യുവതിയെയും അമ്മയെയും ആക്രമിച്ച പ്രതി പിടിയിൽ

യുവതിയെയും അമ്മയെയും ആക്രമിച്ച പ്രതി പിടിയിൽ

ചിറയിൻകീഴ്: കുടുംബ വീട്ടിൽ നിന്നും അമ്മയെ സഹോദരിയും കാമുകനും അതിക്രമിച്ചു കയറി ഇറക്കിവിട്ടത് ചോദ്യം ചെയ്ത യുവതിയെയും അമ്മയേയും അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ശാർക്കര പെരുമാതുറ കശാലക്കകം തെരുവിൽ കൈവിളാകം വീട്ടിൽ അഷറഫിന്റെ മകൻ അൻസിലിൽ (31) നെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റുചെയ്തത്.

കുടുംബവീട്ടിൽ അതിക്രമിച്ചു കയറി അമ്മയെ സഹോദരിയും കാമുകനും ഇറക്കിവിട്ടത് ചോദ്യം ചെയ്ത യുവതിയെയും അമ്മയെയും പ്രതി ദേഹോപദ്രവം ഏൽപ്പിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും മാനഹാനി ഉണ്ടാക്കുകയും ചെയ്ത സംഭവത്തിൽ ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി അറസ്റ്റിലായത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജി ബിനുവിന്റെ മേൽനോട്ടത്തിൽ ചിറിയിൻകീഴ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മുകേഷ് ജി.ബി. സബ്ബ് ഇൻസ്പെക്ടർ മനു ആർ സിപിഒ മാരായ ബിനു, സവാദ്, അഹമ്മദ് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വീട്ടമ്മയുടെ ദാരുണ മരണത്തിന് കാരണം ലോക്കൽ ചാനലിന്‍റെ കേബിൾ

വീട്ടമ്മയുടെ ദാരുണ മരണത്തിന് കാരണം ലോക്കൽ ചാനലിന്‍റെ കേബിൾ

ആലപ്പുഴ: കായംകുളത്ത് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയുടെ ദാരുണാന്ത്യത്തിന് കാരണമായ അശ്രദ്ധമായി കിടന്ന കേബിൾ ലോക്കൽ ചാനലിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായി. എരുവ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കെട്ടുകാഴ്ച കടന്നു പോയപ്പോൾ പൊട്ടിവീണതാണ് കേബിൾ എന്നാണ് പൊലീസിന് ലഭിച്ച മൊഴി. ബൈക്ക് ഓടിച്ചുവന്ന ഭർത്താവ് റോഡിന് നടുവിൽ കേബിൾ കണ്ട് തലകുനിച്ചു. പക്ഷെ പിറകിലിരുന്ന ഭാര്യയുടെ കഴുത്തിൽ കേബിൾ ചുറ്റി തലയിടിച്ച് റോഡിൽ വീഴുകയായിരുന്നു. പിറകിൽ സ്കൂട്ടറിൽ വരികയായിരുന്ന മകൻ്റെ ദേഹത്ത് മറ്റൊരു കേബിളും കുടുങ്ങി. എന്നാൽ അമ്മയുടെ അപകടം കണ്ട് വേഗത കുറച്ചതിനാൽ അപകടം ഉണ്ടായില്ല.

കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്റെ ഭാര്യ ഉഷ ആണ് മരിച്ചത്. ഇന്നലെ രാത്രി 10.20നായിരുന്നു അപകടം. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂർ ഉള്ള മരുമകളുടെ വീട്ടിൽ എത്തിയ ശേഷം ഉഷയും ഭർത്താവ് വിജയനും തിരുച്ചു സ്വന്തം വീട്ടിലേക്ക് പോകുന്ന വഴി ഇടശ്ശേരി ജംഗ്ഷൻ കിഴക്ക് വശം വെച്ചായിരുന്നു അപകടം.

തുർക്കി ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3700 കടന്നു; മരണ സംഖ്യ ഉയ‍‍‍ർന്നേക്കും

തുർക്കി ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3700 കടന്നു; മരണ സംഖ്യ ഉയ‍‍‍ർന്നേക്കും

തുർക്കി: തുർക്കി-സിറിയൻ അതിർത്തി മേഖലയിൽ ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3,700 കടന്നു. 14,000ലധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്. ഒടുവിലെ ഔദ്യോഗിക കണക്കനുസരിച്ച് തുർക്കിയിൽ 2379 പേരും സിറിയയിൽ 1,444 പേരുമാണ് കൊല്ലപ്പെട്ടത്.

