വ്യോമസേനയ്ക്ക് അഭിമാനനിമിഷം 400 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയകരം

വ്യോമസേനയ്ക്ക് അഭിമാനനിമിഷം 400 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയകരം

ന്യൂഡല്‍ഹി: വ്യോമസേനയുടെ ദീര്‍ഘദൂര ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയകരം. സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. 400 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലെ ലക്ഷ്യസ്ഥാനമായ കപ്പലാണ് മിസൈല്‍ ഭേദിച്ചത്.

സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. പരീക്ഷണം വിജയകരമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

കരയിലെയും കടലിലെയും അകലെയുള്ള ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി തകര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇത് കരുത്തുപകരുമെന്നും പ്രസ്താവനയില്‍ പറയുന്നു. നാവികസേനയുടെയും ഡിആര്‍ഡിഒയുടെയും എച്ച്എഎല്ലിന്റെയും ബ്രഹ്മോസ് എയറോസ്‌പേസിന്റെയും സഹകരണത്തോടെയായിരുന്നു പരീക്ഷണം.

എൻഐഎ റെയ്‌ഡ്‌ : വിതുരയിൽ പിഎഫ്ഐ സംസ്ഥാന നേതാവ് ഉൾപ്പടെ മൂന്നു പേർ കസ്റ്റഡിയിൽ

എൻഐഎ റെയ്‌ഡ്‌ : വിതുരയിൽ പിഎഫ്ഐ സംസ്ഥാന നേതാവ് ഉൾപ്പടെ മൂന്നു പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട റെയ്ഡിനെ തുടർന്ന് തിരുവനന്തപുരത്ത് മൂന്ന് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. പിഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുൽഫി, ഇയാളുടെ സഹോദരൻ സുധീർ, സുധീരിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരൻ സലീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സുൽഫിയുടെ വീട്ടിൽ രാവിലെ തുടങ്ങിയ പരിശോധന അൽപ സമയം മുമ്പാണ് അവസാനിച്ചത്. ഇന്ന് സംസ്ഥാനത്ത് 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

പരിശോധനയിൽ ആയുധങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സെപ്റ്റംബറിൽ ദേശീയ അന്വേഷണ ഏജൻസി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി. പോപുലർ ഫ്രണ്ടിൻ്റെ 7 എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങൾ, 7 മേഖലാ തലവന്മാർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തിയെന്ന് എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. പോപ്പുലർ ഫ്രണ്ടിൻ്റെ രണ്ടാം നിര നേതാക്കളെ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ റെയ്ഡ്. പലരും പിഎഫ്ഐ നിരോധനം മുതൽ തന്നെ എൻഐഎ നിരീക്ഷണത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ദില്ലിയിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരും ഇന്ന് നടന്ന റെയ്ഡിൽ ഭാഗമായി. കേരള പൊലീസും റെയ്ഡിന് സുരക്ഷയൊരുക്കി. എവിടെയും പ്രതിഷേധമോ പ്രതിരോധമോ ഉണ്ടായിരുന്നില്ല.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് തുടർച്ചയായാണ് ഈ റെയ്ഡ്. സെപ്തംബറിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, എൻസിഎച്ച്ആർഒ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ , റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. സെപ്തംബറിൽ നടന്ന റെയ്‌ഡ് കേന്ദ്രസേനകളുടെ സുരക്ഷയിലായിരുന്നു. കേരള പൊലീസിനെ റെയ്ഡിൽ നിന്ന് പൂർണമായി ഒഴിവാക്കിയിരുന്നു. ഇക്കുറി കേരള പൊലീസാണ് റെയ്ഡ് നടപടികൾക്ക് വേണ്ട സുരക്ഷയൊരുക്കിയത്.

ശിവഗിരി തീര്‍ഥാടനം പ്രമാണിച്ച് ശനിയാഴ്ച പ്രാദേശിക അവധി

ശിവഗിരി തീര്‍ഥാടനം പ്രമാണിച്ച് ശനിയാഴ്ച പ്രാദേശിക അവധി

തിരുവനന്തപുരം: ശിവഗിരി തീര്‍ഥാടനം പ്രമാണിച്ച് 31ന് ചിറയിന്‍കീഴ്, വര്‍ക്കല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

വൃദ്ധയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ  പ്രതികളെ പിടികൂടി  പൊലീസ്

വൃദ്ധയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പിടികൂടി പൊലീസ്

തിരുവനന്തപുരം: പോത്തന്‍കോട് വൃദ്ധയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു കടന്നുകളഞ്ഞ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ഭരതന്നൂര്‍ ലെനിന്‍കുന്ന് ഷീജാഭവനില്‍ നിന്നും മാറനാട് ഷൈന്‍ ഭവനില്‍ താമസിക്കുന്ന വി ഷിബിന്‍ (32), ചോഴിയക്കോട് അഭയവിലാസത്തില്‍ വി വിഷ്ണു (30) എന്നിവരെയാണ് പോത്തന്‍കോട് പൊലീസ് അറസ്റ്റു ചെയ്തത്.

