരിക്കുന്നത്. സംഭവത്തില്‍ നടന്റെ സുഹൃത്തും സംവിധായകനുമായ പ്രശാന്ത് ഗുഞ്ജാല്‍ക്കര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പിന്നാലെ ലോറന്‍സ് ബിഷ്ണോയി, ഗോള്‍ഡി ബ്രാര്‍, രോഹിത് ഗാര്‍ഗ് എന്നിവര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇ-മെയില്‍ പോലീസ് പരിശോധിച്ച് വരികയാണ്.

തിരുവനന്തപുരത്ത് നടുറോഡിൽ ലൈംഗികാതിക്രമം; വിവരം അറിയിച്ചിട്ടും അനങ്ങാതെ പൊലീസ്

തിരുവനന്തപുരത്ത് നടുറോഡിൽ ലൈംഗികാതിക്രമം; വിവരം അറിയിച്ചിട്ടും അനങ്ങാതെ പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. സംഭവം നടന്ന് നിമിഷങ്ങൾക്കകം പേട്ട പൊലീസിൽ വിവരം അറിയിച്ചിട്ടും പേട്ട പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട പൊലീസ് കേസെടുത്തത്, മൂന്ന് ദിവസത്തിന് ശേഷം മാത്രം.

മൂലവിളാകത്ത് താമസിക്കുന്ന 49കാരിയ്ക്കാണ് ഞെട്ടിപ്പിക്കുന്ന ദുരനുഭവം. കഴിഞ്ഞ 13ന് രാത്രി 11മണിക്കാണ് സംഭവം. മകൾക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറിൽ പുറത്തുപോയി മടങ്ങവേ, മൂലവിളാകം ജംഗഷ്നിൽ നിന്നും അ‍ജ്ഞാതനായ ഒരാൾ പിന്തുടർന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞു. മകൾ പേട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സംഭവം അറിയിച്ചെങ്കിലും മേൽവിലാസം ചോദിച്ചതല്ലാതെ ഒന്നുമുണ്ടായില്ല.

പൊലീസ് സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ അർധരാത്രി മകൾക്കൊപ്പം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ഒരുമണിക്കൂർ കഴിഞ്ഞ് തിരിച്ചുവിളിച്ച പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്, സ്റ്റേഷനിലെത്തി മൊഴി നൽകാൻ. സംഭവം നടന്ന് മൂന്ന് ദിവസം അനങ്ങാതിരുന്ന പൊലീസ് പിന്നെ കേസെടുത്തത് പരാതിക്കാരി കമ്മീഷണർക്ക് പരാതി നൽകിയതിന് ശേഷം മാത്രം.

അന്വേഷണം തുടരുകയാണെന്നാണ് ഇപ്പോഴും പൊലീസ് അറിയിക്കുന്നത്. സിസിടിവി അടക്കം ശേഖരിച്ചിട്ടുണ്ട്. പക്ഷെ പൊലീസിന് ആദ്യഘട്ടത്തിൽ സംഭവിച്ച ഗുരുതവീഴ്ചയിൽ മൗനം. മ്യൂസിയത്ത് വനിതാ ഡോക്ടറെയും കവടിയാറിൽ പെൺകുട്ടികളെയും ആക്രമിച്ച സംഭവങ്ങളിൽ നിന്നും പൊലീസ് ഒന്നും പഠിച്ചിട്ടില്ലെന്ന് ചുരുക്കം.

ടൈറ്റാനിയം ജോലി തട്ടിപ്പിൽ ഇടനിലക്കാരനായ അധ്യാപകൻ അറസ്റ്റിൽ

ടൈറ്റാനിയം ജോലി തട്ടിപ്പിൽ ഇടനിലക്കാരനായ അധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പിൽ ഇടനിലക്കാരനായ അധ്യാപകൻ അറസ്റ്റിൽ. വെള്ളനാട് സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. അമരവിള എൽഎംഎസ് സ്കൂളിലെ അറബി അധ്യാപകനാണ് ഷംനാദ്. തട്ടിപ്പ് പുറത്ത് വന്നത് മുതൽ ഇയാൾ ഒളിവിലായിരുന്നു. തട്ടിപ്പ് കേസിലെ മുഖ്യപ്രതി നേരത്തെ അറസ്റ്റിലായിരുന്നു. ഉദ്യോഗാർത്ഥികളെ ടൈറ്റാനിയത്തിൽ ഇൻ്റർവ്യൂ നടത്തിയ ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയാണ് കഴിഞ്ഞ മാസം പൊലീസിന് മുന്നിൽ കീഴടങ്ങിയത്.

നിരവധി പേരുടെ ലക്ഷങ്ങൾ തട്ടിയെടുത്ത ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി കീഴടങ്ങിയിരുന്നു. ലീഗല്‍ ഡിജിഎം തന്നെ നേരിട്ട് ഇടപെട്ട ജോലി തട്ടിപ്പ് രാഷ്ട്രീയ നേതൃത്വത്തിലേക്ക് കൂടി നീങ്ങുന്ന ഘട്ടത്തില്‍ പൊലീസന്വേഷണം ഇഴഞ്ഞ് നീങ്ങി. ഒടുവില്‍ മുഖ്യപ്രതിക്ക് കീഴടങ്ങാനുള്ള അവസരവും നല്‍കി. 15 കേസുകളാണ് ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ ഇതുവരെ രജിസ്റ്റർ ചെയ്തത്.

