കൈറ്റ് വിക്ടേഴ്‌സിൽ എസ് എസ് എൽ സി, പ്ലസ് ടു റിവിഷൻ ക്ലാസുകൾ

കൈറ്റ് വിക്ടേഴ്‌സിൽ എസ് എസ് എൽ സി, പ്ലസ് ടു റിവിഷൻ ക്ലാസുകൾ

തിരുവനന്തപുരം: പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ റിവിഷൻ ക്ലാസുകൾ ആരംഭിക്കുന്നു. ഫെബ്രുവരി 19 മുതൽ 25 വരെയാണ് SSLC, പ്ലസ് ടു റിവിഷൻ ക്ലാസുകൾ നടക്കുക. സംപ്രേഷണ ടൈംടേബിൾ kite.kerala.gov.in -ൽ ലഭ്യമാണ്.

പത്താം ക്ലാസിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ അര മണിക്കൂർ ദൈർഘ്യമുള്ള നാല് ക്ലാസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ 9 മുതൽ 11 വരെ കൈറ്റ് വിക്ടേഴ്‌സിലും വൈകീട്ട് 6 മുതൽ 8 വരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടായിരിക്കും. പ്ലസ് ടുക്കാർക്ക് വൈകുന്നേരം മൂന്ന് മുതൽ ആറ് വരെ ഓരോ വിഷയത്തിലെയും രണ്ട് ക്ലാസുകൾ വീതം ആറ് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ ആറ് മുതൽ ഒമ്പത് മണി വരെ കൈറ്റ് വിക്ടേഴ്‌സിലും രാത്രി എട്ടു മുതൽ പതിനൊന്നു വരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടായിരിക്കും.

വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം

വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം

വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം. അയര്‍ലന്‍ഡ് ആണ് എതിരാളികള്‍. ഇന്നു വിജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമിഫൈനലില്‍ പ്രവേശിക്കാനാകും. പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകീട്ട് ആറിനാണ് മത്സരം. അതേസമയം ഇന്ന് പരാജയപ്പെട്ടാല്‍ നാളെ നടക്കുന്ന പാകിസ്ഥാന്‍-ഇംഗ്ലണ്ട് മത്സരഫലമാകും ഇന്ത്യയുടെ വിധി നിര്‍ണയിക്കുക. നിലവില്‍ ആറ് പോയിന്റുമായി ഇംഗ്ലണ്ടാണ് ഗ്രൂപ്പില്‍ ഒന്നാമത്. മൂന്നു മത്സരങ്ങളില്‍ രണ്ടു ജയവും ഒരു തോല്‍വിയുമടക്കം നാലു പോയിന്റുമായി ഇന്ത്യ രണ്ടാമതാണ്. ഇംഗ്ലണ്ട് സെമി ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് പോയിന്റ് മാത്രമുള്ള പാകിസ്ഥാന്‍ കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് മൂന്ന് റണ്ണിന് തോറ്റു. ഇംഗ്ലണ്ടിനെതിരായ മത്സരം പാകിസ്ഥാന്‍ വിജയിച്ചാല്‍ പാകിസ്ഥാനും നാലു പോയിന്റാകും.

കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; കെഎസ്‌യു, യുവമോർച്ചാ പ്രവർത്തകർ കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം. കെഎസ്‌യു പ്രവർ‌ത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. തുടർന്ന് ഏഴു കെഎസ്‍‍‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി തങ്ങിയ കോഴിക്കോട് സർക്കാർ ​ഗസ്റ്റ് ഹൗസിനു മുന്നിൽ പ്രതിഷേധവുമായി യുവമോർച്ചാ പ്രവർത്തകർ എത്തി. മുഖ്യമന്ത്രി പുറത്തിറങ്ങുമ്പോൾ കരിങ്കൊടി കാണിക്കാനായിരുന്നു ശ്രമം. ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസിന്റെ ശ്രമം സംഘർഷത്തിൽ കലാശിച്ചു.

യുവമോർച്ച പ്രവർത്തകരായ വൈഷ്ണവേഷ്, സബിൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഈസ്റ്റ് ഹില്ലിൽ രണ്ട് കെഎസ്‌യു പ്രവർത്തകരേയും കസ്റ്റഡിയിലെടുത്തു. ഇന്ധന സെസിൽ ഉൾപ്പടെപ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെ കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി കോഴിക്കോട് എത്തിയത്. കോഴിക്കോട്ടെ ഇന്നത്തെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുപ്പിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. മീഞ്ചന്ത ഗവണ്‍മെന്‍റ് ആര്‍ട്‍സ് കോളജില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്ക് പൊലീസ് അഴിപ്പിച്ചു.

