by Midhun HP News | Dec 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
നഗരങ്ങൾ സമൂഹത്തിന്റെ അതിപ്രധാന ഭാഗമായി മാറുകയാണെന്നും നഗരസഭകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കേന്ദ്ര സ്ഥാനത്തേയ്ക്ക് വരികയാണെന്നും തദ്ദേശ ഭരണ വകുപ്പുമന്ത്രി എം.ബി.രാജേഷ്. മേയഴ്സ് കൗൺസിലും ചെയർമാൻ ചേംമ്പറും കിലയും കെ.എം.സി.എസ്.യുവും ചേർന്ന് സംഘടിപ്പിച്ച നവ കേരളം നവനഗരസഭ ശിൽപശാല ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിൽപശാലയിൽ മുനിസിപ്പൽ ചെയർമാൻ ചേംമ്പർ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ മുഖ്യപ്രഭാഷണം നടത്തി. കില അർബൻ ചെയർ പ്രൊഫ. ഡോ.അജിത്ത് കാളിയത്ത്, സീനിയർ ഫെല്ലോ ഡോ.കെ.രാജേഷ്, കെ.എം.സി എസ് യു പ്രസിഡന്റ് എൻ.എസ്.ഷൈൻ തുടങ്ങിയവർ സംസാരിച്ചു.
കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി. സുരേഷ് സ്വാഗതവും സെക്രട്ടറി കെ.ബാബു നന്ദിയും പറഞ്ഞു. നഗരസഭകളെ സംബന്ധിച്ച് പൊതു സമുഹത്തിന് പല ആക്ഷേപങ്ങളും പരാതിയും ഉണ്ട് . അത് ഇല്ലാതാകണം . നഗരസഭയിൽ എത്തുന്ന ജനങ്ങൾക്ക് നല്ല അനുഭവം ഉണ്ടാകണം. ജനങ്ങൾ അവരുടെ അവകാശത്തിനാണ് വരുന്നതെന്ന ബോധ്യം ജീവനക്കാർക്ക് ഉണ്ടാകണം. നൽകാനാകുന്ന സേവനങ്ങൾ യാതൊരു തടസമില്ലാതെ ജനങ്ങൾക്ക് ലഭിക്കണം. ഇന്നു നേരിടുന്ന വൈദഗ്ധ്യത്തിന്റെ കുറവ് പരിഹരിക്കാനാകണം.
ജനങ്ങൾ നഗരസഭകളിൽ കയറിയിറങ്ങുന്നത് അവസാനിക്കണം. പൂർണമായും ഇ- ഓഫീസ് നിലവിൽ വരണം. അതിനുള്ള കർമ്മ പരിപാടിയാണ് സർക്കാർ നടപ്പാക്കുന്നത്. അതിലൂടെ അഴിമതി ഇല്ലാതാക്കാനാകും. വലിയ മാറ്റങ്ങളാണ് നഗരസഭകളിൽ ഉണ്ടാകുന്നത്. ഈ പ്രവർത്തനങ്ങൾക്കാകെ ശക്തി പകരുന്നതാകും. നവനഗരസഭാ കാമ്പയിൻ പഠനത്തിൽ നിന്ന് പ്രവർത്തനങ്ങളിലേയ്ക്കും അതിൽ നിന്ന് പരിഹാരങ്ങളിലേയ്ക്കും പോകാൻ കഴിയണം. എന്നും എം.ബി.രാജേഷ് പറഞ്ഞു.

by Midhun HP News | Dec 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 452 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PB 769265 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ PA 954199 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

by Midhun HP News | Dec 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ∙ ഗവ.മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവിലേയ്ക്കുള്ള അഭിമുഖം ജനുവരി 1 രാവിലെ 10 ന് നടക്കും.

