by Midhun HP News | Oct 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്തെ മികച്ച കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ഡോ.എ.പി.ജെ അബ്ദുൾകലാം സ്‌കോളർഷിപ്പ് സ്‌കീമിൽ 2021-22 വർഷത്തേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 14 മുതൽ 20 വയസുവരെ പ്രായപരിധിയിലുള്ള 11 കായിക താരങ്ങൾക്കായിരിക്കും ആനുകൂല്യം ലഭിക്കുക. അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ഫെൻസിംഗ്, സ്വിമ്മിംഗ്, ബാഡ്മിന്റൺ, സൈക്ലിംഗ്, കനോയിംഗ്, കയാക്കിംഗ്, റോവിംഗ് എന്നീ കായിക ഇനങ്ങളിൽ സ്‌കൂൾ, കോളേജ് തലത്തിൽ ദേശീയ (സൗത്ത് സോൺ) മത്സരത്തിൽ പങ്കെടുത്ത മൂന്നാം സ്ഥാനം കരസ്ഥമാക്കുകയാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുളള കുറഞ്ഞ യോഗ്യത.

ഭിന്നശേഷിയുള്ള കായിക താരങ്ങളിൽ ഒരാളെ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ നൽകും. അപേക്ഷകർ കായിക നേട്ടം തെളിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെക്രട്ടറി, കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നവംബർ 20 മുമ്പ് അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: www.sportscouncil.kerala.gov.in.
by Midhun HP News | Oct 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂർ: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17 വയസുകാരി പ്രസവിച്ച സംഭവത്തിൽ മലപ്പട്ടം സ്വദേശിയായ 53കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി എത്തിയത്. തുടർന്ന് ആശുപത്രിയിലെ ശുചിമുറിയില്‍ വച്ച് ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സഹായത്താല്‍ ആശുപത്രിയിലെ വാര്‍ഡിലേക്ക് മാറ്റി.

ചൈല്‍ഡ് ലൈന്‍ അധികൃതരും വിവരങ്ങള്‍ തേടി. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ മലപ്പട്ടം സ്വദേശി കൃഷ്ണനെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയായിരുന്നു പീഡനം. പ്രതിയ് ക്കെതിരെ പോക്‌സോയും ബലാത്സംഗക്കുറ്റവും ചുമത്തി ഉളിക്കൽ സി.ഐ സുധീറാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പൂര്‍ണഗര്‍ഭിണിയായാണ് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതെന്നാണ് ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞിനും അമ്മയ്ക്കും ആശുപത്രി അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.
by Midhun HP News | Oct 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്ദിര പ്രിയദർശിനിയുടെ 38മത് ചരമ വാർഷിക ദിനം ആലംകോട് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ബ്ളോക്ക് പ്രസിഡന്റ് അംബി രാജ, ബ്ളോക്ക് ജനറൽ സെക്രട്ടറി എം എച്ച് അഷറഫ്, എ എം നസീർ, എ എ കെ ബദർ, സെന്റർ ഹാഷീം, പ്രശോഭൻ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Oct 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിഴുവിലം മണ്ഡലം മൂന്നാം വാർഡ് (കാട്ടുംപുറം) കമ്മിറ്റി ഒക്ടോബർ 31 ഇന്ദിരാഗാന്ധിയുടെ മുപ്പത്തിയെട്ടാം ചരമ വാർഷിക ദിനം ആചരിച്ചു. ഇന്ദിരാ ഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും, ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാക്ഷണവും നടത്തി.

by Midhun HP News | Oct 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം മുതിർന്ന ആർഎസ്പി നേതാവ് പ്രൊഫ. ടി. ജെ ചന്ദ്രചൂഡൻ(83) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ആർഎസ്പി സംസ്ഥാന, അഖിലേന്ത്യ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

ആർഎസ്പി വിദ്യാർത്ഥി സംഘടനയിൽ സജീവമായിരുന്ന ചന്ദ്രചൂഡൻ, കൗമുദിയിൽ കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്. 1995 മുതൽ പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായി. 1969-1987 കാലയളവിൽ ശാസ്‌താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ അദ്ധ്യാപകനായിരുന്നു.
രാജ്യത്തെ ