by Midhun HP News | Mar 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ്, ഇരട്ടക്കലിങ്ക്, കുന്നുവാരം പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം പെരുകുന്നു. ഇതിനെതിരെ ഇതുവരെയും നടപടിയെടുക്കുന്നില്ലെന്നു ആക്ഷേപം. കഴിഞ്ഞ പല ദിവസങ്ങളിലായി വീടുകളിൽ ഇരിക്കുന്ന വാഹനങ്ങളിൽ നിന്നും പെട്രോൾ മോഷ്ടിയ്ക്കുകയും വാഹങ്ങൾ കുത്തി കീറി നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ബഹളം കേട്ട് വീട്ടുകാർ എത്തുമ്പോഴേയ്ക്കും ഇവർ ബൈക്കിൽ രക്ഷപ്പെടുകയാണ് പതിവ്. സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ പ്രദേശമെന്നു നാട്ടുകാർ പറയുന്നു. പോലീസിൽ പരാതി നൽകിയിട്ടും ഇവരുടെ ശല്യം കുറഞ്ഞിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

by Midhun HP News | Mar 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തതിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ബ്രഹ്മപുരം കത്തി 13 ദിവസം കഴിയുമ്പോഴാണ് മുഖ്യമന്ത്രി ചട്ടം 300 പ്രകാരമുള്ള പ്രത്യേക പ്രസ്താവനയ്ക്ക് ഒരുങ്ങുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ലെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടെയാണ് പ്രസ്താവന നടത്താൻ തീരുമാനിച്ചത്. 12 ദിവസം നീണ്ടുനിന്ന ശ്രമത്തിനൊടുവിൽ ബ്രഹ്മപുരത്ത് തീകെടുത്തിയതിന് അഗ്നിശമന സേനാംഗങ്ങൾക്ക് മുഖ്യമന്ത്രി ഫേയ്സ്‌ബുക്ക് കുറിപ്പിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. പൊതുപ്രാധാന്യമുള്ള വിഷയത്തിൽ സ്‌പീക്കറുടെ അനുമതിയോടെ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ പ്രസ്താവന നടത്താൻ അനുവദിക്കുന്നതാണ് ചട്ടം 300. പ്രസ്താവനയ്ക്കിടയിൽ ചോദ്യം ചോദിക്കാനാവില്ല.

മാലിന്യ നീക്കത്തിന് കരാറെടുത്ത കമ്പനിക്കെതിരെയും പ്രതിപക്ഷത്തിന്റെ ആരോപണങ്ഹൾ ഉയർന്നു. കമ്പനി തന്നെ മാലിന്യകൂമ്പാരത്തിന് തീയിട്ടതാണെന്നും കരാർ നൽകിയതിൽ അഴിമതിയുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം ആരോപിച്ചത്. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇന്നലെ കേസ് പരിഗണിച്ച ഹൈക്കോടതി സർക്കാരിനെ വിമർശിച്ചു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
by Midhun HP News | Mar 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊളത്തൂര്‍: മലപ്പുറം കൊളത്തൂരില്‍ വന്‍ ചന്ദനവേട്ട. കാറില്‍ ഒളിപ്പിച്ചുകടത്തിയ ഒരു ക്വിന്റല്‍ ചന്ദനശേഖരവുമായി രണ്ടു പേര്‍ പിടിയില്‍. അരക്കോടിയോളം രൂപ വിലവരുന്ന ചന്ദനമാണ് പിടികൂടിയത്. ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് ആഡംബര വാഹനങ്ങളിലെ രഹസ്യ അറകളിൽ ചന്ദനമരത്തടികൾ കേരളത്തിലേക്ക് കടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. രണ്ടു പേരാണ് കൊളത്തൂരിൽ പിടിയിലായത്. മഞ്ചേരി കോട്ടുപറ്റ സ്വദേശി അത്തിമണ്ണില്‍ അലവിക്കുട്ടി, ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി കല്ലുവിതറും തടത്തില്‍ സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. വാഹന പരിശോധനയിലാണ് കാറിന്റെ ബാക്ക് സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച് കടത്തിയ ചന്ദമരക്കഷണങ്ങളുമായി ഇവർ പിടിയിലായത്.
അരക്കോടിയോളം രൂപ വിലവരുന്ന ചന്ദനമാണ് പിടികൂടിയത്. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് ചന്ദനം കൈമാറിയതെന്നും സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. മച്ചാട് വനമേഖലയിൽ വനം കൊള്ളക്കാര്‍ 22 ചന്ദന മരങ്ങള്‍ മുറിച്ചതായി വനം വകുപ്പ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ജനുവരി ആദ്യവാരത്തില്‍ കണ്ടെത്തിയിരുന്നു. പാകമാകാത്ത മരമായതിനാല്‍ മിക്കതും മുറിച്ചശേഷം ഉപേക്ഷിക്കുകയായിരുന്നു. മരം മുറിക്ക് പിന്നില്‍ കഴിഞ്ഞ മാസം അറസ്റ്റിലായ സേലം സ്വദേശികളെന്നാണ് സംശയം. വിറക് ശേഖരിക്കാന്‍ പോയ നാട്ടുകാരാണ് മരം മുറിച്ചു കടത്തിയത് പുറത്തെത്തിച്ചത്. മച്ചാട് റേഞ്ചിന് കീഴിലുള്ള ചേപ്പലക്കോട് കാപ്പി പ്രദേശത്തുനിന്നും വന്‍ തോതില്‍ ചന്ദന മരങ്ങള്‍ മുറിച്ചിട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് വനം വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

