വർക്കല റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇടിച്ചു സ്‌ത്രീ മരിച്ചു

വർക്കല റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇടിച്ചു സ്‌ത്രീ മരിച്ചു

വർക്കല: വർക്കല റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇടിച്ചു സ്‌ത്രീ മരിച്ചു. മണമ്പൂർ സ്വദേശി സുപ്രഭയാണ്(63) മരിച്ചത്. വർക്കല റെയിൽവേ സ്റ്റേഷനിൽ അടുത്ത പ്ലാറ്റ്ഫോമിലേക്ക് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. അമൃത്സർ – കൊച്ചുവേളി എക്സ്പ്രസ് ആണ് ഇടിച്ചത്. ട്രെയിന് വർക്കല സ്റ്റേഷനിൽ സ്റ്റോപ്പ്‌ ഉണ്ടായിരുന്നില്ല.

സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട് ബസ് പാടത്തേയ്ക്ക് മറിഞ്ഞു; ഒരു മരണം

സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട് ബസ് പാടത്തേയ്ക്ക് മറിഞ്ഞു; ഒരു മരണം

കോഴിക്കോട്: മാവൂർ കൽപള്ളിയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. സ്കൂട്ടർ യാത്രികനായ മാവൂർ അടുവാട് സ്വദേശി അർജുൻ സുധീർ (37) ആണ് മരിച്ചത്. നിയന്ത്രണം വിട്ട് പാടത്തേയ്ക്ക് ബസ് മറിഞ്ഞ് നിരവധിപ്പേർക്ക് പരിക്കേറ്റു. സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. സ്കൂട്ടർ യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറയുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം.

കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന കാശിനാഥ് ബസാണ് അപകടത്തിൽപെട്ടത്. എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ച് ബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാവൂർ -കോഴിക്കോട് റോഡിൽ കൽപള്ളി ഗ്രൗണ്ടിന് എതിർവശത്തേക്കാണ് ബസ് മറിഞ്ഞത്. മാവൂർ പൊലീസും മുക്കത്തുനിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

സംസ്ഥാനത്ത് ആസിഡ് മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി ഗവേഷകർ

സംസ്ഥാനത്ത് ആസിഡ് മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി ഗവേഷകർ

വേനൽമഴയുടെ സാഹചര്യത്തിൽ ആസിഡ് മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പരിസ്ഥിതി ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. വായുവിലെ രാസമലിനീകരണ തോത് വർദ്ധിച്ചതായാണ് പുതിയ പഠനങ്ങൾ പറയുന്നത്. 2023-ലെ ആദ്യ വേനൽമഴയിൽ രാസപദാർത്ഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ വായുനിലവാര സൂചിക പ്രകാരം 2022 ഓഗസ്റ്റ് മുതലാണ് കൊച്ചിയിലെ വായുവിന്റെ നിലവാരം മോശമായത്. ഇതിന് പിന്നാലെയാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തമുണ്ടായത്. ഇതിന് ശേഷം രാസബാഷ്പ കണികകൾക്ക് പുറമേ സൾഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ്, കാർബൺ എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള പിഎം 10 കരിമാലിന്യത്തിന്റെ അളവും വർദ്ധിച്ചു.

പെട്രോളിയം ഉത്പന്നങ്ങൾ കത്തിച്ച് പുറന്തള്ളുന്ന മലിനീകരണം അവ ഉൽപാദിപ്പിക്കുന്ന പ്രദേശത്തെ മലിനമാക്കുക മാത്രമല്ല, ആയിരക്കണക്കിന് കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ അവയ്‌ക്ക് കഴിയും. ഈർപ്പം സംയോജിപ്പിക്കുന്നതിന് മുമ്പ്, ഇത് ആസിഡായി മാറുകയും മഴയായി വീഴുകയും ചെയ്യുന്നു. ഇതിനെ ആസിഡ് മഴ എന്ന് വിളിക്കുന്നുണ്ടെങ്കിലും ഈ മഴ മഞ്ഞ്, ആലിപ്പഴം അല്ലെങ്കിൽ മൂടൽമഞ്ഞ് എന്നിവയുടെ രൂപത്തിൽ സംഭവിക്കാം. ഇതെല്ലാം സൂചിപ്പിക്കുന്നത് ആസിഡ് മഴയുടെ രൂപീകരണം ലോകത്തിന്റെ ഒരു ഭാഗത്ത് സംഭവിക്കാമെന്നും മറ്റൊരു ഭാഗത്ത് വീഴാമെന്നും ആണ്.

