റിലീസ് ദിവസം തന്നെ അവതാർ 2 വ്യാജൻ ഓൺലൈനിൽ

റിലീസ് ദിവസം തന്നെ അവതാർ 2 വ്യാജൻ ഓൺലൈനിൽ

ലോകമെമ്പാടുമുള്ള ആരാധകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട് അവതാർ 2 ഇന്ന് റിലീസിന് എത്തിയത്. എന്നാൽ ചിത്രം ഇറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ ഓൺലൈനിൽ എത്തിയിരിക്കുകയാണ്. ടൊറന്‍റ് സൈറ്റുകളായ തമിഴ് റോക്കേഴ്സ്, മൂവീറൂള്‍സ്, ഫിലിമിസില്ല, ടെലിഗ്രാം തുടങ്ങിയവയിലൂടെയാണ് ചിത്രം ചോര്‍ന്നിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയിംസ് കാമറൂൺ തീർത്ത അത്ഭുത ലോകം കാണാൻ കാത്തിരിക്കുന്നവരെ ഈ വ്യാജന്മാർ സംതൃപ്തിപ്പെടുത്തില്ലെന്നാണ് ട്രെഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. തിയറ്റര്‍ എക്സ്പീരിയന്‍സ് ആവശ്യപ്പെടുന്ന ചിത്രമായതിനാൽ അത് മൊബൈലിലോ ലാപ്ടോപ്പിലോ കാണാന്‍ ആളുകള്‍ ഇഷ്ടപ്പെടില്ല. അതിനാൽ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനെ സാരമായി ബാധിക്കില്ലെന്നും പറയപ്പെടുന്നു. അവതാര്‍ പുറത്തിറങ്ങി 13 വര്‍ഷത്തിനിപ്പുറമാണ് ജെയിംസ് കാമറൂണ്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗവുമായി എത്തുന്നത്. ഇന്ത്യയില്‍ മാത്രം 3800 ല്‍ ഏറെ സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. അഡ്വാൻസ് റിസര്‍വേഷനിലൂടെ ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് 30 കോടിയോളമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ പുലര്‍ച്ചെ 5 മണി മുതല്‍ ആരംഭിച്ചിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്.

നാളെ മുതല്‍ ഒരു ബെഞ്ചും ഉണ്ടാവില്ല; സുപ്രീം കോടതിയ്ക്ക് രണ്ടാഴ്ച അവധി

നാളെ മുതല്‍ ഒരു ബെഞ്ചും ഉണ്ടാവില്ല; സുപ്രീം കോടതിയ്ക്ക് രണ്ടാഴ്ച അവധി

ഡല്‍ഹി: ശീതകാല അവധി തുടങ്ങുന്ന നാളെ മുതല്‍ സുപ്രീ കോടതിയില്‍ ഒരു ബെഞ്ചും പ്രവര്‍ത്തിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ജനുവരെ ഒന്നുവരെയാണ് സുപ്രീം കോടതിയുടെ വെക്കേഷന്‍. കോടതികളുടെ ദീര്‍ഘാവധി നീതി തേടുന്നവര്‍ക്ക് അസൗകര്യമുണ്ടാക്കുന്നുണ്ടെന്ന്, നിയമ മന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു. കേന്ദ്രവും പരമോന്നത നീതി പീഠവും തമ്മില്‍ ജഡ്ജി നിയമനത്തെച്ചൊല്ലി തുടരുന്ന പോരിന്റെ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസിന്റെ ഇന്നത്തെ പ്രഖ്യാപനത്തിന് മറ്റു മാനങ്ങള്‍ ഉണ്ടോയെന്ന അന്വേഷണത്തിലാണ് നിയമ വൃത്തങ്ങള്‍.

സാധാരണഗതിയില്‍ കോടതിയില്‍ അവധിക്കാല ബെഞ്ച് പ്രവര്‍ത്തിക്കാറുണ്ട്. രണ്ടാഴ്ച നീളുന്ന അവധിക്കു മുമ്പായി സുപ്രീം കോടതിയുടെ അവസാന പ്രവൃത്തിദിനമാണ് ഇന്ന്. ജനുവരി രണ്ടിനാണ് കോടതി വീണ്ടും തുറന്നു പ്രവര്‍ത്തിക്കുക.

