ഏപ്രിൽ മുതൽ റേഷൻകട വഴി സമ്പുഷ്ടീകരിച്ച പുഴുക്കലരി മാത്രം

ഏപ്രിൽ മുതൽ റേഷൻകട വഴി സമ്പുഷ്ടീകരിച്ച പുഴുക്കലരി മാത്രം

പോഷകമൂല്യങ്ങൾ ചേർത്തു സമ്പുഷ്ടീകരിച്ച അരി (ഫോർട്ടിഫൈഡ് റൈസ്) ഉപയോഗിക്കുന്നതു മൂലം ദോഷമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ച സാഹചര്യത്തിൽ ഏപ്രിൽ മുതൽ റേഷൻ കടകൾ വഴി ഈ അരി മാത്രമേ വിതരണം ചെയ്യാൻ സാധിക്കുകയുള്ളുവെന്നു മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. കേന്ദ്രത്തിൽ
നിന്ന് ഇനി സമ്പുഷ്ടീകരിച്ച പുഴുക്കലരി മാത്രമേ ലഭിക്കൂ. ഇതിനു പുറമേ
കേരളത്തിൽ ഉൽപാദിപ്പിച്ചു റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന 5.25 ലക്ഷം ടൺ
മട്ട അരിയും സമ്പുഷ്ടീകരിക്കണം.

ഇത്തരം അരി വിതരണത്തിൽ നിന്നു സിക്കിൾസെൽ അനീമിയ, തലാസീമിയ രോഗികളെ
മാത്രമേ ഒഴിവാക്കാനാകൂ. നിലവിൽ വയനാട് ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ
സമ്പുഷ്ടീകരിച്ച അരി നൽകുമ്പോൾ ഇത്തരം രോഗികളെ ഒഴിവാക്കിയാണു നൽകിയത്.
സംയോജിത ശിശുവികസന പദ്ധതി പ്രകാരവും മറ്റും ഉച്ചഭക്ഷണ പദ്ധതിക്കായി
രണ്ടു വർഷത്തോളമായി ഈ അരിയാണു നൽകുന്നത്. സബ്സിഡി പ്രകാരം അരി നൽകണമെങ്കിൽ സമ്പുഷ്ടീകരിച്ച അരിയേ നൽകാനാവൂ എന്നാണു കേന്ദ്ര നിലപാട്.
ഏപ്രിൽ പകുതിയോടെ ജയ അരി മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ആന്ധ്ര ജയ അരി ഏപ്രിൽ പകുതിയോടെ കേരളത്തിൽ എത്തും.

ഈ ഇനത്തിലെ അരിയ്ക്കു ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഉൽപാദനം വർധിപ്പിക്കുന്നതിന് ആന്ധ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തോട് ആവശ്യപ്പെട്ടതു പ്രകാരം ലഭിച്ച 991 ടൺ റാഗി തിരഞ്ഞെടുത്ത മില്ലുകളിൽ പൊടിച്ച് ഒരു കിലോ പാക്കറ്റുകളാക്കി ഏപ്രിൽ മുതൽ വിതരണം ചെയ്യും. മുൻഗണന ഇതര കാർഡുകൾക്കുള്ള ഗോതമ്പു വിതരണം ഈ മാസം
പുനരാരംഭിക്കും.

മാർച്ച് 17-ന് സംസ്ഥാനത്ത് മെഡിക്കൽ സമരം: ഐ.എം.എ. സമരത്തിലേക്ക്

മാർച്ച് 17-ന് സംസ്ഥാനത്ത് മെഡിക്കൽ സമരം: ഐ.എം.എ. സമരത്തിലേക്ക്

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുവാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രത്യക്ഷ സമരത്തിലേക്ക്. മാർച്ച് പതിനേഴാം തീയതി (17.03.2023) സംസ്ഥാനത്ത് മെഡിക്കൽ സമരം നടത്തുമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുൾഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 17-ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ ചികിത്സയിൽ നിന്നും മാറിനിന്നാണ് മെഡിക്കൽ സമരം നടത്തുക.

ദിവസത്തിൽ ഒന്ന് എന്ന കണക്കിലാണ് സംസ്ഥാനത്ത് നിലവിൽ അഞ്ചു ദിവസത്തിൽ ആശുപത്രി അക്രമങ്ങൾ നടക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടയിൽ ഏതാണ്ട് 200-ലേറെ ആശുപത്രി അക്രമങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ച് പുതിയ രീതിയിൽ കൊണ്ടുവരുവാൻ സർക്കാർ എടുത്ത തീരുമാനത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സഹർഷം സ്വാഗതം ചെയ്യുന്നു.

