നവവധൂവരൻമാർ ദിന പത്രത്തിന്റെ വാർഷിക വരിസംഖ്യ നൽകി മാതൃകയായി

നവവധൂവരൻമാർ ദിന പത്രത്തിന്റെ വാർഷിക വരിസംഖ്യ നൽകി മാതൃകയായി

ആറ്റിങ്ങൽ: നവവധൂവരൻമാർ ദിന പത്രത്തിന്റെ വാർഷിക വരിസംഖ്യ നൽകി മാതൃകയായി. ആറ്റിങ്ങൽ അക്കരവിള ലക്ഷ്മി നിവാസിൽ കെ. പെരുമാൾ ആചാരി, എൽ. ശാന്ത അമ്മാൾ ദമ്പതികളുടെ മകൻ പി. വിഷ്ണുവും വധു ഡോ.ആതിര വിജയനുമാണ് വിവാഹ ദിനത്തിൽ വാർഷിക വരിസംഖ്യ നൽകിയത്. സി.പി.ഐ(എം) ആറ്റിങ്ങൽ ഏര്യാ സെന്റർ അംഗവും കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏര്യ സെക്രട്ടറിയുമായ ആർ. രാജു വരിസംഖ്യ ഏറ്റുവാങ്ങി.

സി.പി.ഐ(എം)ഏര്യാ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ സെക്രട്ടറിയുമായ സി.ജി വിഷ്ണു ചന്ദ്രൻ, സി.പി.ഐ(എം) പച്ചംകുളം ബ്രാഞ്ച് സെക്രട്ടറിയും ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ ജി.നാരായണ പിള്ള, ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എസ്.സതീഷ് കുമാർ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും പച്ചംകുളം വാർഡ് കൗൺസിലറും ലോക്കൽ കമ്മിറ്റി അംഗവുമായ എസ്. ഷീജ, സി.പി.ഐ(എം)പച്ചംകുളം ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല പ്രസിഡന്റുമായ പ്രശാന്ത് മങ്കാട്ടു എന്നിവർ പങ്കെടുത്തു.

മന്ത്രവാദിയുടെ വാക്കുകേട്ട് 10വയസുകാരനെ കൊലപ്പെടുത്തി; യുവതിക്ക് ജീവപര്യന്തം

മന്ത്രവാദിയുടെ വാക്കുകേട്ട് 10വയസുകാരനെ കൊലപ്പെടുത്തി; യുവതിക്ക് ജീവപര്യന്തം

അയല്‍വാസിയായ പത്തുവയസുകാരനെ കൊലപ്പെടുത്തി രക്തം കുടിച്ച യുവതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശ് സ്വദേശിയായ യുവതിയെയാണ് കോടതി ശിക്ഷിച്ചത്. മന്ത്രവാദിയുടെ നിര്‍ദേശമനുസരിച്ചായിരുന്നു കുട്ടികളില്ലാത്ത യുവതി പത്തുവയസുകാരനെ കൊലപ്പെടുത്തി രക്തം കുടിച്ചത്. കൃത്യം നടത്താന്‍ യുവതിയെ സഹായിച്ച കാമുകനെയും ബന്ധുവിനെയും കോടതി ജീവപര്യന്തം ശിക്ഷിച്ചു.
കുട്ടിയെ കൊലപ്പെടുത്തി രക്തം കുടിച്ചാല്‍ ഗര്‍ഭം ധരിക്കുമെന്ന വിശ്വാസത്തിലാണ് ഇവര്‍ കൃത്യം നടത്തിയത്. 2017 ഡിസംബര്‍ 5നായിരുന്നു കേസിനാസ്പദമായ സംഭവം. കാമുകനുമായ യുവാവിന്റെയും ബന്ധുവിന്റെയും സഹായത്തോടെ അയല്‍വാസിയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം മൂന്നാം ദിവസം ഇവരെ പൊലീസ് പിടികൂടുകയും ചെയ്തു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.

വിവാഹം കഴിഞ്ഞ് ആറ് വര്‍ഷമായിട്ടും യുവതിക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് ഭര്‍തൃവീട്ടിലെ പരിഹാസം പതിവായിരുന്നു. ഇത് സഹിക്കാനാകാതെ വന്നപ്പോള്‍ യുവതി ഭര്‍ത്താവ് ധര്‍മ്മപാലിനെ ഉപേക്ഷിച്ച് ഷാജഹാന്‍പൂരിലെ ബന്ധുക്കള്‍ക്കൊപ്പം താമസം ആരംഭിച്ചു. അവിടെ വച്ചാണ് യുവതി മന്ത്രവാദിയെ സമീപിച്ചത്. ഇത് ഭയാനകമായ ക്രൂരകൃത്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ആചാരത്തിന്റെ ഭാഗമായി യുവതി ആണ്‍കുട്ടിയുടെ രക്തം കുടിക്കുകയും മുഖത്ത് പുരട്ടുകയും ചെയ്തതായി പ്രോസിക്യൂഷന്‍ അറിയിച്ചു.

