ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലെങ്കില്‍ ഫെബ്രുവരി ഒന്നുമുതല്‍ ഹോട്ടല്‍ പൂട്ടും

തിരുവനന്തപുരം:മെഡിക്കല്‍ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ജീവനക്കാരുള്ള ഹോട്ടലുകളും റസ്റ്ററന്റുകളും ഫെബ്രുവരി 1 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡില്ലെന്നു കണ്ടെത്തിയാല്‍ ഉടന്‍ സ്ഥാപനം പൂട്ടി, പേരുവിവരം പ്രസിദ്ധീകരിക്കും. എല്ലാത്തരം ഭക്ഷ്യോല്‍പാദന, വിതരണ സ്ഥാപനങ്ങള്‍ക്കും ഇതു ബാധകമാണ്.

ഭക്ഷ്യസുരക്ഷാ നിയമത്തില്‍ അനുശാസിക്കുന്ന രീതിയിലുള്ള മെഡിക്കല്‍ പരിശോധനയും സര്‍ട്ടിഫിക്കറ്റുമാണു വേണ്ടത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതും വ്യാജവുമായ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയാലും സ്ഥാപനം പൂട്ടും. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാറുണ്ടെന്നു പലരും പരാതിപ്പെട്ടിട്ടുണ്ട്.

തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ പരിശോധിക്കും. ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ വിവിധ തലത്തിലുള്ള പശ്ചാത്തല പരിശോധനകള്‍ക്കു നിയോഗിക്കുന്ന കാര്യം പരിശോധിക്കും. സ്ഥാപനം നടത്തിപ്പുകാര്‍ക്കു ശിക്ഷ ഉറപ്പാക്കാന്‍ സൂക്ഷ്മമായ പരിശോധന നടത്തണമെന്നു ഭക്ഷ്യസുരക്ഷാ കമ്മിഷണറോടു നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഹെല്‍ത്ത് കാര്‍ഡ് റജിസ്റ്റേഡ് ഡോക്ടറില്‍നിന്നു വാങ്ങണം. രക്ത പരിശോധനയും ശരീര പരിശോധനയും നടത്തണം. അണുബാധ, പകര്‍ച്ചവ്യാധികള്‍, ചര്‍മരോഗങ്ങള്‍, കാഴ്ച എന്നിവയാകും പ്രധാനമായും പരിശോധിക്കുക. ആദ്യ രക്തപരിശോധനയില്‍ സംശയമുണ്ടായാല്‍ തുടര്‍പരിശോധനകള്‍ നിര്‍ദേശിക്കാം. പ്രതിരോധ കുത്തിവയ്പുകള്‍ എടുത്തിട്ടുണ്ടെന്ന് ഡോക്ടര്‍ ഉറപ്പാക്കണം.

സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിന്റെ വെബ്‌സൈറ്റിലുണ്ട്. സര്‍ട്ടിഫിക്കറ്റും പരിശോധനാ ഫലങ്ങളും ജോലി സ്ഥലത്തു സൂക്ഷിക്കണം. 6 മാസത്തിലൊരിക്കല്‍ രക്തം ഉള്‍പ്പെടെ പരിശോധിച്ച് ഹെല്‍ത്ത് കാര്‍ഡ് പുതുക്കണം.

ഊമയും ബധിരയുമായ ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ആള്‍ പോലീസ് പിടിയില്‍

ഊമയും ബധിരയുമായ ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ആള്‍ പോലീസ് പിടിയില്‍

പരവൂര്‍: ഊമയും ബധിരയുമായ ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ആള്‍ പോലീസ് പിടിയില്‍. പൂതക്കുളം മാവിള പുത്തന്‍വീട്ടില്‍ ജയചന്ദ്രന്‍(52) ആണ് പരവൂര്‍ പോലീസിന്‍റെ പിടിയിലായത്. ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങളും പണവും വിറ്റ് നശിപ്പിച്ച മദ്യപാനിയായ പ്രതി കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭാര്യയെ സ്ഥിരമായി മര്‍ദ്ദിക്കുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. 17 ആം തീയതി സമാന രീതിയില്‍ ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കുകയും, തുടര്‍ന്ന് നിരവധി തവണ ഭാര്യയുടെ തല ഭിത്തിയില്‍ ശക്തിയായി ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യ്തു. ഭാര്യാ സഹോദരി പ്രതിക്കെതിരെ പരവൂര്‍ പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ശാരീരിക വൈകല്യം അനുഭവിക്കുന്നവര്‍ക്കെതിരെയുള്ള കൈയ്യേറ്റത്തിനും കൊലപാതക ശ്രമത്തിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

