വെള്ളിയാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, ജാഗ്രത

വെള്ളിയാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, ജാഗ്രത

തിരുവനന്തപുരം: കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. വെള്ളിയാഴ്ച രാത്രി 11.30 വരെ 0.4 മുതല്‍ 0.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നടൻ ഇന്നസെൻ്റ് ആശുപത്രിയിൽ

നടൻ ഇന്നസെൻ്റ് ആശുപത്രിയിൽ

നടനും മുൻ എംപിയുമായ ഇന്നസെന്റ് ആശുപത്രിയില്‍. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസം വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി. എന്നാല്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. നേരത്തെ അർബുദത്തെ പോരാടി തോൽപ്പിച്ച വ്യക്തിയാണ് ഇന്നസെൻറ്.

ബ്രഹ്മപുരത്തെ തീപിടിത്തം; വേനല്‍മഴ തുണച്ചു; അന്തരീക്ഷ മലിനീകരണം കുറഞ്ഞു

ബ്രഹ്മപുരത്തെ തീപിടിത്തം; വേനല്‍മഴ തുണച്ചു; അന്തരീക്ഷ മലിനീകരണം കുറഞ്ഞു

കൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് മലിനമായ കൊച്ചിയുടെ അന്തരീക്ഷത്തിന് വേനല്‍മഴ ആശ്വാസമായി. ഇന്നലെ രാത്രി പെയ്ത വേനല്‍മഴയ്ക്ക് പിന്നാലെ കൊച്ചിയില്‍ അന്തരീക്ഷ മലിനീകരണം കുറഞ്ഞുവെന്നാണ് കണക്ക്. കൊച്ചിയില്‍ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട് 79 ലെത്തി. ഏറെ നാളുകള്‍ക്ക് ശേഷമാണ് വായു ഗുണനിലവാരം മെച്ചപ്പെടുന്നത്. വായു ഗുണനിലവാര സൂചിക അനുസരിച്ച് 50 വരെയാണ് നല്ല വായു. 51 മുതല്‍ 100 വരെ ശരാശരിയായും 101 ന് മുകളില്‍ മോശം നിലയുമായാണ് കണക്കാക്കുന്നത്. 201 ന് മുകളിലെത്തുന്നത് അപകടകരമായ സൂചനയായാണ് കാണുന്നത്.

ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന പുക മൂലം മാര്‍ച്ച് ഏഴിന് 294 ആയിരുന്നു കൊച്ചിയിലെ വായു ഗുണനിലവാരം. ഇതാണ് മെച്ചപ്പെട്ട് 79 ല്‍ എത്തിയിരിക്കുന്നത്.

ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ; രജിസ്‌ട്രേഷന്‍ ഇന്നുകൂടി

ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ; രജിസ്‌ട്രേഷന്‍ ഇന്നുകൂടി

ഡല്‍ഹി: ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് (ജെഇഇ) രജിസ്റ്റര്‍ ചെയ്യാന്‍ അധിക സമയം അനുവദിച്ചു. ഇന്ന് രാത്രി 10.50 വരെ രജിസ്റ്റര്‍ ചെയ്യാനാണ് അവസരം. ഫീസ് അടയ്ക്കാന്‍ രാത്രി 11.50 വരെ സമയമുണ്ട്. ഏപ്രില്‍ ഘട്ട പരീക്ഷയ്ക്കാണ് ഇപ്പോള്‍ അപേക്ഷിക്കേണ്ടത്. നേരത്തെ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി 12ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അപേക്ഷിക്കാന്‍ രണ്ടുദിവസം കൂടി സമയം അനുവദിച്ചത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. jeemain.nta.nic.in വെബ്‌സൈറ്റില്‍ കയറി അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

പിഞ്ചുകുഞ്ഞ് മരിച്ചതില്‍ മനംനൊന്ത് അമ്മയും മൂത്തമകനും ആത്മഹത്യ ചെയ്ത നിലയില്‍

പിഞ്ചുകുഞ്ഞ് മരിച്ചതില്‍ മനംനൊന്ത് അമ്മയും മൂത്തമകനും ആത്മഹത്യ ചെയ്ത നിലയില്‍

ഇടുക്കി: പിഞ്ചുകുഞ്ഞ് മരിച്ചതില്‍ മനംനൊന്ത് അമ്മയും മൂത്തമകനും ആത്മഹത്യ ചെയ്ത നിലയില്‍. ഇടുക്കി ഉപ്പുതറ കൈതപ്പതാല്‍ സ്വദേശിനി ലിജയുടെയും ഏഴു വയസുള്ള മകന്റെയും മൃതദേഹങ്ങള്‍ കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. രണ്ടുദിവസം മുന്‍പാണ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ലിജയുടെ 28 ദിവസം മാത്രം പ്രായമുള്ള ഇളയകുഞ്ഞ് മരിച്ചത്. ഇതിനെ തുടര്‍ന്ന് ലിജ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇന്നലെ കുഞ്ഞിന്റെ സംസ്‌കാരത്തിന് ശേഷം ലിജ ബന്ധുക്കളുടെ നിരീക്ഷത്തിലായിരുന്നു. ഇന്ന് രാവിലെ ബന്ധുക്കള്‍ പള്ളിയില്‍ പോയ സമയത്താണ് ലിജ, മൂത്ത മകനോടൊപ്പം കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. തിരിച്ച് വീട്ടില്‍ എത്തിയ ബന്ധുക്കള്‍ നോക്കുമ്പോള്‍ ഇരുവരെയും കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

നാളെ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും

നാളെ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും

കൊച്ചി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാനവ്യാപകമായി നാളെ പണിമുടക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള പണിമുടക്കില്‍ കേരള ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിപിഎംടിഎ), കേരള ഗവ. സ്‌പെഷലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നിവയും പങ്കെടുക്കും.

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണു സമരം.നാളെ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി വിഭാഗം പ്രവര്‍ത്തിക്കില്ല. എന്നാല്‍, അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കും. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളുണ്ടാകില്ല. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തും. ഡെന്റല്‍ ക്ലിനിക്കുകള്‍ അടഞ്ഞുകിടക്കും. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയാവിഭാഗവും മാത്രമേ പ്രവര്‍ത്തിക്കൂ.