ഇരുപതോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

ഇരുപതോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍: ഇരുപതോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റിലായി. കൊണ്ടോട്ടി സ്വദേശി ഫൈസല്‍ (52) ആണ് പിടിയിലായത്. തളിപ്പറമ്പ് പൊലീസാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ പരിധിയിലെ സ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍. യു പി സ്‌കൂള്‍ കുട്ടികളാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്. കൗണ്‍സലിംഗിനിടെയാണ് വിദ്യാര്‍ത്ഥിനികള്‍ പീഡനവിവരം വെളിപ്പെടുത്തിയത്. പഠിപ്പിക്കുന്ന സമയത്താണ് അധ്യാപകന്‍ മോശമായി പെരുമാറിയിരുന്നതെന്ന് കുട്ടികള്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അധ്യാപകനെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ച് രണ്ട് കോളജ് വിദ്യാര്‍ത്ഥികൾ മരിച്ചു

സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ച് രണ്ട് കോളജ് വിദ്യാര്‍ത്ഥികൾ മരിച്ചു

കാസര്‍കോട്: കാസര്‍കോട് സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ച് രണ്ടുപേര്‍ മരിച്ചു. മഞ്ചേശ്വരം മിയപദവിയില്‍ വെച്ചാണ് അപകടമുണ്ടായത്. കോളജ് വിദ്യാര്‍ത്ഥികളായ അബി, പ്രതീഷ് എന്നിവരാണ് മരിച്ചത്.കുന്നില്‍ സ്‌കൂളിലെ കുട്ടികളുമായി പോകുകയായിരുന്ന സ്‌കൂള്‍ ബസ് ആണ് സ്‌കൂട്ടറില്‍ ഇടിച്ചത്.

ജോശിമഠ് മുഴുവനായും ഇടിഞ്ഞുതാഴും; ഐഎസ്ആര്‍ഒ മുന്നറിയിപ്പ്

ജോശിമഠ് മുഴുവനായും ഇടിഞ്ഞുതാഴും; ഐഎസ്ആര്‍ഒ മുന്നറിയിപ്പ്

ഡല്‍ഹി: ഭൂമി വിണ്ടു കീറുന്ന ഉത്തരാഖണ്ഡിലെ ജോശിമഠിലെ ഭൂരിഭാഗം പ്രദേശവും ഇടിഞ്ഞു താഴുമെന്ന് ഐഎസ്ആര്‍ഒ. സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് കണ്ടെത്തല്‍. 2022 ഡിസംബര്‍ 27 നും 2023 ജനുവരി എട്ടിനുമിടയില്‍ 12 ദിവസത്തിനിടെ 5.4 സെന്റീമീറ്ററാണ് താഴ്ന്നത്. ഭൂമിയുടെ ഇടിഞ്ഞു താഴലിന്റെ വേഗം വര്‍ധിക്കുന്നതായും ഐഎസ്ആര്‍ഒ മുന്നറിയിപ്പ് നല്‍കുന്നു. 2022 ഏപ്രിലിനും നവംബറിനുമിടയില്‍ ഏഴു മാസത്തിനിടെ ഒമ്പതു സെന്റിമീറ്ററാണ് താഴ്ന്നത്. എന്നാല്‍ കഴിഞ്ഞ 12 ദിവസത്തിനിടെ ഇടിഞ്ഞു താഴലിന് വേഗത കൂടി. പത്തുമാസങ്ങള്‍ക്കിടെ ആകെ 14.4 സെന്റിമീറ്റര്‍ ഭൂമി ഇടിഞ്ഞു താഴ്ന്നതായും സാറ്റലൈറ്റ് ചിത്രങ്ങള്‍ സഹിതം ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു.

ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. കാര്‍ട്ടോസാറ്റ് -2 എസ് സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നത്. ജോശിമഠ് സിറ്റി ഏതാണ്ട് പൂര്‍ണമായും ഇടിഞ്ഞു താഴുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ജോശിമഠിലെ ആര്‍മി ഹെലിപ്പാഡ്, നരസിംഹ ക്ഷേത്രം എന്നിവയെല്ലാം അപകടമേഖലയായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജോശിമഠ്- ഔലി റോഡും തകരുമെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ടൗണിലും സമീപപ്രദേശങ്ങളിലെയും റോഡുകളിലും പ്രത്യക്ഷപ്പെട്ട വിള്ളലുകളെ കുറിച്ച് ശാസ്ത്രജ്ഞര്‍ ഇപ്പോഴും പഠനം തുടരുകയാണ്. ഐഎസ്ആര്‍ഒ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റുന്നതിന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്.

