പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19കാരന്‍ അറസ്റ്റില്‍

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19കാരന്‍ അറസ്റ്റില്‍

കല്‍പ്പറ്റ: തമിഴ്നാട്ടിൽ നിന്ന് ദീപാവലി അവധിക്ക് വയനാട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. പനമരം കുന്നുമ്മല്‍ വീട്ടില്‍ അശ്വന്ത് (19) നെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കരിമ്പുമ്മല്‍ ചുണ്ടക്കുന്നിലെ ബന്ധുവീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി മാനന്തവാടി പോക്‌സോ പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ആറ്റുകാൽ പൊങ്കാല: ഭക്ഷണശാലകൾക്ക് മാർഗനിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ആറ്റുകാൽ പൊങ്കാല: ഭക്ഷണശാലകൾക്ക് മാർഗനിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭക്ഷ്യസംരംഭകർക്കും പാചകത്തൊഴിലാളികൾക്കും ട്രെയിനിംഗ് ഫെബ്രുവരി 24ന്.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൂർണ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ കർശന നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. നിലവിലുള്ളതും താത്കാലികമായി തുടങ്ങുന്നതുമായ ഭക്ഷണശാലകൾ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ പ്രവർത്തിക്കാൻ പാടുള്ളുവെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷർ നിർദേശിച്ചു. ഭക്ഷ്യസുരക്ഷ ലൈസൻസ് / രജിസ്ട്രേഷൻ എല്ലാ ഭക്ഷണസ്ഥാപനങ്ങളും പ്രദർശിപ്പിക്കണം. ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് സ്ഥാപനങ്ങളിൽ സൂക്ഷിക്കണമെന്നും ആയത് പരിശോധനവേളയിൽ ഹാജരാക്കണമെന്നും നിർദേശമുണ്ട്.

ഭക്ഷ്യസംരംഭകർക്കും പാചകത്തൊഴിലാളികൾക്കുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫെബ്രുവരി 24ന് നടത്തുന്ന പരിശീലനപരിപാടിയിൽ ഭക്ഷ്യസംരംഭകർ നിർബന്ധമായും പങ്കെടുക്കണമെന്നാണ് നിർദേശം. ഇതിനായി സംരംഭകന്റെ പേര്, ഫോൺനമ്പർ, ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ നമ്പർ, ആധാർ നമ്പർ എന്നിവ fsonemomcircle@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ നൽകി രജിസ്റ്റർ ചെയ്യണം. ഉത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതളപാനീയവിതരണം, ദാഹജലവിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷൻ, അക്ഷയകേന്ദ്രങ്ങൾ വഴി മുൻകൂട്ടി എടുക്കണം. നിശ്ചിത ഫീസ് ഇതിനായി ഈടാക്കും.

ഹോട്ടൽ / റസ്റ്ററന്റ് ഉടമകൾ ഭക്ഷണം തയാറാക്കുന്നതിനായി അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നവരുടെ രജിസ്റ്റർ സൂക്ഷിക്കേണ്ടതും അസംസ്‌കൃത വസ്തുക്കൾ വിതരണം ചെയ്യുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്ക് ഭക്ഷ്യസുരക്ഷ ലൈസൻസ് / രജിസ്‌ട്രേഷൻ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ഭക്ഷണം തയാറാക്കുന്ന സ്ഥലവും പരിസരവും വൃത്തിയുള്ളതായിരിക്കണം. തൊഴിലാളികൾ വ്യക്തിശുചിത്വം പാലിക്കണം. അടുക്കളഭാഗത്തുള്ള ഓടകളിലോ തറയിലോ വെള്ളം കെട്ടി നിൽക്കരുത്. ഖരമാലിന്യങ്ങൽ അടപ്പോടുകൂടിയ പാത്രങ്ങളിൽ സൂക്ഷിക്കണം.

പാഴ്‌സൽ നൽകുവാൻ, ഫുഡ് ഗ്രേഡ് പാക്കിംഗ് വസ്തുക്കൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. പാഴ്‌സൽ പൊതികളിൽ ഭക്ഷണം തയാറാക്കിയ സമയം, ഉപയോഗിക്കാൻ കഴിയുന്ന തിയതി, സമയ പരിധി എന്നിവ രേഖപ്പെടുത്തണം. നിശ്ചിത ഗുണനിലവാരമുള്ളതും കൃത്യമായ ലേബൽ രേഖപ്പെടുത്തിയതുമായ ഭക്ഷ്യവസ്തുക്കൾ പൊങ്കാല നിവേദ്യത്തിനായി ഉപയോഗിക്കണം. കൃത്യമായ വിവരങ്ങൾ ഇല്ലാത്ത പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കൾ, മിഠായികൾ, പഞ്ഞി മിഠായികൾ എന്നിവ വിൽക്കാൻ പാടില്ല. ഭക്ഷ്യവസ്തുക്കൾ തുറന്ന് വെച്ച് വിൽക്കരുത്.