പ്രവീൺ കൊലക്കേസ്; സുപ്രിം കോടതിയില്‍ വിടുതല്‍ഹര്‍ജി നല്‍കി മുന്‍ ഡിവൈഎസ്പി ഷാജി

പ്രവീൺ കൊലക്കേസ്; സുപ്രിം കോടതിയില്‍ വിടുതല്‍ഹര്‍ജി നല്‍കി മുന്‍ ഡിവൈഎസ്പി ഷാജി

ഡൽഹി: ജയിൽ മോചനം ആവശ്യപ്പെട്ട് പ്രവീണ്‍ വധക്കേസ് പ്രതി മുൻ ഡിവൈഎസ്പി ആര്‍. ഷാജി സുപ്രിം കോടതിയെ സമീപിച്ചു. 17 വർഷമായി താൻ ജയിലാണെന്നും വിട്ടയ്ക്കണമെന്നുമാണ് ഷാജി ഹർജിയില്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ ജയിൽ മോചനത്തിനായുള്ള ശുപാർശ പട്ടികയിൽ ഷാജി ഉൾപ്പെട്ടിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. ജയിലിലെ നല്ല നടപ്പും പെരുമാറ്റവും കണക്കിലെടുത്തായിരുന്നു ഷാജിയെ ജയില്‍ മോചനത്തിനായുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 

എന്നാല്‍, ഷാജി പുറത്തിറങ്ങിയാല്‍ തനിയ്ക്കും ഷാജിയുടെ രണ്ടാം ഭാര്യയായ തന്‍റെ അമ്മയ്ക്കും സുരക്ഷാ പ്രശ്നമുണ്ടെന്ന് ചൂണ്ടികാട്ടി രണ്ടാം ഭാര്യയിലെ മകന്‍ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വിട്ടയക്കല്‍ പട്ടികയില്‍ നിന്നും ഷാജിയുടെ പേര് നീക്കം ചെയ്തത്. 2005 ഫെബ്രുവരി 15-ന് പ്രവീൺ കൊലകേസിൽ പ്രതിയായതിനെ തുടര്‍ന്നാണ് മുൻ ഡിവൈഎസ്പി കൂടിയായിരുന്ന ഷാജിയെ ജീവപര്യന്തം ശിക്ഷയ്ക്ക് ഹൈക്കോടതി വിധിച്ചത്. തന്‍റെ ഭാര്യയുമായി ഏറ്റുമാനൂര്‍ സ്വദേശി പ്രവീണിന് ബന്ധമുണ്ടെന്ന സംശയത്താല്‍ മലപ്പുറം ഡിവൈഎസ്പി ആയിരുന്ന ഷാജി, ഗുണ്ടാനേതാവ് പ്രിയന്‍ പള്ളുരുത്തിയ്ക്ക് പ്രവീണിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നുവെന്നാണ് കേസ്.

പ്രവീണിനെ കൊലപ്പെടുത്തിയ പ്രിയന്‍ ശരീരം വെട്ടി നുറുക്കി മൂന്ന് ഇടങ്ങളിലായി ഉപേക്ഷിച്ചു. കേസില്‍ ആകെ നാല് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ശിക്ഷ അനുഭവിക്കവെ 2021 മെയ് 21 ന് പ്രിയന്‍ കൊവിഡ് ബാധിച്ച് ജയിലില്‍ വച്ച് മരിച്ചിരുന്നു.

വീട് എന്നുള്ള സ്വപ്നം പൂവണിഞ്ഞു; നഞ്ചിയമ്മയ്ക്ക് അവാർഡുകൾ സൂക്ഷിക്കാൻ പുതിയ വീടായി

വീട് എന്നുള്ള സ്വപ്നം പൂവണിഞ്ഞു; നഞ്ചിയമ്മയ്ക്ക് അവാർഡുകൾ സൂക്ഷിക്കാൻ പുതിയ വീടായി

പാലക്കാട്: ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയുടെ വീട് എന്നുള്ള സ്വപ്നം പൂവണിഞ്ഞു. അട്ടപ്പാടിയിലെ നക്കുപതി ഊരിൽ പണിത തന്റെ പുതിയ വീട്ടിൽ കഴിഞ്ഞ ദിവസം നഞ്ചിയമ്മ താമസമാരംഭിച്ചു. ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് നഞ്ചിയമ്മയ്ക്ക് സ്വപ്ന ഭവനം പണിത് നൽകിയത്. ഏറെക്കാലമായി അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നു നഞ്ചിയമ്മയുടെ താമസം.

