ചിറയിൻകീഴ്, വർക്കല ബ്ലോക്ക് പഞ്ചായത്തുകളിലെ  ഓംബുഡ്‌സ്മാൻ സിറ്റിങ് ഫെബ്രുവരി 27-ന്

ചിറയിൻകീഴ്, വർക്കല ബ്ലോക്ക് പഞ്ചായത്തുകളിലെ ഓംബുഡ്‌സ്മാൻ സിറ്റിങ് ഫെബ്രുവരി 27-ന്

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ചിറയിൻകീഴ്, വർക്കല ബ്ലോക്ക് പഞ്ചായത്തുകളിലെ ഓംബുഡ്‌സ്മാൻ സിറ്റിങ് 27-ന് നടക്കും. ചിറയിൻകീഴിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലും വർക്കലയിൽ ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ വർക്കല ബ്ലോക്ക് പഞ്ചായത്തിലും നടക്കും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം, മുദാക്കൽ, വക്കം എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെയും വർക്കല ബ്ലോക്കിലെ ചെമ്മരുതി. ചെറുന്നിയൂർ, ഇടവ, ഇലകമൺ, മണമ്പൂർ, ഒറ്റൂർ, വെട്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെയും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, ജനപ്രതിനിധികൾ, ജീവനക്കാർ, പൊതുപ്രവർത്തകർ എന്നിവർക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കൾക്കും പരാതികളും നിർദേശങ്ങളും ഓംബുഡ്‌സ്മാനെ നേരിട്ട് അറിയിക്കാം.

ചിറയിൻകീഴിൽ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു

ചിറയിൻകീഴിൽ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു

ചിറയിൻകീഴ്: ചിറയിൻകീഴിൽ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു. ചിറയിൻകീഴ് തിട്ടയിൽ മുക്ക് പൂവിളാകത്ത് വിളയിൽ വീട്ടിൽ പ്രിയ (42) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു സംഭവം. റെയിൽവേ ട്രാക്ക് മുറിച്ചു കടന്ന് വീട്ടിലേയ്ക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്.

ആറ്റിങ്ങൽ സ്വദേശിനി നിർമ്മിച്ച ചിത്രം ‘പള്ളിമണി’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആറ്റിങ്ങൽ സ്വദേശിനി നിർമ്മിച്ച ചിത്രം ‘പള്ളിമണി’ ഇന്ന് മുതൽ തിയേറ്ററുകളിൽ

തിരുവനന്തപുരം: ആറ്റിങ്ങൽ സ്വദേശി ലക്ഷ്മി അരുൺ മേനോൻ നിർമ്മിച്ച ചിത്രം പള്ളിമണി ഇന്ന് തിയേറ്ററുകളിലേക്ക് എത്തുന്നു. 14 വർഷത്തിനുശേഷം നിത്യ ദാസ് വീണ്ടും നായിക പദവിയിലേക്ക് എത്തുന്ന ചിത്രം കൂടിയാണിത്. നിത്യയെ കൂടാതെ ശ്വേതാമേനോൻ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പള്ളി മണി സംവിധാനം ചെയ്തിരിക്കുന്നത് ഇത് പ്രശസ്ത കലാസംവിധായകൻ അനിൽകുമ്പഴയാണ്.

പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് പള്ളിമണിയുടെ ട്രെയിലർ വൈറലായിരുന്നു. തികച്ചും ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാൻ ട്രെയിലറിന് സാധിച്ചിരുന്നു. തികച്ചും ഹൊറർമൂഡിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രം റിലീസിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഗർഭിണികളും ഹൃദ് രോഗികളും സിനിമ കാണരുത് എന്നാണ് അണിയറ പ്രവർത്തകരുടെ പോസ്റ്റർ ചിത്രത്തിൽ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ കൂടുതൽ അടങ്ങിയിട്ടുണ്ട് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. യു/എ സർട്ടിഫിക്കറ്റ് നേടിയ ചിത്രം ഫെബ്രുവരി 24 ന് റിലീസ് ചെയ്യും.

