ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ഷൂട്ടിങ്ങിനിടെ ആന ഇടഞ്ഞു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ഷൂട്ടിങ്ങിനിടെ ആന ഇടഞ്ഞു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ഷൂട്ടിങ്ങിനിടെ ആന ഇടഞ്ഞു. പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞ ആനയുടെ ആക്രമണത്തില്‍ നിന്ന് രണ്ടാം പാപ്പാന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാലില്‍ പിടിച്ച് ചുഴറ്റിയെടുത്തെങ്കിലും രണ്ടാം പാപ്പാന്‍ ആനയുടെ തുമ്പിക്കൈയില്‍ നിന്ന് വഴുതി വീഴുകയായിരുന്നു. ഈ മാസം പത്തിനാണ് സംഭവം നടന്നത്. ക്ഷേത്രത്തിന്റെ തെക്കേനടയിലാണ് ആന ഇടഞ്ഞത്.

ശീവേലിയ്ക്ക് എത്തിച്ച ദേവസ്വം ബോര്‍ഡിന്റെ തന്നെ ആനയായ ദാമോദര്‍ദാസാണ് പെട്ടെന്ന് അക്രമാസക്തമായത്. വിവാഹ ഷൂട്ടിങ്ങിനിടെയാണ് സംഭവം നടന്നത്. ശാന്തനായി നടന്നുവരുന്ന ആന പെട്ടെന്ന് തന്നെ പ്രകോപിതനാവുകയായിരുന്നു. വലത്തോട്ട് തിരിഞ്ഞ ആന രണ്ടാം പാപ്പാന്റെ കാലില്‍ പിടിച്ച് ചുഴറ്റിയെടുത്തു. എന്നാല്‍ തുമ്പിക്കൈയില്‍ നിന്ന് വഴുതിവീണ് രണ്ടാം പാപ്പാന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആന പാപ്പാന്റെ ഉടുമുണ്ട് ഉരിഞ്ഞെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ ശാന്തനായ ആനയെ ഉടന്‍ തന്നെ തളച്ചു. ക്ഷേത്രത്തില്‍ നിരവധി ആളുകള്‍ ഉള്ളപ്പോഴാണ് ആന ഇടഞ്ഞത്.

രാജ്യത്ത് വീണ്ടും കർഷക സമരം ശക്തമാകുന്നു; ഇന്ന് എല്ലാ രാജ്ഭവനിലേക്കും മാര്‍ച്ച്

രാജ്യത്ത് വീണ്ടും കർഷക സമരം ശക്തമാകുന്നു; ഇന്ന് എല്ലാ രാജ്ഭവനിലേക്കും മാര്‍ച്ച്

ഡൽഹി: രാജ്യത്ത് വീണ്ടും കർഷക സമരം ശക്തമാകുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും രാജ്ഭവനിലേക്ക് കർഷകർ ഇന്ന് മാർച്ച് നടത്തും. താങ്ങുവില ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നൽകിയ വാഗ്ദാനം കേന്ദ്ര സർക്കാർ ലംഘിക്കുന്നതായി ചൂണ്ടിക്കാണിച്ചാണ് കർഷകർ സമരത്തിലേക്ക് നീങ്ങുന്നത്. 2020ലെ കർഷകരുടെ ഡൽഹി മാർച്ചിന്റെ വാർഷികത്തിലാണ് 33 സംഘടനകളുടെ സമരം ഇന്ന് ആരംഭിക്കുന്നത്. കർഷക സമരത്തിൻറെ അടുത്തഘട്ടത്തിൻറെ ആരംഭമാണ് ഇന്നത്തെ സമരമെന്നാണ് കർഷകർ വിശേഷിപ്പിക്കുന്നത്. വായ്പ എഴുതി തള്ളുക, ലഖിംപൂരിലെ കർഷകരുടെ മരണത്തിന് കാരണക്കാരനായ മന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങി ഏഴ് ആവശ്യങ്ങളും കർഷകർ മുന്നോട്ട് വെയ്ക്കുന്നു.

മാർച്ചിനൊടുവിൽ രാഷ്ട്രപതിക്ക് നൽകാനായി നിവേദനം ഗവർണർമാർക്ക് കൈമാറും. ഡിസംബർ ഒന്നുമുതൽ പതിനൊന്ന് വരെ എല്ലാ രാഷ്ട്രീയപാർട്ടികളിലെയും എംപിമാരുടെയും എംഎൽഎമാരുടെയും ഓഫീസുകളിലേക്കും മാർച്ച് സംഘടിപ്പിക്കും. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ വാഗ്ദാനലംഘനം ഉയർത്തി സർക്കാരിനെതിരെ വൻ സമരത്തിന് ലക്ഷ്യമിടുകയാണ് കർഷകർ.

ജില്ലാ കലോത്സവത്തിന് മികവ് തെളിയിച്ച് സി എസ് ഐ സ്കൂളിലെ ആർദ്രാ പ്രേം

ജില്ലാ കലോത്സവത്തിന് മികവ് തെളിയിച്ച് സി എസ് ഐ സ്കൂളിലെ ആർദ്രാ പ്രേം

ജില്ലാതല കലോത്സവത്തിൽ എച്ച് എസ് വിഭാഗം ഓയിൽ പെയിൻ്റിംഗിൽ ഒന്നാം സ്ഥാനവും പെൻസിൽ ഡ്രോയിംഗിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ജലഛായത്തിന് അഞ്ചാം സ്ഥാനവും എ ഗ്രേഡും നേടി ആർദ്ര പ്രേം. ഇളമ്പ പൂവണത്തുംമൂട് അശ്വതി ഭവനത്തിൽ അശ്വതിയുടെയും പ്രേം നാഥിൻ്റേയും മകളാണ്. സി എസ് ഐ സ്കൂളിൽ തന്നെ പഠിയ്ക്കുന്ന ആർദ്രയുടെ അനുജത്തി ആര്യയും ചിത്രരചനയിൽ മികവ് പുലർത്തുന്നുണ്ട്. ആറ്റിങ്ങൽ സിഎസ്ഐ ഇംഗ്ലീഷ് മീഡിയം എച്ച് എസ് എസ്സിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ആർദ്ര.

