by Midhun HP News | Feb 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സ്‌ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നടൻ ഉണ്ണി മുകുന്ദനെതിരെ നൽകിയ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്നാൽ കേസ് റദ്ദാക്കണമെന്നാണ് ഉണ്ണി മുകുന്ദന്റെ ആവശ്യം. കേസിൽ തുടർ നടപടികൾ രണ്ട് വർഷമായി ഹൈക്കോടതി സ്റ്റേ ചെയ്‌തിരിക്കുകയായിരുന്നു. അഡ്വ. സൈബി ജോസ് കിടങ്ങൂരാണ് കേസിൽ പ്രതിഭാഗത്തിനായി ഹാജരാകുന്നത്. എറണാകുളത്തെ ഫ്ലാറ്റിൽ സിനിമയുടെ തിരക്കഥ ചർച്ച ചെയ്യാനെത്തിയ യുവതിയെ നടൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നുമാണ് കേസ്. മജിസ്‌ട്രേറ്റ് കോടതിയാണ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്. കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ സമർപ്പിച്ച ഹർജി നേരത്തെ മജിസ്‌ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും തള്ളിയിരുന്നു.


by Midhun HP News | Feb 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,320 രൂപ. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 5290 ആയി. ഈയാഴ്ച ആദ്യ രണ്ടു ദിവസവും സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു.


by Midhun HP News | Feb 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ശാർക്കര പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അടുപ്പുകൂട്ടൽ ചടങ്ങ് നടന്നു. ശാർക്കര ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അടുപ്പുകൂട്ടൽ ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങുകൾക്ക് മേൽശാന്തി ഇൻചാർജ് കണ്ണൻ തിരുമേനി മുഖ്യകാർമികത്വം വഹിച്ചു.

by Midhun HP News | Feb 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: കൊല്ലങ്കോട് യുവാവ് ആത്മഹത്യ ചെയ്തതിനു പിന്നിൽ ഓൺലൈൻ റമ്മി കളിയിലൂടെയുണ്ടായ ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയെന്ന് ഭാര്യ. കളിക്കാൻ പണം കിട്ടാനായി ഭർത്താവ് മർദ്ദിക്കാറുണ്ടായിരുന്നുവെന്നും വൈശാഖ പറഞ്ഞു. കൊവിഡ് കാലത്ത് വീട്ടിൽ ഒറ്റയ്ക്കായപ്പോൾ നേരം പോക്കിനായാണ് ഗിരീഷ് റമ്മി കളിച്ചു തുടങ്ങിയതാണ്. അത് പിന്നീട് സ്ഥിരം ആയി. റമ്മി കളിയ്ക്ക് അടിമയായതോടെ കിട്ടുന്ന ശമ്പളം മുഴുവൻ റമ്മി കളിക്കാൻ ഇറക്കി. പണം തികയാതെ വന്നതോടെ ഭാര്യയുടെ സ്വർണം വിറ്റ് റമ്മി കളി തുടങ്ങി. ഇതിനിടയിൽ അമിത മദ്യപാനവും തുടങ്ങി.

ഇതോടെ കടം പെരുകി ആത്മഹത്യ ചെയ്യുമെന്ന് പലവട്ടം ഗിരീഷ് പറഞ്ഞെങ്കിലും വൈശാഖ അത് ഗൗരവമായി എടുത്തിരുന്നില്ല. പിന്നീട് റമ്മി കളി നിർത്താൻ പലവട്ടം ആവശ്യപ്പെട്ടിട്ടും ഗിരീഷ് വഴങ്ങിയില്ലെന്ന് മാത്രമല്ല മർദനവും തുടങ്ങി. ഒടുവിൽ കടംകയറി നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഗിരീഷ് ആത്മഹത്യ ചെയ്തതെന്നും വൈശാഖ പറഞ്ഞു.
by Midhun HP News | Feb 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇരുചക്രവാഹനത്തിൽ ഡ്രൈവറോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികളും സുരക്ഷയ്ക്കായി ഹെൽമറ്റ് ധരിക്കുന്ന കാഴ്ച ഇപ്പോൾ സാധാരണമായിക്കഴിഞ്ഞു. അതിനൊപ്പം കുട്ടികളുടെ സുരക്ഷയ്ക്ക് അനുകരണീയമായ മറ്റൊരു മാതൃക കൂടി ഈ ചിത്രത്തിലുണ്ട്. കുട്ടിയുടെ ശരീരം ഒരു സേഫ്റ്റി ബെൽറ്റിനാൽ (Safety Harness) ഡ്രൈവറുടെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്നു. അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങൾ ഏൽക്കുക , കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ കുട്ടി വാഹനത്തിൽ നിന്നും തെറിച്ചു പോകാതിരിക്കാൻ ഇത് സഹായകമാണ്.