മരണസംഖ്യ ഇനിയും ഉയരുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇപ്പോഴും നിരവധി പേരാണ് കെട്ടിടങ്ങൾക്ക് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നത്. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉൾപ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉൾപ്പെടെയുള്ള സഹായം വാഗ്ധാനം ചെയ്തിരിക്കുന്നത്. തുർക്കി-സിറിയൻ അതിർത്തി മേഖലയിലുണ്ടായ തുടർച്ചയായ മൂന്ന് ഭൂചലനങ്ങളാണ് കനത്ത നാശം വിതച്ചത്.

ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് ആശുപത്രിയില്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിക്കും. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതി അറിയാനാണ് മന്ത്രിയുടെ സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വീണാ ജോര്‍ജ് ആശുപത്രിയിലെത്തുന്നത്. ന്യൂമോണിയ ബാധയെത്തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ ഇന്നലെ നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുകയാണെന്ന് ആരോപിച്ച് സഹോദരന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. വിദഗ്ധ ചികിത്സ ഒരുക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ഉള്‍പ്പടെ 42 ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കുകയും ചെയ്തിരുന്നു.

ജനുവരിയില്‍ ബംഗളൂരുവിലെ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയതിന് പിന്നാലെ ഉമ്മന്‍ചാണ്ടിക്ക് തുടര്‍ചികിത്സ നല്‍കിയിട്ടില്ലെന്നും നിവേദനത്തില്‍ പറയുന്നു. എന്നാല്‍ ആരോപണം തെറ്റാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ മക്കളും കുടുംബവും പറയുന്നത്. പനി മാറിയശേഷം ബംഗളൂരുവില്‍ തുടര്‍ ചികിത്സയ്ക്ക് കൊണ്ടുപോകാനാണ് കുടുംബം ആലോചിക്കുന്നത്.

കോട്ടയത്ത് ആറ് പശുക്കൾക്ക് ഭക്ഷ്യ വിഷബാധ

കോട്ടയം: കുമരകം അട്ടിപ്പീടികയിൽ ആറ് കറവപ്പശുക്കൾക്ക് ഭക്ഷ്യ വിഷബാധ. ബിനു എന്നയാളുടെ ഉടമസ്ഥതയിലുള്ള ആറ് പശുക്കളാണ് അവശ നിലയിലായത്. വെറ്ററിനറി ഡോക്ടർ പശുക്കളെ പരിശോധിച്ച് ജില്ലാ മൃ​ഗ സംരക്ഷണ ഓഫീസിൽ റിപ്പോർട്ട് നൽകി.
രണ്ട് ​ദിവസമായി പശുക്കൾക്കു ലക്ഷണം കണ്ടു തുടങ്ങിയിരുന്നു. ഇന്നലെ മുതൽ പശുക്കൾ തീർത്തും അവശ നിലയിലായി. തുടരെ വയറിളക്കമാണു പ്രധാന പ്രശ്നം. തീറ്റ എടുക്കുന്നില്ല. പാൽ ഉത്പാദനം കുറഞ്ഞു.

പതിവായി കൊടുക്കുന്ന കാലിത്തീറ്റ കിട്ടാതെ വന്നപ്പോൾ സ്വകാര്യ കമ്പനിയുടെ തീറ്റയാണു കൊടുത്തതെന്നും അതിനു ശേഷമാണ് പശുക്കൾക്കു വയറിളക്കം തുടങ്ങിയതെന്നും ബിനു പറഞ്ഞു. ഒൻപത് പശുക്കളാണു ബിനുവിനുള്ളത്. മറ്റു പശുക്കൾക്കും രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതായും പറയുന്നു.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍ രാജിവെച്ചു

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍ രാജിവെച്ചു

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം മേഴ്‌സി കുട്ടന്‍ രാജിവെച്ചു. കാലാവധി തീരാന്‍ ഒന്നരവര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി. മുഴുവന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. യുഷറഫലി പുതിയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആയേക്കും. കായികമന്ത്രി വി. അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കായിക മന്ത്രിയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് രാജിവെയ്ക്കാന്‍ മേഴ്‌സി കുട്ടനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് രാജി. കായികതാരങ്ങള്‍ക്ക് അടിസ്ഥാന സാമ്പത്തിക സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ പണം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ മേഴ്‌സി കുട്ടന്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മന്ത്രിയും മേഴ്‌സി കുട്ടനും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.