നിരവധി മോഷണ കേസുകളിലെ പ്രതികൾ അറസ്റ്റിൽ

നിരവധി മോഷണ കേസുകളിലെ പ്രതികൾ അറസ്റ്റിൽ

ആറ്റിങ്ങൽ, വെഞ്ഞാറമൂട്, കടയ്ക്കാവൂർ, ചാത്തന്നൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതികളായ ഷൈനു (39), അനിൽ (45) എന്നിവരെ ആറ്റിങ്ങൽ പോലീസ് പിടികൂടി. ആറ്റിങ്ങൽ വാളക്കാട് സ്വദേശിയായ സലിം നിവാസിൽ സലിം എന്നയാളുടെ വീട്ടിൽ നിന്നും 22 1/4 പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയ കേസിന്റെ അന്വേഷണത്തിനിടയിലാണ് വാളക്കാട് ബിവറേജിനു സമീപത്തു നിന്നും പ്രതികൾ പിടിയിലായത്.

സ്ഥിരമായി വാളക്കാട് ബിവറേജിൽ വരാറുള്ള പ്രതികൾ വാളക്കാട് തേരിമുക്ക് ജംഗ്ഷനിലുള്ള വീട്, കഴിഞ്ഞ 4 ദിവസമായി അടഞ്ഞു കിടക്കുന്നതായും കഴിഞ്ഞ ഒരു മാസത്തിനകം വിവാഹം നടന്നതായും മനസിലാക്കി ഈ വീട്ടിൽ മോഷണം നടത്തുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് തൊണ്ടി മുതലുകൾ കണ്ടെടുക്കേണ്ടതായും മറ്റ് കേസുകളിൽ പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതായും ഉണ്ടെന്നു പോലീസ് അറിയിച്ചു. ആറ്റിങ്ങൽ ഡി വൈ എസ് പി ബിനു, ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ തൻസീം അബ്ദുൾ സമദ്, എസ് അഭിലാഷ്, എസ് ഐ അനൂപ്, എ എസ് ഐമാരായ രാജീവൻ, കിരൺകുമാർ, സി പി ഒമാരായ റിയാസ്, രജിത്ത്, നിധിൻ, വിനീഷ്, സുനിൽ, ഷാഡോ ടീം അംഗങ്ങളായ എ എസ് ദിലീപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഐ. എൻ. റ്റി. യു. സി ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുവാൻ തിരഞ്ഞെടുക്കപ്പെട്ടവർക്ക് സ്വീകരണ സമ്മേളനമൊരുക്കി

ഐ. എൻ. റ്റി. യു. സി ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുവാൻ തിരഞ്ഞെടുക്കപ്പെട്ടവർക്ക് സ്വീകരണ സമ്മേളനമൊരുക്കി

ഫെബ്രുവരി 22, 23 തിയതികളിൽ ന്യൂ ഡൽഹി കൽക്കത്തോറ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഐ. എൻ. റ്റി. യു. സി ദേശിയ സമ്മേളനത്തിൽ പങ്കെടുക്കാൻ ചിറയിൻകീഴ് താലൂക്കിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഡെലിഗേറ്റ്കളായ സലിം പാണന്റെമുക്ക്, സുദർശനൻ പിള്ള, യു. പ്രകാശ്‌, ശശാങ്കൻ, ശാസ്തവട്ടം രാജേന്ദ്രൻ, വക്കം സുധ, എസ്. ശ്രീരംഗൻ, വി. ചന്ദ്രിക, മണനാക്കു ഷിഹാബ്, സതീശൻ കല്ലൂർക്കോണം എന്നിവർക്ക്
ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ.വി. എസ് അജിത് കുമാർ യാത്രയയപ്പ് നൽകി.

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു; ഒപ്പം സൗജന്യ തിമിര ശസ്ത്രക്രിയയും

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു; ഒപ്പം സൗജന്യ തിമിര ശസ്ത്രക്രിയയും

ആറ്റിങ്ങൽ ലയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും നടത്തി. അറേബ്യൻ ഫാഷൻ ജ്വല്ലറിയും ആലംകോട് വാക്കേഴ്സ് ക്ലബും സംയുക്തമായാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. ആലംകോട് എൽ പി എസ് (മെയിൻ റോഡ്) സ്കൂളിൽ നടന്ന ക്യാമ്പിൽ തിരുനെൽവേലി അരവിന്ദ് ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാർ പങ്കെടുത്തു. ക്യാമ്പിന്റെ ഭാഗമായി 60 പരം രോഗികളെ സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തുവാൻ തിരുനെൽവേലി അരവിന്ദ് ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തു.

ശിവരാത്രി മഹോത്സവത്തിന്റെ പേരിൽ വ്യാജനോട്ടീസ് ഉണ്ടാക്കി ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തതായി പരാതി

വർക്കല നെടുങ്ങണ്ട പൊന്നും തുരുത്ത് ശിവപാർവ്വതി വിഷ്ണു ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ പേരിൽ വ്യാജനോട്ടീസ് ഉണ്ടാക്കി ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തതായി പരാതി. അഞ്ചുതെങ്ങ് കായലിലെ ദ്വീപായ പൊന്നും തുരുത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണിത്. ഈ കായലിന്റെ പടിഞ്ഞാറുള്ള കര കായ്ക്കര നെടുങ്ങണ്ടയും കിഴക്കേക്കര വെന്നികോട് പണയിൽക്കടവുമാണ്. വെന്നികോടുള്ള ഒരു സംഘനയാണ് ക്ഷേത്രത്തിന്റെ പേരിൽ വ്യാജനോട്ടീസ് അച്ചടിച്ചു പിരിവ് നടത്തിയിട്ടുള്ളത്. ഇത് കാരണം പൊന്നും തുരുത്തു ക്ഷേത്രത്തിന് ലഭിക്കേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപ ഇവർ ക്ഷേത്രത്തിന്റെതെന്ന പേരിൽ പിരിച്ചെടുത്തിരിക്കുകയാണ്.