തനിക്ക് ലഭിച്ച അവാർഡുകൾ സൂക്ഷിക്കാൻ പോലും വീട്ടിൽ ഇടമില്ലെന്ന് നഞ്ചിയമ്മ പലപ്പോഴും സങ്കടം പറഞ്ഞിരുന്നു. അവാർഡുകൾ വയ്ക്കാൻ സ്ഥലമില്ലാതെ കൂട്ടിയിടേണ്ട അവസ്ഥയായിരുന്നു. നഞ്ചിയമ്മയുടെ ദുരവസ്ഥ മനസിലാക്കിയ ഫിലോകാലിയ എന്ന ഫൗണ്ടേഷൻ വീട് പണിതു നൽകാൻ തയ്യാറാവുകയായിരുന്നു. മൂന്ന് മാസം മുൻപ് വീടിന്റെ തറക്കല്ലിട്ടു പണി അതിവേഗം പൂർത്തിയാക്കി. പഴയ വീടിന്‍റെ തൊട്ടടുത്ത് തന്നെയാണ് വീട് പണിതിരിക്കുന്നത്. ഇനി ദേശീയ അവാർഡ് ഉൾപ്പെടെ വിലപ്പിടിപ്പുള്ളതൊക്കെ ഇവിടെ സുരക്ഷിതമായി സൂക്ഷിക്കാം.

സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും സിനിമയിലൂടെയാണ് നഞ്ചിയമ്മ സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ ​ഗാനങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടിയതോടെയാണ് നഞ്ചിയമ്മയുടെ തലവര മാറിയത്. നിരവധി സിനിമകളാണ് നഞ്ചിയമ്മയുടേതായി പുറത്തുവരാനുള്ളത്. കലകാത്ത എന്ന ​ഗാനത്തിനാണ് മികച്ച ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയത്.

മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്ന കേസ്; നരഹത്യ കുറ്റം ഒഴിവാക്കിയ വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി

മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്ന കേസ്; നരഹത്യ കുറ്റം ഒഴിവാക്കിയ വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം ഒഴിവാക്കിയതു ഹൈക്കോടതി സ്‌റ്റേ ചെയ്തു. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി വിധിയ്ക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് നടപടി. രണ്ടു മാസത്തേയ്ക്കു വിചാരണ നിര്‍ത്തിവയ്ക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയ്ക്കുമെതിരെ ചുമത്തിയ മനഃപൂര്‍വല്ലാത്ത നരഹത്യാക്കുറ്റം അഡീഷനല്‍ സെഷന്‍സ് കോടതി ഒഴിവാക്കിയിരുന്നു. അശ്രദ്ധയോടെയുള്ള പ്രവൃത്തി മരണത്തിനു കാരണമായെന്ന വകുപ്പു കോടതി നിലനിര്‍ത്തിയിട്ടുണ്ട്. ഐപിസി 304എ പ്രകാരമുള്ള ഈ കുറ്റത്തിന് രണ്ടു വര്‍ഷം തടവാണ് പരമാവധി ശിക്ഷ. മദ്യപിച്ചു വാഹനമോടിച്ചതിനു തെളിവു ഹാജരാക്കാന്‍ പ്രോസിക്യൂഷനും പൊലീസിനും കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സെഷന്‍സ് കോടതി നടപടി.

മദ്യപിച്ചോയെന്ന പരിശോധനയെ ശ്രീറാം എതിര്‍ത്തെന്ന പ്രോസിക്യൂഷന്‍ വാദം കോടതി പരിഗണിച്ചില്ല. നടന്നത് അപകട മരണം മാത്രമാണെന്നു ശ്രീറാമിന്റെ അഭിഭാഷകര്‍ വാദിച്ചു. അപകടകരമായി വാഹനം ഓടിച്ചതിനുള്ള 279 വകുപ്പും മോട്ടര്‍വാഹന നിയമത്തിലെ 184 വകുപ്പും ശ്രീറാമിനെതിരെ നിലനിര്‍ത്തിയിട്ടുണ്ട്. വഫയ്‌ക്കെതിരെ 184 മാത്രമാണുള്ളത്. സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണു ശ്രീറാം മദ്യപിച്ചു എന്നു പറയുന്നത്. ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നാണു ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട്.

ആറ്റിങ്ങൽ സബ് ജില്ലയിൽ രണ്ടാം സ്ഥാനക്കാരി അപ്പീലിലൂടെ ജില്ലയിൽ ഒന്നാം സ്ഥാനം നേടി

ആറ്റിങ്ങൽ സബ് ജില്ലയിൽ രണ്ടാം സ്ഥാനക്കാരി അപ്പീലിലൂടെ ജില്ലയിൽ ഒന്നാം സ്ഥാനം നേടി

ആറ്റിങ്ങൽ: ആറ്റിങ്ങൽ സബ് ജില്ലയിൽ രണ്ടാം സ്ഥാനക്കാരി അപ്പീലിലൂടെ ജില്ലയിൽ ഒന്നാം സ്ഥാനം നേടി. ആറ്റിങ്ങൽ സബ്ജില്ലയിൽ ഹയർസെക്കൻഡറി വിഭാഗം കഥകളി സംഗീതത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പല്ലവി നന്ദന എം. എ അപ്പീലിലൂടെ തിരുവനന്തപുരം റവന്യൂ ജില്ലയിൽ കഥകളിസംഗീതത്തിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. സംസ്ഥാന കലോത്സവത്തിലേയ്ക്ക് അർഹത നേടി. ആറ്റിങ്ങൽ ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി ആണ്.