കളമശ്ശേരിയിൽ 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി; മാസങ്ങൾ പഴക്കമുള്ളതാണെന്ന് സംശയം

കളമശ്ശേരിയിൽ 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി; മാസങ്ങൾ പഴക്കമുള്ളതാണെന്ന് സംശയം

കൊച്ചി: കളമശ്ശേരിയില്‍ 500 കിലോ പഴകിയ കോഴി ഇറച്ചി പിടികൂടി. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍, ഹോട്ടല്‍ ജീവനക്കാരുടെ താമസസ്ഥലത്തുനിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി പിടികൂടിയത്.
ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു ഇറച്ചി. മാസങ്ങള്‍ പഴക്കമുള്ളതാണ് ഇറച്ചിയെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷവര്‍മ ഉണ്ടാക്കാനായി വച്ചിരുന്നതാണ് ഇതെന്നാണ് സൂചന. കളമശ്ശേരി എച്ച് എം ടിക്ക് അടുത്ത് കൈപ്പടമുകളിലെ വീട്ടിലായിരുന്നു ഇറച്ചി സൂക്ഷിച്ചിരുന്നത്. വാടകക്കെടുത്ത വീടിന്റെ മുറ്റത്ത് വെച്ച ഫ്രീസറിലായിരുന്നു ഇറച്ചി. ഇവിടെവെച്ച് ഇറച്ചി വിഭവങ്ങള്‍ ഉണ്ടാക്കി നഗരത്തിലെ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാറുണ്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് പഴയ കോഴിയിറച്ചി എത്തിച്ചതെന്നാണ് വിവരം.

വഴിയില്‍ കിടന്ന് കിട്ടിയ മദ്യം കഴിച്ചു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വഴിയില്‍ കിടന്ന് കിട്ടിയ മദ്യം കഴിച്ചു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം: വഴിയില്‍ കിടന്ന് ലഭിച്ച മദ്യം കഴിച്ച് ചികിത്സയില്‍ കഴിഞ്ഞ മൂന്നു യുവാക്കളില്‍ ഒരാള്‍ മരിച്ചു. അടിമാലി അപ്‌സരക്കുന്ന് സ്വദേശി കുഞ്ഞുമോന്‍ (40) ആണ് മരിച്ചത്. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അടിമാലി സ്വദേശികളായ അനില്‍കുമാര്‍, മനോജ്, കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് മദ്യം കഴിച്ചതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. അടിമാലി അപ്‌സരക്കുന്നിന് സമീപം വഴിയില്‍ കിടന്നു കിട്ടിയ മദ്യം സുഹൃത്താണ് ഇവര്‍ക്ക് നല്‍കിയത്. ഈ മാസം എട്ടാം തീയതിയായിരുന്നു സംഭവം. മദ്യം കഴിച്ചതോടെ മൂന്നുപേര്‍ക്കും ശാരീരിക അവശതകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട്, കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. മദ്യത്തില്‍ കീടനാശിനിയുടെ അംശം കലര്‍ന്നിരുന്നതായാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയൊണൈസിനു നിരോധനം; ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍

സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയൊണൈസിനു നിരോധനം; ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയൊണൈസിനു നിരോധനം ഏര്‍പ്പെടുത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ഹോട്ടല്‍, ബേക്കറി സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഹോട്ടലുകള്‍ പാഴ്‌സല്‍ നല്‍കുന്ന സമയം രേഖപ്പെടുത്തണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇതിനായി പാഴ്‌സലില്‍ സ്റ്റിക്കര്‍ ഉപയോഗിക്കണം. പാചകക്കാര്‍ക്കു ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓഡിറ്റോറിയങ്ങളില്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ക്കു എഫ്എഎസ്എ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്നും മന്ത്രി അറിയിച്ചു.

വൃത്തി അനുസരിച്ച് ഹോട്ടലുകളെ തരംതിരിക്കുന്ന ഹൈജീന്‍ ആപ്പ് തയാറായിട്ടുണ്ട്. ഇത് ഉടന്‍ തന്നെ ജനങ്ങള്‍ക്കു ലഭ്യമാക്കുമെന്നു മന്ത്രി അറിയിച്ചു. ഭക്ഷണം പാഴ്‌സല്‍ കൊടുക്കുമ്പോള്‍ നല്‍കുന്ന സമയവും എത്ര നേരത്തിനുള്ളില്‍ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിക്കണം. ആ സമയം കഴിഞ്ഞ് ആ ഭക്ഷണം കഴിക്കാന്‍ പാടില്ല. എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷനോ ലൈസന്‍സോ എടുക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ഹൈജീന്‍ റേറ്റിംഗില്‍ എല്ലാ സ്ഥാപനങ്ങളും സഹകരിക്കണം. ശുചിത്വം ഉറപ്പാക്കി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കാനുമുള്ള ഒരിടം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.

എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ജീവനക്കാര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. എല്ലാവരും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. സ്ഥാപനം ചെറുതോ വലുതോ എന്നല്ല, ശുചിത്വം വളരെ പ്രധാനമാണ്. ഹോട്ടല്‍, റെസ്‌റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് മേഖലകളിലെ സംഘടനാ പ്രതിനിധികളുമായാണ് മന്ത്രി ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. ഭക്ഷ്യ സുരക്ഷാ രംഗത്ത് സംഘടനാ പ്രതിനിധികള്‍ സഹകരണം ഉറപ്പ് നല്‍കി. സംഘടനകള്‍ സ്വന്തം നിലയില്‍ ടീം രൂപീകരിച്ച് പരിശോധിച്ച് പോരായ്മകള്‍ നികത്തുകയും ശുചിത്വം ഉറപ്പ് വരുത്തുകയും ചെയ്യും.