എല്ലാ കേസുകളിലും പ്രതിയാണ് ശശികുമാരൻ തമ്പി. ഉദ്യോഗാർത്ഥികളെ ഇൻ്റർവ്യൂ ചെയ്തതായി ശശികുമാരൻ തമ്പി പൊലീസിനോട് സമ്മതിച്ചു. എന്നാൽ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നാണ് ശശികുമാരൻ തമ്പി പറയുന്നത്. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. കേസിലെ മറ്റ് പ്രതികളായ ശ്യാംലാൽ, ദിവ്യ നായർ തുടങ്ങിയവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരായ നിരവധി പേര്‍ ഇനിയും പിടിയിലാവാനുണ്ട്. അഞ്ച് ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപവരെയാണ് ഓരോ ഉദ്യോഗാര്‍ത്ഥികള്‍ക്കും നഷ്ടപ്പെട്ടത്.

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണം. ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു.

ഡമ്മി റേഷൻ കട ഒരുക്കി അരിക്കൊമ്പനെ പിടികൂടാൻ അധിക‍ൃതർ

ഡമ്മി റേഷൻ കട ഒരുക്കി അരിക്കൊമ്പനെ പിടികൂടാൻ അധിക‍ൃതർ

ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാൻ അരി ആയുധമാക്കാൻ അധിക‍ൃതർ. ഡമ്മി റേഷൻ കട ഒരുക്കിയാവും ആനയെ ആകർഷിക്കുക. ആനയെ മയക്കുവെടിവച്ച് പിടികൂടുന്നതിനായി ആദ്യ ദൗത്യസംഘം വയനാട്ടിൽ നിന്നും പുറപ്പെട്ടു. വിക്രം എന്ന കുങ്കിയാനയുമായുള്ള സംഘമാണ് പുറപ്പെട്ടത്. അരിക്കൊമ്പനെ പിടികൂടി ആന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള മുന്നൊരുക്കം അവസാനഘട്ടത്തിലാണ്. ചിന്നക്കനാൽ സിനിമന്റ്പാലത്തിന് സമീപം റേഷൻകടയ്ക്ക് സമാനമായ സാഹചര്യങ്ങൾ ഒരുക്കും. അരിക്കൊമ്പനെ ഇവിടേയ്ക്ക് ആകർഷിച്ച് പിടികൂടാനാണ് പദ്ധതി. സിമന്റ് പാലത്തിനു മുൻപ് അരിക്കൊമ്പൻ തകർത്ത വീട്ടിലാണ് താത്കാലിക റേഷൻകട ഒരുക്കുക. ഇവിടെ അരിയും മറ്റും സൂക്ഷിക്കും. ആനയെ ആകർഷിക്കുന്നതിനായി അരിവയ്ക്കും.

ഭക്ഷണം പാകം ചെയ്യുന്നത് ഉൾപ്പടെ ആൾത്താമസം ഉണ്ടെന്ന് തോന്നിക്കുന്ന സാഹചര്യമുണ്ടാക്കി ആനയെ ഇവിടേയ്ക്ക് ആകർഷിക്കാനാണ് പദ്ധതി. വരും ദിവസങ്ങളിൽ അരി പാകം ചെയ്യുന്നത് നടപടിയിലേക്ക് കടക്കുമെന്ന് ചിന്നക്കനാലിലെ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഇവിടേക്ക് അരിക്കൊമ്പൻ എത്തിയാൽ മയക്കുവെടിവച്ചശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടുകയാണ് ലക്ഷ്യം.

വരും ദിവസങ്ങളിലായി കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ കുങ്കിയാനകളെയും മുത്തങ്ങ ആനപ്പന്തിയിൽ നിന്നും ദൗത്യത്തിനായി കൊണ്ടുപോകും. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ്‌ കുങ്കിയാനകളെ ഇടുക്കിയിലെത്തിക്കുന്നത്‌. രണ്ട്‌ ലോറികളിൽ ഒരെണ്ണം കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടതിനാൽ ചില സാങ്കേതിക തടസ്സങ്ങളുണ്ടായി. അടുത്ത ദിവസം തന്നെ വാഹനത്തിൽ രണ്ടാമത്തെ കുങ്കിയാനയേയും ഇടുക്കിയിലെത്തിക്കും.

ഈ വാഹനങ്ങൾ തിരിച്ചെത്തി മറ്റ്‌ കുങ്കിയാനകളേയും കൊണ്ടുപോവും. ഫോറസ്റ്റ് ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘവും ആർആർടി അംഗങ്ങളുമാണ് ഇടുക്കിയിൽ‌ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിനൊപ്പം ചേരുന്നത്.

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഇന്നലെ സർവകാല റെക്കോർഡിലായിരുന്നു സ്വർണവില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1200 രൂപ ഉയർന്നിരുന്നു. എന്നാൽ ഇന്ന് 200 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില വീണ്ടും 43000 ലേക്ക് എത്തി. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 43840 രൂപയാണ്. ഇന്നലെ സ്വർണവില 150 ഉയർന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 1800 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്.

ഇന്ന് 50 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5480 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 45 രൂപ കൂടി. വിപണി വില 4555 രൂപയാണ്.