സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞ് നിറുത്തി ശാരീരികമായി ഉപദ്രവിച്ച  കേസിലെ പ്രതിഅറസ്റ്റിൽ

സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞ് നിറുത്തി ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതിഅറസ്റ്റിൽ

വിളപ്പിൽശാല: സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞ് നിറുത്തി ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽശാല മലപ്പനംകോട് വച്ച് സ്ക്കൂട്ടർ യാത്രക്കാരിയായ ചെറിയകൊണ്ണി സ്വദേശിനി യുവതിയെ തടഞ്ഞ് നിറുത്തി ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതി അമ്പൂരി, തേക്കുപാറ, കൂട്ടപ്പു ശൂരവക്കാണിക്കുഴിവിള വീട്ടിൽ ഷിൻ്റോ (25) യെയാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ജനുവരി 5-ാം തീയതി രാത്രി 7.15 മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവതി കാട്ടാക്കട കട്ടയ്ക്കോട് ഭാഗത്ത് നിന്നും വിളപ്പിൽശാല ഭാഗത്തേക്ക് ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്നു. മലപ്പനംകോട് ഇറക്കം ഇറങ്ങി വരുന്ന സമയം ഷിൻ്റോ സ്കൂട്ടറിൽ വന്ന് തടഞ്ഞ് നിറുത്തി ഉപദ്രവിക്കുകയായിരുന്നു. ഈ സമയം മറ്റ് വാഹനങ്ങൾ വരുന്നത് കണ്ട് ഷിൻ്റോ അവിടെ നിന്നും കടന്നു. കൃത്യത്തിനായി ഷിൻ്റോ ഉപയോഗിച്ച വാഹനത്തിൻ്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി പോലീസിന് സൂചന ലഭിക്കുന്നത്. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐ പി എസ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡിവൈഎസ്പി എസ് അനിൽകുമാറിന്റെ നേതൃത്വത്തിൽ വിളപ്പിൽശാല ഹൗസ് ഓഫീസറായ എൻ സുരേഷ് കുമാർ, എസ് ഐ ആശിഷ് ബൈജു, സി പി ഒ അജിൽ തുടങ്ങിയ പോലീസ് സംഘം ആണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി. ഇയാൾ ഇതേമാതിരിയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വരുന്നയാളാണോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

ആറ്റിങ്ങൽ നഗരസഭ പതിനഞ്ചാം വാർഡിലെ അംഗനവാടി റോഡിന്റെയും അയ്യങ്കാളി റോഡിലെ ഓടയുടെയും നിർമ്മാണോദ്ഘാടനം നടന്നു

ആറ്റിങ്ങൽ നഗരസഭ പതിനഞ്ചാം വാർഡിലെ അംഗനവാടി റോഡിന്റെയും അയ്യങ്കാളി റോഡിലെ ഓടയുടെയും നിർമ്മാണോദ്ഘാടനം നടന്നു

എംഎൽഎയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും 5,560,000 രൂപ ചിലവിട്ട് നിർമ്മിക്കുന്ന ആറ്റിങ്ങൽ നഗരസഭ പതിനഞ്ചാം വാർഡിലെ അംഗനവാടി റോഡിന്റെയും അയ്യങ്കാളി റോഡിലെ ഓടയുടെയും നിർമ്മാണോദ്ഘാടനം
എംഎൽഎ ഒ.എസ്.അംബിക നിർവ്വഹിച്ചു. പരിപാടിയോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ എസ്.കുമാരി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എം.താഹിർ സ്വാഗതം പറഞ്ഞു. മുൻ ചെയർമാൻ എം.പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ഷീജ, എ.നജാം, കൗൺസിലർമാരായ രാജഗോപാലൻ പോറ്റി, ഒ.പി.ഷീജ, വിഎസ്.നിതിൻ തുടങ്ങിയവർ സംസാരിച്ചു. നവഭാരത് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പ്രദീപ്കുമാർ യോഗത്തിന് നന്ദിയും പറഞ്ഞു.

പാര്‍ട്ട് ടൈം സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സമഗ്ര ശിക്ഷ കേരളയില്‍ പാര്‍ട്ട് ടൈം സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാരുടെ വേതനം വര്‍ധിപ്പിച്ചു. സ്‌പെഷ്യസ്റ്റ് ടീച്ചര്‍മാര്‍ക്ക് നിലവില്‍ വേതനമായി നല്‍കിയിരുന്നത് 10,000 രൂപയും ആ തുകയുടെ 12% ഇപിഎഫുമായിരുന്നു. ഇത് 13,400 രൂപയായി വര്‍ധിപ്പിക്കുന്നതിന് തീരുമാനിച്ചു. 13,400 രൂപയുടെ 12% വരുന്ന 1608 രൂപ ഇപിഎഫ് (എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍) ആയി നല്‍കാനും തീരുമാനിച്ചു. ശമ്പള വര്‍ധനവ് മുന്‍കാല പ്രാബല്യത്തോടെ 2022 നവംബര്‍ മുതല്‍ നടപ്പിലാക്കും.