ഒറ്റപ്പാലത്ത് നാല് സ്‌കൂള്‍ കുട്ടികളെ കാണാതായി

ഒറ്റപ്പാലത്ത് നാല് സ്‌കൂള്‍ കുട്ടികളെ കാണാതായി

പാലക്കാട്: ഒറ്റപ്പാലത്തെ എയ്ഡഡ് സ്‌കൂളിലെ നാലു ആണ്‍കുട്ടികളെ കാണാതായി. വീട്ടില്‍ നിന്ന് ഇറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ കാര്യം സ്ഥിരീകരിച്ചത്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടികള്‍ ട്രെയിന്‍ കയറിപ്പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. കുട്ടികളെ കാണാതായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസാണ് അന്വേഷണം നടത്തുന്നത്.

കുട്ടികള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നത് കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തിയത്. റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അതിനിടെ സ്‌റ്റേഷനിലുണ്ടായിരുന്ന ചിലരാണ് കുട്ടികള്‍ ട്രെയിനില്‍ കയറിപ്പോകുന്നത് കണ്ടതായി പറഞ്ഞത്. വാളയാറിലേക്കുള്ള ടിക്കറ്റ് എടുത്ത് വാളയാര്‍ ഭാഗത്തേയ്ക്കുള്ള ട്രെയിനില്‍ കയറിപ്പോയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ വാളയാര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും കുട്ടികളെ കണ്ടെത്താന്‍ സാധിച്ചില്ല. കുട്ടികള്‍ ട്രെയിന്‍ കയറാതെ, മറ്റെവിടെയെങ്കിലും പോയോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്‌കൂള്‍ വേഷത്തിലാണ് കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയത്. ഇനി ബാഗില്‍ മാറാന്‍ വേറെ വസ്ത്രം കരുതിയിരുന്നോ എന്നതടക്കം അന്വേഷിക്കേണ്ടതുണ്ട്.

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെമുതല്‍; നല്‍കുന്നത് ഡിസംബര്‍ മാസത്തിലെ കുടിശ്ശിക

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. ഒരു മാസത്തെ കുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഡിസംബറിലെ ക്ഷേമ പെന്‍ഷനാണ് നല്‍കുക. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്താണ് തുക നല്‍കുന്നത്.

വിനു വി. ജോണിനെതിരായ പോലീസ് നീക്കം: മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളിയെന്ന്  പ്രസ്‌ക്ലബ്

വിനു വി. ജോണിനെതിരായ പോലീസ് നീക്കം: മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളിയെന്ന് പ്രസ്‌ക്ലബ്

തിരുവനന്തപുരം: ഏഷ്യാനെറ്റിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനു വി. ജോണിനെതിരേ കള്ളക്കേസെടുത്ത് നോട്ടീസ് നൽകിയ കേരള പൊലീസിൻ്റെ നീക്കത്തെ തിരുവനന്തപുരം പ്രസ്‌ക്ലബ് ശക്തമായി അപലപിക്കുന്നു. ഒരു ഭരണകക്ഷി നേതാവിനെതിരേ വാര്‍ത്താ അവതരണത്തിനിടയില്‍ പരാമര്‍ശം നടത്തിയതിനാണ് കഴിഞ്ഞ ഒരു വർഷമായി നടത്തുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള ഈ വേട്ടയാടല്‍. രാജ്യവ്യാപക ഹര്‍ത്താലുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന അക്രമങ്ങള്‍ക്കെതിരായ ചാനല്‍ ചര്‍ച്ചയ്ക്കിടെ എളമരം കരീം എം.പിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് വിനു വി. ജോണിനെതിരേ കേസെടുത്തതും പ്രതികാര നടപടികള്‍ പോലീസ് തുടരുന്നതും.

മാധ്യമസ്വാതന്ത്ര്യവും പൗരാവകാശവുമൊക്കെ തകര്‍ക്കുന്ന ഹീനമായ നീക്കമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഇതിന് തടയിടാൻ ഭരണകൂടം തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് മാധ്യമ സമൂഹം നിർബന്ധിതരാകും. ഭരണകക്ഷി നേതാക്കളുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങി മാധ്യമ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി നിശബ്ദരാക്കാനുള്ള നീക്കത്തില്‍ നിന്ന് പോലീസും സര്‍ക്കാരും പിന്‍മാറണം.
വിനു വി. ജോണിനെതിരായ കള്ളക്കേസ് പിന്‍വലിക്കാനും മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനും സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടു പോകുമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണനും സെക്രട്ടറി കെ.എൻ. സാനുവും അറിയിച്ചു.