അന്നദാനം ചെയ്യുന്നവർ, പാചകത്തിന് ഉപയോഗിക്കുന്നത് ശുദ്ധജലവും വൃത്തിയുള്ള പാത്രങ്ങളുമാണെന്ന് ഉറപ്പുവരുത്തണം. പാചകം ചെയ്യുന്നയാൾക്ക് സാംക്രമിക രോഗങ്ങളില്ലെന്നും പാചകത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ ഗുണനിലവാരമുള്ളതാണെന്നും ഉറപ്പുവരുത്തണം.

ശീതളപാനീയങ്ങളിൽ ശുദ്ധജലം ഉപയോഗിച്ച് നിർമിച്ച ഐസ് വേണം ഉപയോഗിക്കാൻ. ഫ്രീസർ, ഐസ് ബോക്‌സ്, വൃത്തിയുള്ള പാത്രങ്ങൾ എന്നിവയിൽ മാത്രമേ ഐസ് സൂക്ഷിക്കാൻ പാടുള്ളൂ. പാകം ചെയ്ത ഭക്ഷണസാധനങ്ങൾ നിശ്ചിത ഊഷ്മാവിൽ സൂക്ഷിക്കേണ്ടതും വൃത്തിയുള്ള ചുറ്റുപാടിൽ മാത്രം വിതരണം ചെയ്യേണ്ടതുമാണ്. ഹോട്ടലുകളിൽ, ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിലേക്കുള്ള 1800 425 1125 എന്ന ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കണം. ഭക്ഷണവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങൾക്കുണ്ടാകുന്ന പരാതികൾ ഈ നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷർ അറിയിച്ചു.

കൂട്ട അവധിയെടുത്ത് മൂന്നാർ യാത്ര; ജീവനക്കാർക്കെതിരെ നടപടിയ്ക്ക് ജില്ലാ കലക്ടറുടെ ശുപാര്‍ശ

കൂട്ട അവധിയെടുത്ത് മൂന്നാർ യാത്ര; ജീവനക്കാർക്കെതിരെ നടപടിയ്ക്ക് ജില്ലാ കലക്ടറുടെ ശുപാര്‍ശ

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയില്‍ നടപടിക്ക് ജില്ലാ കലക്ടറുടെ ശുപാര്‍ശ. ജില്ലാ കലക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് കൈമാറി. ജീവനക്കാരുടെ കൂട്ടഅവധിയില്‍ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായതായും കലക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് റവന്യൂമന്ത്രി പരിശോധിച്ച ശേഷമാകും നടപടി സ്വീകരിക്കുക. കോന്നി താലൂക്ക് ഓഫീസിലെ 40 ഓളം ജീവനക്കാരാണ് വെള്ളിയാഴ്ച ജോലിയ്ക്ക് ഹാജരാകാതിരുന്നത്. ഇവരില്‍ പകുതിയോളം പേര്‍ ലീവ് അപേക്ഷ നല്‍കിയിരുന്നു. 19 പേരാണ് മൂന്നാറില്‍ വിനോദയാത്രയ്ക്ക് പോയത്.

ഇവര്‍ കൃത്യമായി അവധിയെടുത്തശേഷമാണ് ഉല്ലാസയാത്രയ്ക്ക് പോയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തഹസില്‍ദാര്‍ അടക്കം ജീവനക്കാരെ കലക്ടറേറ്റിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുത്തശേഷമാണ് കലക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 61 ജീവനക്കാരുള്ള താലൂക്ക് ഓഫീസിലെ 40 ഓളം പേര്‍ കൂട്ടത്തോടെ അവധിയെടുത്തത് ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കിയിരുന്നു. ജീവനക്കാര്‍ കൂട്ട അവധിയെടുത്ത വിവരം അറിഞ്ഞ് കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ താലൂക്ക് ഓഫീസിലെത്തിയതോടെയാണ് സംഭവം വിവാദമായത്. എംഎല്‍എ താലൂക്ക് ഓഫീസിലെ ഹാജര്‍ബുക്ക് പരിശോധിക്കുകയും, വിവരം മന്ത്രിയെയും റവന്യൂ സെക്രട്ടറി ഉള്‍പ്പെടെയുള്ള അധികാരികളെയും അറിയിക്കുകയായിരുന്നു.

