ഗ്യാസ് സിലിണ്ടർ കയറ്റിയ വാഹനവും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം;  ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

ഗ്യാസ് സിലിണ്ടർ കയറ്റിയ വാഹനവും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം വെമ്പായത്ത് വട്ടപ്പാറക്കു സമീപം ഗ്യാസ് സിലിണ്ടർ കയറ്റി വന്ന വാഹനവും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചു ഗ്യാസ് സിലിണ്ടർ വാഹനത്തിന്റെ ഡ്രൈവറിന് ഗുരുതര പരിക്ക്. വട്ടപ്പാറയില്‍ നിന്നും കിളിമാനൂർ ഭാഗത്തേക്ക് വന്ന ഗ്യാസ് കയറ്റിയ വാഹനവും കിളിമാനൂർ ഭാഗത്തുനിന്നും വട്ടപ്പാറ ഭാഗത്തേക്ക് പോയ മെറ്റെൽ കയറ്റി വന്ന ടിപ്പർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഗ്യാസ് കയറ്റി വന്ന വാഹനം കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ശ്രമിക്കുമ്പോഴായിരുന്നു അപകടം .ഇടിയുടെ ആഘാതത്തിൽ ഗ്യാസ് വാഹനത്തിൽ ഡ്രൈവർ വാഹനത്തിൽനിന്നും ഇറക്കാൻ പറ്റാത്ത വിധം സീറ്റിൽ കുരുങ്ങി പോയിരുന്നു. തുടർന്ന് നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സഹായത്തോടുകൂടി ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തെടുത്തു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം അപകടത്തെ തുടര്‍ന്ന് ഉണ്ടായ ബ്ലോക്കിൽ പെട്ട് കിടന്ന കെഎസ്ആർടിസി വാഹനത്തിലെ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇവരെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജിൽ കൊണ്ടുപോവുകയും ചെയ്‌തു

ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണി ഇന്ന് കേരളത്തില്‍

ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണി ഇന്ന് കേരളത്തില്‍

കാസര്‍ഗോഡ്: ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണി ഇന്ന് കാസർകോട് എത്തും. ആദ്യമായിട്ടാണ് ധോണി കാസർകോട് എത്തുന്നത്. കുടുംബസുഹൃത്ത് ഡോക്ടർ ഷാജിർ ഗഫാറിന്‍റെ പിതാവ് പ്രൊഫസർ കെ.കെ.അബ്ദുൾ ഗഫാറിന്‍റെ ആത്മകഥ പ്രകാശന ചടങ്ങിൽ പങ്കെടുക്കാനാണ് മഹേന്ദ്രസിങ് ധോണി കേരളത്തിൽ എത്തുന്നത്. കാസർകോട് സ്വകാര്യ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ധോണിക്ക് പുറമെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മേഖലകളിൽ നിന്നുള്ള വിശിഷ്ട അതിഥികളും പങ്കെടുക്കുന്നുണ്ട്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനായ ധോണി ഈ സീസണോടെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ നായകസ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറിയിരുന്നെങ്കിലും ടീമിന്‍റെ മോശം പ്രകടനത്തെത്തുടര്‍ന്ന് സീസണിടയില്‍ വെച്ച് ധോണി തന്നെ നായകസ്ഥാനം ഏറ്റെടുത്തിരുന്നു.

പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

തിരുവനന്തപുരം: ആര്യനാട് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ തീ പിടിച്ച് പൊട്ടിത്തെറിച്ചു. ഇതേ തുടര്‍ന്ന് അടുക്കള ഏതാണ്ട് പൂര്‍ണ്ണമായും കത്തി. ഈ സമയം അടുക്കളയിലുണ്ടായിരുന്ന വീട്ടമ്മയും അമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു. ആര്യനാട് ഇറവൂർ മൃണാളിനി മന്ദിരത്തിൽ കെ രതീഷിന്‍റെ വീട്ടിൽ ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് സംഭവം. തീ പിടിത്തത്തെ തുടര്‍ന്ന് ഗൃഹോപകരണങ്ങളും വയറിങ്ങുകളും കത്തി നശിച്ചു.രതീഷിന്‍റെ ഭാര്യ ആതിര പാചകം ചെയ്യുന്നതിനിടെ പെട്ടെന്ന് വലിയ ശബ്ദം കേട്ടു. അപ്പോള്‍ തന്നെ അമ്മ അംബിയെയും കൂട്ടി ഇവര്‍ വീടിന് പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. തൊട്ടു പിന്നാലെ ഗ്യാസ് സിലിണ്ടറിന്‍റെ റഗുലേറ്റർ തീ പിടിച്ച് ഊരിത്തെറിക്കുകയും അടുക്കളയിലേക്ക് തീ പടരുകയുമായിരുന്നു. ഫ്രിഡ്ജ്, മിക്സി, ഇൻഡക്‌ഷൻ കുക്കർ, പാത്രങ്ങൾ, സ്വിച്ച് ബോർഡ് എന്നിവയിലേക്കും തീ പടർന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ സമീപവാസികൾ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാല്‍ മറ്റ് മുറികളിലേക്ക് തീ പടര്‍ന്നില്ല. തുടര്‍ന്ന് ഗ്യാസ് സിലിണ്ടർ പുറത്തേക്ക് മാറ്റി. നെടുമങ്ങാട് അഗ്നിശമന വിഭാഗത്തെ വിവരമറിയിച്ചതനുസരിച്ച് അവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. നാല് ലക്ഷത്തോളം രൂപയുടെ നാശം ഉണ്ടായതായി രതീഷ് പറഞ്ഞു.

