ഭക്ഷ്യ വിഷബാധ; 13 ഓളം കുട്ടികളെ വലിയ കുന്ന് താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഭക്ഷ്യ വിഷബാധ; 13 ഓളം കുട്ടികളെ വലിയ കുന്ന് താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

13 ഓളം കുട്ടികളെ ഭക്ഷ്യ വിഷബാധയേറ്റ് വലിയകുന്ന് താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇളമ്പ ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് ക്യാമ്പിൽ പങ്കെടുത്ത ആറ്റിങ്ങൽ ഗവ. ഗേൾസ്‌ ഹയർ സെക്കന്ററി സ്കൂളിലെ 13 കുട്ടികൾക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്. 88 ഓളം കുട്ടികൾ എൻ എസ് എസ്, എൻ സി സി ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ 13 കുട്ടികൾക്ക് മാത്രമാണ് ഭക്ഷ്യ വിഷബാധയേറ്റത്. അതിനാൽ തന്നെ ഭക്ഷ്യ വിഷബാധയുടെ കാരണം അന്വേഷിച്ചു വരുന്നു.

ടൈറ്റാനിയത്തിൽ ജോലി തട്ടിപ്പ്; പ്രധാന പ്രതി ശ്യാംലാൽ  അറസ്റ്റിൽ

ടൈറ്റാനിയത്തിൽ ജോലി തട്ടിപ്പ്; പ്രധാന പ്രതി ശ്യാംലാൽ അറസ്റ്റിൽ

തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാൽ കസ്റ്റഡിയിൽ. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂ ചെയ്യുന്നതിനായി ടൈറ്റാനിയത്തിൽ എത്തിച്ചത് ശ്യാംലാലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്ത 14 കേസുകളിലും പ്രതിയാണ് ശ്യാംലാൽ. ഇയാളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം.

പ്രധാന ഇടനിലക്കാരി ദിവ്യ നായർ ഇടനിലക്കാരൻ അഭിലാഷ് എന്നിവരാണ് കേസിൽ നേരത്തെ പിടിയിലായ പ്രതികൾ. ഇവർ പിടിയിലായതോടെ മറ്റ് പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയെ ഇതുവരെയും പിടികൂടാൻ ആയില്ല. ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്തു നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

സംസ്ഥാനത്തു സ്വർണവിലയിൽ കുതിപ്പ്

സംസ്ഥാനത്തു സ്വർണവിലയിൽ കുതിപ്പ്

കൊച്ചി: വര്‍ഷാന്ത്യത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 200 രൂപ ഉയര്‍ന്ന് 40,480 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 5060ല്‍ എത്തി. സമീപ ദിവസങ്ങളിലെ ഉയര്‍ന്ന വിലയാണിത്.

മാസത്തിന്റെ തുടക്കത്തില്‍ 39,000 രൂപയായിരുന്നു പവന്‍ വില. ഈ മാസം കൂടിയത് 1480 രൂപ. വരും ദിവസങ്ങളിലും വില ഉയര്‍ന്നു നില്‍ക്കാനാണ് സാധ്യതയെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു.

ശാസ്താംകോട്ട സ്റ്റേഷനിൽ തീവണ്ടിയിൽ നിന്ന് അബദ്ധത്തിൽ വീണ് യുവാവിന്റെ കൈകാലുകൾ അറ്റു

ശാസ്താംകോട്ട സ്റ്റേഷനിൽ തീവണ്ടിയിൽ നിന്ന് അബദ്ധത്തിൽ വീണ് യുവാവിന്റെ കൈകാലുകൾ അറ്റു

ശാസ്താംകോട്ട: ശാസ്താംകോട്ട സ്റ്റേഷനിൽ തീവണ്ടിയിൽ നിന്ന് അബദ്ധത്തിൽ വീണ് പിറവം സ്വദേശിയുടെ കൈകാലുകൾ അറ്റു. എറണാകുളം പിറവം അയണിക്കലേത്ത് വീട്ടിൽ രതീഷ് കുമാർ(36)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോകുന്ന പരശുറാം എക്സ്പ്രസ്സിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്നു രതീഷ് കുമാർ.