ഇപ്പോഴുണ്ടായ പ്രതിമാസ വര്‍ധനവ് 3400 രൂപ 2022 നവംബര്‍, ഡിസംബര്‍, 2023 ജനുവരി മാസങ്ങളിലെ കുടിശ്ശികയായി നല്‍കും. സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍ക്ക് പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് അനുവദനീയമായ ലീവും മറ്റ് ആനുകൂല്യങ്ങളും നല്‍കും. ആഴ്ചയില്‍ 3 ദിവസങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാര്‍ പരമാവധി 2 സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കണം. മാസത്തില്‍ ഒരു ശനിയാഴ്ച ബന്ധപ്പെട്ട ബിആര്‍സികളില്‍ പ്ലാന്‍ മീറ്റിങില്‍ പങ്കെടുക്കണം. ടീച്ചര്‍മാരുടെ മറ്റു വിഷയങ്ങളെക്കുറിച്ച് 3 മാസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പരിശോധിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും.

പോളിടെക്‌നിക് കോളേജ് ആരംഭിക്കുന്നതിന് 35 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനം

ഹയര്‍ സെക്കന്ററി സ്‌കൂള്‍ ജൂനിയര്‍ (ഇംഗ്ലീഷ്) വിഭാഗത്തില്‍ 110 തസ്തികകള്‍ സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഈ അധ്യയന വര്‍ഷത്തേയ്ക്കാണ് ഇത്. 2017 ലെ സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ അധികമായതും നിലവില്‍ സര്‍വ്വീസില്‍ തുടരുന്നതുമായ തസ്തികകളും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമനം നല്‍കേണ്ട 47 തസ്തികകളും ഉള്‍പ്പെടെയുള്ളതാണ് 110 തസ്തികകള്‍. സ്ഥിരം ഒഴിവ് വരുമ്പോള്‍ ഇവര്‍ക്ക് പുനര്‍ നിയമനം നല്‍കും.

ഡെവലപ്പ്‌മെന്റ് ഓഫ് കോവളം ആന്റ് അഡ്ജസന്റ് ബീച്ചസ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

ഡെവലപ്പ്‌മെന്റ് ഓഫ് കോവളം ആന്റ് അഡ്ജസന്റ് ബീച്ചസ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും ചേര്‍ന്നുളള ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനും 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ പരക്കെ അംഗീകരിച്ചിട്ടുള്ള ബീച്ചുകളില്‍ പേരുകേട്ടതാണ് തലസ്ഥാന നഗരിയിലെ കോവളം ബീച്ച്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മൂന്ന് ബീച്ചുകളുള്ള കോവളം ആഴം കുറഞ്ഞ വെള്ളവും വേലിയേറ്റ തിരമാലകളും കാരണം ജനപ്രിയമാണ്. കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ട് രണ്ട് ഘട്ടമായിട്ടാണ് നവീകരണ പ്രവൃത്തികള്‍ നടക്കുക.

ഹവ്വാബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം, സൈലന്റ് വാലി സണ്‍ ബാത്ത് പാര്‍ക്ക് നവീകരണം, കോര്‍പ്പറേഷന്‍ ഭൂമി വികസനം, കോര്‍പ്പറേഷന്‍ ഭൂമിയിലേയ്ക്കുള്ള യാത്രാസൗകര്യം, ഐബി ബീച്ചിലേയ്ക്കുള്ള യാത്രാസൗകര്യ വികസനം, ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും അതിര്‍ത്തി നിര്‍ണയം, തെങ്ങിന്‍ തോട്ടഭൂമി ഏറ്റെടുക്കല്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ നടക്കുക.

ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും കൂടുതല്‍ വികസനം, തെങ്ങിന്‍ തോട്ടഭൂമി വികസനം എന്നിവയാണ് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി നടക്കുക. കിഫ്ബി തയ്യാറാക്കി സമര്‍പ്പിച്ച 93 കോടി രൂപയുടെ പദ്ധതി നടപ്പാക്കാനുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി വാപ്‌കോസ്നെ ചുമതപ്പെടുത്താനും മന്ത്രിസഭാ യോഗം അനുമതി നല്‍കി.

