ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാം; ഇപിഎഫ്ഒ ഉത്തരവിറക്കി

ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാം; ഇപിഎഫ്ഒ ഉത്തരവിറക്കി

ഡല്‍ഹി: ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ നേടാന്‍ തൊഴിലാളികളും തൊഴിലുടമകളും ചേര്‍ന്ന് ജോയിന്റ് ഓപ്ഷന്‍ നല്‍കാം. ഇതുസംബന്ധിച്ച് ഇപിഎഫ്ഒ പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അനുവദിച്ച നാലുമാസ കാലാവധിയായ മാര്‍ച്ച് മൂന്നിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് ഇപിഎഫ്ഒയുടെ നടപടി.

2014 സെപ്റ്റംബര്‍ ഒന്നിന് ശേഷം വിരമിച്ചവര്‍ക്കും ഇപ്പോഴും സര്‍വീസില്‍ തുടരുന്നവര്‍ക്കും ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കിയാണ് ഇപിഎഫ്ഒ ഉത്തരവ് ഇറക്കിയത്. ഇവര്‍ക്ക് ഓപ്ഷന്‍ നല്‍കുന്നതിന് ഉടന്‍ തന്നെ ഓണ്‍ലൈനില്‍ പ്രത്യേക സൗകര്യം ഒരുക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ശനിയാഴ്ച അവസാനിച്ച കഴിഞ്ഞ ആഴ്ചയില്‍ ഉടന്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയം ഇപിഎഫ്ഒയ്ക്ക് കത്തുനല്‍കിയിരുന്നു.

ഓപ്ഷന്‍ നല്‍കാതെ 2014ന് സെപ്തംബറിനുമുമ്പ് വിരമിച്ചവര്‍ക്കും അതിനുശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്കുംമാത്രമാണ് സുപ്രീംകോടതി വിധിപ്രകാരം ഉയര്‍ന്ന പെന്‍ഷന്‍ ഓപ്ഷന് അവകാശമില്ലാത്തത്. ഓപ്ഷന്‍ നല്‍കി 2014 സെപ്തംബറിനു മുമ്പായി വിരമിച്ചവര്‍, ഓപ്ഷന്‍ നല്‍കാതെ തന്നെ 2014 സെപ്തംബറിനുശേഷം വിരമിച്ചവര്‍, 2014 സെപ്തംബറിനുമുമ്പ് ജോലിയില്‍ പ്രവേശിച്ചവര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന ഓപ്ഷന്‍ നല്‍കാന്‍ അവസരമൊരുക്കണമെന്നാണ് നവംബറിലെ സുപ്രീംകോടതി വിധി. ഓപ്ഷന്‍ നല്‍കാന്‍ നാലുമാസ സമയപരിധിയും കോടതി അനുവദിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണി; റണ്‍വേ അടച്ചിടും

തിരുവനന്തപുരം വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണി; റണ്‍വേ അടച്ചിടും

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേ അടച്ചിടും. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിലാണ് റൺവേ അടച്ചിടുന്നത്.
ബുധൻ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 4.30 വരെയാണ് വിമാനത്താവളത്തിന്റെ റൺവേ അടച്ചിടുക. ഇതനുസരിച്ച് വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു. യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

കോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി

കോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി

കോഴിക്കോട്: നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. എറണാകുളം സ്വദേശിയായ വിദ്യാര്‍ഥിനിയാണ് പരാതി നല്‍കിയിരിക്കുന്നത്. സുഹൃത്തുക്കളായ രണ്ടുപേര്‍ ബലമായി മദ്യം നല്‍കിയതിന് ശേഷം ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. കോഴിക്കോട് കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രി പ്രതികളുടെ താമസ്ഥലത്തേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ബലമായി വലിയ അളവില്‍ മദ്യം കുടുപ്പിച്ചുവെന്നും പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സുഹൃത്തും അയാളുടെ സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നും മൊഴിയില്‍ പറയുന്നു. മൂന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.

ഉത്രാളിക്കാവ് പൂരം: വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

ഉത്രാളിക്കാവ് പൂരം: വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

തൃശൂര്‍: വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് തൃശൂര്‍ എഡിഎം അനുമതി നിഷേധിച്ചു. പുറപ്പാടിന്റെ ഭാഗമായി എങ്കക്കാട് വിഭാഗം നല്‍കിയ അപേക്ഷയാണ് ജില്ലാ ഭരണകൂടം തള്ളിയത്. അപകടസാധ്യത മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും എഡിഎം പറഞ്ഞു.