മെഡിക്കൽ കോളജ് ആശുപത്രി കാന്റീനിൽ എലിയും പഴകിയ ഭക്ഷണപദാർഥങ്ങളും കണ്ടെത്തി; കാന്റീൻ അടച്ചുപൂട്ടി

മെഡിക്കൽ കോളജ് ആശുപത്രി കാന്റീനിൽ എലിയും പഴകിയ ഭക്ഷണപദാർഥങ്ങളും കണ്ടെത്തി; കാന്റീൻ അടച്ചുപൂട്ടി

അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രി കാന്റീനിൽ എലിയും പഴകിയ ഭക്ഷണപദാർഥങ്ങളും കണ്ടെത്തിയതിനെ തുടർന്ന് കാന്റീൻ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിലാണ് ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത്. അനാരോഗ്യകരമായ ചുറ്റുപാടിലായിരുന്നു കാന്റീൻ പ്രവർത്തനം.

പിഴ ഈടാക്കിയ ശേഷം ഭക്ഷ്യ സുരക്ഷാ വിഭാഗം നോട്ടിസ് നൽകിയതിനെത്തുടർന്ന് ഇന്ന് വൈകിട്ട് കാന്റീൻ വൃത്തിയാക്കാമെന്ന് ഉടമ സമ്മതിച്ചു. ഇന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷമേ തുടർന്ന് തുറന്നു പ്രവർത്തിക്കുകയുള്ളൂ. എലി പ്രസവിച്ചു കിടക്കുന്നതും ദുർഗന്ധം വമിക്കുന്ന സാഹചര്യവും കണ്ടെത്തി. ഇറച്ചി, മത്സ്യം തുടങ്ങിയവ ദിവസങ്ങളായി ഫ്രിഡ്ജിൽ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. ഫ്രിഡ്ജ് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ മൂന്ന് ദിവസം കുത്തനെ ഉയർന്ന ശേഷം സ്വർണവില ഇന്നലെ കുറഞ്ഞിരുന്നു. 320 രൂപയാണ് ഇന്നലെ കുറഞ്ഞത്. അതെ തുക തന്നെയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ വീണ്ടും സ്വർണവില 41,000 ലേക്ക് കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,040 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ ഉയർന്നു. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5130 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 35 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4240 രൂപയാണ്. 2020 ആഗസ്റ്റ് 5 ന് ശേഷമുളള ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 5100 രൂപയായിരുന്നു അന്നത്തെ സ്വർണ വില. 2020 ആഗസ്റ്റ് 7, 8, 9 തിയ്യതികളിലാണ് റെക്കോർഡ് വിലയുണ്ടായിരുന്നത്. 5250 രൂപയായിരുന്നു അന്നത്തെ വില.

ബിരിയാണിയിൽ പഴുതാര; കൊച്ചിയിൽ 36 ഹോട്ടലുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നടപടി

ബിരിയാണിയിൽ പഴുതാര; കൊച്ചിയിൽ 36 ഹോട്ടലുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നടപടി

കൊച്ചി: കൊച്ചിയിൽ 36 ഹോട്ടലുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നടപടി. ഗുരുതരമായ വീഴ്ച്ച കണ്ടെത്തിയ ആറ് ഹോട്ടലുകൾ അടച്ചുപൂട്ടി. ഫോര്‍ട്ടുകൊച്ചിയിലെ എ വണ്‍, മട്ടാഞ്ചേരിയിലെ കായാസ്, മട്ടാഞ്ചേരിയിലെ സിറ്റി സ്റ്റാര്‍, കാക്കനാട് ഉള്ള ഷേബ ബിരിയാണി, ഇരുമ്പനത്തെ ഗുലാന്‍ തട്ടുകട, നോര്‍ത്ത് പറവൂരിലെ മജിലിസ് എന്നീ ഹോട്ടലുകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചത്. കായാസ് ഹോട്ടലിലെ ബിരിയാണിയിൽ പഴുതാരയെ കണ്ടെത്തി. 19 സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് പിഴ ചുമത്തിയിട്ടുണ്ട്. 11 സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടീസും നല്‍കി.

വൈപ്പിന്‍, തൃപ്പൂണിത്തുറ പ്രദേശങ്ങളിലെ ഭക്ഷണശാലകളില്‍ ഭക്ഷ്യസുരക്ഷാ സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പരിശോധനയില്‍ ലൈസന്‍സില്ലാത്തതും പ്രവര്‍ത്തനത്തില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തുകയും ചെയ്ത മൂന്ന് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി. തൃപ്പൂണിത്തുറ വൈക്കം റോഡിലെ എസ് ആര്‍ ഫുഡ്‌സ് ഹോട്ടല്‍, തൃപ്പൂണിത്തുറയിലെ ലളിതം ഹോട്ടല്‍, മാധവ് ഹോട്ടല്‍ എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് ഭക്ഷ്യസുരക്ഷ സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ നിര്‍ത്തലാക്കിയത്.