നിലവിൽ നിയമപ്രകാരം നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചിരിക്കണം. എന്നാൽ ആ നിയമം പരിഷ്കരിക്കപ്പെടുകയാണ്. ഇനി മുതൽ ഒൻപത് മാസത്തിനും നാലു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്നുണ്ടെങ്കിൽ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി മുപ്പത് കിലോഗ്രാം ഭാരമെങ്കിലും ഭാരവാഹനശേഷിയുള്ള ഒരു സേഫ്റ്റി ഹാർനസ്സ് കൊണ്ട് ബന്ധിപ്പിച്ചിരിക്കണം. ഒപ്പം ഈ കുട്ടികൾ ക്രാഷ് ഹെൽമറ്റോ ബൈസിക്കിൾ ഹെൽമെറ്റോ ധരിച്ചിരിക്കണം. നാലു വയസ്സ് വരെ പ്രായമായ കുട്ടികൾ ഇരുചക്രവാഹനത്തിൽ ഉണ്ടെങ്കിൽ വാഹനത്തിന്റെ വേഗം മണിക്കൂറിൽ 40 കിമി സ്പീഡിൽ കൂടാൻ പാടില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടു വന്ന ഈ ചട്ടം ഈ വർഷം ഫെബ്രുവരി 15 മുതൽ നടപ്പിലാകും. കേന്ദ്ര മോട്ടോർ വാഹന ചട്ടം 138 (7) ആയി ഈ ചട്ടം ഉൾപ്പെടുത്തി.

നിയമം അനുശാസിക്കുന്നില്ലെങ്കിലും നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും കുട്ടിയുടെ വലിപ്പവും രീതിയുമനുസരിച്ച് സേഫ്റ്റി ഹാർനസ്സ് ഉപയോഗിക്കുന്നത് സുരക്ഷയ്ക്ക് അഭികാമ്യം ആയിരിക്കും. ഇത്തരം സേഫ്റ്റി ഹാർനസ്സുകളും ക്രാഷ് ഹെൽമെറ്റുകളും ബൈസിക്കിൾ ഹെൽമെറ്റുകളും മാർക്കറ്റുകളിലും ഓൺലൈനായും ലഭ്യമാണ്.
by Midhun HP News | Feb 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ ഒഴിവാക്കി പശുവിനെ ആലിംഗനം ചെയ്യാന്‍ ആഹ്വാനം. കേന്ദ്ര മൃഗസംരക്ഷണവകുപ്പിന്റെതാണ് വിചിത്ര നിര്‍ദേശം. പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും ഉത്തരവില്‍ പറയുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശു. നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്നതും ജൈവൈവിധ്യത്തെ പ്രതിനീധികരിക്കുന്നതുമാണ് പശു. മനുഷ്യരാശിക്ക് എല്ലാ ഐശ്വര്യങ്ങളും നല്‍കുന്ന അമ്മയെ പോലെ പരിപാലിക്കുന്ന സ്വഭാവമുളളതിനാലാണ കാമധേനു, എന്നും ഗൗമാത എന്നും വിളിക്കുന്നതെന്നും മൃഗസംരക്ഷണവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

പശുവിന്റെ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞ നോട്ടീസില്‍ ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാന്‍ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകുമെന്നും ഉത്തരവില്‍ പറയുന്നു.

Recent Comments