ജവാന്‍ റമ്മിന് പിന്നാലെ ‘മലബാര്‍ ബ്രാണ്ടി’

ജവാന്‍ റമ്മിന് പിന്നാലെ ‘മലബാര്‍ ബ്രാണ്ടി’

സര്‍ക്കാര്‍ പുറത്തിറക്കുന്ന പുതിയ മദ്യം ഓണത്തിന് വിപണിയിലെത്തും. പുതിയ മദ്യം മലബാര്‍ ബ്രാണ്ടി എന്ന പേരില്‍ തന്നെ പുറത്തിറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. മദ്യം പുറത്തിറക്കുന്നതിനായി ബോര്‍ഡിന്റെ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. വിലകുറഞ്ഞ ബ്രാന്‍ഡുകളുടെ ലഭ്യതക്കുറവ് പരിഗണിച്ചാണ് മലബാര്‍ ബ്രാണ്ടി എത്തിക്കുന്നത്. കൂടുതല്‍ ആവശ്യക്കാരുള്ള ബ്രാന്‍ഡായ ജവാന്‍ റമ്മിന് പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ മദ്യം വിപണിയില്‍ എത്തിക്കാനൊരുങ്ങുന്നത്.

നേരത്തെ ഇത് സംബന്ധിച്ച് ആലോചനകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് പുതിയ മദ്യത്തിന്റെ കാര്യത്തില്‍ വ്യക്തത വന്നത്. വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്നാണ് മലബാര്‍ ബ്രാണ്ടി എന്ന പേരില്‍ മദ്യം ഉത്പ്പാദിപ്പിക്കുക. സര്‍ക്കാര്‍ ഉത്തരവും ബോര്‍ഡ് അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായി. ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും.സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യതക്കുറവ് മൂലം ജവാന്‍ റമ്മിന്റെ ഉത്പാദനം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ബെവ്‌കോയിലെ മദ്യക്കമ്പനികളുടെ കുത്തക തകര്‍ക്കുന്നത് കൂടി സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്.

കേരള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല. ആദ്യഘട്ടമായ സിവില്‍ ആന്‍ഡ് ഇലക്ട്രിക് പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും. പ്ലാന്റ് നിര്‍മാണം മാര്‍ച്ച് മാസത്തിന് മുന്‍പ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

മലപ്പുറത്ത് അഞ്ചാംപനി വ്യാപനം

മലപ്പുറത്ത് അഞ്ചാംപനി വ്യാപനം

മലപ്പുറം: അഞ്ചാംപനി വ്യാപിക്കുന്നത് നിയന്ത്രിക്കാനുള്ള സംസ്ഥാന ആരോ​ഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾക്കിടയിൽ കേന്ദ്ര സംഘം ഇന്ന് മലപ്പുറം ജില്ലയിലെത്തും. രാവിലെ 10 മണിയോടെ എത്തുന്ന സംഘം കൽപകഞ്ചേരി, പൂക്കോട്ടൂർ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലും സന്ദർശനം നടത്തും. അഞ്ചാംപനി വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി 19 വാർഡുകളിൽ വാക്‌സിനേഷൻ ക്യാമ്പുകൾ നടക്കുകയാണ്. കൽപ്പകഞ്ചേരി പഞ്ചായത്തിൽ മാത്രം 700ഓളം വിദ്യാർഥികൾ വാക്‌സിൻ സ്വീകരിച്ചിട്ടില്ല എന്നാണ് കണക്ക്. ഇതിൽ നൂറോളം പേർക്ക് ഇതിനോടകം അഞ്ചാം പനി സ്ഥിരീകരിച്ചു കഴിഞ്ഞു.

പ്രദേശത്തെ സ്‌കൂളുകളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ്സ് നടത്തുന്നുണ്ട്. പനിയുള്ളവർ സ്‌കൂൾ, മദ്രസ എന്നിവിടങ്ങളിൽ പോകരുത് എന്നാണ് നിർദേശം. രോഗബാധ കൂടുതലുള്ള മേഖലകളിൽ വാർഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ ആരോഗ്യവകുപ്പിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ദിവസവും യോഗം ചേർന്ന് സ്ഥിതി വിലയിരുത്തുന്നുണ്ട്.

റവന്യു ജില്ലാ കലോത്സവത്തിൽ താരമായി കീഴാറ്റിങ്ങൽ വൈ.എൽ.എം.യു.പി സ്കൂൾ വിദ്യാർത്ഥിനി

റവന്യു ജില്ലാ കലോത്സവത്തിൽ താരമായി കീഴാറ്റിങ്ങൽ വൈ.എൽ.എം.യു.പി സ്കൂൾ വിദ്യാർത്ഥിനി

തിരുവനന്തപുരം: തിരുവനന്തപുരം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി വിഭാഗം
അറബിക് കഥ പറയൽ, അറബിക് പദപ്പയറ്റ് എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി കീഴാറ്റിങ്ങൽ വൈ.എൽ.എം.യു.പി സ്കൂൾ വിദ്യാർത്ഥിനി അമാനാ ഹിബ.