നോർക്ക-എസ്.ബി.ഐ ലോൺമേളയ്ക്ക് ഇന്ന് തുടക്കം

നോർക്ക-എസ്.ബി.ഐ ലോൺമേളയ്ക്ക് ഇന്ന് തുടക്കം

തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജനുവരി 19 മുതല്‍ 21 വരെ ലോണ്‍ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മേള. ലോൺ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നിർവ്വഹിക്കും.രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുളള പ്രവാസി സംരംഭകര്‍ www.norkaroots.org/ndprem ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മേള നടക്കുന്ന ബ്രാഞ്ചുകളില്‍ നേരിട്ടെത്തി സ്‌പോട്ട് രജിസ്‌ട്രേഷനും അവസരമുണ്ടാകും. രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരുക്കും മേളയില്‍ പങ്കെടുക്കുന്നതിന് മുന്‍ഗണന ലഭിക്കുക.പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി. ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും 3 ശതമാനം പലിശ സബ്‌സിഡിയും പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

മേളയില്‍ പങ്കെടുക്കാനെത്തുന്നവർ താഴെപറയുന്ന രേഖകളും പകര്‍പ്പും കരുതേണ്ടതാണ്:

തിരിച്ചറിയല്‍ രേഖകളായ ആധാര്‍, പാന്‍ കാര്‍ഡ്, പാസ്സ്‌പോര്‍ട്ട്, വോട്ടര്‍ ഐ.ഡി എന്നിവയും പാസ്സ്‌പോര്‍ട്ട് സെസ്സ് ഫോട്ടോയും.

സംരംഭം തുടങ്ങുന്ന കെട്ടിടത്തിന്റെയോ, കടയുടെയോ വാടക, പാട്ടകരാറിന്റെ കോപ്പി.

കോര്‍പ്പറേഷന്‍ അല്ലെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ലൈസന്‍സ്, ഉദ്യം രജിസ്‌ട്രേഷന്‍, ജി.എസ്.ടി സര്‍ട്ടിഫിക്കറ്റ്, സംരംഭത്തിനായി ഉപകരണങ്ങളോ വാഹനങ്ങളോ വാങ്ങിയിട്ടുണ്ടെങ്കില്‍ അവയുടെ നികുതി രശീതോ, കൊട്ടേഷനോ.
പദ്ധതിയുടെ രൂപരേഖ അല്ലെങ്കില്‍ വിശദാംശങ്ങള്‍ എന്നിവയും കരുതേണ്ടതാണ്.

രാജസ്ഥാൻ ജാമ്പൂരിയിൽ നിന്നെത്തിയ മിന്നും നക്ഷത്രങ്ങളെ ആദരിച്ചു

രാജസ്ഥാൻ ജാമ്പൂരിയിൽ നിന്നെത്തിയ മിന്നും നക്ഷത്രങ്ങളെ ആദരിച്ചു

ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിനെ പ്രതിനിധീകരിച്ച് സ്കൗട്ട് & ഗൈഡ്സിലെ 5 വിദ്യാർത്ഥിനികൾ 11 ദിവസം നീണ്ടു നിന്ന 18-ാമത് നാഷണൽ ജാമ്പൂരി (രാജസ്ഥാൻ) യിൽ പങ്കെടുത്തു. പങ്കെടുത്ത പല്ലവിലക്ഷ്മി, നവമികൃഷ്ണ, അരുണിമ വിസ്മയരാജ് ഗീതാഞ്ജലി എന്നീ കുട്ടികളേയും സ്കൗട്ട് & ഗൈഡ്സ് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ലിജിമോൾ , പുഷ്പടീച്ചർ,ജില്ലാ അസോസിയേഷൻ സെക്രട്ടറി സതീഷ് കുമാർ, ഗൈഡ് ക്യാപ്റ്റൻ ബിന്ദു, എന്നിവരേയും ആദരിച്ചു. പ്രിൻസിപ്പൽ ഡോ. ഉദയകുമാരി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പി.റ്റി.എ. പ്രസിഡന്റ് ശ്രീ. ഇയാസ് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ശ്രീമതി കവിതാജോൺ സ്വാഗതവും സ്കൂൾ ഗൈഡ് ക്യാപ്റ്റൻ ജൂലി കൃതജ്ഞതയും പറഞ്ഞു. സഫീനബീവി, സജിത, ലിജി, എന്നിവർ സംസാരിച്ചു.

ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തിന് ഇന്ന് സമാപനം

ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തിന് ഇന്ന് സമാപനം

മകരവിളക്ക് ദിവസം മുതൽ മണിമണ്ഡപത്തിൽ നിന്ന് ആരംഭിച്ച അയ്യപ്പൻ്റെ എഴുന്നള്ളത്ത് നായാട്ട് വിളിയോടെ ശരംകുത്തിയിൽ സമാപിച്ചു. ഇന്ന് വൈകിട്ട് ഹരിവരാസനം പാടി നട അടക്കുന്നതോടെ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാപനം കുറിക്കും.മകരവിളക്ക് ശേഷം ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് അയ്യപ്പൻ ശരംകുത്തിയിലേക്ക് എഴുന്നള്ളുന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മണിമണ്ഡപത്തിൽ നിന്നാണ് എഴുന്നള്ളത്ത് ആരംഭിക്കുന്നത്. തുടർന്ന് പതിനെട്ടാം പടിക്കു താഴെ എത്തി നായാട്ടുവിളികളുടെ എഴുന്നള്ളത്ത് ശരംകുത്തിയിലേക്ക് യാത്രയാകും. പന്തളത്തു നിന്ന് തിരുവാഭരണ ഘോഷയാത്രയോടൊപ്പം കൊണ്ടുവന്ന ഇഞ്ചിപ്പാറ തലപ്പാറ കോട്ടകളുടെ പ്രതീകങ്ങളായയ കറുപ്പും ചുവപ്പും നിറമുള്ള കൊടികുറിയുടെ അകമ്പടിയോടെയാണ് എഴുന്നള്ളത്ത് നടന്നത്.തീർത്ഥാടനകാലത്ത് മാറ്റിനിർത്തപ്പെട്ട ഭൂതഗണങ്ങളെ അയ്യപ്പൻ തിരികെ വിളിച്ചുകൊണ്ടുവരുന്നു എന്ന സങ്കല്പത്തിൽ എഴുന്നള്ളത്ത് തിരികെ വരുമ്പോൾ വാദ്യമേളങ്ങളുടെ അകമ്പടി ഇല്ലാതെ നിശബ്ദമായാണ് വരുന്നത്. ഇന്ന് രാത്രി ഹരിവരാസനം പാടി നട അടക്കുന്നതോടെ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാപനം കുറിക്കും. നാളെ രാവിലെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് അയ്യപ്പ ദർശനത്തിന് അവസരം ഉള്ളത്.

ലഹരി വില്‍പ്പനയെ കുറിച്ച് വിവരം നല്‍കി; സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കും അമ്മയ്ക്കും വീട്ടില്‍ കയറി മര്‍ദനം

ലഹരി വില്‍പ്പനയെ കുറിച്ച് വിവരം നല്‍കി; സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കും അമ്മയ്ക്കും വീട്ടില്‍ കയറി മര്‍ദനം

തിരുവനന്തപുരം: വെഞ്ഞാറമൂട് ലഹരിവില്‍പ്പനയെക്കുറിച്ച് പൊലീസിനു വിവരം നല്‍കിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെയും അമ്മയെയും വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. പൊലീസില്‍നിന്ന് പെണ്‍കുട്ടിയുടെ പേരുവിവരം ചോര്‍ന്നതാണ് അക്രമത്തിനു വഴിയൊരുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയെ കമ്പുകൊണ്ടു പലതവണ അടിച്ചു. മര്‍ദനമേറ്റ് അമ്മയുടെ കൈയ്ക്ക് പൊട്ടലുണ്ട്.