ഭൂചലനം നടന്ന് 12 ദിവസം അവശിഷ്ടങ്ങൾക്കടിയിൽ; അതിജീവിച്ചത് സ്വന്തം മൂത്രം കുടിച്ച്

ഭൂചലനം നടന്ന് 12 ദിവസം അവശിഷ്ടങ്ങൾക്കടിയിൽ; അതിജീവിച്ചത് സ്വന്തം മൂത്രം കുടിച്ച്

തുർക്കി -സിറിയ ദുരന്തഭൂമിയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. തുർക്കിയിലെ ഒരു അപാർട്‍മെന്റിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഭൂകമ്പം നടന്ന് 12 ദിവസങ്ങൾക്ക് ശേഷം ഒരു ദമ്പതികളെയും മകനെയും രക്ഷപ്പെടുത്തി. കുട്ടി പിന്നീട് ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങി. കിർ​ഗിസ്ഥാനിൽ നിന്നുമുള്ള ഒരു സംഘമാണ് 49 -കാരനായ സാമിർ മുഹമ്മദ് അകർ, ഭാര്യ 40 -കാരിയായ റ​ഗ്ദ, ഇവരുടെ 12 വയസുള്ള മകൻ എന്നിവരെ കണ്ടെത്തിയത്. തെക്കൻ തുർക്കി നഗരമായ അന്റാക്യയിലെ ഇടിഞ്ഞുതകർന്ന അപാർട്മെന്റിൽ നിന്നുമാണ് ഇവരെ രക്ഷപ്പെടുത്തിയത്.

12 ദിവസങ്ങൾക്ക് ശേഷം രാവിലെ 11.30 -നാണ് ഇവരെ രക്ഷപ്പെടുത്തിയത്. അതിന് മുമ്പായി ആ അവശിഷ്ടങ്ങൾക്കിടയിൽ കുടുംബം ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നത് 296 മണിക്കൂറുകളാണ്. ഇവരെ കെട്ടിടത്തിൽ നിന്നും പുറത്തെത്തിച്ചയുടനെ ആംബുലൻസിൽ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ രണ്ട് കുട്ടികളുടെ മൃതദേഹം കൂടി ഉണ്ടായിരുന്നു എന്ന് കിർ​ഗിസ്ഥാനിലെ രക്ഷാപ്രവർത്തക സംഘം പറഞ്ഞു. ആ മരിച്ച രണ്ട് കുട്ടികളും സാമിർ- റ​ഗ്ദ ദമ്പതികളുടെ കുട്ടികളായിരുന്നു എന്ന് പിന്നീട് സ്ഥിരീകരിച്ചു. സമറിന് ബോധം വീണു എന്നും മുസ്തഫ കെമാൽ ആശുപത്രിയിൽ ചികിത്സയിലാണ് എന്നും തുർക്കിയുടെ ആരോ​ഗ്യ മന്ത്രി പറഞ്ഞു.

അതിനിടെ ഒരു മാധ്യമത്തോട് താൻ സ്വന്തം മൂത്രം കുടിച്ചാണ് അതിജീവിച്ചത് എന്ന് സാമിർ വെളിപ്പെടുത്തി. എന്നും താൻ മക്കളെ വിളിച്ച് നോക്കാറുണ്ടായിരുന്നു. ആദ്യത്തെ മൂന്ന് ദിവസം അവർ വിളി കേൾക്കുകയും പ്രതികരിക്കുകയും ചെയ്തു. എന്നാൽ, പിന്നീടങ്ങോട്ട് അവരിൽ നിന്നും പ്രതികരണം ഒന്നും തന്നെ ഉണ്ടായില്ല എന്നും സാമിർ പറഞ്ഞു. അന്റാക്യ ഉൾപ്പെടുന്ന ഹതായ് പ്രവിശ്യയാണ് തുർക്കിയിൽ ഏറ്റവും രൂക്ഷമായി ഭൂചലനം ബാധിച്ച സ്ഥലങ്ങളിൽ ഒന്ന്.

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

ബീന രാജീവിന്റെ വിജയത്തിനായി തൊഴിലുറപ്പ് തൊഴിലാളികൾ
ഉപതെരഞ്ഞെടുപ്പ് നടത്തുന്ന കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി ബീനാ രാജീവിന്റെ വിജയത്തിനായി തൊഴിലുറപ്പ് തൊഴിലാളികൾ രംഗത്തെത്തി. എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.
വാർഡിലെ പള്ളിമുക്ക് ഭാഗത്തുനിന്ന് ആരംഭിച്ച ജാഥ കടയ്ക്കാവൂർ ഓവർ ബ്രിഡ്ജിന് സമീപം സമാപിച്ചു.

പ്രചരണ ജാഥയുടെ ഉദ്ഘാടനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു നിർവഹിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കടയ്ക്കാവൂർ ഓവർബിഡ്‌ജിനു സമീപം എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി എസ്.പ്രവീൺചന്ദ്ര നിർവഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം, സിപിഎം ഏരിയ കമ്മിറ്റിയംഗം എം.മുരളീധരൻ, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ, യൂണിയൻ മേഖലാ സെക്രട്ടറി നിസാർ,ട്രഷറർ ഷിജു ഏരിയ കമ്മിറ്റി അംഗങ്ങളായ സജിത്ത് ഉമ്മർ, ഹീസാ മോൻ, ഗ്രാമ പഞ്ചായത്ത്‌ അംഗം യമുന എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.