ബസിനടിയിലേയ്ക്ക് വീണ യുവതിയെ മുടി മുറിച്ച് രക്ഷപ്പെടുത്തി

ബസിനടിയിലേയ്ക്ക് വീണ യുവതിയെ മുടി മുറിച്ച് രക്ഷപ്പെടുത്തി

ചിങ്ങവനം: കോട്ടയം ചിങ്ങവനത്ത് ബസിനടിയിലേക്ക് വീണ യുവതിയെ മുടി മുറിച്ച് രക്ഷപ്പെടുത്തി. യുവതിയുടെ മുടി ടയറിന് അടിയില്‍ കുടുങ്ങിയതോടെയാണ് മുടിമുറിച്ച് കുറിച്ചി സ്വദേശിനി അമ്പിളിയെ രക്ഷിച്ചത്. ഇന്നലെ വൈകുന്നേരമാണ് നാട്ടുകാരെ ഞെട്ടിച്ച അപകടമുണ്ടാവുന്നത്. എംസി റോഡില്‍ ചിങ്ങവനം പുത്തന്‍ പാലത്തിന് സമീപത്ത് വച്ചായിരുന്നു അപകടമുണ്ടായത്. സ്കൂള്‍ ബസ് ജീവനക്കാരിയായ അമ്പിളി കുട്ടികളെ റോഡ് മുറിച്ച് കടക്കാന്‍ സഹായിച്ച ശേഷം സ്കൂള്‍ ബസിന് അടുത്തേക്ക് തിരികെ വരുന്നതിന് ഇടയ്ക്കു കെഎസ്ആര്‍ടിസി ബസ് കണ്ട് വേഗത്തില്‍ നടക്കുന്നതിനിടയില്‍ ബസിന് അടിയിലേക്ക് വീഴുകയായിരുന്നു.

അമ്പിളിയെ കണ്ട് ബസ് ഡ്രൈവര്‍ വാഹനം വെട്ടിച്ചതിനാല്‍ യുവതിയെ വാഹനം ഇടിച്ചില്ല. എന്നാല്‍ റോഡില്‍ വീണ യുവതിയുടെ മുടി ടയറിനടിയില്‍ കുടുങ്ങുകയായിരുന്നു. സമീപത്ത് തട്ടുകട നടത്തിയിരുന്നയായാള്‍ കത്രിക കൊണ്ട് മുടി മുറിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് കടയില്‍ നിന്ന് കത്തി വാങ്ങി മുടി മുറിച്ചാണ് അമ്പിളിയെ പുറത്തെടുത്തത്. വീഴ്ചയില്‍ അമ്പിളിയുടെ തലയില്‍ ചെറിയ പരിക്ക് പറ്റിയിട്ടുണ്ട്. ഇത്തിത്താനത്തെ സ്വകാര്യ സ്കൂള്‍ ജീവനക്കാരിയാണ് അമ്പിളി.

ഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

തിരുവനന്തപുരം തമ്പാനൂർ ഭാഗത്തുളള മാഞ്ഞാലിക്കുളം റോഡിനു കുറുകെ കലുങ്ക് നിർമ്മിക്കേണ്ടതിനാൽ ഫെബ്രുവരി ഒന്നു മുതൽ 18 വരെ മാഞ്ഞാലിക്കുളം റോഡിലൂടെയുളള ഗതാഗതം താൽക്കാലികമായി നിരോധിച്ചു. മഞ്ഞാലിക്കുളം റോഡു വഴി പോകേണ്ട വാഹനങ്ങൾ എസ്.എസ് കോവിൽ റോഡു വഴിയോ, ഹൗസിംഗ് ബോർഡ് മോഡൽ സ്കൂൾ ജംഗ്ഷൻ-അരിസ്റ്റോ ജംഗ്ഷൻ തമ്പാനൂർ വഴിയോ കടന്നു പോകേണ്ടതാണെന്ന് പി ഡബ്ല്യു ഡി റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.

സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന തീവ്ര ന്യുനമർദ്ദം, വൈകിട്ട് വരെ പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുകയും തുടർന്ന് പടിഞ്ഞാറു – തെക്ക് പടിഞ്ഞാറു ദിശ മാറി നാളെ (ഫെബ്രുവരി 1) ശ്രീലങ്ക തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ പുഷ്പാർച്ചന നടത്തി

മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ പുഷ്പാർച്ചന നടത്തി

മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് മേലാറ്റിങ്ങൽ ഒന്നാം വാർഡിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ വാർഡ് മെമ്പർ പെരുംകുളം അൻസറിന്റെ നേതൃത്വത്തിൽ പുഷ്പ അർച്ചനയും പ്രാർത്ഥനയും നടത്തി. മേറ്റ് പ്രമീള തുടങ്ങിയ തൊഴിലാളികളും പങ്കെടുത്തു.

