മദ്യപിച്ചുള്ള ഡ്രൈവിങ്: സംസ്ഥാന വ്യാപകപരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തത് 3764 കേസുകള്‍

മദ്യപിച്ചുള്ള ഡ്രൈവിങ്: സംസ്ഥാന വ്യാപകപരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തത് 3764 കേസുകള്‍

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ പ്രത്യേക പരിശോധനയെത്തുടര്‍ന്ന് 3764 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1911 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും 894 പേരുടെ ഡ്രൈവിങ് ലൈസന്‍സ് കണ്ടുകെട്ടാനും നടപടി സ്വീകരിച്ചു. ട്രാഫിക് വിഭാഗം ഐ.ജി എ. അക്ബറിന്‍റെ നിര്‍ദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് ഫെബ്രുവരി ആറു മുതല്‍ 12 വരെ സംസ്ഥാന വ്യാപകപരിശോധന നടത്തിയത്.

മദ്യപിച്ചു വാഹനമോടിച്ചതിന് ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തൃശൂര്‍ സിറ്റിയിലാണ് – 538 എണ്ണം. കൊച്ചി സിറ്റിയില്‍ 342 കേസുകളും ആലപ്പുഴയില്‍ 304 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും കുറവ് കേസുകള്‍. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി നടത്തുന്ന ഇത്തരം പരിശോധനകള്‍ എല്ലാ ജില്ലകളിലും തുടരുമെന്ന് ട്രാഫിക് ഐ.ജി അറിയിച്ചു.

അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകള്‍ക്ക് ഗ്രേഡിംഗ് നടപ്പാക്കും: മന്ത്രി വി ശിവന്‍കുട്ടി

അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകള്‍ക്ക് ഗ്രേഡിംഗ് നടപ്പാക്കും: മന്ത്രി വി ശിവന്‍കുട്ടി

അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗ്രേഡിംഗ് നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളിലെ വിജയശതമാനം, കലാ കായിക രംഗങ്ങളിലെ പ്രവര്‍ത്തനം, അച്ചടക്കം, സാമൂഹിക വിഷയങ്ങളിലെ ഇടപെടല്‍ തുടങ്ങി അന്‍പതോളം വിഷയങ്ങളിലെ പ്രകടനം വിലയിരുത്തി സ്‌കൂളുകള്‍ക്ക് ഗ്രേഡ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തില്‍ മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന എംഎല്‍എ എഡ്യുകെയര്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂളുകള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിലൂടെ നിലവാരം മെച്ചപ്പെടുത്തുകയാണ് ഗ്രേഡിംഗിലൂടെ ലക്ഷ്യമിടുന്നത്. അധ്യാപക സംഘടനകളോടും രാഷ്ട്രീയപാര്‍ട്ടികളോടും ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു. അധ്യാപകര്‍ തമ്മിലുള്ള തര്‍ക്കം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും രക്ഷാകര്‍ത്താക്കളെയും കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള സമഗ്ര വിദ്യാഭ്യാസ സൗഹൃദ പദ്ധതിയാണ് എംഎല്‍എ എഡ്യുകെയര്‍. ഓരോ വിദ്യാര്‍ത്ഥിയുടെയും വിദ്യാഭ്യാസ പുരോഗതിയില്‍ ജനപ്രതിനിധി നേരിട്ട് ഇടപെട്ടുകൊണ്ട് കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പദ്ധതി. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്‍ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ഒരു സമാര്‍ട്ട് പിടിഎ ഒരുക്കുകയാണ് ലക്ഷ്യം.

