ജഡ്ജിയുടെ പേരില്‍ 72 ലക്ഷം കോഴ വാങ്ങി: ഹൈക്കോടതി അഭിഭാഷകനെതിരെ ഗുരുതര കണ്ടെത്തല്‍

ജഡ്ജിയുടെ പേരില്‍ 72 ലക്ഷം കോഴ വാങ്ങി: ഹൈക്കോടതി അഭിഭാഷകനെതിരെ ഗുരുതര കണ്ടെത്തല്‍

ജഡ്ജിക്ക് നൽകാനെന്ന വ്യാജേന കോഴ വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തൽ. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വൻതോതിൽ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസ് കണ്ടെത്തി. അഭിഭാഷകനെതിരെ അഡ്വക്കേറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലൻസ് നിർദ്ദേശിച്ചു. ഇതിനിടെ സംഭവത്തില്‍ അഭിഭാഷകന് പണം നല്‍കിയ നിര്‍മ്മാതാവിന്റെ മൊഴി രേഖപ്പെടുത്തി.

ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ നേതാവ് സൈബി ജോസിനെതിരെ ആകെ 72 ലക്ഷം രൂപയുടെ കോഴയാരോപണമുണ്ട്. ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷം വാങ്ങി. നാല് അഭിഭാഷകര്‍ ഇതു സംബന്ധിച്ച് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകി. എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ നിർമാതാവില്‍ നിന്നും 25 ലക്ഷം വാങ്ങിയെന്നും ഹൈക്കോടതി വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്.

സൈബി സംശയാസ്പദമായ സാഹചര്യത്തിലുള്ള വ്യക്തിയാണെന്നും ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. സൈബി ജോസിനെതിരെ തെളിവുണ്ടെന്ന് കണ്ടെത്തിയതിനാൽ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാനാണ് വിജിലൻസ് നിർദേശം. സംഭവത്തില്‍ അഡ്വ.സൈബിയുടെ ചോദ്യം ചെയ്യല്‍ ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം ഡിജിപിക്ക് സമര്‍പ്പിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി.

ട്രാൻസ്ഫോർമറിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി അപകടം; രണ്ടുപേർക്ക് പരിക്കേറ്റു

ട്രാൻസ്ഫോർമറിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി അപകടം; രണ്ടുപേർക്ക് പരിക്കേറ്റു

കായംകുളം: സ്കൂട്ടർ റോഡരികിലെ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ കാപ്പിൽമേക്ക് കാർത്തികയിൽ അരുൺ (27), കാപ്പിൽമേക്ക് സ്വദേശി അഖിൽ (22) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 11-ന് കാപ്പിൽ സഹകരണ ബാങ്കിനു സമീപത്താണ് അപകടം. സ്കൂട്ടർ ട്രാൻസ്ഫോർമറിന്റെ സുരക്ഷാവേലി തകർത്ത് അകത്തുകയറി. സ്കൂട്ടറിൽ യാത്രചെയ്തവർ റോഡിലേക്കു തെറിച്ചു വീണു. അഖിലിനെ ആലപ്പുഴ മെഡിക്കൽ കോളേജിലും അരുണിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

ഇടവ: കാപ്പിൽ ഗവ.എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം മലയാളത്തിന് താൽക്കാലിക അധ്യാപക ഒഴിവിലേക്കു നാളെ (25-01-2023 ) രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നതാണ്. പിഎസ് സി ലിസ്റ്റിലുള്ളവർക്കു മുൻഗണന . ഫോൺ – 99959 69325.

മേൽപ്പാലത്തിനായി സമരം, എംഎൽഎ അടക്കം വേദിയിൽ; തിരുവനന്തപുരത്ത് പ്രതിഷേധ ധര്‍ണ്ണക്കിടെ സ്റ്റേജ് തകര്‍ന്ന് വീണു

മേൽപ്പാലത്തിനായി സമരം, എംഎൽഎ അടക്കം വേദിയിൽ; തിരുവനന്തപുരത്ത് പ്രതിഷേധ ധര്‍ണ്ണക്കിടെ സ്റ്റേജ് തകര്‍ന്ന് വീണു