15-ാം ലോകകപ്പ്‌ ഹോക്കിക്ക് ഇന്ന് തുടക്കം; കിരീടം ലക്ഷ്യമിട്ട് ഇന്ത്യ

15-ാം ലോകകപ്പ്‌ ഹോക്കിക്ക് ഇന്ന് തുടക്കം; കിരീടം ലക്ഷ്യമിട്ട് ഇന്ത്യ

15-ാം ലോകകപ്പ്‌ ഹോക്കിക്ക് ഇന്ന് തുടക്കം. ഒഡിഷയിലെ ഭുവനേശ്വർ കലിംഗ സ്‌റ്റേഡിയം, റൂർക്കല ബിർസാ മുണ്ട സ്‌റ്റേഡിയം എന്നിവിടങ്ങളിൽ ഇന്നുമുതൽ മത്സരാവേശം നിറയും. ചാമ്പ്യൻമാരായ ബൽജിയം അടക്കം 16 ടീമുകളാണ്‌ അണിനിരക്കുന്നത്‌. ഇന്നുമുതൽ എല്ലാ ദിവസവും നാലു കളികളാണുള്ളത്‌. വർണാഭമായ ചടങ്ങുകളോടെ ഇന്നലെ ലോകകപ്പിന്റെ ഉദ്ഘാടനം നടന്നു. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങുകൾ. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര കായികവകുപ്പ് മന്ത്രി അനുരാഗ് ഠാക്കുർ, അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ പ്രസിഡന്റ് തയ്യിബ് ഇക്രം എന്നിവർ പങ്കെടുത്തു.

അർജന്റീനയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോകകപ്പിലെ ആദ്യ പോരാട്ടം. ഉച്ചയ്ക്ക് ഒരുമണിക്കാണ് മത്സരം. മൂന്ന് മണിക്ക് ഓസ്‌ട്രേലിയ ഫ്രാൻസിനെയും അഞ്ച് മണിക്ക് ഇംഗ്ലണ്ട്‌ വെയ്‌ൽസിനെയും നേരിടും. രാത്രി ഏഴ് മണിക്കാണ് ഇന്ത്യ-സ്‌പെയ്‌ൻ പോരാട്ടം. ഇക്കുറി ടീമുകളെ നാലു ഗ്രൂപ്പായി തിരിച്ചാണ്‌ മത്സരങ്ങൾ. ഗ്രൂപ്പ്‌ ചാമ്പ്യൻമാർ ക്വാർട്ടറിലെത്തും. നാലു ഗ്രൂപ്പിലെയും രണ്ടും മൂന്നും സ്ഥാനക്കാർക്ക്‌ നേരിട്ട്‌ ഏറ്റുമുട്ടി വീണ്ടും ക്വാർട്ടറിലെത്താൻ അവസരമുണ്ട്‌. 24നും 25നുമാണ് ക്വാർട്ടർ മത്സരങ്ങൾ. 27ന്‌ സെമിയും 29ന് ഫൈനലും നടക്കും.

1975ൽ നേടിയ കിരീടം പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ന് ടീം ഇന്ത്യ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്. റൂർക്കേലയിലെ ബിർസ മുണ്ട സ്റ്റേഡിയത്തിലാണ് ഇന്ത്യ-സ്പെയിൻ മത്സരം. നാലാം ലോകകപ്പിനിറങ്ങുന്ന മലയാളി താരം ആർ ശ്രീജേഷ് അടക്കം ഹർമൻപ്രീത് സിങ് നയിക്കുന്ന ഇന്ത്യൻ ടീമിൽ ഇക്കുറി പ്രതീക്ഷകളേറെയാണ്. ഉപനായകൻ അമിത് രോഹിഡാസ്, മൻപ്രീത് സിങ്, ഹാർദിക് സിങ്, മൻദീപ് സിങ്, ആകാഷ്ദീപ് സിങ് എന്നിവരാണ് ആരാധകർ ഉറ്റുനോക്കുന്ന മറ്റുതാരങ്ങൾ. 1948-നുശേഷം ഇന്ത്യ 30 മത്സരങ്ങളാണ് സ്‌പെയിനുമായി കളിച്ചത്. ഇതിൽ 13 എണ്ണത്തിൽ ജയിച്ചു. 11 എണ്ണത്തിൽ സ്‌പെയിൻ ജയം നേടി. ആറെണ്ണം സമനിലയായി. പൂൾ ഡി-യിൽ ഇംഗ്ലണ്ട്, വെയ്ൽസ് ടീമുകളാണ് ഇന്ത്യയുടെ മറ്റ് എതിരാളികൾ.