കുടുംബത്തോടൊപ്പം മാങ്കുളത്ത് വിനോദസഞ്ചാരത്തിനെത്തി: കുളിക്കാനിറങ്ങിയ 17കാരന്‍ മുങ്ങിമരിച്ചു

കുടുംബത്തോടൊപ്പം മാങ്കുളത്ത് വിനോദസഞ്ചാരത്തിനെത്തി: കുളിക്കാനിറങ്ങിയ 17കാരന്‍ മുങ്ങിമരിച്ചു

തൊടുപുഴ: മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരി മരിച്ചു. പ്ലസ്‌ടു വിദ്യാർഥിയായ അമിത് മാത്യു (17) ആണ് മരിച്ചത്. എറണാകുളം നെട്ടൂർ അമ്പലത്തിങ്കൽ മാത്യു– മായ ദമ്പതികളുടെ മകനാണ് അമിത്. കുടുംബത്തോടൊപ്പമാണ് അമിത് മാങ്കുളത്തെത്തിയത്. ഇന്നലെ നെട്ടൂരിൽ നിന്ന് വൈകിട്ട് ആറ് മണിയോടെയാണ് 12 കുടുംബങ്ങളിൽപ്പെട്ട 29 പേർ വിനോദസഞ്ചാരത്തിന് മാങ്കുളത്ത് എത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഘം ആനക്കുളത്ത് പുഴയിൽ ഇറങ്ങിയത്.

മുട്ടോളം വെള്ളത്തിൽ നടക്കുന്നതിനിടെ പാറക്കൂട്ടത്തിൽ മുങ്ങിപ്പോയ അമിത്തിനെ ഒപ്പമുണ്ടായിരുന്ന പിതാവ് ഉടൻതന്നെ കരക്കെത്തിച്ചു. അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അരൂർ ഔർ ലേഡി മേഴ്‌സി സ്‌കൂൾ വിദ്യാർഥിയാണ്‌ അമിത്. അച്ഛൻ മാത്യു ആന്റണി എറണാകുളത്ത് ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ്. അമ്മ മായ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സ് ആണ്.

കിളിമാനൂരില്‍ ഫിനാന്‍സ് കമ്പനിയുടെ പേരില്‍ കോടികള്‍ തട്ടിയ പ്രതി പിടിയില്‍

കിളിമാനൂരില്‍ ഫിനാന്‍സ് കമ്പനിയുടെ പേരില്‍ കോടികള്‍ തട്ടിയ പ്രതി പിടിയില്‍

തിരുവനന്തപുരം: കിളിമാനൂരില്‍ ഫിനാന്‍സ് കമ്പനിയുടെ പേരില്‍ കോടികള്‍ തട്ടിയ പ്രതി പിടിയില്‍. കേച്ചേരി ഫിനാന്‍സ് കിളിമാനൂര്‍ ബ്രാഞ്ച് മാനേജര്‍ സുരേഷ് കുമാറാണ് പിടിയിലായത്. രണ്ട് വര്‍ഷം മുമ്പാണ് കേച്ചേരി ഫിനാന്‍സിന്റെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടന്നത്. 35 ബ്രാഞ്ചുകളിലായി 350 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കേച്ചേരി ഫിനാന്‍സ് ഉടമയായിരുന്ന വേണുഗോപാലിനെ കഴിഞ്ഞ വര്‍ഷം കൊട്ടാരക്കരയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിവിധ ബ്രാഞ്ച് മാനേജര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കിളിമാനൂര്‍ ബ്രാഞ്ചില്‍ 25 നിക്ഷേപകരില്‍നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് സുരേഷ് കുമാറിനെതിരായ കേസ്. കിളിമാനൂരില്‍ നിന്ന് മാത്രം 12 കോടി തട്ടിയെന്നാണ് വിവരം. നിക്ഷേപകര്‍ക്ക് പണവും പലിശയും ആവശ്യപ്പെട്ട് സമീപച്ചതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.

നാളെ മുതൽ ഗതാഗത നിയന്ത്രണം

നാളെ മുതൽ ഗതാഗത നിയന്ത്രണം

എൻ എച്ച് 66 ന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഹൈവേയിൽ പള്ളിപ്പുറം സി ആർ പി എഫ് ക്യാമ്പ് മുതൽ മംഗലപുരം വരെയുള്ള ഭാഗത്ത്‌ 17.02.2023 മുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി തിരുവനന്തപുരം എ ഡി എം അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ഹൈവേയിലൂടെ തന്നെ പള്ളിപ്പുറം സിഗ്നൽ ജംഗ്ഷൻ മുതൽ മംഗലപുരം വരെ വൺ വേ ആയി പോകേണ്ടതും കൊല്ലം ഭാഗത്ത്‌ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുന്ന വാഹനങ്ങൾ മംഗലപുരം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു ടെക്‌നോ സിറ്റിയുടെ മുൻഭാഗത്തുള്ള റോഡ് വഴി പള്ളിപ്പുറം സിഗ്നൽ കഴിഞ്ഞു എൻ എച്ച് 66 ൽ കയറി യാത്ര തുടരേണ്ടതുമാണ്. ഇത് സംബന്ധിച്ച് എല്ലാ ക്ലസ്റ്റർ ഓഫീസർമാരും ജീവനക്കാർക്ക് കൃത്യമായ നിർദ്ദേശം നൽകേണ്ടതാണ്.