ആറ്റിങ്ങലിൽ വീടിന് നേരെ പടക്കമേറ്

ആറ്റിങ്ങൽ: വീടിന് നേരെ പടക്കമേറ്. ചെറുവള്ളി മുക്ക് പറയത്തുകോണം അക്കരവിളയിൽ ഗോപികയുടെ വീട്ടിനു നേരെ ആണ് ആക്രമണം നടന്നത്. ബുധനാഴ്ച രാത്രി 9ന്ആണ് സംഭവം. വീടിൻ്റെ വാതിൽ സ്ഫോടനത്തിൽ തകർന്നു. ഗോപികയുടെ ഭർത്താവ് ശ്രീനാഥ് ആണ് ആക്രമണം നടത്തിയത്. ഇവർക്ക് ഇടയിലെ കുടുംബ പ്രശ്നങ്ങളാൽ ഇവർ മാറി താമസിക്കുക ആയിരുന്നു. ശ്രീനാഥിനായി തിരച്ചിൽ ആരംഭിച്ചതായി ചിറയിൻകീഴ് പോലീസ് പറഞ്ഞു. അപ്രതീക്ഷിത സ്ഫോടനത്തിൽ വീട്ടിലുള്ളവരും നാട്ടുകാരും ഭയന്നു.

ഒംബുഡ്സ്മാന്‍ സിറ്റിംഗ് നടത്തി

ഒംബുഡ്സ്മാന്‍ സിറ്റിംഗ് നടത്തി

കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഗ്രാമപഞ്ചായത്തുകളില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ.ജി) യുടെയും ഓംബുഡ്സ്മാന്‍ എല്‍. സാം ഫ്രാങ്ക്ളിന്‍ സിറ്റിംഗ് നടത്തി. എട്ടു പഞ്ചായത്തുകളില്‍ നിന്നായി നാല് പരാതികളാണ് ലഭിച്ചത്. പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട മൂന്ന് പരാതികളും തൊഴിലുറപ്പുമായി ബന്ധപ്പെട്ട ഒരു പരാതിയുമാണ് ഓംബുഡ്‌സ്മാന്‍ പരിഗണിച്ചത്.

പരാതികള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. നിശ്ചിത ദിവസത്തിനുള്ളില്‍ പരാതികള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തങ്ങളുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് തൊഴിലുറപ്പ് മേറ്റുമാര്‍ ഓംബുഡ്‌സ്മാനോട് ആവശ്യപ്പെട്ടു

കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ടു ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, പൊതു പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവരും പ്രധാന മന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കളുമാണ് സിറ്റിങ്ങില്‍ പങ്കെടുത്തത്.

കിഴുവിലം ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി ഉൾപ്പടെയുള്ള ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കിൽ ജനങ്ങൾ വലഞ്ഞു

കിഴുവിലം ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി ഉൾപ്പടെയുള്ള ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കിൽ ജനങ്ങൾ വലഞ്ഞു

കിഴുവിലം ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി ഉൾപ്പടെയുള്ള ജീവനക്കാർ നടത്തിയ മിന്നൽപണിമുടക്ക് നടത്തി. മുന്നറിയിപ്പില്ലാതെ ഉച്ചയോടെയാണ്‌ പണിമുടക്ക് നടത്തിയത്. 5 മണി വരെ പ്രവർത്തിക്കേണ്ട ഓഫീസിൽ നിന്നും ഉച്ചയോടെ ജീവനക്കാർ പോകുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം വിവിധ സേവനങ്ങൾക്കായി എത്തിയവർ ദുരിതത്തിലായി. അതെ സമയം പഞ്ചായത്ത് പ്രസിഡന്റ് ഒരു വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടറിക്ക് കത്ത് നൽകിയെന്നും എന്നാൽ ആ കത്ത് നൽകേണ്ടത് എനിക്കല്ലെന്നും ചൂണ്ടിക്കാട്ടി സെക്രട്ടറി പ്രസിഡന്റിനോട് കയർത്തു സംസാരിച്ചെന്നും അതിൽ പ്രകോപിതരായി പാർട്ടി പ്രവർത്തകർ സെക്രട്ടറിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് സെക്രട്ടറി ഉൾപ്പടെയുള്ള ജീവനക്കാർ മിന്നൽപണിമുടക്ക് നടത്തിയതെന്നാണ് റിപ്പോർട്ട്.

മലൈക്കോട്ടൈ വാലിബന് രാജസ്ഥാനിൽ സ്വിച്ച് ഓൺ; ചിത്രങ്ങളുമായി മോഹൻലാൽ

മലൈക്കോട്ടൈ വാലിബന് രാജസ്ഥാനിൽ സ്വിച്ച് ഓൺ; ചിത്രങ്ങളുമായി മോഹൻലാൽ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോ​ഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. മലൈക്കോട്ടൈ വാലിബനെക്കുറിച്ചറിയാൻ കണ്ണും കാതും കൂർപ്പിച്ചിരിക്കുന്നവരോട്, ഞങ്ങൾ ഇന്ന് തുടങ്ങി.- എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിന് തുടക്കമായത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും ഇന്ന് രാവിലെ ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്നു.

ചടങ്ങില്‍ മോഹന്‍ലാല്‍,ലിജോ ജോസ് പെല്ലിശ്ശേരി, മറ്റു താരങ്ങള്‍, ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിന്റെ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ കൊച്ചുമോന്‍, മാക്‌സ് ലാബിന്റെ അനൂപ് എന്നിവര്‍ സന്നിഹിതരായിരുന്നു.