വാതിലിന് സമീപം നിന്ന രതീഷ് ട്രെയിൻ ശാസ്താംകോട്ടയിൽ നിര്‍ത്തുന്നതിനിടെ മറ്റ് യാത്രക്കാർക്ക് ഇറങ്ങാനുള്ള സൗകര്യത്തിന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുകയും അബദ്ധത്തിൽ ട്രെയിന് ഇടയിലേക്ക് വീഴുകയുമായിരുന്നു. കാലിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

കത്ത് വിവാദം; മേയറുടെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടര്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു

കത്ത് വിവാദം; മേയറുടെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടര്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയറുടെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടര്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് നൽകി. ഡി ആർ അനിലിന്‍റെ മൊബൈലും ക്രൈംബ്രാഞ്ച് ഫോറൻസിക് പരിശോധനക്ക് നൽകി. കത്തിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ഡി ആർ അനിൽ ചോദ്യം ചെയ്യലില്‍ മൊഴി നൽകിയത്.

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒരു വയസ്സുകാരന് പരുക്ക്

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒരു വയസ്സുകാരന് പരുക്ക്

കൊട്ടിയം: വീടിന്റെ വരാന്തയിൽ കളിച്ചു കൊണ്ടിരുന്ന ഒരു വയസ്സുകാരന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റു. നായ്ക്കൂട്ടം കുഞ്ഞിനെ കടിച്ചെടുത്ത് 5 മീറ്റർ ദൂരേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി റോഡിലിട്ടും കടിച്ചു. ഈ സമയം അതുവഴി വന്ന ബൈക്ക് യാത്രികൻ സോണിയും അയൽവാസിയും ചേർന്നാണ് കുഞ്ഞിനെ രക്ഷിച്ചത്. മയ്യനാട് പുല്ലിച്ചിറ കക്കാകടവ് ആതിരയുടെയും രാജേഷിന്റെയും മകൻ അർണവ് ആദവിനാണ് നായ്ക്കളുടെ കടിയേറ്റത്.

തലയ്ക്കും കഴുത്തിനും കണ്ണിലും കടിയേറ്റ അർണവിനെ ആദ്യം മയ്യനാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സംഭവം. തെരുവുനായ്ക്കളുടെ ആക്രമണം നടക്കുമ്പോൾ അർണവും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിൽ. മൂത്ത കുട്ടിക്കു സുഖമില്ലാതിരുന്നതിനാൽ ആതിര, അർണവിനെ അമ്മയെ ഏൽപിച്ച് ആശുപത്രിയിലേക്കു പോയി. മുറിക്കുള്ളിൽ വച്ച് അർണവിന് കഞ്ഞി കൊടുത്ത ശേഷം മുത്തശ്ശി അടുക്കള ഭാഗത്തേക്ക് പോയ സമയം കുഞ്ഞ് വരാന്തയിലേക്ക് വന്നു. അവിടെ ഇരുന്നു കളിച്ചു കൊണ്ടിരിക്കെയാണ് തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിച്ചത്. നായ്ക്കൂട്ടം കുട്ടിയെ കടിച്ചെടുത്ത് റോഡിലേക്കു കൊണ്ടു പോയി അവിടെ വച്ചും കടിച്ചു. ഈ സമയം അതുവഴി ബൈക്കിൽ വന്ന സോണി കുഞ്ഞിന്റെ കരച്ചിൽ കേട്ട് വടിയുമായി എത്തി നായ്ക്കളെ തുരത്തി രക്ഷിക്കുകയായിരുന്നു. ദേഹമാസകലം കടിയേറ്റ കുഞ്ഞിന് ചികിത്സ നൽകിയ ശേഷം വീട്ടിലേയ്ക്കു വിട്ടു.