by Midhun HP News | Feb 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് എളുമ്പലാശ്ശേരിയിൽ എടിഎം തകർത്ത് മോഷണശ്രമം. പടക്കം പൊട്ടിച്ചാണ് എടിഎം തകർത്തത്. പക്ഷേ പണം എടുക്കാനുള്ള ശ്രമം നടന്നില്ല. അലാറം കിട്ടിയതോടെ ബാങ്ക് അധികൃതർ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 4 മണിയോടെ ആണ് സംഭവം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എടിഎമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നീല ഷര്‍ട്ട് ധരിച്ച മുഖം മറച്ച ആളാണ് എടിഎമ്മിന്‍റെ സൈഡില്‍ പടക്കം വച്ച് പൊട്ടിച്ചത്.

മാനേജരുടെ സന്ദേശം ലഭിച്ച പൊലീസ് കൃത്യ സമയത്ത് എത്തിയതിനാല്‍ മോഷ്ടാവിന് പണം അപഹരിക്കാനായില്ല. തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ കഴിഞ്ഞ രാത്രി നാല് എടിഎമ്മുകൾ ഒരേ സമയം കൊള്ളയടിച്ച് 75 ലക്ഷത്തിലേറെ രൂപ കവർന്നത് ഒരേ സമയമാണ്. ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീനുകൾ മുറിച്ചാണ് പണം കവർന്നത്. തെളിവ് നശിപ്പിക്കാൻ നാലിടത്തേയും സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും മോഷ്ടാക്കൾ നശിപ്പിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളും വൺ ഇന്ത്യ ബാങ്കിന്‍റെ ഒരു എടിഎമ്മുമാണ് കൊള്ളയടിച്ചത്. തിരുവണ്ണാമല സിറ്റിയിൽ, മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പത്താം തെരുവിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം, തേനിമല ഭാഗത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം, കലശപ്പാക്കം ഭാഗത്ത് പ്രവർത്തിക്കുന്ന വൺഇന്ത്യയുടെ എടിഎം, പോലൂർ ബസ് സ്റ്റാൻഡിന് മുന്നിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം എന്നിവ ഒരേ സമയം തകർത്ത് പണം കവരുകയായിരുന്നു.

അർദ്ധരാത്രി ആളൊഴിഞ്ഞതിന് ശേഷം എടിഎം മെഷീനുകൾ സ്ഥാപിച്ച മുറികളിൽ കയറി ഷട്ടറിട്ടതിന് ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ മുറിച്ചാണ് പണം കൊള്ളയടിച്ചത്. ആകെ എഴുപത്തിയഞ്ച് ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. നാലിടത്തും കൊള്ളയ്ക്ക് ശേഷം എടിഎം മെഷീനും സിസിടിവി ക്യാമറകളും മോഷ്ടാക്കൾ കത്തിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് നാലിടങ്ങളിൽ ഒരേ സമയം ഒരേ സ്വഭാവത്തിൽ കവർച്ച നടത്തിയത്. എടിഎം മെഷീനുകൾക്കും സിസിടിവിക്കും തീയിട്ടതിനാൽ സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കണ്ടെത്താനായില്ല. ഫോറൻസിക് സംഘമെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. തിരുവണ്ണാമലൈ സിറ്റി, പോലൂർ, കലശപ്പാക്കം എന്നിങ്ങനെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് കവർച്ച നടന്നത്.
by Midhun HP News | Feb 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറ്റിങ്ങൽ നഗരൂർ -കാരേറ്റ് റോഡിൽ ചെറുക്കാരം പാലം പൊളിച്ചുമാറ്റി പുതിയ പാലം പണിയുന്നതിനാൽ, ഫെബ്രുവരി 16 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നഗരൂർ ഭാഗത്ത് നിന്നും എം.സി റോഡിലെ കാരേറ്റ് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ, പൊയ്കക്കട ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പുളിമാത്ത്-പുല്ലയിൽ റോഡ് വഴി മരോട്ടിക്കടവ് പാലത്തിലൂടെ എം.സി റോഡിലെ പുളിമാത്ത് ജംഗ്ഷനിലേക്കും തിരിച്ചും പോകാവുന്നതാണ്. ഭാരവാഹനങ്ങൾ കിളിമാനൂർ-നഗരൂർ റോഡ് വഴിയോ വാമനപുരം-കളമച്ചൽ-അയിലം-ഗണപതിയാംകോണം-നഗരൂർ റോഡ് വഴിയോ തിരിഞ്ഞ് പോകണം.


