സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 37,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 37,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 37,000ല്‍ താഴെ. 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,800 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 4600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞമാസം 15ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 36,960 രൂപയിലേക്ക് സ്വര്‍ണവില താഴ്ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ഒരു ഘട്ടത്തില്‍ 37600 രൂപ വരെ വില ഉയര്‍ന്നു. പിന്നീട് വില താഴ്ന്നാണ് വീണ്ടും 37,000ല്‍ താഴെയെത്തിയത്.

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തേയും സര്‍ക്കാര്‍ ഓഫീ സുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം. രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. ഗവ. സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് നഗരപരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകളിലും പ്രവൃത്തി സമയം 10.15 മുതല്‍ 5.15 വരെയാക്കി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതാണ് എല്ലാ നഗരസഭാ പരിധിയിലുമുള്ള ഓഫീസുകള്‍ക്ക് ബാധകമാക്കിയത്. ഭാവിയില്‍ ഏതെങ്കിലും തദ്ദേശ സ്ഥാപനം നഗരസഭയാക്കി മാറ്റിയാല്‍ ആ പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഈ സമയം ബാധകമായിരിക്കും.

നടി രംഭയുടെ കാർ അപകടത്തിൽപ്പെട്ടു

നടി രംഭയുടെ കാർ അപകടത്തിൽപ്പെട്ടു

നടി രംഭയുടെ കാർ അപകടത്തിൽപ്പെട്ടു. നടിയും മക്കളും അവരുടെ ആയയുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. രംഭയുടെ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ രംഭയ്ക്ക് കാര്യമായ പരിക്കുകളില്ല. കാർ തകർന്നു. വാഹനാപകടത്തിന്റെ വാർത്ത രംഭ തന്നെയാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കാറിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് വനിതാ ഡോക്ടർക്കെതിരായ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് വനിതാ ഡോക്ടർക്കെതിരായ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം മ്യൂസിയത്തിനു സമീപം വനിതാ ഡോക്ടർക്കെതിരെ ആക്രമണമുണ്ടായ സംഭവത്തിൽ പ്രതിയെപ്പറ്റി സൂചന ലഭിച്ചെന്ന് വിവരം. ഒരാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘം കേസിലെ അന്വേഷണം ഏറ്റെടുക്കുന്നത്. ആക്രമണത്തിനു ശേഷം പ്രതി തിരികെ പോയ വഴി പൊലീസ് മനസ്സിലാക്കിയിരുന്നു. എൽഎംഎസ് ജംഗ്ഷനിൽ നിന്ന് നന്ദാവനം വഴി ബേക്കറി ജംഗ്ഷനിലൂടെ പാളയത്തിലേക്ക് പോയ പ്രതി തിരികെ മ്യൂസിയത്തിലേക്ക് എത്തുകയും അവിടെ നിന്ന് മാവീയം വീഥി വഴി വഴുതക്കാടേയ്ക്ക് കടക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ. ഇവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കൻ്റോണ്മെൻ്റ് അസിസ്റ്റൻ്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും പ്രതിയെ പിടികൂടാൻ സാധിക്കാത്തതിനാലാണ് പുതിയ നടപടി. കൻ്റോണ്മെൻ്റ് എസിപി ദിനരാജ്, മ്യൂസിയം എസ്എച്ച്ഒ സിഎസ് ധർമജിത്ത്, എസ്ഐമാരായ ജിതികുമാർ, ആർ അജിത്ത് കുമാർ തുടങ്ങിയ ആളുകളാണ് സംഘത്തിലെ പ്രധാനികൾ. മ്യൂസിയം സ്റ്റേഷൻ സിഐയും എസ് ഐയുമാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. തിരുവനന്തപുരം ഡിസിപിയ്ക്കാണ് അന്വേഷണ ചുമതല.

ഭാര്യയെ കൈക്കോടാലി കൊണ്ടു വെട്ടി; ഭര്‍ത്താവ് അറസ്റ്റിൽ

ഭാര്യയെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണാറ മണ്ടന്‍ചിറ ഇടപ്പാറ വീട്ടില്‍ ഇവി ബേബിയെയാണ് പീച്ചി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.സി ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഭാര്യ എല്‍സിയെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അടുക്കളയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന എല്‍സിയെ പിന്നിലൂടെ എത്തിയ ബേബി യാതൊരു പ്രകോപനവും കൂടാതെ കൈകോടാലി ഉപയോഗിച്ച് തലയില്‍ വെട്ടുകയായിരുന്നു. വെട്ടേറ്റ ഉടന്‍ പുറത്തേക്ക് ഓടിയ എല്‍സിയെ പിന്‍തുടര്‍ന്ന ബേബിയെ സമീപവാസികള്‍ തടഞ്ഞ് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇവരുടെ ശ്രദ്ധതിരിച്ച പ്രതി റോഡില്‍ വച്ച് വീണ്ടും എല്‍സിയുടെ തലയില്‍ വെട്ടി. ആക്രമണത്തില്‍ തലയോട്ടിക്ക് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. 12 ഓളം സ്റ്റിച്ചുകളാണ് തലയില്‍ ഉള്ളത്. എല്‍സി ഇപ്പോല്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി എല്‍സിയുടെ മൊഴിയെടുത്തു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൈക്കോടാലി, വെട്ടുകത്തി, പുല്ല്‌വെട്ടി തുടങ്ങിയ ആയുധങ്ങള്‍ പ്രതിയുടെ കൈയ്യില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സ്ഥിരം മദ്യപനായ പ്രതി കൃത്യം നടത്തുന്ന സമയത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. പീച്ചി എസ്‌ഐമാരായ എ.ഒ ഷാജി, പി.കെ ഹരി, സിപിഒ അയ്യപ്പദാസ്, മിനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ശില്‍പി കാനായി കുഞ്ഞിരാമന്‍

കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ശില്‍പി കാനായി കുഞ്ഞിരാമന്‍

തിരുവനന്തപുരം: കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ശില്‍പി കാനായി കുഞ്ഞിരാമന്‍. ശില്‍പങ്ങളുടെ ശോഭ കെടുത്തുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. സംസ്ഥാനത്ത് ശില്‍പങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശംഖുമുഖത്തെ സമുദ്രകന്യകാ ശില്‍പ്പത്തിന് സമീപം ഒരു വലിയ ഹെലികോപ്റ്റര്‍ കൊണ്ടുവച്ച് ആ ശില്‍പത്തിന്റെ മഹിമ കെടുത്തി. അന്നത്തെ ടൂറിസം മന്ത്രിയായ കടകംപള്ളിയോട് അക്കാര്യം പറഞ്ഞിരുന്നു. അക്കാര്യത്തില്‍ പരിഹാരം കണ്ടെത്തിയില്ല.

പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. എംടി വാസുദേവന്‍ നായര്‍ക്കാണ് പ്രഥമ കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എന്‍എന്‍ പിള്ള, ടി മാധവ മേനോന്‍, മമ്മൂട്ടി എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. ഡോ. ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എംപി പരമേശ്വരന്‍, വെക്കം വിജയലക്ഷ്മി എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വര്‍ഷത്തില്‍ രണ്ടു പേര്‍ക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വര്‍ഷത്തില്‍ അഞ്ചു പേര്‍ക്കുമാണ് നല്‍കുന്നത്. പ്രാഥമിക പരിശോധനാ സമിതി ദ്വിതീയ പരിശോധനാ സമിതി, അവാര്‍ഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് പുരസ്‌കാര നിര്‍ണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ടികെഎ നായര്‍, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാര്‍ഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങള്‍ക്കായി സര്‍ക്കാരിനു നാമനിര്‍ദേശം നല്‍കിയത്.