വാമനപുരം നദിയിൽ യുവാവ് മുങ്ങി മരിച്ചു

വാമനപുരം നദിയിൽ യുവാവ് മുങ്ങി മരിച്ചു

വാമനപുരം നദിയിൽ യുവാവ് മുങ്ങി മരിച്ചു. ഇന്ന് വൈകിട്ട് 5.30ഓടെ ആയിരുന്നു സംഭവം.
പാലോട് ചെല്ലഞ്ചി പാലത്തിന് അര കിലോമീറ്റർ മാറി സപ്തപുരം എന്ന സ്ഥലത്ത്
കുളിയ്ക്കാൻ ഇറങ്ങിയതാണ്. പനയമുട്ടം വി.വി ഭവനിൽ വിപിൻ (30) ആണ് മരണപ്പെട്ടത്. മുങ്ങി കിടക്കുന്നത് കണ്ട നാട്ടുകാർ പാലോട് പൊലീസിൽ വിവരമറിയിയ്ക്കുകയായിരുന്നു.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിലേയ്ക്ക് മാറ്റി.

കേരളപ്പിറവി ദിനാഘോഷവും , ലഹരിയ്ക്കെതിരെ മനുഷ്യശൃഖലയും സംഘടിപ്പിച്ച് കുന്നുവാരം യു.പിസ്കൂൾ

കേരളപ്പിറവി ദിനാഘോഷവും , ലഹരിയ്ക്കെതിരെ മനുഷ്യശൃഖലയും സംഘടിപ്പിച്ച് കുന്നുവാരം യു.പിസ്കൂൾ

ആറ്റിങ്ങൽ കുന്നുവാരം യു.പി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷവും, ലഹരി വിരുദ്ധ മനുഷ്യശൃഖലയും നടന്നു. കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച്‌ ചെറിയ ക്ലാസ്സിലെ കുട്ടികൾക്കായി നടത്തിയ മലയാളി മങ്ക, മലയാളി മാരൻ മത്സരം ജനശ്രദ്ധ നേടി. കൂടാതെ ഭൂപട രചന, കേരളത്തിലെ പ്രകൃതി ഭംഗി വിഷയമാക്കി ചിത്രരചന (കളർ), കവിതാലാപനം എന്നിവയും പരിപാടിയ്ക്ക് മാറ്റേകി. തുടർന്ന് ലഹരിയ്ക്ക് എതിരായി മനുഷ്യശൃഖല സൃഷ്ടിക്കുകയും ലഹരി വിരുദ്ധ പ്രതിഞ്ജ എടുക്കുകയും ചെയ്തു. പരിപാടിയിൽ നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷീജ, അദ്ധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു.

‘പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് പാര്‍ട്ടി അറിഞ്ഞില്ല’; സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍

‘പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് പാര്‍ട്ടി അറിഞ്ഞില്ല’; സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തിയ ഉത്തരവ് പാര്‍ട്ടി അറിയാതെ. ധനവകുപ്പിന്റെ ഉത്തരവ് സിപിഐഎമ്മും എല്‍ഡിഎഫും അറിഞ്ഞില്ല. വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ ഉത്തരവിറക്കിയതില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയാണ്. നാളെ ആരംഭിക്കുന്ന സിപിഐഎം നേതൃയോഗങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കും. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് പാര്‍ട്ടി അറിഞ്ഞില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ പ്രതികരിച്ചു.

വിഷയം പാര്‍ട്ടിയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്തിട്ടില്ല. ചര്‍ച്ച ചെയ്യാത്തതിനാലാണ് തീരുമാനം മരവിപ്പിച്ചതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുത്താണ് ഉത്തരവ് പിന്‍വലിച്ചത്. എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കുമെന്നും പാര്‍ട്ടി സെക്രട്ടറി പ്രതികരിച്ചു.
.

ഫുട്‌ബോള്‍ പരിശീലനത്തിനിടെ ആൺകുട്ടികൾക്ക് പീഡനം; പരിശീലകന് 52 വര്‍ഷം തടവ് ശിക്ഷ

ഫുട്‌ബോള്‍ പരിശീലനത്തിനിടെ ആൺകുട്ടികൾക്ക് പീഡനം; പരിശീലകന് 52 വര്‍ഷം തടവ് ശിക്ഷ

കൊച്ചി: ഫുട്‌ബോള്‍ പരിശീലിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക് 52 വര്‍ഷം കഠിന തടവ് ശിക്ഷ. കൊച്ചി കോന്തുരുത്തി സ്വദേശി ഷാജിക്കാണ് ശിക്ഷ. പെരുമ്പാവൂര്‍ അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫുട്‌ബോള്‍ പരിശീലിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഷാജി ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയത്. സെലക്ഷന്‍ ട്രയല്‍സ് നടത്തി റിക്രൂട്ട് ചെയ്ത് കോലഞ്ചേരിയിലും മഴുവന്നൂരിലും ആണ്‍കുട്ടികളെ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ ഇരയായ ആണ്‍കുട്ടികളുടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. പിന്നാലെ പുത്തന്‍കുരിശ് പൊലീസ് ഷാജിക്കെതിരെ കേസെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയും ചെയ്തു. മുംബൈ, ചെന്നൈ, പൂനെ, ഡല്‍ഹി, കാശ്മീര്‍ എന്നിവിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ പൊലീസ് സാഹസികമായി കീഴടക്കുകയായിരുന്നു. ഇപ്പോള്‍ രണ്ടു കേസുകളിലാണ് ഷാജിയെ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ മറ്റൊരു കേസില്‍ ഇയാള്‍ക്ക് 31 വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. ഇതോടെ 83 വര്‍ഷം തടവ് ശിക്ഷയാണ് ഷാജിക്ക് ലഭിച്ചത്.

വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു

വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കി: വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. മറയൂർ ചിന്നാറിലാണ് സംഭവമുണ്ടായത്. തമിഴ്നാട് പുതുക്കോട്ട സ്വദേശി അക്ബർ അലിയാണ് മരിച്ചത്. രാത്രി 10 മണിയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാന്തല്ലൂർ റേഞ്ചിൽ പലയിടങ്ങളിലും കാട്ടാന ശല്യം രൂക്ഷമാകുന്നുണ്ട്. വൈകുന്നേരങ്ങളിൽ ഇറങ്ങുന്ന ആനകൾ പുലർച്ചെവരെ ജനവാസ മേഖലകളിൽ തമ്പടിക്കുകയാണ് ചെയ്യുന്നത്. വ്യാപകമായി കൃഷിയും നശിപ്പിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നത്.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകൾക്കാണ് ജാ​ഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. തുലാവർഷത്തിന്റെ ഭാഗമായുള്ള ഇടിയോട് കൂടിയ മഴയാണ് കിട്ടുക.

ഞായറാഴ്ച വരെ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം.കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ, പാലക്കാട് ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലും യെലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.