ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കാന്‍ ഓര്‍ഡിനന്‍സ്; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കാന്‍ ഓര്‍ഡിനന്‍സ്; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സര്‍വകലാശാലാ നിയമനങ്ങളെച്ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരു മൂര്‍ഛിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. നിലവില്‍ അതതു സര്‍വകലാശാലാ നിയമം അനുസരിച്ച് ഗവര്‍ണര്‍ ആണ് എല്ലാ വാഴ്‌സിറ്റികളുടെയും ചാന്‍സലര്‍. ഇതു മാറ്റാനാണ് ഓര്‍ഡിനന്‍സ് ഇറക്കുക. ഓരോ സര്‍വകലാശാകള്‍ക്കും വ്യത്യസ്ത നിയമം ആണെങ്കിലും ഒറ്റ ഓര്‍ഡിനന്‍സിലൂടെ ഇതു മാറ്റാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഓരോ സര്‍വകലാശാലയ്ക്കും പ്രത്യേകം ചാന്‍സലര്‍മാരെ നിയമിക്കുന്നതിനു ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ടാവും.

അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സിനു പകരം ബില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കുന്ന ഓര്‍ഡിനന്‍സിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടേണ്ടതുണ്ട്. ഇത് അനിശ്ചിതമായി വൈകിപ്പിയ്ക്കുന്ന പക്ഷം നിയമ വഴി തേടാനും സര്‍ക്കാര്‍ നടപടിയെടിക്കും.

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില 80 ദിവസത്തിനി​ടെയുള്ള ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് ഒരു പവന് ഒറ്റയടിക്ക് 440 രൂപയാണ് ഉയർന്നത്. ഗ്രാമിന് 55രൂപയും കൂടി. ശനിയാഴ്ച പവന് 720 രൂപയാണ് വർധിച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 80 രൂപയുമായി. ഇതോടെ പവന് 37880 രൂപയും ഗ്രാമിന് 4735 രൂപയുമായി സ്വർണ്ണത്തിന്, അഞ്ച് ദിവസത്തിനിടെ രണ്ടു തവണയാണ് സ്വർണ വില കുത്തനെ കൂടുന്നത്.

പഠിച്ചിരുന്ന കോളേജിൽ വച്ചുo ഷാരോണിനെ വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പ്രതി ഗ്രീഷ്മയുടെ മൊഴി

പഠിച്ചിരുന്ന കോളേജിൽ വച്ചുo ഷാരോണിനെ വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പ്രതി ഗ്രീഷ്മയുടെ മൊഴി

തിരുവനന്തപുരം: ഷാരോണിനെ, പഠിച്ചിരുന്ന കോളേജിൽ വച്ചുo വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പ്രതി ഗ്രീഷ്മയുടെ മൊഴി. ഇതിനായി ഗ്രീഷ്മ ഡോളോ ഗുളികകൾ ജ്യൂസിൽ കലക്കി നൽകി. ഷാരോൺ പഠിക്കുന്ന നെയ്യൂർ സി എസ് ഐ കോളജിന്റെ ശുചി മുറിയിൽ വച്ചാണ് ജൂസിൽ ഗുളികൾ കലർത്തിയതെന്ന് പ്രതി വെളിപ്പെടുത്തി.
ഇതിനായി ഡോളോ ഗുളികകൾ തലേന്ന് തന്നെ കുതിർത്ത് കൈയ്യിൽ കരുതിയിരുന്നു. പിന്നീട് ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. എന്നാൽ ഷാരോൺ ഈ കെണിയിൽ വീണില്ല. ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോൺ ഇത് തുപ്പിക്കളഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയെ കോളേജിൽ കൊണ്ടുപോയി തെളിവെടുക്കും. അതേസമയം വധക്കേസിൽ പ്രതി ഗ്രീഷ്മയുമായി ഇന്നും അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പിലാകും പ്രധാന തെളിവെടുപ്പ്. ഷാരോണും ഗ്രീഷ്മയും ഒരുമിച്ച് താമസിച്ച ഹോട്ടലിലാണ് തെളിവെടുപ്പ്. തമിഴ്നാട് നെയ്യൂരിൽ ഷാരോൺ പഠിച്ച കോളേജിലും പ്രതിയെ ഇന്ന് തന്നെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

തെളിവെടുപ്പിന്‍റെ ഭാഗമായി ഗ്രീഷ്മയുടെ ശബ്ദ സാമ്പിൾ ആകാശവാണിയിൽ പരിശോധിച്ച് ഉറപ്പാക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് ഉചിതമെന്ന അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശത്തിൽ പൊലീസ് ഉടൻ തീരുമാനമെടുക്കും. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനേയും അമ്മാവൻ നിര്‍മ്മൽ കുമാറിനേയും നെയ്യാറ്റിൻകര കോടതി ഇന്നലെ വീണ്ടും റിമാൻഡ് ചെയ്തിരുന്നു.

