by Midhun HP News | Dec 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക തീരുമാനങ്ങളിൽ അഴിമതി ആരോപിക്കപ്പെടുമ്പോഴേ അന്വേഷണത്തിന് മുൻകൂർ അനുമതി ആവശ്യമുള്ളുവെന്ന് ഹൈക്കോടതി. കൈക്കൂലി ആരോപണം ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ പരിധിയിൽ വരില്ലെന്നും അതിനാൽ മുൻകൂർ അനുമതിയില്ലാതെ അന്വേഷിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് തനിക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

അഴിമതി നിരോധന നിയമത്തിന്റെ 17എ വകുപ്പു പ്രകാരം കൈക്കൂലി ആരോപണം അന്വേഷിക്കുന്നതിനു മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ജസ്റ്റിസ് കെ. ബാബു വിധിയിൽ വ്യക്തമാക്കി. ഗാർഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട് പ്രതിയുടെ ബന്ധുക്കളിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന പേരിൽ അഴിമതി നിരോധന നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കടുത്തുരുത്തി മുൻ എസ്.ഐ ടിഎ അബ്ദുൽ സത്താറാണ്റി കോടതിയെ സമീപിച്ചത്.
പാലക്കാട് സ്വദേശിയായ പ്രവാസിക്കെതിരെ കുറുപ്പന്തറ സ്വദേശിനിയായ ഭാര്യ നൽകിയ പരാതിയിലാണ് കടുത്തുരുത്തി പൊലീസ് കേസെടുത്തത്. തുടർന്ന് സ്റ്റേഷനിലെ എഎസ്ഐ അനിൽകുമാർ പ്രവാസിയുടെ പിതാവിൽനിന്ന് 5000 രൂപയും സഹോദരനിൽനിന്ന് 15,000 രൂപയും കൈക്കൂലി വാങ്ങിയതായി പറയുന്നു. പിന്നീട് കേസിൽ പ്രവാസിക്ക് മുൻകൂർ ജാമ്യം ലഭിച്ചു. തുടർന്ന് നേരത്തേ നൽകിയ പണത്തിൽ 15,000 രൂപ അബ്ദുൽ സത്താർ എടുത്തെന്നറിയിച്ച അനിൽകുമാർ വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടു. ഇതോടെ വിജിലൻസിൽ പരാതി നൽകുകയും 2021 ആഗസ്റ്റ് 12ന് അനിൽകുമാർ അറസ്റ്റിലാകുകയുമായിരുന്നു. കേസിൽ അനിൽകുമാർ ഒന്നാം പ്രതിയും സത്താർ രണ്ടാം പ്രതിയുമാണ്.
പരാതിക്കാരനിൽനിന്നു താൻ കൈക്കൂലി വാങ്ങിയതായി ആരോപണമില്ലെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ പ്രാഥമിക അന്വേഷണം നടത്തില്ലെന്നുമാണ് ഹർജിക്കാരൻ വാദിച്ചത്. ഇതു കോടതി തള്ളി.
by Midhun HP News | Dec 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,005 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 40,040 രൂപയാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 4135 രൂപയാണ്. 24k സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്. 10k, 14k, 18k, 24k എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24k കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22k സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22k ഗോൾഡാണ്. 22ഗ്രാം സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ നിറമാണ്.

by Midhun HP News | Dec 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് ഏറെ കോളിളക്കങ്ങൾ ഉണ്ടാക്കിയ ഇലന്തൂർ നരബലി കേസിൻറെ ആദ്യ കുറ്റപത്രം കൊച്ചി സിറ്റി പൊലീസ് തയാറാക്കി. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസിൽ 150 സാക്ഷികളുമുണ്ട്. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളുമാണ് അന്വേഷണസംഘത്തിൻറെ പിടിവളളി. കേരളത്തിൻറെ മനസാക്ഷിയെ ഞെട്ടിച്ച നരബലി സംഭവത്തിൽ എറണാകുളത്തും കാലടിയിലുമായി രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നു. തമിഴ്നാട് സ്വദേശിനി പദ്മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കുറ്റപത്രം തയാറായത്. ധനസമ്പാദനത്തിനും ഐശ്വര്യത്തിനുമായി നരബലി നടത്താമെന്നും മനുഷ്യമാസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റു രണ്ട് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദാ ഷാഫിയാണ് ഒന്നാം പ്രതി.

പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവൽ സിംഗ് ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, ഗൂഡാലോചന തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങി നിരവധിക്കുറ്റങ്ങളാണ് പ്രതികൾക്കെതിരെ അന്വേഷണസംഘം ചുമത്തിയിരിക്കുന്നത്. വിചാരണയിൽ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അപൂർവങ്ങളിൽ അപൂർവമായ കേസെന്നും അന്തിമ റിപ്പോർട്ടിലുണ്ട്.
പദ്മയെ കൊലപ്പെടുത്തിയ ശേഷം മുഖ്യ പ്രതി ഷാഫിയുടെ പ്രേരണയിൽ മനുഷ്യമാംസം കറിവെച്ച് കഴിച്ചതാണ് വധശിക്ഷ കിട്ടാവുന്ന അപൂർവ സംഭമായി പൊലീസ് അവതരിപ്പിച്ചിരിക്കുന്നത്.
ഇലന്തൂരിലെ കൊലപാതകത്തിൽ മറ്റ് ദൃക്സാഷികളില്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും സാഹചര്യത്തെളിവുകളുമാണ് പ്രോസിക്യൂഷൻറെ പ്രധാന പിടിവളളി. കേസിൻറെ വിചാരണയ്ക്കായി സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാനുളള പ്രാരംഭ നടപടികളും പൊലീസ് തുടങ്ങിയിട്ടുണ്ട്. ജനുവരി രണ്ടാം വാരം പ്രതികൾ അറസ്റ്റിലായി 90 ദിവസം തികയുമെന്നതിനാലാണ് പുതുവർഷത്തിൻറെ ആദ്യ ആഴ്ചയിൽത്തന്നെ കുറ്റപത്രം നൽകുന്നത്.
by Midhun HP News | Dec 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നത്. നാളെ ദര്‍ശനത്തിനായി 32,281 തീര്‍ത്ഥാടകരാണ് ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്.
ശനിയാഴ്ച ഏകദേശം 80,000 തീര്‍ത്ഥാടകരും ബുക്ക് ചെയ്തിട്ടുണ്ട്. മണ്ഡലകാലത്ത് 41 ദിവസങ്ങളിലായി 30 ലക്ഷത്തിലധികം ഭക്തരാണ് ദര്‍ശനം നടത്തിയത്. ശബരിമലയില്‍ മണ്ഡലകാലത്തെ ആദ്യത്തെ 39 ദിവസത്തില്‍ 222 കോടി 98 ലക്ഷം രൂപ നട വരുമാനമായി ലഭിച്ചിരുന്നു. 70.10 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. 222,98,70,250 രൂപയാണ് മൊത്തവരുമാനം. 70,10,81,986 രൂപ കാണിക്കയും. 2023 ജനുവരി 14 നാണ് മകരവിളക്ക്. മകരവിളക്ക് കാലത്ത് കൂടുതല്‍ ഭക്തരെത്തിയേക്കും എന്നതു കണക്കിലെടുത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

by Midhun HP News | Dec 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. ചുങ്കം കന്നിട്ട ബോട്ടു ജെട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. ആന്ധ്രാ സ്വദേശി രാമചന്ദ്ര റെഡ്ഡി ആണ് മരിച്ചത്. രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്. ആന്ധ്രയില്‍ നിന്നുള്ള നാലംഗ സംഘം ഇന്നലെയാണ് പുന്നമടക്കായലില്‍ വിനോദ സഞ്ചാരത്തിനെത്തിയത്. ടൂര്‍ കഴിഞ്ഞ് രാത്രി ഇവര്‍ ഹൗസ് ബോട്ടില്‍ തന്നെ കിടന്നുറങ്ങുകയായിരുന്നു.

രാവിലെ അഞ്ചുമണിയോടെയാണ് ബോട്ട് മുങ്ങുന്നത് മറ്റു ബോട്ടു ജീവനക്കാര്‍ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ ബോട്ടിലുണ്ടായിരുന്ന ടൂറിസ്റ്റുകളെയും ജീവനക്കാരനെയും പുറത്തെത്തിച്ചു. തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇവരില്‍ ഒരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. മറ്റു നാലുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ബോട്ടിന്റെ അടിത്തട്ടിലെ പലക തകര്‍ന്ന് വെള്ളം അകത്തു കയറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
by Midhun HP News | Dec 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. സംസ്ഥാനത്തെ അറുപതോളം പിഎഫ്‌ഐ കേന്ദ്രങ്ങളിലാണ് റെയ്ഡ്. ഏറ്റവും കൂടുതല്‍ റെയ്ഡ് നടക്കുന്നത് എറണാകുളം റൂറലിലാണ്. 12 ഇടത്താണ് പരിശോധന നടക്കുന്നത്. സംഘടനയുടെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍ തുടങ്ങിയവരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. പിഎഫ്‌ഐ നിരോധനത്തിന്റെ തുടര്‍ച്ചയാണ് റെയ്ഡ്. ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥരും റെയ്ഡിനായി എത്തിയിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ തോന്നയ്ക്കല്‍, നെടുമങ്ങാട്. പള്ളിക്കല്‍ എന്നിവിടങ്ങളിലാണ് പരിശോധന. പത്തനംതിട്ടയില്‍ പിഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം നിസാറിന്റെ വീട്ടിലും പരിശോധന നടക്കുന്നു. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പിഎഫ്‌ഐ നേതാവ് സുനീര്‍ മൗലവിയുടെ വീട്ടിലും പരിശോധന നടത്തുന്നു.
ആലപ്പുഴയില്‍ നാലിടത്താണ് റെയ്ഡ്. ജില്ലയില്‍ ചിന്തൂര്‍, വണ്ടാനം, വീയപുരം, ഓച്ചിറ എന്നിവിടങ്ങളിലാണ് പരിശോധന. കൊല്ലം ചക്കുവള്ളി, കോഴിക്കോട് മാവൂര്‍, നാദാപുരം, എറണാകുളത്ത് മൂവാറ്റുപുഴ, മട്ടാഞ്ചേരി, കോട്ടയത്ത് ഈരാറ്റുപേട്ട, മലപ്പുറത്ത് മഞ്ചേരി, കോട്ടയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റെയ്ഡ് നടത്തുന്നു.
Recent Comments