സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 1840 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,440 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 10 രൂപ കുറഞ്ഞു.

ഇന്നലെ 75 രൂപ വർദ്ധിച്ചിരുന്നു. വിപണിയിലെ വില 5305 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില അഞ്ച് രൂപ കുറഞ്ഞു. ഇന്നലെ 60 രൂപ വർദ്ധിച്ചിരുന്നു. വിപണി വില 4390 രൂപയാണ്.

ഗര്‍ഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ നടത്തി ഡല്‍ഹി എയിംസ്

ഗര്‍ഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ നടത്തി ഡല്‍ഹി എയിംസ്

ഗര്‍ഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ നടത്തി ഡല്‍ഹി എയിംസ് ആശുപത്രി. 28 വയസുകാരിയായ യുവതിയുടെ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനാണ് ശസ്ത്രക്രിയ നടത്തിയത്. അമ്മയുടെ വയറ്റിലൂടെ കുഞ്ഞിന്റെ വയറ്റില്‍ സൂചി കയറ്റിയായിരുന്നു ശസ്ത്രക്രിയ. ആരോഗ്യപരമായ കാരണങ്ങളാല്‍ നേരത്തെ മൂന്ന് തവണ യുവതി ഗര്‍ഭഛിദ്രത്തിന് വിധേയയായിരുന്നു.

നാലാമത് ഗര്‍ഭം ധരിച്ചപ്പോഴും സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ ഹൃദയത്തിന് തകരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതോടെയാണ് വയറ്റിനുള്ളില്‍ വച്ച് തന്നെ കുട്ടിയുടെ ഹൃദയശസ്ത്രക്രിയ നടത്തി ഗര്‍ഭം മുന്നോട്ടുകൊണ്ടുപോകാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. എയിംസിലെ കാര്‍ഡിയോതെറാസിക് സയന്‍സസ് സെന്ററില്‍ വച്ചായിരുന്നു ശസത്രക്രിയയുടെ നടപടിക്രമങ്ങള്‍. ഒബ്‌സ്റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി വിഭാഗത്തോടൊപ്പം കാര്‍ഡിയോളജി ആന്റ് കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗത്തിലെ വിദഗ്ധരുമുണ്ടായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.‘ഇത്തരമൊരു ശസ്ത്രക്രിയ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. പിഴവ് പറ്റിയാല്‍ കുഞ്ഞിന്റെ ജീവന്‍ പോലും അപകടത്തിലാക്കുമെന്നും ധാരണയുണ്ടായിരുന്നു. മാത്രമല്ല കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണമെന്നതിനാല്‍ വളരെ പെട്ടന്ന് ചെയ്തുതീര്‍ക്കേണ്ടതായിരുന്നു ശസ്ത്രക്രിയ’ എയിംസിലെ കാര്‍ഡിയോതെറാസിസ് സയന്‍സസ് സെന്ററിലെ ഡോക്ടര്‍ പറഞ്ഞു.

ഭാര്യ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം: ഭാര്യ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. 29കാരനെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ മാസം 21 വരെ റിമാന്റ് ചെയ്തു. പെണ്‍കുട്ടി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരിക്കേയാണ് യുവാവുമായി പ്രണയത്തിലായത്. 2022 ഒക്ടോബര്‍ മാസത്തില്‍ വീട്ടില്‍ നിന്നും 17കാരിയായ പെണ്‍കുട്ടിയെ യുവാവ് സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയതോടെ 2023 ഫെബ്രുവരി എട്ടിന് ഇരുവരും വിവാഹിതരാവുകയായിരുന്നു.

എന്നാല്‍ ഈ സമയം പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയായിരുന്നുവെന്ന് പെരിന്തല്‍മണ്ണ ശിശു വികസന പദ്ധതി ഓഫീസര്‍ കെ റംലത്ത് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കേസില്‍ പൊലീസ് സ്റ്റേഷനില്‍ സ്വമേധയാ ഹാജരായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്വപ്‌നയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും. കണ്ണൂര്‍ യൂണിറ്റിനാണ് അന്വേഷണ ചുമതല. വിജേഷ് പിള്ള കണ്ണൂർ സ്വദേശിയായത് കൊണ്ടാണ് അന്വേഷണം കണ്ണൂർ യൂണിറ്റിന് നൽകിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് ലൈവിലൂടെ സ്വപ്‌ന സുരേഷ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരെ ഡിജിപിക്ക് ഇ-മെയില്‍ വഴി വിജേഷ് പിള്ള നല്‍കിയ പരാതിയിലാണ് നടപടി.

സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പിനെന്ന പേരില്‍ ഇടനിലക്കാരനായി വിജേഷ് പിള്ള വന്നു എന്നതായിരുന്നു സ്വപ്‌നയുടെ ആരോപണം. വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയതായുള്ള സ്വപ്‌നയുടെ പരാതിയില്‍ കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതിനിടെ സ്വപ്നയെ കണ്ടതും സംസാരിച്ചതും വെബ് സീരിസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണെന്നായിരുന്നു വിജേഷ് പിള്ളയുടെ വിശദീകരണം.

