രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തി; മാസ്കില്ലാതെ രാഹുൽ ​ഗാന്ധി

രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തി; മാസ്കില്ലാതെ രാഹുൽ ​ഗാന്ധി

ഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തി. രാജ്യ തലസ്ഥാനത്തെ പര്യടനത്തിന് തുടക്കമായി. ഹരിയാന അതിർത്തിയായ ബദർപുരിൽ നിന്ന് രാവിലെ ആറ് മണിക്കാണ് ഡൽഹിയിലെ
യാത്രയ്ക്ക് തുടക്കമായത്.

കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യാത്ര ഡൽഹിയിലെത്തിയത്. എന്നാല്‍ മാസ്ക് ഇടാനുള്ള നിർദേശം പാലിക്കാതെ ആണ് രാഹുൽ അടക്കമുള്ളവരുടെ യാത്ര. രണ്ടരയോടെ നടൻ കമൽ ഹാസനടക്കമുള്ളവർ യാത്രയിൽ അണി നിരക്കും. പുരാന ഖില, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിലൂടെ യാത്ര വൈകീട്ടോടെ ചെങ്കോട്ടയ്ക്ക് സമീപം സമാപിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ ഭാരത് ജോഡോ യാത്ര തുടരാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

പൊലീസ് തലപ്പത്ത് അഴിച്ചുപണി

പൊലീസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി കമ്മീഷണർമാർക്കും ഐജിമാർക്കും മാറ്റം നൽകി പൊലീസ് തലപ്പത്ത് അഴിച്ചുപണി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായ സിഎച്ച് നാഗരാജുവാണ് പുതിയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന സ്പർജൻ കുമാറിനെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു.

ദക്ഷിണ മേഖല ഐജിയായിരുന്ന പി. പ്രകാശിനെ ഇന്‍റലിജൻസിലേക്ക് മാറ്റി. കെ സേതുരാമനാണ് പുതിയ കൊച്ചി കമ്മീഷണർ. 
രാജ്പാൽ മീണയാണ് പുതിയ കോഴിക്കോട് കമ്മീഷണ‍‍ർ. കെഇ ബൈജു കോഴിക്കോട് ഡിസിപിയാകും. ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ഹർഷിത അട്ടല്ലൂരിയെ വിജിലൻസിൽ നിയമിച്ചു. ഐജിയായി സ്ഥാനകയറ്റം ലഭിച്ച നീരജ് കുമാർ ഗുപ്തയെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു. ഐജിയായ സ്ഥാനകയറ്റം ലഭിച്ച അക്ബറിനെ ട്രാഫിക് ഐജിയായി നിയമിച്ചു. ഹേമലതയാണ് പുതിയ കണ്ണൂർ റൂറൽ എസ്പി.

അഞ്ച് ഐജിമാർക്ക് എഡിജിപിമാരായും സ്ഥാനകയറ്റം ലഭിച്ചു. എച്ച് വെങ്കിടേഷിനെ ആംഡ് പൊലിസ് ബറ്റാലിയൻ എഡിജിപിയാക്കി. ഗോപേഷ് അഗർവാളിനെ പൊലീസ് അക്കാദമിയിലും ടി വിക്രമിനെ സൈബ‍ർ സുരക്ഷ എഡിജിപിയായും നിയമിച്ചു.
ഐജി അനൂപ് ജോൺ കുരുവിള രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യിൽ ഡയറക്ടറായി നിയമിക്കപ്പെട്ടു. നിലവിൽ പൊലീസ് ആസ്ഥാന ഐജിയാണ് അനൂപ് ജോൺ കുരുവിള. റോ മേധാവിയായി ഹോർമിസ് തരകൻ പോയതിന് ശേഷം റോയിൽ ഒരു മലയാളി ഓഫീസർക്ക് ലഭിക്കുന്ന സുപ്രധാന തസ്തികയാണ്.