അമ്ലമഴ പെയ്യുന്നത് വഴി സർവ ജല-ഭൗമ ജീവികൾക്ക് ഗുരുതരമായ നാശം സംഭവിക്കാം. കടലിലെ ജീവജാലങ്ങളെ ബാധിക്കുന്നതിനാൽ അവയെ പുനരുജ്ജീവിപ്പിക്കുന്നത് വരെ വെള്ളം കുടിക്കാൻ ഉപയോഗിക്കാൻ കഴിയില്ല. ആസിഡ് മഴ പെയ്യുമ്പോൾ നിരവധി രാസവസ്തുക്കളാണ് മണ്ണിലേക്ക് വീഴുന്നത്. ഇതുവഴി മണ്ണിലെ സൂക്ഷ്മാണുക്കളെ വരെ നശിപ്പിക്കുന്നു. പ്രതിമകൾ, സ്മാരകങ്ങൾ എന്നിവയ്‌ക്ക് പോലും അമ്ലമഴ പെയ്യുന്നത് വഴി നിറമാറ്റം ഉണ്ടാകുന്നു. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് വർദ്ധിക്കാനും ആസിഡ് മഴ കാരണമാകും.

സ്വപ്‌നയുടെ പരാതിയില്‍ കേസ്; കര്‍ണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് വിജേഷ് പിള്ള

സ്വപ്‌നയുടെ പരാതിയില്‍ കേസ്; കര്‍ണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് വിജേഷ് പിള്ള

കൊച്ചി : സ്വപ്നയുടെ പരാതിയിൽ രജിസ്റ്റ‍ർ ചെയ്ത പൊലീസ് കേസ് നിയമപരമായി നേരിടുമെന്ന് പ്രതി വിജേഷ് പിളള. ഹാജരാകാൻ തനിക്ക് കർണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല. അത് കിട്ടിയശേഷം തുടർ നടപടി തീരുമാനിക്കുമെന്നും വിജേഷ് പിള്ള പറഞ്ഞു. കർണാടക കെ ആർ പുര പൊലീസാണ് സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിജേഷ് പിള്ളയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിജേഷ് കൂടിക്കാഴ്ച നടത്തിയ സുറി ഹോട്ടലിലെത്തി സ്വപ്നയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സ്വപ്നയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. താൻ ഒറ്റയ്ക്കാണ് സ്വപ്നയെ കാണാൻ പോയതെന്ന് വിജേഷ് പറയുന്നുണ്ടെങ്കിലും മറ്റൊരാൾ കൂടി ഒപ്പമുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ പൊലീസ് അന്വേഷണം നടത്തും. സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കും.

കാറ്റാടിമുക്ക് ജംഗ്ഷനിൽ ട്രാൻസ്പോർട്ട് ബസ് കത്തി

കാറ്റാടിമുക്ക് ജംഗ്ഷനിൽ ട്രാൻസ്പോർട്ട് ബസ് കത്തി

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചു. 39 യാത്രക്കാരുമായി ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ്സിലാണ് തീപിടിച്ചത്. 12 മണിയോടെ ബസ് ചിറയിൻകീഴ് അഴൂരിൽ എത്തുമ്പോൾ റേഡിയേറ്ററിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് സൈഡിലേക്ക് മാറ്റുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. തുടർന്ന് ബസ്സിന് തീ പടർന്നു പിടിക്കുകയായിരുന്നു. ആറ്റിങ്ങൽ വർക്കല എന്നീ യൂണിറ്റുകളിലെ ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. ആറ്റിങ്ങൽ ഡിപ്പോയിലെ ബസ് ആണ്.

പുരവൂർ ഗവ. എസ്.വി യു.പി.എസ്സിൽ വാർഷികാഘോഷവും പഠനോൽസവവും സംഘടിപ്പിച്ചു

പുരവൂർ ഗവ. എസ്.വി യു.പി.എസ്സിൽ വാർഷികാഘോഷവും പഠനോൽസവവും സംഘടിപ്പിച്ചു

പുരവൂർ: പുരവൂർ ഗവ. എസ്.വി യു.പി.എസ്സിൽ 2022-23 അധ്യയന വർഷത്തെ വാർഷികാഘോഷവും പഠനോൽസവവും സംഘടിപ്പിച്ചു. ചിറയിൻകീഴ് എം.എൽ.എ വി.ശശി പരിപാടി ഉദ്ഘാടനം ചെയ്തു. കിഴുവിലം പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വിനീത.എസ് അധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്ത്
പ്രസിഡന്റ് ആർ.മനോൻമണി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ.ജി. ഗോപകുമാർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ എസ്, വാർഡ് മെമ്പർമാരായ ആശ. സി, സൈജ നാസർ, ആറ്റിങ്ങൽ ബി.പി. സി. പി സജി, സ്കൂൾ എച്ച് എം ബിന്ദു കെ ബി, പി ടി എ പ്രസിഡന്റ് ജയലക്ഷ്മി. വി, എസ് എം സി ചെയർമാൻ ഷാബു .വി എസ്സ്, ബി ആർ സി കോർഡിനേറ്റർ മോനിഷ, രക്ഷകർത്താക്കൾ, പി ടി എ അംഗങ്ങൾ, എസ് എം സി അംഗങ്ങൾ, നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ അധ്യയനവർഷങ്ങളിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ കുട്ടികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നിർവ്വഹിച്ചു. ഇടയ്ക്കോട് ജി എൽ പി എസ്സിലെ എച്ച് എം ഉം മുൻ ബി ആർ സി ട്രെയിനറുമായിരുന്ന ഇളമ്പ ജയകുമാർ കുട്ടികളുമായി സംവദിച്ചു. കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.