50 ശതമാനത്തിലേറെ ഓഹരി, എന്‍ ഡി ടിവി അദാനിക്ക് സ്വന്തം; പ്രണോയ് റോയിക്കും രാധിക റോയിക്കും ലഭിച്ചത്‌ 602 കോടി

50 ശതമാനത്തിലേറെ ഓഹരി, എന്‍ ഡി ടിവി അദാനിക്ക് സ്വന്തം; പ്രണോയ് റോയിക്കും രാധിക റോയിക്കും ലഭിച്ചത്‌ 602 കോടി

ന്യൂഡല്‍ഹി: പ്രമുഖ ടെലിവിഷന്‍ ചാനലായ എന്‍ഡിടിവി അദാനി ഗ്രൂപ്പിന് സ്വന്തം. എന്‍ഡിടിവി സ്ഥാപകരായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പ്രണോയ് റോയിയുടെയും ഭാര്യ രാധിക റോയിയുടെയും സംയുക്തമായ 27.26 ശതമാനം ഓഹരികള്‍ ഏറ്റെടുത്തതായി റെഗുലേറ്ററി ഫയലിങ്ങിലൂടെ അദാനി ഗ്രൂപ്പ് അറിയിച്ചു. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇടപാട് പൂര്‍ത്തിയായി. അഞ്ചുകോടി രൂപയിലധികമുള്ള ഇടപാടുകളെ പറയുന്ന ബ്ലോക്ക് ഡീല്‍ സംവിധാനം വഴിയായിരുന്നു വ്യാപാരം എന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

അദാനി ഗ്രൂപ്പിന്റെ ഉപകമ്പനിയായ ആര്‍ ആര്‍ പി ആറാണ് ഇരുവരുടെയും ഓഹരികള്‍ വാങ്ങിയത്. ഇതോടെ എന്‍ ഡി ടിവിയില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരിപങ്കാളിത്തം 50 ശതമാനത്തിന് മുകളിലായി. ആര്‍ ആര്‍ പി ആറിന്റെ മാത്രം എന്‍ ഡി ടിവിയിലെ ഓഹരി പങ്കാളിത്തം 56.45 ശതമാനമായി മാറി. ഒരു ഓഹരിക്ക് 342.65 രൂപ എന്ന നിരക്കിലാണ് ഇരുവരുടെയും ഓഹരികള്‍ ആര്‍ ആര്‍ പി ആര്‍ വാങ്ങിയത്. ഇതനുസരിച്ച് 1.75 കോടി ഓഹരികളാണ് വിറ്റത്. ഓഹരി വില്‍പ്പനയിലൂടെ 602 കോടി രൂപയാണ് പ്രണോയ് റോയിക്കും രാധിക റോയിക്കും ലഭിച്ചത്. ഇതോടെ എന്‍ ഡി ടിവിയില്‍ ഇരുവരുടെയും ഓഹരി പങ്കാളിത്തം അഞ്ചുശതമാനമായി ചുരുങ്ങി.

ഡിസംബര്‍ 23 നാണ് പ്രണോയി റോയിയും രാധിക റോയിയും എന്‍ ഡി ടിവിയിലുള്ള 32.26 ശതമാനം ഓഹരിപങ്കാളിത്തത്തില്‍ 27.26 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പിന് വില്‍ക്കുമെന്ന് അറിയിച്ചത്. എന്‍ ഡി ടിവിയില്‍ 29.18 ശതമാനം ഓഹരി പങ്കാളിത്തമുള്ള ആര്‍ ആര്‍ പി ആര്‍ കമ്പനിയെ വാങ്ങിയാണ് അദാനി ഗ്രൂപ്പ് എന്‍ ഡി ടിവിയില്‍ സാന്നിധ്യം അറിയിച്ചത്. തുടര്‍ന്ന് ഓപ്പണ്‍ ഓഫറിലൂടെ 8.27 ശതമാനം ഓഹരി സ്വന്തമാക്കുകയായിരുന്നു.

യുജിസി നെറ്റ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; ജൂണ്‍ 13 മുതല്‍ 22 വരെ

യുജിസി നെറ്റ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; ജൂണ്‍ 13 മുതല്‍ 22 വരെ

ന്യൂഡല്‍ഹി: 2023ലെ യുജിസി നെറ്റ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 13 മുതല്‍ 22 വരെയാണ് പരീക്ഷകള്‍ നടക്കുകയെന്ന് യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ അറിയിച്ചു.