എന്നാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ ഡോക്ടർക്കെതിരെ നടന്ന കൊലപാതകശ്രമം ഞെട്ടിപ്പിക്കുന്നതാണ്. പോലീസിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ആക്രമണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുവാൻ കഴിഞ്ഞിട്ടില്ല. ആശുപത്രി അക്രമങ്ങൾ സംബന്ധിച്ച് ബഹുമാനപ്പെട്ട കോടതികൾ നൽകിയ നിർദ്ദേശങ്ങളും സംസ്ഥാനത്ത് പാലിക്കപ്പെടാത്തതിൽ ഡോക്ടർമാർ അടങ്ങുന്ന സമൂഹം ആശങ്കയിലുമാണ്. കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരുടെ അതീവ ഉത്കണ്ഠയും ആകാംക്ഷയും ഉൾക്കൊണ്ടുകൊണ്ട്, നിർഭയം ആത്മവിശ്വാസത്തോടെ ചികിത്സ നടത്തുവാനുളള അന്തരീക്ഷം ഉണ്ടാകണമെന്ന് ഇന്ത്യൻ മെഡിക്കൽ ആവശ്യപ്പെട്ടു

റെയില്‍വേ പൊലീസിനെ ആക്രമിച്ച മോഷ്ടാവ് പൊലീസ് പിടിയിൽ

റെയില്‍വേ പൊലീസിനെ ആക്രമിച്ച മോഷ്ടാവ് പൊലീസ് പിടിയിൽ

റെയില്‍വേ പൊലീസിനെ ആക്രമിച്ച മോഷ്ടാവിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. വര്‍ക്കല ചാവടിമുക്ക് സ്വദേശിയായ മുരുകനാണ് (36) പിടിയിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30ഓടെ വര്‍ക്കല റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. രാത്രി 8.45ന് കൊല്ലം ഭാഗത്തേക്കു പോയ മെമു ട്രെയിനില്‍ നിന്ന് ഒരു ബാഗ് മോഷണം പോയതായി വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിയിപ്പ് ലഭിച്ചു.

സംശയാസ്പദമായ രീതിയില്‍ കാണുന്നവരെ പരിശോധിക്കണമെന്നും നിര്‍ദ്ദേശം ലഭിച്ചു. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ വിനോദ് പ്ലാറ്റ്‌ഫോമില്‍ സംശയാസ്പദമായ രീതിയില്‍ രണ്ട് ബാഗുകളുമായി നില്‍ക്കുകയായിരുന്ന മുരുകന്റെ സമീപത്തേക്ക് നീങ്ങി. പൊലീസ് വരുന്നത് കണ്ടയുടനെ ഇയാള്‍ കൈയില്‍ കരുതിയിരുന്ന ബാഗ് പ്ലാറ്റ്‌ഫോമിന്റെ മതിലിന് വെളിയിലേക്കെറിഞ്ഞു. ഇത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു. എന്നാല്‍ വിനോദ് അതിവിദഗ്ദ്ധമായി ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്‌പ്പെടുത്തുകയും വര്‍ക്കല പൊലീസിന് കൈമാറുകയും ചെയ്തു.

കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകാന്‍ ശ്രമിച്ച വര്‍ക്കല പൊലീസിനെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. കൊല്ലം മെമു ട്രെയിനില്‍ നിന്നാണ് മുരുകന്‍ ബാഗുകള്‍ കവര്‍ന്നത്. ഇയാള്‍ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറി, ഇതില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരനായ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് അഡ്മിനിസ്റ്റേറ്റിവ് അസിസ്റ്റന്റ് ഉദ്യോഗസ്ഥനായ സന്തോഷിന്റെ ബാഗും മോഷ്ടിച്ചുകൊണ്ടാണ് വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതിനു മുന്നേ ബാഗ് നഷ്ടപ്പെട്ടത് മനസിലാക്കിയ സന്തോഷ് റെയില്‍വേ പൊലീസിനെ വിവരം
അറിയിക്കുകയായിരുന്നു. വര്‍ക്കല,കിളിമാനൂര്‍, കണ്ണൂര്‍, തൃശ്ശൂര്‍, കൊല്ലം ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

സംസ്ഥാനത്ത് 14 ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി ഇന്നുമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കുപ്പിവെള്ളത്തിന്റെ പരിശോധനകള്‍ നടത്തും. എല്ലാ ജില്ലകളിലും പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. വേനല്‍ക്കാലത്ത് ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.