മണ്ഡലത്തിലെ 59 സ്‌കൂളുകള്‍ക്കും 25000 ത്തോളം വിദ്യാര്‍ഥികള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. പാരന്റല്‍ കെയര്‍, ടീച്ചര്‍ മെന്ററിംഗ് എന്നിവ ഉള്‍പ്പെടുത്തി ഒരു ഹൈബ്രിഡ് അക്കാഡമിക് കണ്ടിന്യൂയിറ്റി സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തൈക്കാട് പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ മാധവ ദാസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി സി കൃഷ്ണകുമാര്‍, ഐഒസി ജനറല്‍ മാനേജര്‍ സഞ്ജീവ് ബഹ്‌റ, മറ്റ് ഉദ്യോഗസ്ഥര്‍, പ്രഥമാധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഷോളയൂര്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷന്‍

ഷോളയൂര്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷന്‍

കഴിഞ്ഞ വര്‍ഷത്തെ കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ഷോളയൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തിരഞ്ഞെടുപ്പ് നടത്തിയത്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഷോളയൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.കെ വിനോദ് കൃഷ്ണന്‍, സബ് ഇന്‍സ്പെക്ടര്‍ സി.എം അബ്ദുള്‍ ഖയൂം, പോലീസ് ഉദ്യോഗസ്ഥരായ ബിനു.എം.വി, കെ.മണിയന്‍ എന്നിവര്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു.

കേരളത്തിന് പുതിയ പൊലീസ് മേധാവി; നടപടി ക്രമങ്ങള്‍ തുടങ്ങി സർക്കാർ

കേരളത്തിന് പുതിയ പൊലീസ് മേധാവി; നടപടി ക്രമങ്ങള്‍ തുടങ്ങി സർക്കാർ

പുതിയ സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി സർക്കാർ. സാധ്യത പട്ടികയിലുള്ള എട്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരോട് താൽപര്യപത്രം നൽകാൻ പൊലീസ് ആസ്ഥാനത്ത് നിന്നും ആവശ്യപ്പെട്ടു. ജൂണ്‍ 30ന് അനിൽകാന്ത് ഒഴിയുന്നതിനെ തുടർന്നാണ് പുതിയ മേധാവിയെ കണ്ടെത്താനുള്ള ചർച്ചകള്‍ തുടങ്ങിയത്. പൊലീസ് മേധാവി സ്ഥാനത്ത് രണ്ട് വർഷം പൂർത്തിയാക്കുന്ന അനിൽകാന്ത് ജൂണ്‍ 30ന് വിരമിക്കും.

പല കണക്കുകൂട്ടലുകളും മറികടന്നാണ് അനിൽകാന്തിനെ പൊലീസ് മേധാവിയായി സർക്കാർ നിയമിച്ചത്. പൊലീസ് മേധാവിയാകുമ്പോള്‍ ആറ് മാസം മാത്രം സർവീസ് ബാക്കിയിട്ടുണ്ടായിരുന്ന അനിൽകാന്തിന് രണ്ട് വർഷത്തേക്ക് സർവ്വീസ് നീട്ടി നൽകുകയും ചെയ്തു.  എട്ട് പേരാണ് അനിൽ കാന്തിന്‍റെ പിൻഗാമിയാകാൻ പട്ടികയിലുള്ളത്. 1989 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥൻ നിധിൻ അഗർവാളാണ് പട്ടികയിൽ ഒന്നാമൻ. സിആർപിഎഫിൽ ഡെപ്യൂട്ടേ ഷനുള്ള നിധിൻ അഗർവാള്‍ മടങ്ങി വരാൻ സാധ്യത കുറവാണ്. പൊലീസ് ആസ്ഥാനത്ത എഡിജിപി പത്മകുമാറും, ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബുമാണ് സാധ്യത സ്ഥാനത്തുള്ള മറ്റ് രണ്ട് പേ‍ർ. 