പിഎസ് റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. രാജസ്ഥാനില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ബിഗ് ബഡ്ജറ്റ് മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്.

കോടീശ്വരനായ വജ്രവ്യാപാരിയുടെ മകള്‍; 9 വയസ്സുകാരി സന്യാസം സ്വീകരിച്ചു, അപൂര്‍വ്വ സംഭവം ഗുജറാത്തില്‍

കോടീശ്വരനായ വജ്രവ്യാപാരിയുടെ മകള്‍; 9 വയസ്സുകാരി സന്യാസം സ്വീകരിച്ചു, അപൂര്‍വ്വ സംഭവം ഗുജറാത്തില്‍

ഗുജറാത്തിലെ ധനികനായ വജ്രവ്യാപാരിയുടെ 9 വയസ്സുകാരി മകള്‍ സന്യാസം സ്വീകരിച്ചു. വ്യാപാരിയായ ധനേഷിന്റെയും അമി സാംഘ്‌വിയുടെയും രണ്ട് പെണ്‍മക്കളില്‍ മൂത്തവളായ ദേവാന്‍ഷിയാണ് സന്യാസം സ്വീകരിച്ചത്. ജൈന സന്യാസി ആചാര്യ വിജയ് കൃത്യഷൂരിയില്‍ നിന്നാണ് ദേവാന്‍ഷി ദീക്ഷ സ്വീകരിച്ചത്. സൂറത്തിലെ വേസുവില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.

ഗുജറാത്തിലെ പ്രധാനപ്പെട്ട വജ്രവ്യാപാര സ്ഥാപനമായ സാംഘ്‌വി ആന്റ് സണ്‍സിന്റെ നിലവിലെ മേധാവിയാണ് ധനേഷ്. ദീക്ഷ സ്വീകരിച്ചതോടെ, പെണ്‍കുട്ടി ധനിക കുടുംബത്തിന്റെ എല്ലാ സൗകര്യങ്ങളും ഉപേക്ഷിക്കും. ചെറുപ്രായത്തില്‍ തന്നെ സന്യാസത്തോട് അടുപ്പം പുലര്‍ത്തിയ ദേവാന്‍ഷി, സന്യാസിമാരോടൊപ്പം 700 കിലോമീറ്ററോളം സഞ്ചരിച്ചിട്ടുണ്ട്. അഞ്ച് ഭാഷകള്‍ ദേവാന്‍ഷി കൈകാര്യം ചെയ്യും.

ദേവാന്‍ഷി ദീക്ഷ സ്വീകരിക്കുന്നതിന് മുന്‍പ് ചൊവ്വാഴ്ച ബന്ധുക്കള്‍ നഗരത്തില്‍ ഘോഷയാത്ര നടത്തി. ബെല്‍ജിയത്തിലും സമാനമായ രീതിയില്‍ ഘോഷയാത്ര നടത്തിയതായി ദേവാന്‍ഷിയുടെ ബന്ധു നീരവ് ഷാ പറഞ്ഞു. ഗുജറാത്തിലെ ചില ജൈന വിഭാഗക്കാരായ വജ്ര വ്യാപാരികള്‍ക്ക് ബെല്‍ജിയവുമായി അടുത്ത ബന്ധമാണുള്ളത്. ഇതിനാലാണ് ബെല്‍ജിയത്തില്‍ ഷോഷയാത്ര സംഘടിപ്പിച്ചത്.

വിഭിന്ന ശേഷി കുട്ടികൾക്കായി എക്സ്പോഷർ ട്രിപ്പ് സംഘടിപ്പിച്ചു

വിഭിന്ന ശേഷി കുട്ടികൾക്കായി എക്സ്പോഷർ ട്രിപ്പ് സംഘടിപ്പിച്ചു

കിളിമാനൂർ : സമഗ്ര ശിക്ഷാ കേരളം ബി ആർ സി കിളിമാനൂർ എക്സ്പോഷർ ട്രിപ്പ് സംഘടിപ്പിച്ചു. വിക്രം സാരാഭായി സ്പെയ്‌സ് സെന്ററിൽ റോക്കറ്റ് വിക്ഷേപണം, വേളി ടൂറിസ്റ്റ് വില്ലേജ്, പ്രിയദർശിനി പ്ലാനിറ്റോറിയം എന്നിവിടങ്ങൾ സന്ദർശിച്ചു. ബ്ലോക്ക് പരിധിയിലെ 30 വിഭിന്ന ശേഷി കുട്ടികൾക്കായാണ് ട്രിപ്പ് സംഘടിപ്പിച്ചത്. പ്ലാനിറ്റോറിയത്തിൽ കുട്ടികൾക്ക് സൗജന്യമായി പ്രത്യേക ഷോ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ സാബു വി ആർ പ്രോഗ്രാമിന് നേതൃത്വം നൽകി. ഉൾച്ചേർക്കൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് എല്ലാവർഷവും കുട്ടികൾക്ക് എക്സ്പോഷർ വിസിറ്റ് നടത്തുന്നത്. കഴിഞ്ഞ വർഷം കുട്ടികൾക്കായി ട്രെയിൻ യാത്ര സംഘടിപ്പിച്ചിരുന്നു. നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിയ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കുട്ടികൾക്കടക്കം പുത്തൻ ആശയങ്ങൾ സമ്മാനിക്കുന്നതായിരുന്നു യാത്ര . രക്ഷകർത്താക്കൾ, സ്പെഷ്യൽ എഡ്യുക്കേറ്റർമാർ എന്നിവർ പങ്കെടുത്തു.