നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നടന്നു

നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നടന്നു

ഗവ.യു പി എസ് ചിറയിൻകീഴിലെ 1997 ബാച്ച് പൂർവ വിദ്യാർഥികളുടെ സഹകരണത്തോടെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി നിർവഹിച്ചു. പ്രമുഖ സാഹിത്യകാരൻ .കരവാരം രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ സ്റ്റാൻഡിംങ് കമ്മറ്റി ചെയർമാൻ ജെ. ബിജു, വാർഡംഗങ്ങളായ സുരേഷ്കുമാർ, മനു, പൂർവവിദ്യാർഥി പ്രതിനിധി ഡോ.ഹീരജ്, പ്രഥമാധ്യാപകൻ നൗഷാദ്, സ്റ്റാഫ് സെക്രട്ടറി സുമ, രഞ്ജിത് എം ദാസ് തുടങ്ങിയവർ ആശംസകൾ നേർന്നു.

കുംഭ-മകയിരം മഹോത്സവം; തമ്പുരാട്ടിയുടെ ഛായാ ചിത്രം സമ്മാനമായി നൽകി

കുംഭ-മകയിരം മഹോത്സവം; തമ്പുരാട്ടിയുടെ ഛായാ ചിത്രം സമ്മാനമായി നൽകി

മുരുക്കുംപുഴ ഏറത്ത് ശ്രീ ഭദ്രാ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ കുംഭ-മകയിരം മഹോത്സവത്തിനു തുടക്കമായി. മഹോത്സവത്തോടനുബന്ധിച്ച് ഒന്നാം ദിവസമായ വെള്ളിയാഴ്ച (24/02/23)ന് വൈകുന്നേരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ദർശനത്തിനായി എത്തി. ഏറയിൽ വാട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മയുടെ ക്ഷണ പ്രകാരമാണ് തമ്പുരാട്ടി ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. വാട്സ്ആപ് കൂട്ടായ്മയുടെ ഉപഹാരമായി കുടുംബാംഗമായ നിത്തി വരച്ച ഛായാ ചിത്രം തമ്പുരാട്ടിയ്ക് സമ്മാനിച്ചു.

കെഎസ്ആർടിസി- സ്വിഫ്റ്റിനായി 131 പുതിയ സൂപ്പർഫാസ്റ്റ് ബസുകൾ

കെഎസ്ആർടിസി- സ്വിഫ്റ്റിനായി 131 പുതിയ സൂപ്പർഫാസ്റ്റ് ബസുകൾ

തിരുവനന്തപുരം: കെഎസ്ആർടിസി- സ്വിഫ്റ്റിന് വേണ്ടിയുള്ള പുതിയ സൂപ്പർഫാസ്റ്റ് ബസുകൾ എത്തിതുടങ്ങി. 131 സൂപ്പർഫാസ്റ്റ് ബസുകളിൽ ആദ്യ ബാച്ച് ലെയ്ലൻഡ് ബസുകൾ ബം​ഗുളുരുവിൽ നിന്നും കെഎസ്ആർടിസി- സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. മാർച്ച് 15 നകം ബാക്കി ബസുകളും എത്തിച്ചേരും. ഈ ബസുകൾ ട്രയൽ റണ്ണും രജിസ്ട്രേഷൻ നടപടികളും പൂർത്തിയായ ശേഷം മാർച്ച്- ഏപ്രിൽ മാസങ്ങളിൽ ബഡ്ജറ്റ് ടൂറിസത്തിന് വേണ്ടിയാകും ഉപയോ​ഗിക്കുക. തുടർന്ന് മേയ് പകുതിയോട് കൂടി ദീർഘദൂര സർവ്വീസുകൾ ആരംഭിക്കും.

നേരത്തെയുള്ള സൂപ്പർഫാസ്റ്റുകളിൽ 52 സീറ്റുകളായിരുന്നയിടത്ത് പുതിയ ബസിൽ 55 സീറ്റുകളാണ് ഉണ്ടാകുക. എയർ സസ്പെൻഷൻ ബസിൽ കൂടുതൽ സ്ഥല സൗകര്യവും ലഭ്യമാണ്. പരസ്യം പ്രദർശിപ്പിക്കുന്നതിന് 32 ഇഞ്ച് ടിവിയും, സുരക്ഷയ്ക്ക് വേണ്ടി ബസിന് അകത്ത് 360 ഡി​ഗ്രി ക്യാമറയും മുൻഭാ​ഗത്ത് ഡാഷ് ബോർഡിലും പിറക് വശത്തും ക്യാമറയും ഒരുക്കിയിട്ടുണ്ട്. പുറത്ത് നിൽകുന്ന യാത്രക്കാർക്ക് ഉൾപ്പെടെ കേൾക്കുന്ന രീതിയിൽ അനൗൺസ്മെന്റ് സംവിധാനവും നിലവിലുണ്ട്. എമർജൻസി വാതിൽ, ജിപിഎസ് സംവിധാനം, ഓരോ സീറ്റിലും മൊബൈൽ ചാർജിം​ഗ് പോയിന്‍റുകള്‍, ബസ്സുകളുടെ സാങ്കേതികമായ പ്രവർത്തനങ്ങൾ ഓൺലൈനായി നിരീക്ഷിയ്ക്കുന്നതിനുള്ള i-alert സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്‌.

കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; രണ്ട് മരണം

കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; രണ്ട് മരണം

കല്‍പ്പറ്റ: വയനാട് മുട്ടില്‍ വാര്യാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഓട്ടോ ഡ്രൈവര്‍ ഷെരീഫും യാത്രക്കാരിയുമാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് എതിരെ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് അതിന് പിന്നാലെ കാറിലും ബൈക്കിലും ഇടിച്ചു. കെഎസ്ആര്‍ടിസി ബസ് അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

ഉള്‍ക്കാട്ടില്‍ പ്രസവിച്ചു; ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

ഉള്‍ക്കാട്ടില്‍ പ്രസവിച്ചു; ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

പാലക്കാട്: ഉള്‍ക്കാട്ടില്‍ പ്രസവിച്ചതിന് പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയ ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. പാലക്കാട് മംഗലം ഡാം തളികക്കല്ലില്‍ കണ്ണന്റെ ഭാര്യ സുജാതയുടെ കുഞ്ഞാണ് മരിച്ചത്. യുവതിയേയും കുഞ്ഞിനേയും ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.
ഊരില്‍ ശുദ്ധജലം ഇല്ലാത്തതിനാല്‍ കാട്ടുചോല തേടിപ്പോയതിനിടെയായിരുന്നു സുജാത ഉള്‍ക്കാട്ടില്‍ പ്രസവിച്ചത്. മാസം തികയാതെ പ്രസവിച്ചതിനാല്‍ 680 ഗ്രാം മാത്രമായിരുന്നു കുട്ടിയുടെ തൂക്കം. പ്രസവശേഷം സുജാത ഭര്‍ത്താവിനൊപ്പം നടന്നു ഊരിലെ വീട്ടിലെത്തി.

ആറുമാസം ഗര്‍ഭിണിയായ സുജാതയെ കഴിഞ്ഞ 17നു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരും സഹായിക്കാനില്ലാത്തതിനാല്‍ ആശുപത്രി വിട്ട് ഇറങ്ങിയെന്ന് ഭര്‍ത്താവ് കണ്ണന്‍ പറഞ്ഞു. തുടര്‍ന്ന് ഊരില്‍ ശുദ്ധജലം ഇല്ലാത്തതിനാല്‍ ഉള്‍വനത്തിലെത്തി കാട്ടുചോല കണ്ടെത്തി സമീപത്തുകുടില്‍ കെട്ടി താമസിക്കുകയായിരുന്നു. അമ്മ കമലം, സഹോദരി തത്ത എന്നിവരം ഒപ്പുമുണ്ടായിരുന്നു. 23ന് വൈകീട്ടാണ് സുജാത പ്രസവിച്ചത്.

കെഎസ്ആര്‍ടിസിയില്‍ വിആര്‍എസ് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ല; ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസിയില്‍ വിആര്‍എസ് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ല; ഗതാഗതമന്ത്രി

പാലക്കാട്: കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചകളും ഉണ്ടായിട്ടില്ല. വകുപ്പുകളുടെ ധനവിനിയോഗം സംബന്ധിച്ച് ധനവകുപ്പിന് റിപ്പോര്‍ട്ട് നല്‍കുന്ന പതിവുണ്ട്. ഇങ്ങനെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശമാണോ പുറത്തുവന്നതെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

‘ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റോ സര്‍ക്കാരോ ഔദ്യോഗികമായി ഒരു തീരുമാനവും എടുത്തിട്ടില്ല. അങ്ങനെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. യൂണിയനുകളുമായി ഇത്തരമൊരു ആശയവിനിമയം സര്‍ക്കാര്‍ തലത്തില്‍ നടത്തിയിട്ടില്ല. ഇത് കാലാകാലങ്ങളില്‍ ധനവകുപ്പ് പലവകുപ്പുകളുമായി സാമ്പത്തിക സഹായത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങളാണ്. ഇങ്ങനെ ഒരു തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ല’- മന്ത്രി പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ ധനവകുപ്പ് നേരത്തെ കെഎസആര്‍ടിസിയോട് നിര്‍ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിക്ക് പ്രാഥമികമായ റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നല്‍കിയിരുന്നു. അന്‍പത് പിന്നിട്ടവര്‍ക്കും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവര്‍ക്കും സ്വയം വിരമിക്കാം എന്നതാണ് ഒരു പ്രധാനനിര്‍ദേശം. ഇതിനായി 7200 പേരുടെ പട്ടിക മാനേജ്മെന്റ് തയ്യാറാക്കിയിരുന്നു.

ഒരാള്‍ക്ക് കുറഞ്ഞത് പതിനഞ്ച് ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും. വിആര്‍എസ് നടപ്പാക്കിയാല്‍ ശമ്പള ചെലവില്‍ അന്‍പത് ശതമാനം കുറയുമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍. വിആര്‍എസ് നടപ്പാക്കാന്‍ 1080 കോടി രൂപയാണ് വേണ്ടിവരിക. ഈ സഹായത്തിനായി പദ്ധതി ധനവകുപ്പിന് കൈമാറാനാണ് തീരുമാനം. ആകെ 24,000 ത്തോളം ജീവനക്കാരാണ് കെഎസ്ആര്‍ടിസിയിലുള്ളത്. കുറെ ജീവനക്കാരെ വിആര്‍എസ് നല്‍കി മാറ്റി നിര്‍ത്തിയാല്‍ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.