പിതാവ് വീടിനു തീയിട്ടു; നിരാലംബരായ കുടുംബത്തിന് സഹായഹസ്തവുമായി എംപവര്‍ ഫൗണ്ടേഷന്‍

പിതാവ് വീടിനു തീയിട്ടു; നിരാലംബരായ കുടുംബത്തിന് സഹായഹസ്തവുമായി എംപവര്‍ ഫൗണ്ടേഷന്‍

ന്യൂയോര്‍ക്ക്: പിതാവ് വീടിന് തീയിട്ടതിനെ തുടര്‍ന്ന് നിരാംലംബരരായ സഹായഹസ്തവുമായി എംപവര്‍ ഫൗണ്ടേഷന്‍. കോട്ടയം വൈക്കം കുലശേഖരമംഗലത്താണ് മദ്യാസക്തിയില്‍ രാജീവ് എന്നയാള്‍ സ്വന്തം വീടിന് തീയിട്ടത്. ഭാര്യയും മൂന്നു മക്കളും അതോടെ വഴിയാധാരമായി. ബി.എസ്‌സി രണ്ടാം വര്‍ഷവും പ്ലസ് വണ്ണും പഠിക്കുന്ന പെണ്‍കുട്ടികളുടേയും ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയുടേയും പഠന സാമഗ്രഹികളോ വസ്ത്രമോ വീട്ടുപകരണങ്ങളോ യാതൊന്നും അവശേഷിച്ചിരുന്നില്ല. നല്ലവരായ നാട്ടുകാരുടെ പരിചരണത്തില്‍ അവര്‍ ആപത് ഘട്ടത്തില്‍ പിടിച്ചു നിന്നു.

സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ അമേരിക്കയില്‍ താമസിക്കുന്ന മലയാളികളായ വനിതകളുടെ കൂട്ടായ്മയായ ദി എംപവര്‍ ഫൗണ്ടേഷന്‍ (ടെഫ്) ഇടപെടുകയും കുടുംബത്തെ ചേര്‍ത്തുപിടിക്കുകയുമായിരുന്നു. അംഗങ്ങളുടെ സഹകരണത്തോടെ ധനസമാഹരണം നടത്തി അമ്മയുടെയും പെണ്‍മക്കളുടേയും ബാങ്ക്അക്കൗണ്ടുകളിലേക്ക് നല്ലൊരു തുക അയച്ചുകൊടുത്തു. അമ്മയ്ക്കും മക്കള്‍ക്കും വസ്ത്രങ്ങള്‍, രേഖകള്‍, വീട്ടുപകരണങ്ങള്‍ മുതലായവ ലഭ്യമാക്കുന്നതിനുള്ള ചുമതല ഏറ്റെടുത്തു. ടെഫിലെ മെന്റര്‍മാരായ ദേവി, ഗീത, സന്ധ്യ എന്നിവര്‍ വൈക്കത്തുള്ള വീട്ടിലെത്തി കുട്ടികളേയും കുടുംബത്തേയും സന്ദര്‍ശിച്ച് അവര്‍ക്കായി ശേഖരിച്ച വസ്തുക്കള്‍ കൈമാറി. രണ്ടു പെണ്‍കുട്ടികള്‍ക്കും വ്യക്തിപരവും വൈകാരികവുമായ സ്‌നേഹവും പിന്‍തുണയും നല്‍കി ആശ്വസിപ്പിക്കുകയും ചെയ്തു.

തങ്ങളുടെ സമ്പാദ്യത്തിന്റെ വിഹിതം സ്‌പോണ്‍സര്‍ഷിപ്പിലൂടെ നല്‍കി കേരളത്തിലെ അശരണരായ സ്ത്രീകളെ ശക്തരാക്കുക എന്ന ലക്ഷ്യത്തില്‍, പെണ്‍കുട്ടികളുടെ പഠനാവശ്യത്തിന് മുന്‍തൂക്കം നല്‍കി അവരെ സഹായിക്കുന്നതിനായി ആരംഭിച്ച സംഘടനയാണ് ദി എംപവര്‍ ഫൗണ്ടേഷന്‍. ഗീതാ സേതുമാധവന്‍, ദീത്താ നായര്‍സ ഡോ രജ്ഞിനിപിള്ള എന്നിവര്‍ ഡയറക്ടര്‍മാരായ സംഘടനയുടെ ആശയം ‘ഒരുമിച്ച് ഞങ്ങള്‍ ചെയ്യും. നമ്മള്‍ ഒരുമിച്ചാല്‍ അതിന് കഴിയും’ എന്നതാണ്.