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ നടക്കവെ സ്റ്റേജ് തകര്‍ന്ന് വീണു. കഴക്കൂട്ടം കാരോട് ബൈപ്പാസില്‍ മാവിളക്കടവിലേക്കുളള റോഡില്‍ മേല്‍പ്പാലം വേണമെന്ന ആവശ്യവുമായി നെയ്യാറ്റിന്‍കര മണ്ണക്കല്ലില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണയുടെ സ്റ്റേജാണ് പൊളിഞ്ഞ് വീണത്. സ്റ്റേജിന് മേല്‍ക്കൂര ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി. എം എല്‍ എ കെ ആന്‍സലര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് മടങ്ങാനൊരുങ്ങുമ്പോഴാണ് സ്റ്റേജ് തകര്‍ന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.

സെഞ്ച്വറി തിളക്കത്തിൽ ഗില്ലും രോഹിതും, ന്യൂസിലൻഡിന് 386 റൺസ് വിജയലക്ഷ്യം

സെഞ്ച്വറി തിളക്കത്തിൽ ഗില്ലും രോഹിതും, ന്യൂസിലൻഡിന് 386 റൺസ് വിജയലക്ഷ്യം

ഇന്ത്യയ്‌ക്കെതിരായ അവസാന ഏകദിനത്തിൽ ന്യൂസിലൻഡിന് 386 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം. ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രോഹിത് ശർമ്മയുടെയും ശുഭ്മാൻ ഗില്ലിന്റെയും സെഞ്ച്വറികളുടെ മികവിലാണ് ടീം വമ്പൻ സ്‌കോറിലേക്ക് എത്തിയത്. അവസാന ഘട്ടത്തിൽ ഹാർദിക് പാണ്ഡ്യ നേടിയ 54 റൺസും ടീമിനെ തുണച്ചു.

ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ ടോം ലാഥം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് 212 റൺസിന്റെ പടുകൂറ്റൻ പാട്ണർഷിപ്പ് പടുത്തുയർത്തി. രോഹിത് ശർമ്മ 85 പന്തിൽ 101 റൺസെടുത്ത് പുറത്തായപ്പോൾ ശുഭ്മാൻ ഗിൽ 78 പന്തിൽ 112 റൺസെടുത്തു.

രോഹിത് ശർമ്മയുടെ കരിയറിലെ 30-ാം സെഞ്ച്വറിയാണിത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ റിക്കി പോണ്ടിങ്ങിന് തുല്യമായി രോഹിത് ശർമ്മ. ഏകദിന ക്രിക്കറ്റിലെ നാലാം സെഞ്ചറിയാണു ഗില്ലിന്റേത്. ഒരു ഘട്ടത്തിൽ സ്കോർ 500 മുകളിൽ ഏറ്റുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബൗളർമാർ നല്ലരീതിയിൽ തിരിച്ചുവരവ് നടത്തി. രോഹിത്തും ഗില്ലും പുറത്തായതോടെ റൺ ഒഴുക്ക് കുറഞ്ഞു.

വിരാട് കോലി(36) ഇഷാന്‍ കിഷൻ(24) സൂര്യകുമാര്‍ യാദവ്(14) എന്നിവർ അധികം വൈകാതെ കൂടാരം കയറി. വിക്കറ്റ് നഷ്ടമില്ലാതെ 212 റണ്‍സെന്ന നിലയില്‍ നിന്ന് ഇന്ത്യ 293 ന് അഞ്ച് എന്ന സ്‌കോറിലേക്ക് നിലംപൊത്തി. ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനമാണ് അവസാന ഓവറുകളില്‍ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായകമായത്. ഹാർദിക് പാണ്ഡ്യ 38 പന്തിൽ 54 റൺസ് നേടി.