കോലിയക്കോട് സൊസൈറ്റി ജംഗ്ഷനു സമീപം വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതികള്‍ 76 വയസ്സുള്ള വൃദ്ധയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്‍ സ്വര്‍ണമാല ബലമായി പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.

പിടിച്ചുപറിയുള്‍പ്പെടെ ഏഴോളം മോഷണ കേസുകളില്‍ ഷിബിനും വിഷ്ണുവും പ്രതികളാണെന്ന് പോത്തന്‍കോട് പ്രിന്‍സിപ്പല്‍ എസ് ഐ രാജീവ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

വിസ്‌ഡം സർഗ്ഗസംഗമം നടന്നു

വിസ്‌ഡം സർഗ്ഗസംഗമം നടന്നു

ആറ്റിങ്ങൽ: വിസ്ഡം എഡ്യൂക്കേഷൻ ബോർഡിന്റെ കീഴിൽ കുളമുട്ടത്ത് പ്രവർത്തിക്കുന്ന ‘അൽ ഹിക്മ സലഫി മദ്രസ്സ’ യിലെ വിദ്യാർത്ഥികളുടെ ‘സർഗ്ഗസംഗമം’ നടന്നു.

കുളമുട്ടം സലഫി സെന്ററിൽ നടന്ന പരിപാടി വിസ്ഡം മദ്രസ്സാ ബോർഡ് ആറ്റിങ്ങൽ മണ്ഡലം കൺവീനർ മനാഫ് പാലാംകോണം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സഫീർ കുളമുട്ടം അധ്യക്ഷനായി. കൺവീനർ നിസാർ സ്വാഗതം പറഞ്ഞു.

കോൺഗ്രസ് മൈനോറിറ്റി വിഭാഗം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാലാംകോണം ജമാൽ, ലീഡ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൽ അനസ് കുളമുട്ടം, പി.റ്റി.എ പ്രസിഡന്റ് സബ്ന എന്നിവർ സംസാരിച്ചു.

കിഡ്സ്, ചിൽഡ്രൻസ്, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായ വിവിധ ഇനങ്ങളിൽ നടന്ന മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ മാറ്റുരച്ചു.
ഷാൻ സലഫി തൊളിക്കോട്, നൗഫി ആലപ്പുഴ എന്നിവർ വിധികർത്താക്കളായിരുന്നു.

രാഹുല്‍ പലവട്ടം സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു; കോണ്‍ഗ്രസ് ആരോപണത്തിന് സി ആര്‍ പി എഫിന്റെ മറുപടി

രാഹുല്‍ പലവട്ടം സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു; കോണ്‍ഗ്രസ് ആരോപണത്തിന് സി ആര്‍ പി എഫിന്റെ മറുപടി

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെയും രാഹുല്‍ ഗാന്ധിയുടെയും സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന കോണ്‍ഗ്രസിന്റെ പരാതിക്ക് മറുപടിയുമായി സി.ആര്‍.പി.എഫ്. ഭാരത് ജോഡോ യാത്രയുടെ ഡല്‍ഹി പര്യടനത്തിനിടെ രാഹുല്‍ പലതവണ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് സി.ആര്‍.പി.എഫ്. പറഞ്ഞു.

ഡിസംബര്‍ 24-ന് നടന്ന യാത്രയില്‍ രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡല്‍ഹി പോലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.ആര്‍.പി.എഫിന്റെ പ്രതികരണം.

സംസ്ഥാന പോലീസുമായും മറ്റ് ഏജന്‍സികളുമായും ചേര്‍ന്നാണ് രാഹുലിന് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതെന്ന് സി.ആര്‍.പി.എഫ്. വ്യക്തമാക്കി. ഡിസംബര്‍ 24-ന്റെ പരിപാടിക്ക് മുന്നോടിയായി രണ്ടുദിവസം മുന്‍പേ സുരക്ഷാ ഏജന്‍സികള്‍ യോഗം ചേര്‍ന്നിരുന്നു. ഭാരത് ജോഡോ യാത്ര നടന്ന ദിവസം എല്ലാ സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിച്ചിരുന്നതായും ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നതായും ഡല്‍ഹി പോലീസ് അറിയിച്ചിരുന്നതായി സി.ആര്‍.പി.എഫ്. പറഞ്ഞു. 2020-ന് ശേഷം 113 തവണ രാഹുല്‍ ഗാന്ധി സുരക്ഷാനിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും സി.ആര്‍.പി.എഫ്. ചൂണ്ടിക്കാട്ടി.