നീലക്കുറിഞ്ഞിയെ തൊട്ടാല്‍ ഇനി വിവരം അറിയും; മൂന്ന് വര്‍ഷം പിഴയും 25,000 രൂപ പിഴയും

നീലക്കുറിഞ്ഞിയെ തൊട്ടാല്‍ ഇനി വിവരം അറിയും; മൂന്ന് വര്‍ഷം പിഴയും 25,000 രൂപ പിഴയും

നീലക്കുറിഞ്ഞിയെ തൊട്ടാല്‍ ഇനി വിവരം അറിയും. മൂന്നാറിന്റെ മലയോര മേഖലയില്‍ പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. നീലക്കുറിഞ്ഞിച്ചെടികള്‍ പിഴുതെടുക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കും. അതുപോലെ നീലക്കുറിഞ്ഞി കൃഷി ചെയ്യുന്നതും കൈവശം വെക്കുന്നതും വില്‍ക്കുന്നതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സംരക്ഷിത സസ്യങ്ങളുടെ ഷെഡ്യൂള്‍ മൂന്നിലാണ് നീലക്കുറിഞ്ഞിയെപെടുത്തിയിരിക്കുന്നത്. ഷെഡ്യൂള്‍ മൂന്നില്‍ 19 സസ്യങ്ങളെയാണ് സംരക്ഷിത സന്ധ്യങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ ഒന്നാം സ്ഥാനമാണ് നീലക്കുറിഞ്ഞിയ്ക്ക്.

തോന്നയ്ക്കൽ ഗവൺമെൻറ് എച്ച്എസ്എസിലെ കുട്ടികൾക്ക് സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവും നടത്തി

തോന്നയ്ക്കൽ ഗവൺമെൻറ് എച്ച്എസ്എസിലെ കുട്ടികൾക്ക് സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവും നടത്തി

ആറ്റിങ്ങൽ ലയൺസ് ക്ലബ്ബിന്റെയും അൽഹിബ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ ഗവൺമെൻറ് എച്ച്എസ്എസ് തോന്നയ്ക്കലിൽ കുട്ടികൾക്ക് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവും ജില്ലാ പഞ്ചായത്ത് മെമ്പർ വേണുഗോപാലൻ നായർ ഉദ്ഘാടനം നിർവഹിച്ചു. എസ്. എം.സി. ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആറ്റിങ്ങൽ ലയൺസ് ക്ലബിന്റെ ഭാരവാഹികളായ ലയൺസ് വിദ്യാധരൻപിള്ള, കബീർദാസ്, രവീന്ദ്രൻ നായർ, ജി.കെ. പ്രദീപ്, രാധാകൃഷ്ണൻ, എച്ച് എം സുജിത്ത് സാർ, അധ്യാപകരായ സുകുമാരൻ, ഷബി മോൻ, ജാസ്മിൻ, സമന്യ, സിമി തുടങ്ങിയവർ സംസാരിക്കുകയും സ്റ്റാഫ് സെക്രട്ടറി ഷാജി നന്ദി പറയുകയും ചെയ്തു.

റേഷന്‍ കടകളില്‍ ഗോതമ്പിന് പകരം റാഗി; ഒരു കിലോ പാക്കറ്റുകളാക്കി വിതരണം

റേഷന്‍ കടകളില്‍ ഗോതമ്പിന് പകരം റാഗി; ഒരു കിലോ പാക്കറ്റുകളാക്കി വിതരണം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഗോതമ്പിന് പകരം റാഗി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഗുണനിലവാരം ഉറപ്പാക്കിയ റാഗി കര്‍ണാടകയിലെ എഫ്‌സിഐ ഗോഡൗണില്‍ നിന്ന് എത്തിച്ച് ഒരു കിലോ പാക്കറ്റുകളാക്കി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. ശുചീകരിച്ച 687 മെട്രിക് ടണ്‍ റാഗിയാണ് സംസ്ഥാനത്തേക്ക് കൊണ്ടുവരിക. ആദ്യഘട്ടത്തില്‍ ഒരു പഞ്ചായത്തില്‍ ഒരു റേഷന്‍ കട വഴി റാഗി വിതരണം ചെയ്യും. അരിയും ഗോതമ്പും മുഖ്യഭക്ഷണമായ സംസ്ഥാനത്ത് റാഗിയുടെ സ്വീകാര്യത അറിഞ്ഞ ശേഷം വിതരണം വിപുലപ്പെടുത്തണോ എന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളില്‍ കൂടുതല്‍ റേഷന്‍ കടകള്‍ വഴി റാഗി വിതരണം ചെയ്യും. ഗോതമ്പ് സംസ്ഥാനത്തിന് അനുവദിച്ച അതേ നിരക്കില്‍ തന്നെയായിരിക്കും റാഗിയും സംസ്ഥാനത്തിന് കേന്ദ്രം നല്‍കുക എന്നും മന്ത്രി പറഞ്ഞു.