എല്ലാ വര്‍ഷവും ജൂണ്‍ ഡിസംബര്‍ മാസങ്ങളില്‍ രണ്ട ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കാറുള്ളത്. രണ്ടാം ഘട്ട പരീക്ഷ ഡിസംബറില്‍ നടക്കും. ആദ്യഘട്ട പരീക്ഷ ജൂണ്‍ 13 മുതല്‍ 22വരെയായിരിക്കുമെന്ന് ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

2022ലെ രാജാവ് പൊറോട്ട, ബിരിയാണിയെ കടത്തിവെട്ടി മുന്നേറ്റം; മൂന്നാമതെത്തി ഇടിയപ്പം

2022ലെ രാജാവ് പൊറോട്ട, ബിരിയാണിയെ കടത്തിവെട്ടി മുന്നേറ്റം; മൂന്നാമതെത്തി ഇടിയപ്പം

കേരളത്തിന്റെ ദേശീയ ഭക്ഷണം എന്നാണ് നമ്മളൊക്കെ പൊറോട്ടയെ വിശേഷിപ്പിക്കാറ്. ഇപ്പോഴിതാ ചിക്കന്‍ ബിരിയാണിയെ പിന്നിലാക്കി ഓണ്‍ലൈന്‍ ഓര്‍ഡറില്‍ ഒന്നാമനായിരിക്കുകയാണ് പൊറോട്ട. 2022 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ വാങ്ങിയത് പൊറോട്ടയാണെന്നാണ് പ്രമുഖ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗിയുടെ കണക്കുകള്‍. 25 ലക്ഷത്തോളം പൊറോട്ടയാണ് ഈ വര്‍ഷം ആളുകള്‍ ഓണ്‍ലൈനായി വാങ്ങിയത്.

4.27 ലക്ഷം ചിക്കന്‍ ബിരിയാണിയും 2.61 ലക്ഷം ഇടിയപ്പവും ഓണ്‍ലൈനില്‍ വിറ്റു. മസാല ദോശയാണ് അഞ്ചാം സ്ഥാനത്ത്. 24,65,507 പൊറോട്ടകളാണ് ഈ വര്‍ഷം ഓണ്‍ലൈനില്‍ വിറ്റത്. ഓണ്‍ലൈനിന് പുറമേ കടയിലിരുന്ന് കഴിക്കാനും പൊറോട്ടയ്ക്ക് ഡിമാന്‍ഡ് കൂടുതലാണെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. ദിവസവും 700 മുതല്‍ 800 പൊറോട്ട വരെ കച്ചവടം ചെയ്യാറുണ്ടെന്നാണ് ഇവര്‍ പറയുന്നത്. പൊറോട്ടയ്‌ക്കൊപ്പം ചിക്കന്‍ കറിക്കും ബീഫ് കറിക്കുമാണ് ആവശ്യക്കാരേറെയെന്നും അവര്‍ പറഞ്ഞു.

മുമ്പ് കഞ്ഞി കുടിച്ച് ദിവസം തുടങ്ങിയിരുന്ന മലയാളികള്‍ പിന്നീട് ദോശ, ഇഡ്ഡലി, പുട്ട്, ഇടയപ്പം എന്നിവയിലേക്ക് മാറി. ഇപ്പോഴാകട്ടെ പ്രഭാതഭക്ഷണമായി ആളുകള്‍ കട്ടിയുള്ള ആഹാരം തെരഞ്ഞെടുക്കുന്ന ട്രെന്‍ഡിലേക്ക് മാറി. അതേസമയം മൈദ അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

കൊച്ചി മെട്രോ പുതുവത്സരാഘോഷം, 31 ന് രാത്രി ഒരുമണി വരെ സര്‍വീസ്; ടിക്കറ്റ് നിരക്ക് പകുതി മാത്രം

കൊച്ചി മെട്രോ പുതുവത്സരാഘോഷം, 31 ന് രാത്രി ഒരുമണി വരെ സര്‍വീസ്; ടിക്കറ്റ് നിരക്ക് പകുതി മാത്രം

കൊച്ചി: പുതുവത്സരാഘോഷത്തില്‍ പങ്കുചേര്‍ന്ന് കൊച്ചി മെട്രോ. ഡിസംബര്‍ 31 ന് രാത്രി ഒരു മണി വരെ മെട്രോ സര്‍വീസ് ഉണ്ടാകുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.
പുതുവത്സരം പ്രമാണിച്ച് പ്രത്യേക ഇളവും പ്രഖ്യാപിച്ചു. ഡിസംബര്‍ 31 ന് രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയുള്ള സര്‍വീസിന് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ഉണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്.

