by Midhun HP News | Jan 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച പാറശ്ശാല ഷാരോണ്‍ വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര സെഷൻസ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി കൊന്നതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 മത്തെ ദിവസമാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് പുറമേ വിഷം നൽകാനായി പ്രലോഭിപ്പിച്ച് ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തുന്നതിന് ഗ്രീഷ്മക്കെതിരെ 364മത് വകുപ്പും പൊലീസ് ചുമത്തിയിട്ടുണ്ട്. തെളിവ് നശിപ്പിച്ചത് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽകുമാരൻ നായർ എന്നിവരെ രണ്ട് മൂന്നും പ്രതികളാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയിൽ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.
മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചശേഷം ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചു. ഷാരോണിനെ വിളിച്ചു വരുത്തിയ ശേഷം കഷായത്തിൽ കലർത്തിയ വിഷം നൽകി. ഇതിന് മുമ്പ് ഷാരോണിന്റെ കോളേജിൽ പോയി മടങ്ങിയ വരുന്ന വഴിയും ജൂസിൽ പാരസറ്റമോള്‍ കലത്തി ഗ്രീഷ്മ നൽകിയിരുന്നു. അന്നും അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയിലായ ഷാരോണ്‍ രക്ഷപ്പെട്ടു. ഇതിന് ശേഷമാണ് വിഷം നൽകാൻ തീരുമാനിച്ചത്.
മുമ്പും ജൂസ് ചലഞ്ച് നടത്തിട്ടുള്ളതിനാൽ അനുനയത്തിൽ ഗ്രീഷ്മ കഷായവും കുടിപ്പിക്കുകയായിരുന്നു. മകള്‍ കൊലപാതികയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം തെളിവു നശിപ്പിക്കൽ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഗ്രീഷ്മ മാത്രമാണ് ഷാരോണിനെ കൊലപ്പെടുത്താനുള്ള എല്ലാകാര്യങ്ങളും നടപ്പാക്കിയതിനാൽ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടില്ല.
കാർപ്പിക് എന്ന കളനാശിനിയാണ് ഷാരോണിന്‍റെ ഉള്ളിൽ ചെന്നതെന്ന് ഫൊറൻസിക് ഡോക്ടറുടെ മൊഴി നിർണായകമായി. വിഷം നൽകിയ കുപ്പി പ്രതികള്‍ വീടിന് ദൂരയുള്ള സ്ഥലത്ത് ഉപേക്ഷിച്ചതായി രണ്ടും മൂന്നും പ്രതികള്‍ സമ്മതിക്കുകയും ഇത് തെളിവെടുപ്പിൽ കണ്ടെടുക്കുകയും ചെയ്തു. രണ്ടാം പ്രതി സിന്ധുവിന് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ചിന്‍റെ ചുമതലയുള്ള ഡിവൈഎസ്പി റാസിത്താണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ഷാരോണ്‍ കേസിന്‍റെ വിചാരണ കേരളത്തിൽ തന്നെ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കുറ്റപത്രം നൽകുന്നത്.
by Midhun HP News | Jan 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: വധശ്രമക്കേസില്‍ എൻസിപി നേതാവും ലക്ഷദ്വീപ് മുൻ എംപിയുമായ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷന്‍സ് കോടതി വിധി ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു. ഫൈസലിന്റെയും കൂട്ടു പ്രതികളായ മൂന്നു പേരുടെയും ശിക്ഷ നടപ്പാക്കുന്നത് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തടഞ്ഞു. ഇതോടെ, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് ഫൈസലിനും കൂട്ടു പ്രതികള്‍ക്കും പുറത്തിറങ്ങാനാകും. പ്രതികളെ ജാമ്യത്തില്‍ വിട്ടയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. വധശ്രമക്കേസില്‍ ശിക്ഷാവിധി നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയെ സമീപിച്ചത്.
ശിക്ഷാവിധിക്കൊപ്പം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് സസ്‌പെന്‍ഡ് ചെയ്യണമെന്നും മുഹമ്മദ് ഫൈസലും കൂട്ടുപ്രതികളും ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി എം സയീദിന്റെ മരുമകന്‍ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് കവരത്തി സെഷന്‍സ് കോടതി മുഹമ്മദ് ഫൈസലിനെയും കൂട്ടാളികള്‍ക്കും 10 വര്‍ഷം തടവുശിക്ഷ വിധിച്ചത്.