ഏറെനാളായി മുടങ്ങിക്കിടന്നിരുന്ന കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ 5 റൂട്ടുകൾ പുനരാരംഭിച്ചിരിക്കുന്നു

ഏറെനാളായി മുടങ്ങിക്കിടന്നിരുന്ന കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ 5 റൂട്ടുകൾ പുനരാരംഭിച്ചിരിക്കുന്നു

ഏറെനാളായി മുടങ്ങിക്കിടന്നിരുന്ന കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ 5 റൂട്ടുകൾ പുനരാരംഭിച്ചിരിക്കുന്നു. ഈ സർവീസുകൾ ഇന്നലെ മുതൽ ആരംഭിക്കുകയും ചെയ്തതായി ഡിപ്പോ അധികൃതർ അറിയിച്ചു. ആറ്റിങ്ങൽ ഡിപ്പോയിലെ ഏറ്റവും പ്രധാനപ്പെട്ട ചില റൂട്ടുകൾ ക്യാൻസൽ ചെയ്തിരുന്നതിൽ നാട്ടുകാർക്കും യാത്രക്കാർക്കും വലിയ നിരാശയും പ്രതിഷേധവും ഉണ്ടായിരുന്നു. യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്നതായിരുന്നു ഈ റൂട്ടുകളെല്ലാം. ഇനിയും ചില സർവീസുകൾ കൂടി പുനരാരംഭിക്കുവാൻ ഉണ്ട്. ആറ്റിങ്ങലിന്റെ അഭിമാന സർവീസുകൾ ആയിരുന്ന ഗുരുവായൂർ, വക്കം-കടക്കാവൂർ വഴി എറണാകുളത്തേക്ക് പോയിരുന്ന തീരദേശ സർവീസ്, വലിയ കളക്ഷൻ നേടിയിരുന്ന തെങ്കാശി എന്നിവ ഉൾപ്പെടെയുള്ള സർവീസുകളും പുനരാരംഭിക്കേണ്ടിയിരിക്കുന്നു.

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ഡൽഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ സഭയിൽ വയ്ക്കും. ബുധനാഴ്ചയാണ് ബജറ്റ് അവതരണം. ഫെബ്രുവരി 13 വരെയാണ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം നിശ്ചയിച്ചിരിക്കുന്നത്. അദാനിയുടെ കമ്പനികൾ നേരിടുന്ന തകർച്ചയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെൻററി വിവാദവും പാർലമെന്‍റില്‍ ശക്തമായി ഉയർത്താനാണ് പ്രതിപക്ഷ നീക്കം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് സർവ്വകക്ഷിയോഗത്തിലും പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.

2023-24 വർഷത്തെ പൊതു ബജറ്റ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമൻ നാളെ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. ജനപ്രിയ പദ്ധതികള്‍ പ്രതീക്ഷിക്കുന്ന ബജറ്റില്‍ വരുമാനം വർധിപ്പിക്കാനുള്ള വഴി കണ്ടെത്തുകയാകും ധനമന്ത്രിയുടെ വെല്ലുവിളി. തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്പൂർണ ബജറ്റായതിനാല്‍ നികുതി വർധനക്ക് സാധ്യതയില്ല

വൻ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത കാണുന്നില്ലെങ്കിലും കുറേയൊക്കെ ജനപ്രിയമായ പദ്ധതികള്‍ അവതരിപ്പിക്കാൻ സർക്കാരിന് മേല്‍ സമ്മ‍ർദ്ദമുണ്ട്. എന്നാല്‍ ഇതിനൊക്കെയുള്ള വരുമാനം കണ്ടെത്താലാകും പ്രയാസം. ആദായ നികുതിയില്‍ ഇളവ് വേണമെന്ന മുറവിളി മധ്യവർഗത്തില്‍ നിന്നടക്കം വരുന്നത് സർക്കാരിന് കണ്ടില്ലെന്ന് നടക്കാനാകില്ല. അതിനാല്‍ നികുതി വര്‍ധനവ് ഒഴികെയുള്ള മറ്റ് മാർഗങ്ങളിലാണ് സർക്കാര്‍ ശ്രദ്ധയൂന്നുന്നത്.

സ്വകാര്യവത്കരണത്തിലൂടെ വരുമാനം വ‍ർധിപ്പിക്കാനുള്ള കൂടുതല്‍ ശ്രമം ഇത്തവണയും ഉണ്ടാകും. പൊതുമേഖല കമ്പനികൾ വിറ്റ് 65,000 കോടി നേടാനുള്ള ശ്രമിച്ചിരുന്നുവെങ്കിലും ഇത് വരെ അതിന്‍റെ പകുതിയെ സാധ്യമായിട്ടുള്ളു. എങ്കിലും അടുത്തവർഷം 75,000-80,000 കോടിയെങ്കിലും സമാഹരിക്കാന്‍ സർക്കാർ ശ്രമിച്ചേക്കും. നികുതി വരുമാനം അടുത്ത വർഷം കുറയാനുള്ള സാധ്യതയുണ്ടെന്നതും കണക്കിലെടുത്തും പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതില്‍ സർക്കാര്‍ കൂടുതല്‍ നടപടി സ്വീകരിച്ചേക്കും.

12 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിലൂടെ 8000 കോടിയാണ് സർക്കാര്‍ പ്രതീക്ഷിക്കുന്നത്. വ്യോമയാനമേഖലയിലുള്ള പൊതുആസ്തികള്‍ വിറ്റഴിച്ച് 20,000 കോടിയും കണ്ടെത്താനുള്ള നീക്കവും ഉണ്ടായേക്കും. ഡ്രോണ്‍ വ്യവസായ നയം പോലുള്ളവ വഴി 250 കോടിയെങ്കിലും ചെറുകിട പദ്ധതിയിലൂടെ സമാഹരിക്കാന്‍ ശ്രമിച്ചേക്കും. യുപിഐ ഇടപാടുകള്‍ക്ക് ട്രാൻസാക്ഷൻ ഫീസ് ഏർപ്പെടുത്തുന്നത് ച‍ർച്ചയിലുണ്ടെങ്കിലും ഇത്തവണ സാധ്യതയില്ലെന്നാണ് ചില സാമ്പത്തിക വിദ്ഗ്‍ധർ അഭിപ്രായപ്പെടുന്നത്.