ചൂട് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുപ്പിവെള്ളം കുടിക്കുന്നവരും ശ്രദ്ധിക്കണം. ചൂട് കാലമായതിനാല്‍ നിര്‍ജലീകരണത്തിന് സാധ്യതയേറെയാണ്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിയ്ക്കണം. കുടിയ്ക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തി കുടിയ്ക്കുക. ശുദ്ധജലത്തില്‍ നിന്നുമുണ്ടാക്കിയ ഐസ് മാത്രമേ പാനീയങ്ങളില്‍ ഉപയോഗിക്കാവൂ. ഭക്ഷ്യ സുരക്ഷാ വകുപ്പ് വേനല്‍ക്കാലത്തെ പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നുണ്ട്. കടകളില്‍ നിന്നും വാങ്ങുന്ന കുപ്പിവെള്ളം കുടിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.
· പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ല എന്നും ഉറപ്പു വരുത്തണം.
· കുപ്പിയുടെ അടപ്പിലെ സീല്‍ പൊട്ടിയ നിലയിലുള്ള കുടിവെള്ളം ഉപയോഗിക്കാതിരിക്കുക.
· വലിയ കാനുകളില്‍ വരുന്ന കുടിവെള്ളത്തിനും സീല്‍ ഉള്ളതാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
· കടകളില്‍ വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളമോ ശീതള പാനീയങ്ങളോ സൂക്ഷിക്കാതിരിക്കുക. അത്തരം പാനീയങ്ങള്‍ വാങ്ങിക്കാതിരിക്കുക.
· കുടിവെള്ളം, മറ്റു ശീതള പാനീയങ്ങള്‍ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ കടകളില്‍ തൂക്കി ഇടുന്നതും വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ട് പോകുന്നതും വളരെ ആരോഗ്യ പ്രശ്ങ്ങള്‍ സൃഷ്ടിക്കും.
· അധിക നേരം പ്ലാസ്റ്റിക് കുപ്പികള്‍ വെയില്‍ ഏല്‍ക്കുമ്പോള്‍ അതില്‍ നിന്നും കെമിക്കല്‍ ലീക്കുണ്ടായി ആരോഗ്യത്തിന് ഹാനികരമാകാന്‍ സാധ്യതയുണ്ട്.
· വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ തുറന്ന വാഹനങ്ങളില്‍ കുപ്പിവെള്ളവും മറ്റ് പാനീയങ്ങളും വിതരണത്തിനായി കൊണ്ട് പോകരുത്.

തലസ്ഥാനമടക്കം 3 ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പ്

തലസ്ഥാനമടക്കം 3 ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ചൂട് ഇനിയും കഠിനമാകുമെന്ന് അറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും വരുംദിനങ്ങളിൽ കഠിനമാകുക. തലസ്ഥാനമടക്കം മൂന്ന് ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് സൂര്യാതപ മുന്നറിയിപ്പ്.

അതേസമയം സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ നല്ല വെള്ളവും ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പ് വരുത്തണം. പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം എന്നും അറിയിപ്പിൽ പറയുന്നു.

 

അടിയന്തര ഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ ഉറപ്പാക്കാന്‍ ‘കരുതല്‍ കിറ്റ്’

അടിയന്തര ഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ ഉറപ്പാക്കാന്‍ ‘കരുതല്‍ കിറ്റ്’

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, അടിയന്തര ഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്ന കരുതല്‍ കിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ നൂതന സംരംഭമാണിത്. ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഊരുകളില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് ആദ്യ കിറ്റ് നല്‍കിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

അടിയന്തര ഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ ഫലപ്രദമായും ഗുണമേന്മയോടും കൂടി ഉറപ്പാക്കുവാന്‍ പറ്റുന്ന തരത്തിലാണ് കരുതല്‍ കിറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. മരുന്നുകള്‍ ഉള്‍പ്പെടെ 10 ഇനം ചികിത്സാ സാധന സാമഗ്രികള്‍ ഈ കിറ്റിലുണ്ട്. കെ.എം.എസ്.സി.എല്‍.ന് കീഴിലുള്ള കാരുണ്യ ഫര്‍മസികള്‍ വഴി 1000 രൂപയ്ക്ക് താഴെ കിറ്റ് ലഭ്യമാകും. ആശാഡ്രഗ് കിറ്റ്, അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കുള്ള കിറ്റുകള്‍, സ്‌കൂളുകള്‍ വഴി വിതരണം ചെയ്യാവുന്ന പ്രാഥമിക ചികിത്സാ കിറ്റുകള്‍ എന്നിവയും ഇനി കരുതല്‍ കിറ്റ് എന്ന പേരിലായിരിക്കും കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാകുക. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ മൃണ്‍മയി ജോഷി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. ഷിബുലാല്‍, കാരണ്യ മരുന്നു വിതരണ വിഭാഗം ഡെപ്യൂട്ടി മാനേജര്‍ അരുണ്‍ രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.