എക്‌സൈസ് വകുപ്പ് സ്‌കൂളില്‍ നടത്തിയ ബോധവത്കരണ പരിപാടിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് വിദ്യാര്‍ത്ഥിനി വീടിനടുത്തു നടന്നുവരുന്ന കഞ്ചാവ് വില്‍പ്പനയെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. പക്ഷേ, കഞ്ചാവ് വില്‍പ്പനക്കാരെ അറസ്റ്റ് ചെയ്യാനോ വില്‍പ്പന തടയാനോ പൊലീസ് തയ്യാറായില്ല. മറിച്ച് വിവരം നല്‍കിയ പെണ്‍കുട്ടിയുടെ ജീവിതം ദുസ്സഹമായി. ദിവസവും അസഭ്യവും ഭീഷണിയും. ഒടുവില്‍ മര്‍ദനമേറ്റതോടെ വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളില്‍ പോകുന്നതുതന്നെ നിര്‍ത്തിവയ്ക്കേണ്ടിവന്നു.

കഴിഞ്ഞ മാസമാണ് പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിനു സമീപം താമസിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി തന്റെ വീടിനു സമീപത്തു നടക്കുന്ന കഞ്ചാവ് വില്‍പ്പനയെക്കുറിച്ചുള്ള വിവരം പൊലീസ് ഹെല്‍പ്പ്ലൈന്‍ നമ്പരായ 100-ല്‍ വിളിച്ചു പറയുന്നത്. ഉടന്‍തന്നെ വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തുകയും അയല്‍വാസിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജീവനക്കാരനുമായ മുരുകനെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍, കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ല. സ്റ്റേഷനില്‍നിന്ന് ഇറങ്ങിയ ഇയാള്‍ അടുത്ത ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഭീഷണിപ്പെടുത്തല്‍ പതിവായപ്പോള്‍ പൊലീസില്‍ അറിയിച്ചു. ഈ പരാതി നിലനില്‍ക്കെയാണ് ഇയാള്‍ ജനുവരി ഏഴിന് രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി കുട്ടിയെയും അമ്മയെയും മര്‍ദിച്ചത്.

ആശുപത്രിയില്‍ ചികിത്സതേടിയ ഇരുവരും വെഞ്ഞാറമൂട് പൊലീസില്‍ വീണ്ടും പരാതി നല്‍കി. എന്നാല്‍, കുട്ടിയെ ആക്രമിച്ചതിന് കേസെടുക്കാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ ആക്രമണത്തിനിടെ മാല നഷ്ടപ്പെട്ടതിന് കേസെടുക്കാമെന്ന മറുപടിയാണ് എസ്‌ഐ വിനീഷ് നല്‍കിയതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. തങ്ങള്‍ നല്‍കിയ മൊഴിയല്ല പൊലീസ് രേഖപ്പെടുത്തിയതെന്നും ഇവര്‍ ആരോപിച്ചു. പെണ്‍കുട്ടി സ്‌കൂളില്‍ വരാത്തതിനെത്തുടര്‍ന്ന് അധ്യാപിക വിളിച്ചു തിരക്കിയപ്പോള്‍ കാര്യം പറഞ്ഞു.തുടര്‍ന്ന് അധ്യാപിക ഇടപെട്ടാണ് ഒരു വക്കീലിനെ ഏര്‍പ്പാടാക്കി നല്‍കിയത്.

പ്രതിയും പരാതിക്കാരും അയല്‍വാസികള്‍ ആണെന്നും ഇവര്‍ തമ്മില്‍ മുന്‍പും നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയില്ലെന്നും പരാതി നല്‍കിയ ദിവസംതന്നെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പ് ചേര്‍ത്ത് കേസെടുത്തതായും ഒളിവില്‍പ്പോയ പ്രതിയെ ഉടന്‍ പിടികൂടുമെന്നും ആറ്റിങ്ങല്‍ ഡിവൈഎസ്പി ജി ബിനു പറഞ്ഞു.