by Midhun HP News | Feb 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പ്രണയദിനത്തിൽ ഓർമയാകാനൊരുങ്ങി ഇന്റർനെറ്റ് എക്സ്പ്ലോറർ 11. ഫെബ്രുവരി 14ന് വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് ബ്രൗസറിലേക്കുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ആകുന്നതോടെ ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ 11 പൂർണമായും പ്രവർത്തനരഹിതമാകും. 2021 അവസാനത്തോടെ പുറത്തിറങ്ങിയ വിൻഡോസ് 11ൽ സുരക്ഷിതമല്ലാത്തതും കാലഹരണപ്പെട്ടതുമായ സോഫ്‌റ്റ്‌വെയർ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ വിൻഡോസ് 10 പോലെയുള്ള ഒഎസിന്റെ പഴയ പതിപ്പുകളിൽ സേവനം ലഭ്യമാകുന്നത് തുടരുന്നുണ്ടായിരുന്നു.

പ്രണയദിനത്തിൽ ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ 11 പ്രവർത്തനരഹിതമാകുമെന്ന് റെഡ്‌മണ്ട്‌കമ്പനി ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. ഇന്റർനെറ്റ് എക്സ്പ്ലോറർ 11-നെ മൈക്രോസോഫ്റ്റ് എഡ്‌ജിലേക്ക് റീഡയറക്ട് ചെയ്യാത്ത എല്ലാ ഉപകരണങ്ങളെയും ഈ അപ്‌ഡേറ്റ് ബാധിക്കുമെന്നും സ്ഥാപനം അറിയിച്ചിരുന്നു. ആദ്യകാല ഇന്റർനെറ്റ് ബ്രൗസറുകളിൽ ഒന്നാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ. 25 വർഷത്തെ സേവനമാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ ഇപ്പോൾ അവസാനിപ്പിക്കുന്നത്.

വിൻഡോസ് 95 ന്റെ അധിക ഫീച്ചറായി 1995ലാണ് എക്സ്പ്ലോറർ അവതരിപ്പിക്കപ്പെടുന്നത്. പിന്നീടിത് സൗജന്യമായി നൽകാൻ തുടങ്ങി. ഇന്റർനെറ്റ് എക്‌സ്‌പ്ലോററിന്റെ മാതൃകമ്പനിയായ മൈക്രോസോഫ്റ്റാണ് സേവനം അവസാനിപ്പിക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. 90-കളുടെ അവസാനമാണ് ഏറ്റവും പ്രചാരമുള്ള ബ്രൗസറായി എക്‌സ്‌പ്ലോറർ മാറുന്നത്. ഒജി സെർച്ച് ബ്രൗസർ എന്ന പേരിലാണ് ആദ്യകാലങ്ങളിൽ ഇതറിയപ്പെട്ടിരുന്നത്. 2003 ൽ 95 ശതമാനമായിരുന്നു എക്‌സ്‌പ്ലോററിന്റെ ഉപയോഗം. അതിനു ശേഷം 11 തവണ ബ്രൗസർ പുതുക്കി. 2016 മുതൽ പുതിയ വേർഷനുകൾ ഉൾപ്പെടുത്താതെയായി.
2013ലാണ് ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ 2013 റീലിസ് ചെയ്യുന്നത്. നിലവിലുള്ളത് എക്‌സ്‌പ്ലോറർ വേർഷൻ 11 ആണ്. വിവരസാങ്കേതിക മേഖലയിൽ പെട്ടെന്നുണ്ടായ മാറ്റങ്ങൾക്കൊപ്പം എക്‌സ്‌പ്ലോററിനെ നവീകരിക്കാൻ കമ്പനി സമയം ചെലവാക്കിയിരുന്നില്ല. വൈകാതെ ഗൂഗിൾ ക്രോമും മറ്റു സെർച്ച് എഞ്ചിനുകളും ആധിപത്യം സ്ഥാപിച്ചു. നിലവിൽ ഇന്റർനെറ്റ് എക്‌സ്‌പ്ലോററിന്റെ പിൻഗാമി എന്നറിയപ്പെടുന്നത് മൈക്രോസോഫ്റ്റ് എഡ്ജാണ്.2015-ൽ വിൻഡോസ് 10ലാണ് എഡ്ജ് അവതരിപ്പിച്ചത്. കൂടുതൽ വേഗവും സുരക്ഷയുമുള്ള ആധുനിക ബ്രൗസറാണ് എഡ്ജ് എന്ന പ്രത്യേകതയുമുണ്ട്.
by Midhun HP News | Feb 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെ, ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (ബിബിസി) ഡല്‍ഹി, മുംബൈ ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായുമാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ പതിനൊന്നരയോടെയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ ബിബിസിയുടെ ഓഫീസുകളില്‍ എത്തിയത്. പരിശോധനയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും ഫോണുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും ചെയ്തു. അടുത്ത ഷിഫ്റ്റിലുള്ള ജോലിക്കാര്‍ ഓഫീസില്‍ എത്തേണ്ടതില്ലെന്നും നിര്‍ദേശം നല്‍കി. നികുതി അടച്ചതുമായി ബന്ധപ്പെട്ടും സാമ്പത്തിക ധനസമാഹരണവുമായി ബന്ധപ്പെട്ടും ബിബിസിക്കെതിരെ ചില പരാതികള്‍ ഉയര്‍ന്നിരുന്നു.