5.7 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേയ്‌ക്കെത്തും; റിഷഭ് പന്ത് ഓടിച്ചത് മെഴ്‌സിഡസ് കൂപ്പെ

5.7 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേയ്‌ക്കെത്തും; റിഷഭ് പന്ത് ഓടിച്ചത് മെഴ്‌സിഡസ് കൂപ്പെ

ക്രിക്കറ്റ് താരം റിഷഭ് പന്ത് അപകടത്തില്‍പ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ഉത്തരാഖണ്ഡില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. പന്തിന്റെ മെഴ്‌സിഡസ് കാര്‍ ഡിവൈഡറില്‍ ഇടിച്ച് തകര്‍ന്ന് തീപിടിക്കുകയായിരുന്നു.

മെഴ്‌സിഡസ്-എഎംജി ജിഎല്‍ഇ 434 മാറ്റിക്ക് കൂപ്പെ ആണ് റിഷഭ് പന്ത് ഓടിച്ചിരുന്നത്. വെറും 5.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗത കൈവരിക്കാന്‍ ഈ വാഹനത്തിനാകും. മണിക്കൂറില്‍ 250 കിലോമീറ്റര്‍ എന്നതാണ് ഏറ്റവും ഉയര്‍ന്ന വേഗതയായി ക്രമീകരിച്ചിരിക്കുന്നത്. ഏഴ് എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഓള്‍-വീല്‍ ഡ്രൈസ് തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകള്‍ ഉള്ളതാണ് ഈ വാഹനം.

ഈ എസ് യു വി കൂപ്പെ ഹൈബ്രിഡിന് മൂന്ന് ലിറ്റര്‍ ബൈടര്‍ബോ പെട്രോള്‍ എന്‍ജിനും 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉണ്ട്. 362 ബിഎച്ച്പി ശക്തിയും 520 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ് എന്‍ജിന്‍.

അപകടത്തില്‍ നിന്ന് താരം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നെറ്റിയിലും തലയിലും മുതുകത്തും കാലിനും പരിക്കേറ്റിട്ടുണ്ട്. പന്തിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കിയതായാണ് റിപ്പോര്‍ട്ട്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പറഞ്ഞതായി ഉത്തരാഖണ്ഡ് ഡിജിപി സൂചിപ്പിച്ചു.

കാലിത്തീറ്റ വിതരണോദ്ഘാടനം നടന്നു

കാലിത്തീറ്റ വിതരണോദ്ഘാടനം നടന്നു

പുരവൂർ ക്ഷീര സഹകരണ സംഘത്തിലെ എല്ലാ ക്ഷീര കർഷകർക്കും കാലിത്തീറ്റ വിതരണ ഉദ്ഘാടനം ചെയ്തു. 2022-23 സാമ്പത്തിക വർഷത്തിൽ ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ പദ്ധതി വിഹിതം വിനിയോഗിച്ചുകൊണ്ട് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ ക്ഷീരകർഷകർക്കും സബ്സിഡി ഇനത്തിൽ കാലിത്തീറ്റ വിതരണം ചെയ്യുന്നതിനായി തുക വകയിരുത്തിയിരുന്നു. തുക ഉപയോഗിച്ച് കൊണ്ട് പുരവൂർ ക്ഷീര സഹകരണ സംഘത്തിലെ (T 261) എല്ലാ ക്ഷീരകർഷകർക്കും കാലിത്തീറ്റ വിതരണംചെയ്തു.

വിതരണ ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ എ.എസ്. ശ്രീകണ്ഠൻ നിർവഹിച്ചു. യോഗത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പർ ആശ, ക്ഷീരോൽപാദക സഹകരണ സംഘം സെക്രട്ടറി ബിന്ദു, ക്ഷീരകർഷകർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.