സ്‌കൂളിലേയ്ക്ക് പോയ മൂന്നാം ക്ലാസ്സുകാരനെ സിമന്റ് ലോറി ഇടിച്ച് ഗുരുതര പരിക്ക്

സ്‌കൂളിലേയ്ക്ക് പോയ മൂന്നാം ക്ലാസ്സുകാരനെ സിമന്റ് ലോറി ഇടിച്ച് ഗുരുതര പരിക്ക്

തിരുവനന്തപുരം: സ്‌കൂളിലേയ്ക്ക് പോയ മൂന്നാം ക്ലാസ്സുകാരനെ സിമന്റ് ലോറി ഇടിച്ച് ഗുരുതര പരിക്ക്. തിരുവനന്തപുരം പൂവച്ചലിൽ രാവിലെ 8.30 ഓടെ സ്‌കൂളിന് മുന്നില്‍ വെച്ചായിരുന്നു അപകടം. പൂവച്ചല്‍ യുപി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഇമ്മാനുവലിനാണ് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെയാണ് സിമന്റ് കയറ്റി വന്ന ലോറി ഇടിച്ചിട്ടത്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി ഇപ്പോഴുള്ളത്.

രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി രംഗത്ത്

രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി രംഗത്ത്

കൊവിഡ് നാലാം തരംഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി രംഗത്ത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ജോഡോ യാത്ര മാറ്റിവെക്കേണ്ടി വരുമെന്ന് കേന്ദ്രം രാഹുൽഗാന്ധിക്ക് കത്തയച്ചു. രാജസ്ഥാനിൽ തുടരുന്ന ജോഡോ യാത്രയിൽ മാസ്കും സാനിറ്റൈസർ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങളും കർശനമായി പാലിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനുമാണ് കത്തയച്ചത്.പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കത്തിൽ പറയുന്നു.

ഒരിടവേളയ്ക്ക് ശേഷം ലോകം വീണ്ടും കൊവിഡ് ഭീഷണിയിലാണ്. ചൈനയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു. രോഗികളാൽ ചൈനയിലെ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. ചൈനയെ കൂടാതെ ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രസീൽ എന്നിവടങ്ങളിലും കൊവിഡ് വ്യാപനം വർധിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ആശുപത്രികളിൽ കൂട്ടി ഇട്ടിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സ്മശാനങ്ങളിൽ മൃത്ദേഹങ്ങൾ സംസ്കാരിക്കാനായെത്തിയവരുടെ നീണ്ട നിരയാണ്. എന്നാൽ മരിച്ചവരുടെ കണക്ക് പുറത്ത് വിടാൻ ബെയ്ജിംഗ് തയ്യാറായിട്ടില്ല. ആശുപത്രികളിൽ മെഡിക്കൽ ഓക്സിജൻ അടക്കം അത്യാവശ്യ മരുന്നുകളുടെ ക്ഷാമവും രൂക്ഷമാണ്.

ദേശീയപാത വികസനം 2025 ഓടെ പൂർത്തിയാക്കും; മന്ത്രി മുഹമ്മദ്‌ റിയാസ്

ദേശീയപാത വികസനം 2025 ഓടെ പൂർത്തിയാക്കും; മന്ത്രി മുഹമ്മദ്‌ റിയാസ്

കാട്ടാക്കട നിയോജകമണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ മൂന്ന് റോഡുകൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ദേശീയപാത വികസനം 2025ഓടെ പൂർത്തീകരിക്കുന്നത്തിന് സമയബന്ധിതമായി പ്രവർത്തികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കാട്ടക്കട മണ്ഡലത്തിലെ 220 കി. മീ വരുന്ന പൊതുമരാമത്ത് റോഡുകളിൽ 180ഓളം കിലോമീറ്റർ ബി എം ബി സി നിലവാരത്തിലേക്ക് ഉയർത്തിയെന്നും മന്ത്രി പറഞ്ഞു. ഐ.ബി.സതീഷ് എം.എൽ.എ പരിപാടികളിൽ അധ്യക്ഷനായി. വിവിധ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടികൾ പങ്കെടുത്തു.

മലയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന മൂങ്ങോട്- അരുവിപ്പാറ റോഡ്, മാറനല്ലൂർ പഞ്ചായത്തിലെ വണ്ടന്നൂർ- റസ്സൽപുരം, വണ്ടന്നൂർ – മേലാരിയോട് റോഡുകൾ എന്നിവ സഞ്ചാരത്തിനായി തുറന്നു. മലയിൻകീഴ് കാട്ടാക്കട റോഡിനെയും അന്തിയൂർക്കോണം തച്ചോട്ടുകാവ് റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് മൂങ്ങോട്-അരുവിപ്പാറ റോഡ്. രണ്ടര കോടി രൂപ വിനിയോഗിച്ച് ആധുനിക രീതിയിൽ ബി എം ബി സി ചെയ്താണ് റോഡിൻറെ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയത്.

