പി സി തോമസിന്റെ മകന്‍ അന്തരിച്ചു

പി സി തോമസിന്റെ മകന്‍ അന്തരിച്ചു

കൊച്ചി: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവും മുന്‍ കേന്ദ്ര സഹമന്ത്രിയുമായ പി സി തോമസിന്റെ മകന്‍ ജിത്തു തോമസ് (42) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവല്ല സ്വദേശിനി ജയതയാണ് ജിത്തു തോമസിന്റെ ഭാര്യ. രണ്ടു മക്കളുണ്ട്.

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. പവന് 520 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 40,800 രൂപയാണ് വില. ഒരു ഗ്രാമിന് 5100 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 41,320 രൂപയായിരുന്നു വില. ഗ്രാമിന് 5165 രൂപയും.

വനിതാ ദിനത്തില്‍ കൊച്ചി മെട്രോയുടെ ഇളവ്; 20 രൂപയ്ക്ക് പരിധിയില്ലാതെ യാത്ര ചെയ്യാം

വനിതാ ദിനത്തില്‍ കൊച്ചി മെട്രോയുടെ ഇളവ്; 20 രൂപയ്ക്ക് പരിധിയില്ലാതെ യാത്ര ചെയ്യാം

കൊച്ചി: അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് (ബുധനാഴ്ച) സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയുടെ ഏത് സ്റ്റേഷനില്‍ നിന്നും ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വെറും ഇരുപത് രൂപയ്ക്ക് യാത്ര ചെയ്യാം. വനിതാദിനത്തോടനുബന്ധിച്ചാണ് കൊച്ചി മെട്രോയുടെ ഇളവ്. ഇതിന് പുറമേ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം തവണ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത മൂന്ന് വനിതകളെ കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ ഉച്ച്ക്ക് 12 മണിക്ക് കലൂര്‍ മെട്രോ സ്റ്റേഷനില്‍ വച്ച് ആദരിക്കും. വനിതാദിനത്തോടനുബന്ധിച്ച് കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കായി പരിപാടികളും മെഡിക്കല്‍ ക്യാംപുകളും കൊച്ചി മെട്രോ ഒരുക്കും. മെട്രോ യാത്രക്കാരായ സ്ത്രീകള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി നാല് മെട്രോ സ്റ്റേഷനുകളില്‍ സ്ഥാപിച്ച നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി, കലൂര്‍, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് ഈ സേവനം ലഭിക്കുക.

ഈ വെന്‍ഡിംഗ് മെഷീനുകളില്‍ നിന്ന് സ്ത്രീകള്‍ക്ക് സൗജന്യമായി നാപ്കിനുകള്‍ ലഭിക്കും. കലൂര്‍ മെട്രോ സ്റ്റേഷനില്‍ ഉച്ചക്ക് 12.15ന് ലോക്നാഥ് ബെഹ്റ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ ഉദ്ഘാടനം ചെയ്യും. നെക്സോറ അക്കാദമിയുമായി ചേര്‍ന്നാണ് കൊച്ചി മെട്രോ ഈ സൗകര്യം ഒരുക്കുക. കംപ്യൂട്ടറിന്റെ സിപിയു പോലുള്ള ഇലക്ട്രോണിക് വേസ്റ്റുകളും റീസൈക്കിള്‍ ചെയ്ത അലൂമിനിയം, പ്ലാസ്റ്റിക്ക് വേസ്റ്റുകളും ഉപയോഗിച്ച് നെക്സോറ അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് ചെലവ് കുറഞ്ഞ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സ്ത്രീകള്‍ക്കായി സൗജന്യ ബോണ്‍ ഡെന്‍സിറ്റി പരിശോധയും വനിതാ ദിനത്തില്‍ മുട്ടം, ഇടപ്പള്ളി, എംജി റോഡ്, വൈറ്റില സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. ക്രാഫ്റ്റ് ഫെര്‍ട്ടിലിറ്റി സെന്ററിന്റെയും മേയര്‍ വിറ്റബയോട്ടിക്സിന്റെയും സഹകരണത്തോടെ രാവിലെ 11 മുതല്‍ വൈകിട്ട് 7 മണിവരെ നടക്കുന്ന മെഡിക്കല്‍ ക്യാംപിന്റെ ഉദ്ഘാടനം ഉച്ചക്ക് 1.15ന് ലോക്നാഥ് ബെഹ്റ നിര്‍വ്വഹിക്കും.

ഉച്ചക്ക് 2.30ന് കലൂര്‍ മെട്രോ സ്റ്റേഷനില്‍ കൊച്ചിന്‍ ബിസിനസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഫ്ലാഷ് മോബ് സംഘടിപ്പിക്കും. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനില്‍ നിന്നും 2.30ന് സ്ത്രീകളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഫാഷന്‍ ഷോയും മൈമും ആരംഭിക്കും.