മാലിന്യ സംസ്‌കരണത്തിന് കുട്ടികള്‍ക്ക് പരീശീലനം നല്‍കണമെന്ന് കോടതി

മാലിന്യ സംസ്‌കരണത്തിന് കുട്ടികള്‍ക്ക് പരീശീലനം നല്‍കണമെന്ന് കോടതി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റമുണ്ടാകണം. മാലിന്യ സംസ്‌കരണത്തിന് കുട്ടികള്‍ക്ക് പരീശീലനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ഡിവിഷണന്‍ ബെഞ്ച് നിരീക്ഷണം.

ജില്ലാകലക്ടര്‍, മലീനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ ഓണ്‍ലൈനിലാണ് കോടതിയില്‍ ഹാജരായത്. മാലിന്യ സംസ്‌കരണത്തില്‍ ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിക്കാനാകില്ലെന്നും നിലവിലെ സാഹചര്യത്തില്‍ മാറ്റമുണ്ടാകണമെന്നും കോടതി പറഞ്ഞു. മാലിന്യസംസ്‌കരണത്തില്‍ ജനങ്ങളെ ബോധവത്കരിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാലിന്യ സംസ്‌കരണത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്ന് കോടതിയുടെ നിര്‍ദേശം. കൊച്ചിക്കാരെ മുഴുവന്‍ ബോധവത്കരിക്കുന്നതിനേക്കാള്‍ ആയിരം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതാണ് നല്ലതെന്നായിരുന്നു കോടതിയുടെ നീരീക്ഷണം.

മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് അമിക്കസ്‌ക്യൂറിമാരെ നിയോഗിക്കുമെന്ന കാര്യം കോടതി ആവര്‍ത്തിച്ചു. മൂന്ന് അമിക്കസ് ക്യൂറിമാരെയാണ് നിയോഗിക്കുക. ബ്രഹ്മപുരവുമായി ബന്ധപ്പെട്ട് ചില നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും ഇന്ന് കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. കടമ്പ്രയാറിലെ വെള്ളം പരിശോധിക്കണം. വെള്ളത്തിന്റെ സാംപിള്‍ 24 മണിക്കൂറിനകം ശേഖരിച്ച് പരിശോധനയ്ക്ക് അയക്കണം. സമീപ സ്ഥലങ്ങളിലെ ഭൂഗര്‍ഭജലത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ബ്രഹ്മപുരത്തെ തീയണച്ച ഉദ്യോഗസ്ഥരെ ഹൈക്കോടതി അഭിനന്ദിച്ചു. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടിയുണ്ടാകണമെന്നും അതുണ്ടാകാത്തതാണ് ഇപ്പോഴത്തെ കുഴപ്പമെന്നും ഹില്‍ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് മാലിന്യ സംഭരണത്തിന് സംവിധാനം വേണമെന്നും കോടതി നിര്‍ദേശിച്ചു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് വെബ്‌സൈറ്റ് ആരംഭിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കൊല്ലമ്പുഴ പാർക്ക്: പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് കോൺഗ്രസ് പാലസ് വാർഡ് കമ്മിറ്റി

കൊല്ലമ്പുഴ പാർക്ക്: പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് കോൺഗ്രസ് പാലസ് വാർഡ് കമ്മിറ്റി

കൊല്ലമ്പുഴ കുട്ടികളുടെ പാർക്കിനോടുള്ള നഗരസഭയുടെ അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് പാലസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം നിർവഹിച്ചു. ബൂത്ത്‌ പ്രസിഡന്റ്‌ ജയകുമാർ അധ്യക്ഷത വഹിച്ചു. കോവിഡ് കാരണം അടച്ച പാർക്ക് രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികൾക്കുവേണ്ടി വരുന്ന വേനൽക്കാല അവധി സമയത്ത് വൃത്തിയാക്കി തുറന്നു നൽകിയില്ലെങ്കിൽ നഗരസഭയിലെ മുന്നിലേക്ക് പ്രതിഷേധ പരിപാടികൾ മാറ്റുമെന്ന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.

മുൻസിപ്പൽ കൗൺസിലർ വി.മുരളീധരൻ നായർ, മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ, ബ്ലോക്ക്‌ ഭാരവാഹികളായ ജി. ശശികുമാർ, ഇല്യാസ്,മുൻ കൗൺസിലർ ആർ. എസ്. പ്രശാന്ത്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പി. എസ് കിരൺ കൊല്ലമ്പുഴ, മുൻ കൗൺസിലർ കെ. എസ്. സുമാമണി, ജയകുമാർ, അഭിജിത്ത്, സുവിൻ, നിതിൻ ജയൻ തുടങ്ങിയവർ നേതൃത്വo നൽകി.