by Midhun HP News | Feb 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നാവായിക്കുളത്ത് യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വെള്ളൂര്‍ക്കോണം എസ്.ജെ.നിവാസില്‍ ജാസ്മിനെ(39) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മാതൃസഹോദരനായ മുഹമ്മദ് ഇസ്മയിലാണ് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. നാവായിക്കുളം വെള്ളൂര്‍ക്കോണം പള്ളിക്ക് സമീപം ജാസ്മിന്റെ പിതാവ് നടത്തുന്ന കടയില്‍ പെട്രോളുമായി എത്തിയാണ് ഇസ്മയില്‍ ആക്രമണം നടത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം.
കടയിലും ജാസ്മിന്റെ ദേഹത്തും പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
തീ പടര്‍ന്നതോടെ പുറത്തേക്കിറങ്ങി ഓടിയ യുവതി നിലത്ത് കിടന്ന് ഉരുണ്ടു. നാട്ടുകാരെത്തിയാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. എന്നാല്‍ ഇയാള്‍ വിഷം കഴിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ഷങ്ങളായി തുടരുന്ന വഴിത്തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം.


by Midhun HP News | Feb 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: കന്നഡ ചിത്രമായ ‘കാന്താര‘യിലെ ‘വരാഹരൂപം‘ പാട്ടുമായി ബന്ധപ്പെട്ട കേസിൽ നടൻ പൃഥ്വിരാജിന്റെ മൊഴിയെടുക്കുമെന്ന് പൊലീസ്. പകർപ്പവകാശ ലംഘന പരാതിയുമായി ബന്ധപ്പെട്ടു കോഴിക്കോട് ടൗൺ പൊലീസാണ് പൃഥ്വിരാജ് ഉൾപ്പെടെ ഏഴ് പേരിൽ നിന്നു കൂടി മൊഴിയെടുക്കാൻ ഒരുങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. പാട്ട് ഒറിജിനലാണെന്നും, പകർപ്പാവകാശം ലംഘിച്ചിട്ടില്ലെന്നും ഋഷഭ് ഷെട്ടി വ്യക്തമാക്കി.

പകർപ്പാവകാശം ലംഘിച്ചാണ് സിനിമയിൽ വരാഹരൂപം എന്ന പാട്ട് ഉപയോഗിച്ചതെന്ന കേസിൽ പ്രതികളായ സിനിമയുടെ നിർമാതാവ് വിജയ് കിർഗന്ദൂർ, ഋഷഭ് ഷെട്ടി എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഋഷഭ് ഷെട്ടി സ്റ്റേഷനിലെത്തിയത്.
Recent Comments