എസ്ഐക്കും ഭാര്യയ്ക്കും നേരെ അക്രമം

എസ്ഐക്കും ഭാര്യയ്ക്കും നേരെ അക്രമം

തിരുവനന്തപുരം: തിരുവല്ലം പുഞ്ചക്കരിയിൽ എസ്ഐക്കും ഭാര്യയ്ക്കും നേരെ യുവാക്കളുടെ ആക്രമണം. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്ഐ പുഞ്ചക്കരി ഗോകുലത്തിൽ എസ്.ഗിരീഷ്കുമാർ(50), ഭാര്യ ശ്രീകല(48) എന്നിവർക്കു നേരെയാണ് ആക്രമണം നടന്നത്. വീട്ടുമുറ്റത്ത് നിന്ന എസ്ഐയെയും ഭാര്യയെയും ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു.
ഇന്നലെ രാവിലെയാണ് ആക്രമണം നടന്നത്. ഹോളോബ്രിക്സ് കട്ട കൊണ്ടുള്ള ഏറിൽ ഗിരീഷിന്റെ മുഖത്തും നെഞ്ചിലും പരുക്കേറ്റു. ഭാര്യയുടെ കൈയ്ക്ക് പരിക്കേറ്റു. റോഡിനോട് ചേർന്ന വീട്ടിൽ പൊങ്കാലയിടാൻ മുറ്റം വൃത്തിയാക്കുകയായിരുന്ന ശ്രീകലയെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം  അസഭ്യം പറയുകയും അക്രമിക്കുകയുമായിരുന്നുവെന്ന് ഗിരീഷ് പറഞ്ഞു. 

സംഭവം കണ്ട് ഓടി എത്തുമ്പോഴാണ് അക്രമികൾ ഹോളോബ്രിക്സ് കട്ട എടുത്ത് ഗിരീഷിന് നേരെ എറിഞ്ഞത്. മുഖത്തേറ്റ മുറിവിന് മൂന്ന് തുന്നലുണ്ട്. കല്ലേറേറ്റ് എസ്ഐയുടെ നെഞ്ചിലും  പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആക്രമിച്ച സംഘത്തിലെ ആഴാകുളം സ്വദേശി രാഹുൽ(19) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും കൂട്ടുപ്രതിയായ അജയ് (19)യും നേരത്തെ മോഷണ കേസുകളിലെ പ്രതികളാണെന്നും സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണെന്നും  പൊലീസ് പറഞ്ഞു.

പാരാഗ്ലൈഡിങ് അപകടത്തിൽ മൂന്നു പേര്‍ അറസ്റ്റില്‍; അട്ടിമറി ശ്രമമെന്ന് സംശയം

പാരാഗ്ലൈഡിങ് അപകടത്തിൽ മൂന്നു പേര്‍ അറസ്റ്റില്‍; അട്ടിമറി ശ്രമമെന്ന് സംശയം

തിരുവനന്തപുരം: വര്‍ക്കലയില്‍ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ട്രെയിനര്‍ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്‌ക്കെതിരെയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഫ്‌ളൈ അഡ്വഞ്ചേഴ്സ് സ്പോർട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിന്റെ ഉടമകൾ ഒളിവിലെന്ന് പൊലീസ് അറിയിച്ചു. വര്‍ക്കല പാപനാശത്താണ് പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയത്. എന്നാല്‍ പാപനാശത്ത് പാരാഗ്ലൈഡിങ് നടത്താന്‍ അനുവാദമില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം കേസന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയം ഉയർന്നിട്ടുണ്ട്.

അപകടത്തിൽ പരിക്കേറ്റ കോയമ്പത്തൂർ സ്വദേശിയായ പവിത്രയിൽ നിന്ന് പാരാ‌ഗ്ലൈഡ് ജീവനക്കാർ സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങിച്ചിരുന്നു. ആശുപത്രി ജീവനക്കാരിയെന്ന വ്യാജേന എത്തിയാണ് ഒപ്പിട്ടു വാങ്ങിയത്. ഇന്‍സ്ട്രക്ടറും കോയമ്പത്തൂര്‍ സ്വദേശിനിയുമാണ് ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയത്. രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍, ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഇവരെ താഴെയിറക്കി. 100 മീറ്റർ ഉയരമുള്ളതായിരുന്നു ഹൈ മാസ്റ്റ് ലൈറ്റ്.

രണ്ടര വയസുകാരന്റെ മൃതദേഹം ബക്കറ്റിൽ; പിതാവും മരിച്ച നിലയിൽ

രണ്ടര വയസുകാരന്റെ മൃതദേഹം ബക്കറ്റിൽ; പിതാവും മരിച്ച നിലയിൽ

തൃശൂർ ആളൂരിൽ അച്ഛനും രണ്ടര വയസ്സുള്ള മകനും മരിച്ച നിലയിൽ. ആളൂർ സ്വദേശി ബിനോയ്, രണ്ടര വയസുകാരൻ അഭിജിത്ത് കൃഷ്ണ എന്നിവരാണ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. പിതാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ബിനോയ്ക്ക് ഭാര്യയും 9 വയസുകാരനായ മറ്റൊരു മകനും ഉണ്ട്. ഗർഫിൽ ജോലിനോക്കിയിരുന്ന ബിനോയ് മടങ്ങിവന്നതിനുശേഷം ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നതായാണ് വിവരം. മരണകാരണം വ്യക്തമല്ല.മകനെ കൊലപ്പെടുത്തി ബിനോയ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.