പുതുവർഷ കലണ്ടർ പ്രകാശനം ചെയ്‌ത് ഗ്രാൻഡ് മാസ്റ്റർ ജി. എസ് പ്രദീപ്

പുതുവർഷ കലണ്ടർ പ്രകാശനം ചെയ്‌ത് ഗ്രാൻഡ് മാസ്റ്റർ ജി. എസ് പ്രദീപ്

ആറ്റിങ്ങൽ: വിനോദ സഞ്ചാര രംഗത്തെ മാതൃക സഹകരണ സ്ഥാപനമായ ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ പുതു വർഷ കലണ്ടർ പ്രകാശനം ചെയ്തു. ഋതുഭേതങ്ങൾക്ക് അനുസൃതമായ സഞ്ചാര സാധ്യതകളെ വിനിയോഗിക്കുവാൻ ജനങ്ങളെ ബോധവത്കരിക്കാൻ ഉതകുന്ന രീതിയിൽ കാവ്യാത്മകമായിട്ടാണ് കലണ്ടർ സജ്ജീകരിച്ചിട്ടുള്ളത്.

തൊഴിൽ ഇടത്തിലെയും ജീവിത പ്രശ്നങ്ങളിലെയും സമ്മർദങ്ങൾക്ക് ഇടയിൽ മാനസിക ഉല്ലാസത്തിലൂടെ മാനസിക ആരോഗ്യം നിലനിർത്തേണ്ടത് ആവശ്യമായ കാലഘട്ടം ആണിത്. ഇതിന് അനുസരിച്ച് യാത്രയുടെ, യാത്ര ഓർമ്മകളുടെ സന്ദേശങ്ങൾ എഴുത്തിലൂടെയും വരയിലൂടെയും വർണിക്കുന്നതാണ് കലണ്ടർ. വിനോദ സഞ്ചാരത്തെയും അതിൻ്റെ അനുഭൂതികളെയും പ്രത്യേക തീം ആക്കി പേജുകൾ ക്രമീകരിച്ചിട്ടുള്ള കലണ്ടർ സംസ്ഥാനത്ത് ആദ്യമാണ്. സംസ്ഥാന സർക്കാരിന് കീഴിലുള്ള സാംസ്കാരിക സ്ഥാപനമായ വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപ് പ്രകാശനം ചെയ്തു. ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ, സെക്രട്ടറി രതീഷ് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു

വര്‍ക്കല ശിവഗിരിയുടെ വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി ഉടനെന്ന് കേന്ദ്ര പ്രതിരോധമന്ത്രി

വര്‍ക്കല ശിവഗിരിയുടെ വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി ഉടനെന്ന് കേന്ദ്ര പ്രതിരോധമന്ത്രി

തിരുവനന്തപുരം: വര്‍ക്കല ശിവഗിരിയുടെ വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി ഉടനെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. തൊണ്ണൂറാമത് ശിവഗിരി മഹാ തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സന്യാസിമാരാണ് രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുന്നത്. അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ രാജ്യസുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി പറഞ്ഞു.

നമുക്ക് സുഹൃത്തുക്കളെ മാറ്റാം, എന്നാല്‍ അയല്‍ക്കാരെ മാറ്റാന്‍ കഴിയില്ലെന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പരാമര്‍ശം രാജ്‌നാഥ് സിങ് അനുസ്മരിച്ചു. ഇതുകൊണ്ടു തന്നെ സമാധാനപരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ മരണത്തില്‍ കേന്ദ്രമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു.

ഇന്ധനം തീര്‍ന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെരുവഴിയില്‍

ഇന്ധനം തീര്‍ന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെരുവഴിയില്‍

തൃശൂർ: ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെരുവഴിയില്‍. ചെന്നൈ-എറണാകുളം എസി സ്ലീപ്പര്‍ ബസ്സാണ് പെരുവഴിയിലായത്.
പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപമെത്തിയപ്പോഴാണ് വാഹനത്തിലെ ഡീസല്‍ തീര്‍ന്നത്. തുടര്‍ന്ന് ബസില്‍ നിന്നിറങ്ങിയ യാത്രക്കാര്‍ കിട്ടിയ വണ്ടികളിൽ യാത്ര തുടരുകയായിരുന്നു. ഇന്ന് രാവിലെ 9.30ന് എറണാകുളത്തേക്ക് വരികയായിരുന്നു ബസ്. ഇന്ധനം തീർന്നതാണെന്ന് മനസിലാക്കിയ ജീവനക്കാർ അഞ്ച് ലിറ്റര്‍ ഡീസല്‍ എത്തിച്ച് ഒഴിച്ചെങ്കിലും വാഹനം സ്റ്റാര്‍ട്ട് ആയില്ല.