‘പെട്രോള്‍ ബോംബ്’; ഇന്ധന വില കുത്തനെ കൂട്ടി പാകിസ്ഥാന്‍

‘പെട്രോള്‍ ബോംബ്’; ഇന്ധന വില കുത്തനെ കൂട്ടി പാകിസ്ഥാന്‍

പാകിസ്ഥാനില്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും കുത്തനെ ഉയര്‍ത്തി. പെട്രോള്‍ ലിറ്ററിന് 22 രൂപയും ഹൈസ്പീഡ് ഡീസല്‍ 17 രൂപയുമാണ് ഉയര്‍ത്തിയത്. ഇന്നലെ അര്‍ധരാത്രിയാണ് വില ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇന്നു മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നു. പെട്രോള്‍ ബോംബ് എന്നാണ് പുതിയ വില വര്‍ധനയെ പാക് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന പാകിസ്ഥാന്‍ രാജ്യാന്തര നാണ്യ നിധിയില്‍നിന്നു (ഐഎംഎഫ്) വായ്പയ്ക്കു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഐഎംഎഫിന്റെ നിബന്ധന പ്രകാരമാണ് ഇപ്പോഴത്തെ ഇന്ധന വില വര്‍ധനയെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വില വര്‍ധനയോടെ ഒരു ലിറ്റര്‍ പെട്രോളിന് 272 രൂപയാണ് വില. ഹൈസ്പീഡ് ഡീസല്‍ ലിറ്ററിന് 280 രൂപ നല്‍കണം. മണ്ണെണ്ണ 202 രൂപയും ലൈറ്റ് ഡീസല്‍ 196 രൂപയുമാണ് വില.
പാകിസ്ഥാനില്‍ വാഹനങ്ങള്‍ പ്രധാനമായും പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളിലാണ് ഓടുന്നത്.

സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും നടത്തുന്നു

സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും നടത്തുന്നു

ആറ്റിങ്ങൽ ലയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും നടത്തുന്നു. അറേബ്യൻ ഫാഷൻ ജ്വല്ലറിയും ആലംകോട് വാക്കേഴ്സ് ക്ലബും സംയുക്തമായാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നത്. 2023 ഫെബ്രുവരി 19 ഞായർ രാവിലെ ആലംകോട് എൽ പി എസ് (മെയിൻ റോഡ്) സ്കൂളിൽ നടക്കും. തിരുനെൽവേലി അരവിന്ദ് ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കുന്നു. തിമിരമുള്ളവരെ നേരിട്ട് അരവിന്ദ് കണ്ണാശുപത്രിയിൽ എത്തിച്ച് ഐ. ഒ . എൽ ലെൻസ്‌ ഇട്ടു കൊടുക്കയും ചെയ്യും. ഇവരുടെ യാത്ര ചിലവ്, ചികിത്സ, താമസ സൗകര്യം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ്- 9447471550, സെക്രട്ടറി- 9447903841 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ആറ്റിങ്ങൽ സ്വകാര്യ ബസ് സ്കൂട്ടറിൽ കയറി ഇറങ്ങി

ആറ്റിങ്ങൽ സ്വകാര്യ ബസ് സ്കൂട്ടറിൽ കയറി ഇറങ്ങി

ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്വകാര്യ ബസ് സ്കൂട്ടറിൽ കയറി ഇറങ്ങി. ഇന്ന് വൈകുന്നേരം 5 മണിയോടെ സ്റ്റാന്റിൽ നിന്നും ഇറങ്ങിയ ബസ് അത് വഴി കടന്നുപോയ സ്കൂട്ടറിനെ ഇടിച്ചിടുകയായിരുന്നു. തെറിച്ചു വീണ യാത്രക്കാരൻ ആറ്റിങ്ങൽ സ്വദേശി ഈശ്വര പ്രസാദ് (78) അത്ഭുതകരമായി രക്ഷപെട്ടു. ഇതിനിടയിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ കയറിയിറങ്ങിയി രുന്നു.