ഇടുക്കി മറയൂരിൽ ജനുവരിയില്‍ 65 കിലോഗ്രാം ചന്ദനവുമായി മൂന്ന് പേരെ വനംവകുപ്പ് പിടികൂടിയിരുന്നു. വ്യാജ രജിസ്ട്രേഷൻ നമ്പരിലുളള കാറിലാണ് 12 ലക്ഷം രൂപ വില മതിക്കുന്ന ചന്ദനം കടത്താൻ ശ്രമിച്ചത്. കൊണ്ടോട്ടി മൂച്ചിക്കല്‍ പീരിച്ചേരി വീട്ടിൽ മുഹമ്മദ് സ്വാലിഹ്, ഈരാറ്റുപേട്ട നടയ്ക്കൽ പടിപ്പുരക്കൽ വീട്ടില്‍ മന്‍സൂര്‍, പൂക്കോട്ടൂര്‍ മൂച്ചിക്കല്‍ ഇല്ലിത്തറ വീട്ടിൽ ഇര്‍ഷാദ് എന്നിവരെയാണ് ചന്ദനവുമായി വനപാലക സംഘം പിടികൂടിയത്
by Midhun HP News | Mar 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: ചടയമംഗലത്ത് 17 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് ബന്ധുക്കളുടെ പരാതി. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് ശല്യം ചെയ്തതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. അതിനിടെ, സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ മകളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പരീക്ഷാക്കാലത്ത് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് ശല്യം ചെയ്തത് കൊണ്ടാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആണ്‍സുഹൃത്തുമായി പെണ്‍കുട്ടി അടുപ്പത്തിലായതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ പെണ്‍കുട്ടിക്ക് ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. വീട്ടുകാര്‍ പലപ്രാവശ്യം വിലക്കിയിട്ടും ആണ്‍ സുഹൃത്ത് ശല്യം ചെയ്തു. പെണ്‍കുട്ടിയെ പിന്നീട് കട്ടപ്പനയിലെ ബന്ധു വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ആണ്‍സുഹൃത്ത് തിങ്കളാഴ്ച പെണ്‍കുട്ടിയുമായി വഴിയില്‍നിന്ന് സംസാരിക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഇതിനു ശേഷമാണ് തൂങ്ങിമരിച്ചതെന്നാണ് ആക്ഷേപം.

by Midhun HP News | Mar 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഗുണ്ടാ സംഘങ്ങൾ തമ്മിലെ പകയെ തുടർന്ന് യുവാവിനെ ആക്രമിച്ച മൂന്നംഗ സംഘത്തെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ തിട്ടമംഗലം കൈലാസം വീട്ടിൽ സുനിൽകുമാർ (36), തിട്ടമംഗലം മരുവർത്തല വീട്ടിൽ ശ്രീജിത്ത് കുമാർ (28), തിട്ടമംഗലം മാവറത്തല വീട്ടിൽ കിരൺ വിജയ് (26) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 24ന് രാത്രിയാണ് ആക്രമണം നടന്നത്.