by Midhun HP News | Dec 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടമാണ്. രാജ്യത്തെ 10 പ്രധാന ആശുപത്രികളുടെ പട്ടികയിലാണ് എസ്.എ.ടി. ആശുപത്രി ഇടം പിടിച്ചിരിക്കുന്നത്. അപൂര്‍വ രോഗങ്ങള്‍ കണ്ടെത്തുന്നതിലും ചികിത്സയിലും ഗവേഷണത്തിലും വിപ്ലവാത്മക മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഇതിലൂടെ സാധിക്കും. സമയബന്ധിതമായി സെന്റര്‍ ഓഫ് എക്‌സലന്‍സ് യാഥാര്‍ത്ഥ്യമാക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അപൂര്‍വ രോഗങ്ങള്‍ കണ്ടെത്തുക, ചികിത്സിക്കുക, പ്രതിരോധിക്കുക എന്നീ ലക്ഷ്യങ്ങളുമായി അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള നാഷണല്‍ പോളിസിയനുസരിച്ചാണ് അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സ് പട്ടിക തയ്യാറാക്കിയത്. പോളിസിയുടെ ഭാഗമായുള്ള മാനദണ്ഡങ്ങളനുസരിച്ച് കേന്ദ്ര സംഘം നടത്തിയ പരിശോധനയില്‍ മികവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ്.എ.ടി.യെ തെരഞ്ഞെടുത്തത്. ജനിതക രോഗങ്ങളുടെ പരിശോധന, രോഗനിര്‍ണയം, ചികിത്സ എന്നിവ എസ്.എ.ടി. ആശുപത്രിയില്‍ സാധ്യമാണ്. മാത്രമല്ല മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സഹകരണവും ലഭ്യമാണ്.
ഏതെങ്കിലും ഒരു അപൂര്‍വ രോഗം കണ്ടുപിടിച്ചു കഴിഞ്ഞാല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതി വഴി ചികിത്സ ലഭിക്കും. കേരളത്തില്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ അപൂര്‍വ രോഗം കണ്ടെത്തിയാലും എസ്.എ.ടി. ആശുപത്രിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് വഴിയായിരിക്കണം രജിസ്റ്റര്‍ ചെയ്യേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനായുള്ള അധിക സൗകര്യവും കൂടുതല്‍ ജീവനക്കാരുടെ സേവനവും ഉറപ്പ് വരുത്തും.
by Midhun HP News | Dec 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സമയം രാവിലെ 9 മണി. നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍, ചിറയിന്‍കീഴിലെ കീഴാറ്റിങ്ങല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഫയര്‍ എഞ്ചിന്‍ ചീറിപ്പായുന്നു. നദിയില്‍ ഒഴുക്കില്‍പെട്ട ആളുകളെ നിമിഷനേരം കൊണ്ട് കരയ്‌ക്കെത്തിക്കുന്നു. പ്രദേശവാസികളില്‍ അമ്പരപ്പും കൗതുകവും. സമയം രാവിലെ 9.37, കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ആറാട്ട് വഴി ബീച്ചിലേക്ക് സൈറണ്‍ മുഴക്കി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ ഫയര്‍ ടെന്‍ഡര്‍, പൊലീസ് ജീപ്പുകള്‍ എന്നിവ പാഞ്ഞെത്തി. തൊട്ടുപിന്നാലെ ആംബുലന്‍സുകളുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പ്രളയ-ഉരുള്‍പൊട്ടല്‍ സാധ്യത തയാറെടുപ്പുകളുടെ ഭാഗമായുള്ള മോക്ഡ്രില്ലിലെ കാഴ്ചകള്‍ ഇങ്ങനെയായിരുന്നു.

ദേശീയദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെമ്പാടും നടന്ന മോക് ഡ്രില്ലിന്റെ ഭാഗമായി ജില്ലയില്‍ വിവിധ താലൂക്കുകളിലായി അഞ്ച് പഞ്ചായത്തുകളിലാണ് സാങ്കല്‍പിക പ്രളയ സാഹചര്യം സൃഷ്ടിച്ച് മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയത്. തിരുവനന്തപുരം ഉള്‍പ്പെടെ എല്ലാ ജില്ലകളിലും അതിതീവ്ര മഴയും റെഡ് അലര്‍ട്ടും പ്രഖ്യാപിക്കപ്പെട്ട സാഹചര്യം സൃഷ്ടിച്ചാണ് മോക് ഡ്രില്‍ നടത്തിയത്. ചെങ്കല്‍, പൂവച്ചല്‍, വെള്ളനാട്, കടയ്ക്കാവൂര്‍, കഠിനംകുളം എന്നീ പഞ്ചായത്തുകളിലാണ് മോക് ഡ്രില്‍ നടന്നത്. കഠിനംകുളത്ത് എയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനവും നടന്നു. നെയ്യാറ്റിന്‍കര ചെങ്കല്‍ പഞ്ചായത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ പങ്കാളിത്തവുമുണ്ടായിരുന്നു.
ജില്ലയില്‍ പ്രളയ സമാനസാഹചര്യമുണ്ടായാല്‍ ദുരന്തനിവാരണ സംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. താലൂക്ക് തലങ്ങളിലും ജില്ലാ തലത്തിലും രൂപീകരിച്ച ദുരന്ത പ്രതികരണ സേനയുടെ (ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം) ഇന്‍സിഡന്റ് കമാന്‍ഡ് പോസ്റ്റ്, എമര്‍ജന്‍സ് ഓപ്പറേഷന്‍ സെന്ററുകള്‍ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ജില്ലാ തലത്തില്‍ ജില്ലാ കളക്ടറുടെ ചുമതല വിഹിക്കുന്ന എഡിഎം അനില്‍ ജോസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി. ജയമോഹന്‍ എന്നിവരുടെ നേതൃത്വത്തിലും താലൂക്ക് തലങ്ങളില്‍ വിവിധ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. താലൂക്ക് തലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, ആംബുലന്‍സുകള്‍, ആശുപത്രി സൗകര്യം തുടങ്ങിയവ മോക് ഡ്രില്ലിന്റെ ഭാഗമായി സജ്ജമാക്കിയിരുന്നു. കളക്ടറേറ്റില്‍ സജ്ജമാക്കിയ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രതിനിധി നിരീക്ഷകനായി എത്തിയിരുന്നു. മോക്ഡ്രില്‍ സംഘടിപ്പിച്ച കേന്ദ്രങ്ങളിലും പ്രത്യേക നിരീക്ഷകന്‍ സന്ദര്‍ശിച്ചു.
by Midhun HP News | Dec 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല: ശിവഗിരി തീർത്ഥാടനത്തിന് നാളെ (ഡിസംബർ 30 ) ആരംഭം കുറിക്കും. രാവിലെ 9 30 ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വി മുരളീധരൻ മുഖ്യാതിഥിയായിരിക്കും. ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമികളുടെ അദ്ധ്യക്ഷതയിൽ കടകംപള്ളി സുരേദ്രൻ , കെ. ബാബു , കെ ജി ബാബുരാജൻ , ഗോകുലം ഗോപാലൻ , ദീപുരവി , വിശാലാനന്ദസ്വാമികൾ , ശാരദാനന്ദസ്വാമികൾ എന്നവർ പ്രസംഗിക്കും. 11 മണിക്ക് വിദ്യാഭ്യാസ – ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നിന്ന് ആരോഗ്യ – ശുചിത്വ – പരിസ്ഥിതി സമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. മന്ത്രി ജി ആർ അനിൽ അദ്ധ്യക്ഷനാകും. രാത്രി ഏഴിന് കലാപരിപാടികൾ ഗായിക കെ എസ് ചിത്ര ഉദ്ഘാടനം ചെയ്യും.
31 ന് പുലർച്ചെ നാലരയ്ക്ക് തീർത്ഥാടന ഘോഷയാത്ര ആരംഭിച്ച് 8 30 ന് മഹാസമാധിപീഠത്തിൽ തിരിച്ചെത്തും . തുടർന്ന് സച്ചിദാനന്ദ സ്വാമികൾ തീർത്ഥാടന സന്ദേശം നൽകും. 10 മണിക്ക് തീർത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദ സ്വാമികളുടെ അദ്ധ്യക്ഷതയിൽ മന്ത്രി വി എൻ വാസവൻ, വെള്ളാപ്പിള്ളി നടേശൻ , എം എ യൂസഫലി എന്നിവർ മുഖ്യാതിഥികളാകും. ഉച്ചക്ക് 12 ന് സംഘടനാ സമ്മേളനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 3 ന് കൃഷി – കൈത്തൊഴിൽ സമ്മേളനം കേന്ദ്രമന്ത്രി കരന്തലജെ ഉദ്ഘാടനം ചെയ്യും. മന്ത്രി പി പ്രസാദ് അദ്ധ്യക്ഷനാകും. അഞ്ചിന് വ്യവസായ-ടൂറിസം സമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും. ജനുവരി ഒന്നിനു രാവിലെ 10 മണിക്ക് ശിവഗിരി തീർത്ഥാടന നവതി സമാപന സമ്മേളനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി എകെ ശശീന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. ഉച്ചക്ക് 12ന് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഗോള സംഗമം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടരക്ക് സാഹിത്യ സമ്മേളനം ടി പത്മനാഭൻ ഉദ്ഘാടനം ചെയ്യും. സച്ചിതാനന്ദൻ അദ്ധ്യക്ഷനാകും. നാലരയ്ക്ക് സമാപനസമ്മേളനം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുഖ്യാതിഥിയാകും.

Recent Comments