മത്സ്യത്തൊഴിലാളികൾക്കുള്ള വള്ളങ്ങളും കുട്ടികൾക്കുള്ള ലാപ്ടോപ്പുകളും വിതരണം ചെയ്തു

മത്സ്യത്തൊഴിലാളികൾക്കുള്ള വള്ളങ്ങളും കുട്ടികൾക്കുള്ള ലാപ്ടോപ്പുകളും വിതരണം ചെയ്തു

കഠിനംകുളം പഞ്ചായത്ത് നടപ്പാക്കിയ മത്സ്യത്തൊഴിലാളികൾക്കുള്ള വള്ളങ്ങളും 48 കുട്ടികൾക്കുള്ള ലാപ്ടോപ്പുകളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ജലീൽ ഉദ്ഘാടനം ചെയ്തു. കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അജിത അനി അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ഗ്രിഗോറി, റോസ്ലിൻ മേരി, ആശമോൾ, പ്രിൻസ്റ്റൻ, കബീർ, അബ്ദുൽ സലാം, റീത്ത നിക്സൻ തുടങ്ങിയവർ സംസാരിച്ചു.

ഓസ്‌ട്രേലിയയെ ‘തരിപ്പണമാക്കി’; ഇന്ത്യന്‍ സ്പിന്‍ ‘മാന്ത്രികന്മാര്‍ക്ക്’ നേട്ടം, റാങ്കിങ്ങില്‍ കുതിപ്പ്‌

ഓസ്‌ട്രേലിയയെ ‘തരിപ്പണമാക്കി’; ഇന്ത്യന്‍ സ്പിന്‍ ‘മാന്ത്രികന്മാര്‍ക്ക്’ നേട്ടം, റാങ്കിങ്ങില്‍ കുതിപ്പ്‌

ഡല്‍ഹി: രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ പരാജയത്തിന് ചുക്കാന്‍ പിടിച്ച ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്മാരായ അശ്വിനും ജഡേജയും ഐസിസി ബൗളര്‍മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ നില മെച്ചപ്പെടുത്തി. റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് അശ്വിന്‍ മുന്നേറിയപ്പോള്‍ ജഡേജ ഏഴുപേരെ പിന്തള്ളി ആദ്യ പത്തുപേരുടെ പട്ടികയില്‍ ഇടംപിടിച്ചു. രണ്ടാമത്തെ ടെസ്റ്റില്‍ പത്തുവിക്കറ്റാണ് ജഡേജ നേടിയത്. ഇതോടെ പോയന്റ് നിലയില്‍ ഏഴുപേരെ പിന്തള്ളി ബൗളര്‍മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്തേയ്ക്ക് ജഡേജ കുതിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 2019ന് ശേഷം ആദ്യമായാണ് ജഡേജ ആദ്യ പത്തുപേരുടെ പട്ടികയില്‍ ഇടംപിടിച്ചത്. അശ്വിന്‍, ജഡേജ എന്നിവര്‍ക്ക് പുറമേ ബുംറയാണ് ആദ്യ പത്തുപേരുടെ പട്ടികയിലുള്ള മറ്റൊരു ഇന്ത്യക്കാരന്‍. അഞ്ചാം സ്ഥാനത്താണ് ബുംറ. ഇംഗ്ലണ്ട് പേസ് ബൗളര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ ആണ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

ജഡേജയും അശ്വിനും നയിക്കുന്ന ഓള്‍ റൗണ്ടര്‍മാരുടെ ആദ്യ അഞ്ചുപേരുടെ പട്ടികയില്‍ മികച്ച പ്രകടനത്തിലൂടെ അക്‌സര്‍ പട്ടേല്‍ ഇടംനേടി. ബാറ്റര്‍മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയുടെ മാര്‍നസ് ലാബുഷാഗ്നെയാണ് ഒന്നാമത്. സ്റ്റീവ് സ്മിത്തും പാകിസ്ഥാന്റെ ബാബര്‍ അസമുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഇന്ത്യയുടെ ഋഷഭ് പന്ത് ആറാം സ്ഥാനത്ത് മാറ്റമില്ലാതെ തുടരുന്നു. ഇന്ത്യയുടെ രോഹിത് ശര്‍മ്മയാണ് ഏഴാം സ്ഥാനത്ത്.