പൊലീസ് കസ്റ്റഡിയിലുള്ള ഗ്രീഷ്മയുമായി മൂന്നാംദിനമാണ് തെളിവെടുപ്പ് നടത്തുന്നത്. രാമവര്‍മ്മൻചിറയിലെ വീട്ടിലും താലികെട്ടിയ വെട്ടുകാട് പള്ളിയിലും പരിസരത്തും വേളി ടൂറിസ്റ്റ് വില്ലേജിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇന്ന് അന്വേഷണസംഘം ത‍ൃപ്പരപ്പിലെത്തുന്നത്. ഷാരോൺ ചികിത്സയിലിരിക്കേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് മരിച്ചത്. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളേജ് സിഐയെ കൂടി അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തി തുടരന്വേഷണവും പരിഗണനയിലുണ്ട്.

സാമൂഹികമാധ്യമങ്ങളില്‍ കൂടുതല്‍ സമയവും മുഴുകിയ ഭാര്യയെ കൊലപ്പെടുത്തി യുവാവ്

സാമൂഹികമാധ്യമങ്ങളില്‍ കൂടുതല്‍ സമയവും മുഴുകിയ ഭാര്യയെ കൊലപ്പെടുത്തി യുവാവ്

ചെന്നൈ: സാമൂഹികമാധ്യമങ്ങളില്‍ കൂടുതല്‍ സമയവും മുഴുകിയ ഭാര്യയെ കൊലപ്പെടുത്തി യുവാവ്. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. ദിണ്ടുഗൽ സ്വദേശിയായ 38 കാരൻ അമൃതലിംഗം ആണ് ഭാര്യ ചിത്രയെ ഷാൾ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തിരുപ്പൂരിലെ സെല്ലം നഗറിലാണ് ഇരുവരും താമസിച്ചിരുന്നത്. തെന്നം പാളയം പച്ചക്കറി മാർക്കറ്റിൽ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്‌ത്‌ വരികയായിരുന്നു അമൃതലിം​ഗം. ചിത്ര ഒരു ഗാർമെന്റ് ഫാക്‌ടറിയിൽ ജോലി ചെയ്യുകയായിരുന്നു. ചിത്രയ്ക്ക് ടിക് ടോക്കിലും ഇൻസ്‌റ്റഗ്രാമിലും റീലുകൾ പോസ്‌റ്റ് ചെയ്യുന്ന ശീലമുണ്ടായിരുന്നു. റീലുകൾ പോസ്‌റ്റു ചെയ്യുന്ന ശീലത്തിന്റെ പേരിൽ അമൃതലിംഗം ചിത്രയുമായി നിരവധി തവണ വഴക്കിട്ടിരുന്നു.

സോഷ്യൽ മീഡിയയിൽ മുഴുകുന്നതിനായി കൂടുതൽ സമയവും വിനിയോ​ഗിക്കുന്നു എന്നായിരുന്നു അമൃതലിം​ഗത്തിന്റെ പരാതി. ഇൻസ്‌റ്റഗ്രാം അക്കൗണ്ടിൽ 33.3K ഫോളോവേഴ്‌സ് ആണ് ചിത്രയ്ക്കുണ്ടായിരുന്നത്. ഫോളോവേഴ്സ് വർധിച്ചതോടെ അഭിനയ മോഹവുമായി ചിത്ര രണ്ടു മാസം മുമ്പ് ചെന്നൈയിലേക്ക് പോയി. കഴിഞ്ഞാഴ്ച മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി ചിത്ര വീട്ടിൽ തിരിച്ചെത്തി. വിവാഹ ചടങ്ങുകൾക്കു ശേഷം തിരികെ ചെന്നൈയിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ അമൃതലിംഗം തടഞ്ഞു. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം രാത്രി ഇരുവരും തർക്കമുണ്ടായി. ഇതിനൊടുവിൽ ഇയാൾ ഷാൾ കഴുത്തിൽ മുറുക്കി ചിത്രയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

ചിത്രയുടെ ബോധം നഷ്ടപ്പെട്ടതോടെ പരിഭ്രാന്തനായ ഇയാൾ മകളെ വിളിച്ച് കാര്യം പറഞ്ഞു. മകൾ എത്തിയപ്പോഴേയ്ക്കും ചിത്ര മരിച്ചിരുന്നു. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. പെരുമാനല്ലൂരിൽ വെച്ച് പൊലീസ് അമൃതലിംഗത്തെ അറസ്റ്റു ചെയ്തു.