കുറച്ചു വർഷങ്ങളായി പണയിൽകടവിൽ ശിവരാത്രി ദിനത്തിൽ പൊന്നുംതുരുത്ത് ക്ഷേത്രവുമായി ബന്ധമില്ലാത്ത ചില ആഘോഷപരിപാടികൾ
ചെറിയ രീതിയിൽ നടത്തി വന്നിരുന്നു. അതാണ് ഇത്തവണ പൊന്നുംതുരുത്ത് ക്ഷേത്രത്തിലെ ശിവരാത്രി ദിനത്തിലെ ആഘോഷം എന്ന് ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നോട്ടീസ് അച്ചടിച്ചു വൻതുകകൾ പിരിവിലൂടെ സമാഹരിച്ചിട്ടുള്ളത്.

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരുന്ന യുവാവ് മരണപ്പെട്ടു

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരുന്ന യുവാവ് മരണപ്പെട്ടു

ആറ്റിങ്ങൽ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരുന്ന യുവാവ് മരണപ്പെട്ടു. മുദാക്കൽ നെടുംപുറം എ എസ് ഭവനിൽ ചന്ദ്രസേനൻ നായർ – സരസ്വതി ദമ്പതികളുടെ മകൻ സി അമൽ ( 21 ) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരണമടഞ്ഞത്. ഫെബ്രുവരി 12 ന് രാത്രി ഒൻപത് മണിയോടെ ആറ്റിങ്ങലിൽ നിന്നും മുദാക്കലിലേയ്ക്ക് വരവെ പൂവണത്തിൻ മൂടിന് സമീപം അമൽ സഞ്ചരിച്ച ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടം നടന്നത്.

ഉടൻ തന്നെ വലിയ കുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഡി വൈ എഫ് ഐ മുദാക്കൽ യൂണീറ്റ് അംഗമായിരുന്നു. സഹോദരി: ആര്യ

ലഹരി കൈമാറ്റം ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പ് വഴി; പെൺകുട്ടിയുടെ മൊഴിയിൽ 10 പേർക്കെതിരെ കേസ്

ലഹരി കൈമാറ്റം ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പ് വഴി; പെൺകുട്ടിയുടെ മൊഴിയിൽ 10 പേർക്കെതിരെ കേസ്

കോഴിക്കോട്: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ലഹരി കൊടുക്കുകയും കാരിയറാക്കുകയും ചെയ്ത സംഭവത്തിൽ പത്ത് പേർക്കെതിരെ കേസ്. പ്രദേശവാസിയാണ് പെൺകുട്ടിയ്ക്ക് മയക്കുമരുന്ന് നൽകിയത്. 25 പേർ അടങ്ങുന്ന ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പ് വഴിയായിരുന്നു ലഹരി കൈമാറ്റം നടന്നിരുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുറ്റക്കാരെ തിരിച്ചറിഞ്ഞെന്നും പൊലീസ് പറഞ്ഞു.

കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ പതിനാലുകാരിയാണ് ലഹരിമാഫിയയുടെ വലയിലായത്. ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് ലഹരി ഉപയോ​ഗിക്കാൻ പഠിപ്പിക്കുന്നത്. മാനസികസമ്മര്‍ദ്ദം അകറ്റാനുളള മരുന്ന് എന്ന പേരിലാണ് എംഡിഎംഎ നല്‍കിയത്. ഏഴാംക്ലാസില്‍
പഠിക്കുമ്പോഴായിരുന്നു എംഡിഎംഎ ആദ്യം പരീക്ഷിച്ചതെന്നും പെൺകുട്ടി പറയുന്നു.

കയ്യിൽ ലഹരി ഉപയോ​ഗിക്കുന്നതിന്റെ പാടുകളും പെരുമാറ്റത്തിലെ പൊരുത്തക്കേടും കണ്ട് വീട്ടുകാരാണ് പെൺകുട്ടിയുടെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് മനസിലാക്കുന്നത്. തുടർന്ന് കുട്ടിയെ ബാംഗ്ലുരിലുളള പിതാവിനൊപ്പമയച്ചു. അവിടെ നിന്ന് മടങ്ങുംവഴി മൂന്നുഗ്രാം എംഡിഎംഎ കുട്ടി കോഴിക്കോട്ടെ ആവശ്യക്കാർക്കെത്തിച്ചു. ഇതിന്‍റെ തെളിവ് സഹിതം രണ്ട് മാസം മുമ്പ് മെഡിക്കല്‍ കോളേജ് പൊലീസിന് പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് കേസ് എടുക്കാതെ തിരിച്ചയച്ചു. സ്കൂള്‍ അധികൃതരും സംഭവം ഗൗരവത്തിലെടുത്തില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയുടെ കീഴിലുളള ഡീഅഡിക്ഷന്‍ സെന്‍ററില്‍ ചികില്‍സയിലാണ് കുട്ടിയിപ്പോള്‍.