തുടര്‍ന്ന് യാത്രക്കാരെല്ലാം ഇറങ്ങി മറ്റു വാഹനങ്ങള്‍ക്ക് പോകുകയായിരുന്നു. ഓണ്‍ലൈന്‍ വഴി നിരവധി യാത്രക്കാര്‍ ബസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഈ സാഹചര്യത്തിലും ബദല്‍ സംവിധാനം ഒരുക്കി നല്‍കാത്തതില്‍ യാത്രക്കാര്‍ പ്രതിഷേധമറിയിച്ചു. വടക്കഞ്ചേരി ഡിപ്പോയില്‍ നിന്നുളള സംഘമെത്തിയാണ് ബസ് ടോള്‍പ്ലാസക്ക് സമീപത്ത് നിന്ന് മാറ്റിയത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവുനായ ആക്രമണം; ഡോക്ടർ ഉൾപ്പെടെ മൂന്നുപേര്‍ക്ക് കടിയേറ്റു

കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവുനായ ആക്രമണം; ഡോക്ടർ ഉൾപ്പെടെ മൂന്നുപേര്‍ക്ക് കടിയേറ്റു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവുനായ ആക്രമണം. ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാരിക്കും നായയുടെ കടിയേറ്റു. മൂന്നുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. കടിയേറ്റവര്‍ക്ക് പ്രതിരോധ വാക്‌സിന്‍ കുത്തിവെയ്പ് നല്‍കി.

രാജ്യത്ത് എവിടെയിരുന്നും സ്വന്തം മണ്ഡലത്തില്‍ വോട്ടുചെയ്യാം; സുപ്രധാന നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്കും സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാൻ സംവിധാനമൊരുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ തുടങ്ങി. താമസിക്കുന്ന ഇടങ്ങളിൽ തന്നെ വോട്ട് ചെയ്യാൻ റിമോട്ട് വോട്ടിംഗ് മെഷീനുകൾ പരീക്ഷിക്കാനാണ് ആലോചന. ഇക്കാര്യം ചർച്ച ചെയ്യാൻ അടുത്ത മാസം 16ന് രാഷ്‌ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു.

വോട്ടിങ് യന്ത്രത്തില്‍ ഇതിനായി സമഗ്രപരിഷ്ക്കാരം വരും. വോട്ടവകാശം സംരക്ഷിക്കാനും കള്ളവോട്ട് തടയാനുമുള്ള സുപ്രധാന മാറ്റത്തിന് തയ്യാറെടുക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ .പുതുതായി വികസിപ്പിച്ച എം 3 ​ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലാണ് സ്വന്തം മണ്ഡലത്തിന് പുറത്ത് വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നത്. ഇതോടെ മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് യാത്ര ചെയ്യാതെ തന്നെ അവരുടെ വോട്ട് രേഖപ്പെടുത്താൻ സാധിക്കും.

യുവാക്കൾ വോട്ട് രേഖപ്പെടുത്തുന്നത് കുറഞ്ഞതോടെയാണ് ഇത്തരമൊരു നീക്കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ തുടക്കം കുറിച്ചതെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. ഇതുസംബന്ധിച്ച് രാഷ്‌ട്രീയപാർട്ടികൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ ജനുവരി 31 വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചിട്ടുണ്ട്. ഇത് നടപ്പാക്കുന്നതിന് മുമ്പ് നിയമപരവും ഭരണപരവും സാങ്കേതികവുമായ വെല്ലുവിളികളെ കുറിച്ച് രാഷ്‌ട്രീയ പാർട്ടികളുടെ അഭിപ്രായങ്ങളും തേടിയിട്ടുണ്ട്. റിമോട്ട് വോട്ടിംഗിനെക്കുറിച്ചുള്ള ഒരു കൺസെപ്റ്റ് നോട്ട് മാത്രമാണ് പുറത്തുവിട്ടതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ പറയുന്നു.

ഇരുന്നൂറാം നിറവിൽ മലയാളവേദി പ്രതിമാസ കൂട്ടായ്മ സംഘടിപ്പിയ്ക്കുന്നു

ഇരുന്നൂറാം നിറവിൽ മലയാളവേദി പ്രതിമാസ കൂട്ടായ്മ സംഘടിപ്പിയ്ക്കുന്നു

നാവായിക്കുളം : മലയാളവേദിയുടെ ഇരുന്നൂറാമത് പ്രതിമാസ കൂട്ടായ്മ 2023 ജനുവരി 1നു എൻ എസ് എസ് കരയോഗ മന്ദിര ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. ഡോ. അശോക് ശങ്കർ അധ്യക്ഷനാകുന്ന യോഗത്തിൽ എം എൽ എ അഡ്വ. വി. ജോയി ഉദ്ഘാടനം നിർവഹിക്കും. ചിലങ്ക വോയ്‌സിന്റെ നേതൃത്വത്തിൽ പ്രൊഫ. ഗേളി ടീച്ചർ സ്മൃതി സമർപ്പണം നടത്തുന്നു.

പെരിനാട് സദാനന്ദൻപിള്ള രചിച്ച ‘ഭാരതത്തിലെ പുണ്യാശ്രമങ്ങൾ’ ‘മടവൂർ സലിം രചിച്ച’ അനുഗ്രഹത്തിന്റെ ആലിപ്പഴങ്ങൾ’ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നു. അതോടൊപ്പം സർഗ്ഗ സംഗമത്തിന്റെ ഉദ്ഘാടനം ജി ടി ഡാൻസിക് ഫൗണ്ടേഷൻ പ്രസിഡന്റ് വർക്കല മുരളീധരൻ നിർവഹിക്കും. ഉണ്ണി ആറ്റിങ്ങൽ, അമ്പാടി സുരേന്ദ്രൻ, അനിൽ പൂതക്കുഴി, ശ്രീകണ്ഠൻ എന്നിവർ പങ്കെടുക്കും.