അണയരുത് ശ്രദ്ധ

അണയരുത് ശ്രദ്ധ

വേനൽ കനത്തതോടെ പറമ്പുകളിലെയും മറ്റും പുല്ലുകൾ കരിഞ്ഞുണങ്ങിയ നിലയിലാണ്. വെയിലിന്റെ ചൂടേറ്റ് ഉണങ്ങിയ പുല്ലിനു പെട്ടെന്നു തീ പിടിക്കും. സാമൂഹികവിരുദ്ധരുടെ ഇടപെടലും പൊതുസ്‌ഥലത്തു ചപ്പുചവറുകൾ കൂട്ടിയിട്ടു തീയിടുന്നതും തീ പടരാൻ കാരണമായിട്ടുണ്ട്. കൊല്ലം ജില്ലയിൽ ഫർണിച്ചർ കടയ്ക്ക് തീപിടിച്ചത് ഉൾപ്പെടെ വലിയ ദുരന്തങ്ങളിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ചൂടു കൂടിയതും അശ്രദ്ധമായി തീ കൈകാര്യം ചെയ്യുന്നതുമാണ് തീപിടിത്തത്തിനു പ്രധാന കാരണങ്ങൾ.

ഇവ ശ്രദ്ധിക്കൂ..

◾️ 11 മുതൽ 3 വരെയുള്ള സമയത്ത് ഒരു കാരണവശാലും ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കരുത്.

◾️ പറമ്പിൽ ചപ്പുചവറുകൾ കത്തിക്കുമ്പോഴും കൃഷി ആവശ്യങ്ങൾക്കും മറ്റുമായി തീ കത്തിക്കുമ്പോഴും ആവശ്യം കഴിഞ്ഞു തീ അണയ്ക്കണം.

◾️ കത്തിയെരിയുന്ന വിറകു കഷണങ്ങൾ, സിഗരറ്റ് കുറ്റികൾ എന്നിവ അലക്ഷ്യമായി വലിച്ചെറിയരുത്. വിളക്ക്, മെഴുകുതിരി തുടങ്ങിയവ മറിഞ്ഞ് തീ പടരാതിരിക്കാനും ശ്രദ്ധിക്കണം.

◾️കൂനയായി ഇട്ട് ഒരുമിച്ച് തീ കൊടുക്കുന്നതിനു പകരം നിരത്തിയിട്ട് തീ കൊടുക്കുക.

◾️ വീടുകളുടെ പരിസരത്ത് 3 മീറ്റർ വീതിയിൽ കരിയില നീക്കം ചെയ്ത് ‘ഫയർ ബ്രേക്കറുകൾ’ സ്ഥാപിക്കണം.

◾️കൃഷിയില്ലാത്ത പാടശേഖരങ്ങളുടെ പരിസരങ്ങളിൽ താമസിക്കുന്നവർ 5 മീറ്റർ വരമ്പ് എങ്കിലും കാടു നീക്കം ചെയ്ത് തീപിടിത്ത സാധ്യത ഇല്ലാതാക്കണം.

◾️ റബർ തോട്ടങ്ങളിൽ തീ ഇടാതിരിക്കുക.

◾️ എല്ലാ കെട്ടിടങ്ങളിലും ആവശ്യത്തിനു നീളമുള്ള ഹോസ് റീലുകൾ, ആവശ്യത്തിനു വെള്ളം, ഹോസിൽ നിന്നു വെള്ളം ശക്തിയായി പമ്പ് ചെയ്യാനുള്ള ബ്രാഞ്ച് എന്നിവ അത്യാവശ്യം.

◾️ ഫയർ എക്സ്റ്റിംഗ്വിഷർ.

◾️എല്ലാ നിലകൾക്കും വിസ്താരമേറിയ എമർജൻസി എക്സിറ്റ്.

◾️ എമർജൻസി എക്സിറ്റിൽ ഒരു തരത്തിലുള്ള തടസ്സങ്ങളും ഉണ്ടാവരുത്.

◾️ പുക തിരിച്ചറിഞ്ഞ് അപകട സൈറൺ മുഴക്കാനുള്ള സംവിധാനങ്ങൾ കെട്ടിടത്തിന്റെ നിർമാണ സമയത്തുതന്നെ ഒരുക്കാം.

◾️തീപിടിച്ച മുറിയിൽ പെട്ടുപോയാൽ മുറിയുടെ നാലു മൂലകളിലായാണ് നിൽക്കേണ്ടത്.

കെട്ടിടങ്ങളിലെ മുൻകരുതലുകളെ സംബന്ധിച്ച് ഫയർഫോഴ്സിന്റെ പ്രത്യേക ഇൻസ്പെക്‌ഷൻ ആരംഭിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി ഉണ്ടാവും.