കടുവഭീതി; കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്  തൊണ്ടര്‍നാട് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

കടുവഭീതി; കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തൊണ്ടര്‍നാട് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയിലെ തൊണ്ടര്‍നാട് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. യുഡിഎഫും ബിജെപിയുമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് മാനന്തവാടി താലൂക്കിലും യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും, ആശ്രിതന് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

വയനാട് പുതുശേരിയില്‍ ഇന്നലെ രാവിലെ കടുവ ആക്രമിച്ച കര്‍ഷകന്‍ വെള്ളാരംകുന്ന് സ്വദേശി തോമസാണ് വൈകീട്ടോടെ മരിച്ചത്. കൃഷിയിടത്തില്‍ വച്ചാണ് തോമസിനെ കടുവ ആക്രമിച്ചത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ തോമസിനെ വിദഗ്ധ ചികില്‍സയ്ക്ക് കോഴിക്കോട്ടേക്ക് മാറ്റുന്നതിനിടെയായിരുന്നു മരണം. മരിച്ച തോമസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ശിവഗിരിയില്‍ ഗുരുദേവ സംന്യസ്ഥ ശിഷ്യര്‍ക്കായി സമൂഹ പ്രാര്‍ത്ഥന

ശിവഗിരിയില്‍ ഗുരുദേവ സംന്യസ്ഥ ശിഷ്യര്‍ക്കായി സമൂഹ പ്രാര്‍ത്ഥന

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്‍റെ സംന്യസ്ഥ ശിഷ്യപരമ്പരയിലെ മുഴുവന്‍ സംന്യാസിമാരുടേയും പേരില്‍ ശിവഗിരിയില്‍ ദിവ്യസത്സംഗവും സമൂഹ പ്രാര്‍ത്ഥനയും നടന്നു. ഗുരുദേവന്‍റെ സംന്യസ്ഥ ശിഷ്യ പ്രശിഷ്യ പരമ്പരയിലെ സംന്യാസിവര്യന്‍മാരെ സമാധിയിരുത്തിയ പറമ്പിന് ശ്രീനാരായണ ശിഷ്യനിര്‍വ്വാണ കുടീരം എന്ന നാമധേയം ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമികള്‍ പ്രഖ്യാപനം ചെയ്തു. കൂടാതെ ഗുരുദേവന്‍റെ മൂന്നാമത്തെ അനന്തരഗാമിയും മഹാത്മാവുമായ ദിവ്യശ്രീ അച്യുതാനന്ദ സ്വാമിയുടെ സമാധിയില്‍ ഹാരാര്‍പ്പണം ചെയ്തുകൊണ്ടായിരുന്നു ചടങ്ങുകളുടെ തുടക്കം.

സമാധിയിരുത്തിയിട്ടുള്ള ഓരോ സന്യാസിമാരുടേയും സമാധി പീഠത്തില്‍ വിശേഷലാല്‍ പൂജയും ആരാധനയും നടന്നു. ചടങ്ങുകള്‍ ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമികള്‍, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍, ട്രഷറര്‍ ശാരദാനന്ദ സ്വാമി ബോര്‍ഡ് അംഗങ്ങളായ സ്വാമി ബോധിതീര്‍ത്ഥ, സ്വാമി പരാനന്ദ എന്നിവരും സ്വാമി വിദ്യാനന്ദ, സ്വാമി മഹേശ്വരാനന്ദ, സ്വാമി അമേയാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദഗിരി, സ്വാമി ദേശികാനന്ദയതി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ശങ്കരാനന്ദ, സ്വാമി വീരേശ്വരാനന്ദ, സ്വാമി അഭയാനന്ദ എന്നിവര്‍ക്കൊപ്പം ബ്രഹ്മചാരികളും അന്തേവാസികളും ഭകതജനങ്ങളും സംബന്ധിച്ചിരുന്നു.