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ മുഹമ്മദ് ഫൈസലിന്റെ എം പി സ്ഥാനം ലോക്‌സഭ സെക്രട്ടേറിയറ്റ് റദ്ദാക്കിയിരുന്നു. ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സാഹചര്യത്തില്‍ അത് നീക്കിക്കിട്ടാന്‍ മുഹമ്മദ് ഫൈസലിന് ലോക്‌സഭ സെക്രട്ടേറിയറ്റിനെ സമീപിക്കാനാകും. മുഹമ്മദ് ഫൈസലിനെ ശിക്ഷിച്ചതിന് പിന്നാലെ, ലക്ഷദ്വീപിലേക്ക് ഫെബ്രുവരി 27ന് ഉപതെരഞ്ഞെടുപ്പും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജി സുപ്രിംകോടതി ഈ മാസം 27ന് പരിഗണിക്കും. വധശ്രമക്കേസില്‍ കേരള ഹൈക്കോടതിയുടെ വിധി വന്ന ശേഷം ഇക്കാര്യം പരിഗണിക്കാമെന്നാണ് നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി വ്യക്തമാക്കിയത്.
by Midhun HP News | Jan 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ശ്രീനാരായണീയ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ചു പ്രവേശിക്കാമെന്ന് ധർമസംഘം ട്രസ്റ്റ് യോഗത്തിൽ തീരുമാനം. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗം ഇക്കാര്യത്തിൽ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. ക്ഷേത്രഭാരവാഹികളും വൈദികന്മാരും ശിവഗിരി മഠത്തിന്റെ തീരുമാനം നടപ്പാക്കണമെന്ന് മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ശിവഗിരിയിലെ അവസാന മഠാധിപതിയും ഗുരുശിഷ്യനുമായ സ്വാമി ശങ്കരാനന്ദ ഗുരു പ്രസ്ഥാനത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായ കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ഷർട്ടിട്ട് പ്രവേശനം അനുവദിച്ച് മാതൃക കാട്ടിയിട്ടുണ്ട്. ആചാരാനുഷ്ഠാനങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ ഗുരുദേവൻ വരുത്തിയിരുന്നു. അതിന്റെ പിന്തുടർച്ചയെന്ന നിലയിലാണ്, ക്ഷേത്രങ്ങളിൽ ഷർട്ടിട്ടു പ്രവേശിക്കാമെന്ന തീരുമാനം.

ഗുരുവും ശിഷ്യപരമ്പരയും നടത്തിയിട്ടുള്ള ക്ഷേത്രങ്ങളുടെ തന്ത്രാവകാശം തലസ്ഥാനമായ ശിവഗിരി മഠത്തിൽ നിക്ഷിപ്തമാണെന്നും ഈ ക്ഷേത്രങ്ങൾ അതു പ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങൾ ശിവഗിരി മഠവുമായി ബന്ധപ്പെട്ട് നടത്തണമെന്നും സന്യാസി സംഘം തീരുമാനമെടുത്തു.
by Midhun HP News | Jan 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് ഇന്നു സ്വര്‍ണ വിലയില്‍ മാറ്റമില്ല. 42,160 രൂപ എന്ന റെക്കോര്‍ഡ് നിലയില്‍ തന്നെയാണ് പവന്‍ വില. ഇന്നലെയാണ് വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്. ഗ്രാമിന് 5270 രൂപ. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി വില ഉയരുന്ന പ്രവണതയാണ് കാണുന്നത്.