രാത്രി ഒമ്പത് മണിയോടെ പേയാട് ചെറുപാറ അഖിൽ ഭവനിൽ അരുൺ (39) ആണ് ഗുണ്ടാ സംഘത്തിന്‍റെ ആക്രമണത്തിന് ഇരയായത്. ഇരുമ്പുകമ്പി കൊണ്ടുള്ള ആക്രമണത്തിൽ അരുണിന്റെ കാൽ ഒടിഞ്ഞു. ക്രിമിനൽ കേസ് പ്രതിയായ അരുൺ മുമ്പ് ശ്രീജിത്തിന്റെ വീട്ടിലെത്തി സ്ത്രീകളെ അസഭ്യം പറഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. അറസ്റ്റിലായ പ്രതികൾക്കെതിരെ വട്ടിയൂർക്കാവ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്. കാട്ടാക്കട ഡിവൈ.എസ്.പി എസ്. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

by Midhun HP News | Mar 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഉത്സവ പറമ്പിൽ ഗാനമേളയ്ക്കിടെ നൃത്തം ചെയ്യവേ കിണർ മൂടിയിരുന്ന പലകകൾ തകർന്ന് കിണറ്റിൽ വീണ യുവാവിന് ദാരുണാന്ത്യം. യുവാവിനെ രക്ഷിക്കാൻ ഇറങ്ങിയയാളും കിണറ്റിൽ അകപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും പുറത്ത് എടുത്തത്. നേമം മേലാങ്കോട് മുത്തുമാരിയമ്മൻ ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം. നേമം പൊന്നുമംഗലം ശങ്കർനഗറിൽ ജിത്തു എന്ന് വിളിക്കുന്ന ഇന്ദ്രജിത്താ(23)ണ് മരിച്ചത്.

ഇതോടെ ഒരു നാടിന്‍റെ ഉത്സവ ആഘോഷം ദുരന്തത്തിലേക്ക് വഴിമാറി. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് ഗാനമേള സംഘടിപ്പിച്ചിരുന്നു. സ്ഥല പരിമിതി കാരണം സ്റ്റേജിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലും ആളുകൾക്ക് ഇരിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ഇതിനായി പുരയിടത്തിലെ കിണർ പലകകൾ കൊണ്ട് അടച്ചിരുന്നു എന്ന് പൊലീസ് പറയുന്നു.

ഇതിന് മുകളിൽ ആണ് കൊല്ലപ്പെട്ട ഇന്ദ്രജിത്ത് ഉൾപ്പെടെയുള്ളവർ നിന്നിരുന്നത്. പാട്ട് കേട്ട് ഇതിന് മുകളിൽ നിന്ന് നൃത്തം ചെയ്യവേ പലകകൾ തകർന്ന് ഇന്ദ്രജിത്ത് കിണറ്റിൽ വീഴുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇത് കണ്ട സുഹൃത്ത് കാരയ്ക്കാമണ്ഡപം മേലാങ്കോട് സ്വദേശി അഖിൽ ഇന്ദ്രജിത്തിനെ രക്ഷിക്കാൻ കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും ശ്വാസതടസ്സമുണ്ടാവുകയും കിണറ്റിനുള്ളിൽ കുടങ്ങുകയും ആയിരുന്നു. തുടർന്ന് ചെങ്കൽച്ചൂളയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ് ഇരുവരെയും പുറത്ത് എടുത്തത്. ആഴമുള്ള കിണർ അയതിനാൽ വായു സഞ്ചാരം കുറവായിരുന്നു എന്ന് ഫയർഫോഴ്സ് സംഘം പറഞ്ഞു. പുറത്ത് എടുക്കുബോഴേക്കും ഇന്ദ്രജിത്ത് മരിച്ചിരുന്നു. അഖിലിനെ പരിക്കുകളോടെ നേമം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചു. വെൽഡിങ് തൊഴിലാളി ആണ് മരിച്ച ഇന്ദ്രജിത്ത്.
Recent Comments