തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ സീറ്റൊഴിവ്

തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ സീറ്റൊഴിവ്

കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിച്ച ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ്, ഡിപ്ലോമാ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നീ ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

പട്ടികജാതി / പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് സൗജന്യമായിരിക്കും. പ്രസ്തുത കാലയളവില്‍ സ്‌റ്റൈപ്പന്റും ലഭിക്കുന്നതാണ്. ഒ.ബി.സി/എസ്.ഇ. ബി.സി മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. അപേക്ഷകര്‍ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിങ്, സിറ്റിസെന്റര്‍, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകണമെന്ന് ഡയറക്ടര്‍ അറിയിച്ചു.ഫോണ്‍: 0471-2474720, 0471-246772. വെബ്‌സൈറ്റ് : www.captkerala.com.

ആശുപത്രിയിൽ നിന്ന് ആംബുലൻസുമായി മുങ്ങി 15കാരൻ

ആശുപത്രിയിൽ നിന്ന് ആംബുലൻസുമായി മുങ്ങി 15കാരൻ

തൃശൂർ: ചികിത്സയിലിരുന്ന പത്താം ക്ലാസുകാരൻ ആശുപത്രിയിൽ നിന്ന് 108 ആംബുലൻസുമായി മുങ്ങി! ഡ്രൈവറുടെ കണ്ണുവെട്ടിച്ചെടുത്ത വാഹനം 15കാരൻ എട്ട് കിലോമീറ്റർ ദൂരമാണ് ഓടിച്ചത്. ആംബുലൻസ് ഓഫായതോടെ ഒടുവിൽ പയ്യൻ പുറത്തിറങ്ങി. അസ്വാഭാവികത തോന്നിയ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. അപ്പോഴേക്കും ആംബുലൻസ് ഡ്രൈവറും മറ്റും പിന്തുടർന്നെത്തി. കുട്ടിയെ പിന്നീട് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ തൃശൂരിലാണ് സംഭവങ്ങൾ അരങ്ങേറിയത്. ജനറൽ ആശുപത്രിയുടെ മുന്നിൽക്കിടന്ന 108 ആംബുലൻസാണ് 15കാരൻ ഡ്രൈവർ അറിയാതെ ഓടിച്ചു പോയത്.

പനിയും രക്താണുക്കളുടെ കുറവുമായി നാല് ദിവസമായി ജനറൽ അശുപത്രിയിൽ ചികിത്സയിലായിരുന്നു പത്താം ക്ലാസുകാരൻ. ആശുപത്രി ജീവനക്കാരിയുടെ മകനാണ്. മകനെ കാണാതെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ആംബുലൻസിൽ കയറി ഓടിച്ചു പോയതായി അറിയുന്നത്. ഡ്രൈവർ തൃശൂർ സ്വദേശി പൈനാടത്ത് ബിജോ താക്കോൽ വാഹനത്തിൽത്തന്നെ വെച്ച് പുറത്തിറങ്ങിയ സമയത്താണ് കുട്ടി വാഹനം എടുത്തു മുങ്ങിയത്. ആശുപത്രിയിൽ നിന്ന്‌ നേരെ ഒല്ലൂർ റോഡിലേക്കാണ് കയറിയത്. ഒല്ലൂർ സെന്ററിൽ എത്തിയ ശേഷം റെയിൽവേസ്റ്റേഷൻ റോഡിലേക്കു കയറി. തുടർന്ന് റെയിൽവേ ക്രോസ് മറികടന്നു. ഇതു കഴിഞ്ഞുള്ള വളവിൽ വച്ചാണ് വാഹനം ഓഫായത്. തള്ളി സഹായിക്കാനായി നാട്ടുകാർ എത്തി. രണ്ട് തവണ തള്ളിയിട്ടും വാഹനം സ്റ്റാർട്ട് ചെയ്യാനായില്ല.

പിന്നീടാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. കൈയിൽ ഡ്രിപ്പ് കയറ്റിയതിന്റെ സൂചി സംശയം വർധിപ്പിച്ചു. ഇത്രയുമായപ്പോഴേക്കും ആംബുലൻസ് അധികൃതർ സ്ഥലത്തെത്തുകയും ചെയ്തു. നാട്ടുകാർ അറിയിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി കുട്ടിയെയും ആംബുലൻസും സ്റ്റേഷനിലേക്കു കൊണ്ടുപോയി. പിന്നീട് ആംബുലൻസ് തൃശൂർ ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.ഒരു രോഗിയെ ആശുപത്രിയിലെത്തിച്ച് വെള്ളമെടുക്കാനായി പോയപ്പോഴാണ് ആംബുലൻസ് കാണാതായതെന്നാണ് ഡ്രൈവർ പറയുന്നത്. വാഹനം എവിടെ എന്നറിയാൻ ജിപിഎസ് സഹായം തേടി. ഒല്ലൂർ ഭാഗത്തേക്കാണ് വാഹനം പോയിക്കൊണ്ടിരിക്കുന്നതെന്ന് മനസിലായി. പിന്നാലെ തൊട്ടടുത്തുള്ള ആംബുലൻസുമെടുത്ത് ഇവർ ഉടനെ തന്നെ അടുത്തെത്തുകയായിരുന്നു. ആംബുലൻസ് കാണാതായ സംഭവത്തിൽ ഡ്രൈവർ ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകി.

വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് തിരിച്ചടി

വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് തിരിച്ചടി

കൊച്ചി: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ടുള്ള കിരൺകുമാറിന്‍റെ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റേതാണ് നടപടി. വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ട് നൽകിയ അപ്പീലിൽ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നായിരുന്നു കിരണിൻ്റെ ആവശ്യം.

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ കിരണിനെ പത്ത് വർഷത്തെ തടവിനും 12.55 ലക്ഷം രൂപ പിഴയ്ക്കുമാണ് കോടതി ശിക്ഷിച്ചത്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിയ്ക്കെതിരേയാണ് പ്രതി ഹൈക്കോടിയിൽ അപ്പീൽ നൽകിയത്. ഈ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.

ഇന്ത്യ-ചൈന സംഘർഷം; പ്രതിരോധമന്ത്രി ഇന്ന് പാർലമെൻ്റിൽ പ്രസ്താവന നടത്തിയേക്കും

ഇന്ത്യ-ചൈന സംഘർഷം; പ്രതിരോധമന്ത്രി ഇന്ന് പാർലമെൻ്റിൽ പ്രസ്താവന നടത്തിയേക്കും

അരുണാചൽപ്രദേശിലെ തവാംഗ് സെക്ടറിൽ വെള്ളിയാഴ്ച ഇന്ത്യ – ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് പാർലമെൻ്റിൽ പ്രസ്താവന നടത്തിയേക്കും. സംഘർഷത്തെക്കുറിച്ച് പാർലമെൻ്റിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് രാജ്നാഥ് സിംഗ് ഇതേക്കുറിച്ച് സഭയിൽ വിശദീകരിക്കുക. അതേസമയം സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യാനായി പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗിൻ്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുകയാണ്. വിദേശകാര്യമന്ത്രി എസ്.ജയ്‍ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, സംയുക്ത സൈനിക മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ, കര, നാവിക, വ്യോമസേനാ മേധാവിമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ഈ യോഗത്തിന് ശേഷം പ്രതിരോധ മന്ത്രി പാർലമെൻ്റിൽ എത്തി പ്രസ്താവന നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ-ചൈന സംഘർഷത്തിൽ വിശദമായ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രെസ്സ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. തൃണമൂൽ കോണ്ഗ്രസ്, ആർജെഡി എന്നീ കക്ഷികളും ചർച്ച ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് എം പി മനീഷ് തിവാരിയാണ് ലോക്സഭയിൽ നോട്ടീസ് നൽകിയത്. നാസിർ ഹുസൈൻ, ശക്തി സിങ് ഗോഹിൽ എന്നിവർ രാജ്യ സഭയിലും നോട്ടീസ് നൽകി. രാജ്യസഭയിൽ ചർച്ച ആവശ്യപ്പെട്ട് എ എ പി എംപി രാഘവ് ചദ്ദയും നോട്ടീസ് നൽകി.

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ ഇന്ന് പാസ്സാക്കും

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ ഇന്ന് പാസ്സാക്കും

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ നിയമസഭ ഇന്ന് പാസ്സാക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചർച്ച ചെയ്ത് പാസ്സാക്കുന്നത്. ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുന്നതിനോട് യോജിപ്പാണെന്ന് പറഞ്ഞെങ്കിലും ബദൽ സംവിധാനത്തോടുള്ള എതിർപ്പുള്ളതിനാൽ ബില്ലിനെ പ്രതിപക്ഷം എതിർക്കും.

ഗവർണർക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലറാക്കണം എന്നാണ് ബില്ലിലെ നിർദ്ദേശം. വിസി ഇല്ലെങ്കിൽ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സർവകലാശാല വിസിമാർക്കോ നൽകും എന്നായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. ബിൽ നിയമസഭ പാസ്സാക്കിയാലും ഗവർണർ ഒപ്പിടില്ല. ഇത് യുജിസി മാർഗ നിർദേശത്തിന് വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നിലപാട്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരള – കര്‍ണാടക തീരത്ത് തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിച്ച ‘മാന്‍ദൗസ്’ചുഴലിക്കാറ്റിന്റെ ഭാഗമായ ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു അടുത്ത 2-3 ദിവസത്തിനുള്ളില്‍ ദുര്‍ബലമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.