മേളയ്ക്ക് ഇന്ന് കൊടിയിറക്കം; സമാപനം മന്ത്രി ഉദ്ഘാടനം ചെയ്യും

മേളയ്ക്ക് ഇന്ന് കൊടിയിറക്കം; സമാപനം മന്ത്രി ഉദ്ഘാടനം ചെയ്യും

എട്ടു രാപകലുകൾ നീണ്ട ചലച്ചിത്ര വിസ്മയക്കാഴ്ചകൾക്ക് ഇന്ന് കൊടിയിറക്കം. സമാപന ചടങ്ങുകൾ ഇന്ന് വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കും. മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. പ്രമുഖ സാഹിത്യകാരൻ എം.മുകുന്ദന്‍ മുഖ്യാതിഥിയാകും .മന്ത്രി കെ.രാജനാണ് ചടങ്ങിലെ വിശിഷ്ടാതിഥി.

സുവര്‍ണചകോരം, രജതചകോരം, നെറ്റ്പാക്, ഫിപ്രസ്‌കി, എഫ്.എഫ്.എസ്.ഐ-കെ.ആര്‍.മോഹനന്‍ അവാര്‍ഡുകള്‍ മന്ത്രിമാരായ വി.എന്‍.വാസവന്‍,വി.ശിവന്‍കുട്ടി, കെ.രാജന്‍ എന്നിവര്‍ സമ്മാനിക്കും. മികച്ച സാങ്കേതിക, അടിസ്ഥാന സൗകര്യങ്ങളൊരുക്കിയ തിയേറ്ററുകള്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ സമ്മാനിക്കും. മേള മികച്ച രീതിയില്‍ റിപ്പോര്‍ട്ടു ചെയ്ത മാധ്യമങ്ങള്‍ക്കുള്ള അവാര്‍ഡുകളും ചലച്ചിത്രനിരൂപണ മല്‍സരത്തിലെ വിജയിക്കുള്ള ക്യാഷ് അവാര്‍ഡും മേയര്‍ ആര്യാ രാജേന്ദ്രന്‍ സമ്മാനിക്കും.

ഡിസംബര്‍ 19 മുതല്‍ 21 വരെ തളിപ്പറമ്പില്‍ ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാറിന് നല്‍കി പ്രകാശനം ചെയ്യും. ജൂറി ചെയര്‍മാന്‍ വൈറ്റ് ഹെല്‍മര്‍, സ്പാനിഷ് – ഉറുഗ്വന്‍ സംവിധായകന്‍ അല്‍വാരോ ബ്രക്‌നര്‍, അര്‍ജന്റീനന്‍ നടന്‍ നഹൂല്‍ പെരസ് ബിസ്‌കയാര്‍ട്ട്, ഇന്ത്യന്‍ സംവിധായകന്‍ ചൈതന്യ തംഹാനെ, ഫിപ്രസി ജൂറി ചെയര്‍പേഴ്‌സണ്‍ കാതറിന ഡോക്‌ഹോണ്‍, നെറ്റ് പാക് ജൂറി ചെയര്‍പേഴ്‌സണ്‍, ഇന്ദു ശ്രീകെന്ത്, എഫ്.എഫ്.എസ്.ഐ കെ.ആര്‍. മോഹനന്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ എന്‍. മനു ചക്രവര്‍ത്തി, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷമാണ് സമ്മാനത്തുക. രജതചകോരത്തിന് അര്‍ഹത നേടുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും രജതചകോരം നേടുന്ന മികച്ച നവാഗത സംവിധായകനു മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരം നേടുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് അര്‍ഹത നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും.