വണ്ടന്നൂർ നിന്നും റസ്സൽപുരം, മേലാരിയോട് റോഡുകളുടെ പണി പൂർത്തിയത്തോടെ ഇരു പ്രദേശത്തേക്കുമുള്ള ഗതാഗതം കൂടുതൽ സുഗമമാകും. സംസ്ഥാന ബജറ്റിൽ നിന്നും അഞ്ചരക്കോടി രൂപ വിനിയോഗിച്ചാണ് ഇവ നവീകരിച്ചത്. ഇരു റോഡുകളും ബി എം ബി സി നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; വ്യാഴാഴ്ച രാത്രി 11 മുതല്‍ യാത്രയ്ക്ക് വിലക്ക്

താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; വ്യാഴാഴ്ച രാത്രി 11 മുതല്‍ യാത്രയ്ക്ക് വിലക്ക്

താമരശ്ശേരി: താമരശേരി ചുരത്തിൽ ​ഗതാ​ഗത നിയന്ത്രണം. വ്യാഴാഴ്ച രാത്രി 11 മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അടിവാരം മുതൽ ചുരംവഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി കോഴിക്കോട് കളക്ടർ. മൈസൂരു നഞ്ചൻഗോഡിലെ നെസ്ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായി പോകുന്ന ട്രെയിലറുകൾ കടന്നുപോകുന്നതിനെ തുടർന്നാണ് മറ്റ് വാഹനങ്ങൾ നിയന്ത്രിക്കുന്നത്.

22ന് രാത്രി യാത്രയ്ക്ക് പൊതുജനങ്ങൾ ബദൽ മാർഗങ്ങൾ സ്വീകരിക്കണം എന്ന് കളക്ടർ അറിയിച്ചു. സെപ്റ്റംബർ പത്തിനാണ് കൂറ്റൻ യന്ത്രങ്ങളുമായി ലോറികൾ അടിവാരത്തെത്തിയത്. മൂന്നു മാസത്തിലേറെയായി ഇവ അടിവാരത്ത് നിർത്തിയിട്ടിരിക്കയാണ്. ചുരംവഴി ഇവ കൊണ്ടുപോകുന്നത് ഗതാഗത തടസ്സമുണ്ടാക്കുമെന്ന് കണ്ടെത്തി ജില്ലാ ഭരണകൂടം ഇവയുടെ യാത്ര തടഞ്ഞിരുന്നു.

സത്യവാങ്മൂലം, 20 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ്, മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അണ്ണാമലൈ ട്രാൻസ്‌പോർട്ട് കമ്പനി അധികൃതർ ഹാജരാക്കി. ഇതോടെയാണ് ചുരം വഴിയുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചത്.

ക്രിസ്മസ്, പുതുവത്സര സീസണ്‍; കേരളത്തിലേക്ക് പുതിയ 17 സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു

ക്രിസ്മസ്, പുതുവത്സര സീസണ്‍; കേരളത്തിലേക്ക് പുതിയ 17 സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു

കേരളത്തിലേക്ക് 17 പുതിയ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ചാണ് പുതിയ സര്‍വീസുകള്‍ അനുവദിച്ചിരിക്കുന്നത്. യാത്രാ സൗകര്യത്തിനും അധിക തിരക്ക് ഒഴിവാക്കാനുമാണ് നീക്കം. ഡിസംബര്‍ 22 മുതല്‍ 2023 ജനുവരി 2 വരെയുള്ള ദിവസങ്ങളിലാകും പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുക.

കൂടാതെ ദക്ഷിണ റെയില്‍വേയും മറ്റ് സോണല്‍ റെയില്‍വേയും അറിയിച്ച പ്രത്യേക ട്രെയിനുകളും ഉണ്ടാകും. ദക്ഷിണ സെന്‍ട്രല്‍ റെയില്‍വേയുടെ 22 പ്രത്യേക ട്രെയിനുകള്‍ ഉള്‍പ്പെടെ കേരളത്തിലേക്കുള്ള 38 സര്‍വീസുകള്‍, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ 8 പ്രത്യേക ട്രെയിനുകളും ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ 4 പ്രത്യേക ട്രെയിനുകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇതോടെ ക്രിസ്മസ്/പുതുവത്സര സീസണില്‍ കേരളത്തില്‍ ആകെ 51 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും.

വിളംബര ജാഥ സംഘടിപ്പിച്ച് ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ

വിളംബര ജാഥ സംഘടിപ്പിച്ച് ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ

ആറ്റിങ്ങൽ: സംസ്ഥാന ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ തിരുവനന്തപുരത്തു നിന്നു തൃശൂരിലേക്ക് സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ പ്രചരണാർത്ഥം ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് കടയ്ക്കാവൂർ വക്കം മേഖലാസമിതിയുടെ നേതൃത്വത്തിൽ നടത്തിയ വിളംബര ജാഥ കായിക്കരയിലെ ആശാൻ ജന്മ ശതാബ്ദി സ്മാരക ഗ്രന്ഥശാലയിൽ വെച്ച് ജാഥ ക്യാപ്റ്റൻ എസ്. പ്രവീൺ ചന്ദ്രക്കും ജാഥ മാനേജർ വിജയ് വിമലിനും പതാക കൈ മാറി കൊണ്ട് അഡ്വ. വി ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ലൈജു അധ്യക്ഷൻ ആയിരുന്നു. ലിജ ബോസ്, കെ. രാജേന്ദ്രൻ, സജി സുന്ദർ, ജയ ശ്രീരാമൻ സോഫിയ, രാമചന്ദ്രൻ കരവാരം എന്നിവർ സംസാരിച്ചു.