by Midhun HP News | Jan 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് നാളെ അവധിയായിരിക്കും. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

by Midhun HP News | Jan 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ദക്ഷിണേന്ത്യയിലെ പ്രമുഖ ജ്വല്ലറിയായ ഭീമയുടെ ആറ്റിങ്ങലിലെ പുതിയ ലോകോത്തര ഷോറൂമിന് പ്രതിബദ്ധതയുള്ള കഴിവുറ്റ പ്രൊഫഷണലുകളെ ആവശ്യമുണ്ട്. അർഹരായ ഉദ്യോഗാർത്ഥികൾക്ക് പ്രതിഫലദായകമായ അവസരങ്ങളും മികച്ച തൊഴിൽ അന്തരീക്ഷവും സംഘടന വാഗ്ദാനം ചെയ്യുന്നു.
ഫ്ലോർ കോർഡിനേറ്റർ (പെൺ):
ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ള സ്മാർട്ട് ഇന്റലിജന്റ് സ്ഥാനാർത്ഥികൾ. നല്ല ആശയവിനിമയ വൈദഗ്ധ്യവും മലയാളത്തിലും ഇംഗ്ലീഷിലും പ്രാവീണ്യവും അത്യാവശ്യമാണ്. കൂടുതൽ ഭാഷകളിലുള്ള അറിവും ജ്വല്ലറി രംഗത്തെ പരിചയവും അധിക നേട്ടമായിരിക്കും. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്. പ്രായം 22-30 വയസ്സ്.
സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ/പെൺ):
റീട്ടെയിൽ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്ലസ് ടു പാസായ ഉദ്യോഗാർത്ഥികൾ. ബിരുദധാരികൾക്ക് മുൻഗണന നൽകും. മികച്ച ആശയവിനിമയവും അവതരണ വൈദഗ്ധ്യവും ആവശ്യമാണ്. നല്ല വ്യക്തിഗത കഴിവുകൾ, ഉപഭോക്താക്കളെ കൈകാര്യം ചെയ്യാനുള്ള കഴിവ്, സന്തോഷകരമായ വ്യക്തിത്വം എന്നിവ ഒരു അധിക നേട്ടമായിരിക്കും. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്. പ്രായം 22-34 വയസ്സ്.
മാർക്കറ്റിംഗ് അസിസ്റ്റന്റ് (പുരുഷൻ)
സമാനമായതോ സാമ്പത്തികവുമായി ബന്ധപ്പെട്ടതോ ആയ വ്യവസായത്തിൽ കുറഞ്ഞത് 2 വർഷത്തെ പരിചയമുള്ള +2 ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥിക്ക് മികച്ച കസ്റ്റമർ കൈകാര്യം ചെയ്യലും ആശയവിനിമയ വൈദഗ്ധ്യവും ഉണ്ടായിരിക്കണം. ഫ്രഷർമാർക്കും അപേക്ഷിക്കാം.
ഷോപ്പ് അസിസ്റ്റന്റ് (പുരുഷൻ):
സെയിൽസ് ടീമിനെയും ഉപഭോക്താക്കളെയും സഹായിക്കാൻ ഊർജ്ജസ്വലരും മിടുക്കരുമായ ഉദ്യോഗാർത്ഥികൾ. അപേക്ഷകൻ 22-28 വയസ്സിനിടയിൽ പ്രസന്നമായ പെരുമാറ്റവും പത്താം ക്ലാസ് പൂർത്തിയാക്കിയവരുമായിരിക്കണം. പ്ലസ് 2 യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
ടെലിഫോൺ ഓപ്പറേറ്റർ (സ്ത്രീ):
മികച്ച ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം. EPABX-നെ കുറിച്ച് നല്ല അറിവുണ്ടായിരിക്കണം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ പ്രാവീണ്യം അഭികാമ്യം. പ്രായം 24-35 വയസ്സ്.
ബില്ലിംഗ് എക്സിക്യൂട്ടീവുകൾ (പുരുഷൻ):
കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ബിരുദധാരികൾ. പ്രായം 30 വയസ്സിൽ താഴെ.
എല്ലാ തസ്തികകളുടെയും ശമ്പളം ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ചതിനോട് യോജിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിനായി ഏറ്റവും പുതിയ റെസ്യൂം കൊണ്ടുവരിക. സ്ഥലം: ഭീമ ജ്വല്ലേഴ്‌സ് & ഡയമണ്ട്സ്, ആറ്റിങ്ങൽ ഷോറൂം. വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
മൊബൈൽ നമ്പർ: 7356479336

Recent Comments