നാലു കാലുമായി പെണ്‍കുഞ്ഞ് പിറന്നു; അപൂര്‍വം

നാലു കാലുമായി പെണ്‍കുഞ്ഞ് പിറന്നു; അപൂര്‍വം

ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോറിൽ നാലു കാലുമായി പെണ്‍കുഞ്ഞിന്റെ അപൂര്‍വ ജനനം. ആരോഗ്യത്തോടെയിരിക്കുന്ന കുട്ടി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
ഗ്വാളിയോര്‍ കമല രാജ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. നവജാത ശിശുവിന് 2.3 കിലോഗ്രാം തൂക്കമുണ്ടെന്നും ആരോഗ്യത്തോടെയിരിക്കുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
വൈദ്യശാസ്ത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഭ്രൂണം രണ്ടായി പിരിഞ്ഞു കുഞ്ഞു രൂപപ്പെടുന്ന അവസ്ഥയാണിത്. സര്‍ജറിയിലൂടെ രണ്ടു കാലുകള്‍ നീക്കം ചെയ്താല്‍ കുഞ്ഞിനു സാധാരണ ജീവിതം സാധ്യമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍കെസ് ധക്കഡ് പറഞ്ഞു. മറ്റേതെങ്കിലും അവയവങ്ങള്‍ ശരീരത്തില്‍ അധികമായുണ്ടോയെന്നു പരിശോധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനു ശേഷമായിരിക്കൂം സര്‍ജറിയില്‍ തീരുമാനമെടുക്കുക.

ഐ എഫ് എഫ് കെ അതിഥികൾ ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിച്ചു

ഐ എഫ് എഫ് കെ അതിഥികൾ ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിച്ചു

തിരുവനന്തപുരം: കേരള സർക്കാർ ഉടമസ്ഥതയിലുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയുടെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ ചലച്ചിത്രോത്സവത്തിന് എത്തിയ അതിഥികൾ സന്ദർശനം നടത്തി. ഇറാനിൽ നിന്നുള്ള ‘ഹൂപ്പോ’ എന്ന സിനിമയുടെ നിർമ്മാതാവ് ഹാദി ഗസൻഫാരി, ‘ ഐസ് ഓൺ ദി സൺഷൈൻ’ എന്ന അസം സിനിമയുടെ സംവിധായകൻ മോൻജുൽ ബറുവ, പ്രസ്തുത ചിത്രത്തിലെ നടി ജഹാനറാവ് ബീഗം, പശ്ചിമ ബംഗാളിൽ നിന്നുള്ള ‘ഇൻ ദ മിസ്റ്റ്’ എന്ന സിനിമയുടെ സംവിധായകൻ ഇന്ദ്രസിസ് ആചാര്യ എന്നിവരാണ് സ്റ്റുഡിയോവിൽ എത്തിയത് . ചിത്രാഞ്ജലി സ്റ്റുഡിയോ മാനേജർ ഡി സതീഷ്, സൗണ്ട് എഞ്ചിനീയർ എസ് രാധാകൃഷ്ണൻ, മാളു എസ് ലാൽ ( കെഎസ്എഫ്ഡിസി ഡോക്യുമെന്ററി ഡിവിഷൻ ) എന്നിവർ സംഘത്തെ അനുഗമിച്ച് സ്റ്റുഡിയോയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

സൈനികരെ അപകീര്‍ത്തിപ്പെടുത്തി ഫേസ് ബുക്കിൽ കമൻ്റിട്ട സപ്ലൈകോ ജീവനക്കാരന് സസ്പെന്‍ഷന്‍

സൈനികരെ അപകീര്‍ത്തിപ്പെടുത്തി ഫേസ് ബുക്കിൽ കമൻ്റിട്ട സപ്ലൈകോ ജീവനക്കാരന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ സൈനികരെ നായ്ക്കളോട് ഉപമിച്ച് കമൻ്റിട്ട സപ്ലൈകോ ജീവനക്കാരന് സസ്‌പെൻഷൻ. സപ്ലൈകോ തിരുവനന്തപുരം മേഖലാ ഓഫീസിൽ ജോലി ചെയ്യുന്ന ടി. സുജയ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.

നാലാഴ്ച മുമ്പാണ് സുജയ കുമാർ മറ്റൊരാളുടെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ സൈനികരെ അപമാനിച്ചു കൊണ്ട് കമന്‍റിട്ടത്. കഴിഞ്ഞ ദിവസം ഈ കമന്‍റിന്‍റെ സ്ക്രീൻ ഷോട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, സൈനികരെ അപമാനിച്ചയാള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ, സൈനികർ അടക്കമുള്ളവരും ശക്തമായ പ്രതിഷേധവും പരാതിയുമായി രംഗത്ത് എത്തി. തുടർന്നാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ സുജയ് കുമാര്‍ മാപ്പ് പറഞ്ഞിരുന്നു.