രാജ്യത്ത് ഇന്നലെ 201 പുതിയ കോവിഡ് കേസുകള്‍; ജാഗ്രത ശക്തമാക്കി

രാജ്യത്ത് ഇന്നലെ 201 പുതിയ കോവിഡ് കേസുകള്‍; ജാഗ്രത ശക്തമാക്കി

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 201 പുതിയ കോവിഡ് കേസുകള്‍. 3397 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 4.46 കോടി പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5,30,891 പേര്‍ വൈറസ് ബാധ മൂലം മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 97 കോടി ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ മാത്രം 1,36,315 ടെസ്റ്റുകള്‍ നടത്തിയായി ആരോഗ്യമന്ത്രാലയം പറഞ്ഞു. ലോകത്ത് വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

ജനുവരി മൂന്നിന് പ്രാദേശിക അവധി

ജനുവരി മൂന്നിന് പ്രാദേശിക അവധി

ബീമാപ്പള്ളി ഉറൂസ് മഹോത്സവം പ്രമാണിച്ച് ജനുവരി മൂന്ന് ചൊവ്വാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

ഒരു വര്‍ഷത്തേയ്ക്ക് സൗജന്യ റേഷനുമായി മോദി സര്‍ക്കാര്‍

ഒരു വര്‍ഷത്തേയ്ക്ക് സൗജന്യ റേഷനുമായി മോദി സര്‍ക്കാര്‍

ഡല്‍ഹി: അടുത്ത ഒരുവര്‍ഷം ഭക്ഷ്യസുരക്ഷയുടെ പരിധിയില്‍ വരുന്ന എല്ലാവര്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യും. കേന്ദ്രമന്ത്രി സഭായോഗത്തിന്റെതാണ് തീരുമാനം. അരിയ്ക്ക്‌ രണ്ടുരൂപ കിലോയ്ക്ക് ഈടാക്കിയിരുന്നത് സര്‍ക്കാര്‍ ഒഴിവാക്കുകയും ചെയ്തു. 80 കോടിയോളം ജനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പദ്ധതിക്കായി പ്രതിവര്‍ഷം കേന്ദ്രസര്‍ക്കാര്‍ 2 ലക്ഷം കോടിരൂപ ചെലവിടും. ഭക്ഷ്യസുരക്ഷയുടെ പരിധിയില്‍ വരുന്ന ഒരാള്‍ക്ക് പ്രതിമാസം 5 കിലോ അരിയാണ് രണ്ടുരൂപാ നിരക്കില്‍ ലഭിക്കുന്നത്. ഗോതമ്പിന് മൂന്ന് രൂപയാണ് നിരക്ക്. അന്ത്യോദയ അന്നയോജനയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഇത് പ്രതിമാസം 35 കിലോയാണ്‌.
അതേസമയം ഡിസംബര്‍ 31ന് അവസാനിക്കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന നീട്ടേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.

നിയമസഭാ വളപ്പില്‍ അന്താരാഷ്ട്ര പുസ്തക മേള

നിയമസഭാ വളപ്പില്‍ അന്താരാഷ്ട്ര പുസ്തക മേള

തിരുവനന്തപുരം: നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികോഘോഷങ്ങളുടെ ഭാഗമായി ജനുവരി 5 മുതല്‍ 15 വരെ നിയമസഭാ വളപ്പില്‍ അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കും. പ്രവേശനം സൗജന്യമാണ്. മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ടി.പദ്മനാഭനെ ചടങ്ങില്‍ ആദരിക്കും.’വായനയാണ് ലഹരി’ എന്ന സന്ദേശം ഉയത്തി വിദ്യാര്‍ത്ഥികള്‍ക്കായി മേളയുടെ ഭാഗമായി കവിത, കഥ, കാര്‍ട്ടൂണ്‍ രചനാ മത്സരങ്ങളുണ്ടാകും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പുസ്തങ്ങള്‍ നല്‍കും. പ്രഭാഷണങ്ങളും സംവാദങ്ങളും കലാപരിപാടികളും ഉണ്ടാകും.എം.എല്‍.എയും നടനുമായ മുകേഷിന്റെ നേതൃത്വത്തില്‍ നാടകവും ഗായികയും എം.എല്‍.എയുമായ ദലീമയുടെ നേതൃത്വത്തില്‍ ഗാനപരിപാടിയും ഉണ്ടാകും.