കാമുകനൊപ്പം ചേര്‍ന്ന് ഭാര്യ ഹോര്‍ലിക്‌സില്‍ വിഷം ചേര്‍ത്ത് നല്‍കി; പരാതിയുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍

കാമുകനൊപ്പം ചേര്‍ന്ന് ഭാര്യ ഹോര്‍ലിക്‌സില്‍ വിഷം ചേര്‍ത്ത് നല്‍കി; പരാതിയുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍

തിരുവനന്തപുരം: കാമുകനൊപ്പം ചേര്‍ന്ന് ഭാര്യ ഹോര്‍ലിക്‌സില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍. യുവാവിന്റെ പരാതിയില്‍ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. 2018 ജൂലൈയിലാണ് കൊലപ്പെടുത്താന്‍ ഭാര്യ ഹോര്‍ലിക്‌സില്‍ വിഷം നല്‍കിയതെന്നാണ് പരാതി. കെഎസ്ആര്‍ടിസി ഡ്രൈവറായ സുധീര്‍ ആണ് ഭാര്യ ശാന്തിയ്ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ പാറശ്ശാല പൊലീസിന് ആദ്യം പരാതി നല്‍കിയെങ്കിലും കേസെടുക്കാനോ അന്വേഷണത്തിനോ തയ്യാറായിരുന്നില്ലെന്ന് യുവാവ് പറയുന്നു. പാറശ്ശാല ഷാരോണ്‍ വധത്തിന് പിന്നാലെ സുധീര്‍ വീണ്ടും പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

ഭാര്യ ശാന്തിയും കാമുകന്‍ മുരുകനും തമിഴ്‌നാട് ശിവകാശി സ്വദേശികളാണ്. ശാന്തി വീടു വിട്ടിറങ്ങി എട്ടു മാസങ്ങള്‍ക്ക് ശേഷം വസ്ത്രങ്ങള്‍ മാറ്റുന്നതിനിടെയാണ് സിറിഞ്ചും നീഡിലും അലുമിനിയം ഫോസ്‌ഫെയ്ഡും കണ്ടെത്തിയത്. നേരത്തെ ശാന്തി നല്‍കിയ ഹോര്‍ലിക്‌സ് കഴിച്ച ശേഷം പുറത്ത് പോയപ്പോള്‍ തലവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് പാറശാല ആശുപത്രിയിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മൂന്ന് ദിവസം വെന്റിലേറ്ററില്‍ കിടുന്നതായും സുധീര്‍ പറയുന്നു. അലുമിനിയം ഫോസ്‌ഫെയ്ഡ് ശരീരത്തില്‍ ചെന്നാലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ് സുധീറിന് ഉണ്ടായിരുന്നതെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും യുവാവിന്റെ പക്കലുണ്ട്.

തന്നെ കൊല്ലാനായി വിഷവും മറ്റു ഉപകരണങ്ങളും മുരുകന്‍ കൊറിയറായി തമിഴ്‌നാട്ടില്‍ നിന്നയച്ചു നല്‍കിയതാണെന്നും സുധീര്‍ ആരോപിക്കുന്നു. ഇതിനുള്ള തെളിവുകളുമായി പാറശ്ശാല പൊലീസിനെ ആറുമാസം മുമ്പ് സമീപിച്ചെങ്കിലും, അന്നത്തെ സിഐ ഗൗരവത്തിലെടുത്തില്ലെന്ന് സുധീര്‍ പറയുന്നു.

ആർ. ശങ്കറുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് വർക്കല ബ്ലോക്ക് കോൺഗ്രസ്‌

ആർ. ശങ്കറുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് വർക്കല ബ്ലോക്ക് കോൺഗ്രസ്‌

വർക്കല: ധനകാര്യ മന്ത്രി എന്ന നിലയിൽ കേരള നിയമ സഭയിൽ അഞ്ചു ബഡ്‌ജറ്റ്കൾ അവതരിപ്പിച്ച മഹാനായ ആർ. ശങ്കറുടെ കാഴ്ച്ചപ്പാടുകളാണ് കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ രൂപ രേഖയായി മാറിയതെന്നു മുൻ കെ. പി. സി. സി. പ്രസിഡന്റ്‌ വി. എം. സുധീരൻ അഭിപ്രായപ്പെട്ടു. മുൻ മുഖ്യമന്ത്രിയും കെ. പി. സി. സി. പ്രസിഡന്റും എസ്. എൻ. ട്രസ്റ്റ്‌ സ്ഥാപകനുമായിരുന്ന ആർ. ശങ്കറിന്റെ 50-)0 ചരമ വാർഷിക ദിനത്തോടനുബന്ധിച്ചു വർക്കല ബ്ലോക്ക് കോൺഗ്രസ്‌ കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ. രഘുനാഥൻ അധ്യക്ഷത വഹിച്ചു. മുൻ എം. എൽ. എ. വർക്കല കഹാർ മുഖ്യ പ്രഭാഷണം നടത്തി. പി. എം. ബഷീർ, ഡോ.പി. ചന്ദ്ര മോഹൻ, ബി. ധനപാലൻ, പി. വിജയൻ, ബി. ഷാലി, എം. സത്യജിത് എന്നിവർ സംസാരിച്ചു. അന്തരിച്ച വർക്കലയിലെ കോൺഗ്രസ്‌ നേതാക്കളുടെ കുടുംബാംഗങ്ങളെ സമ്മേളനത്തിൽ സുധീരൻ ആദരിച്ചു.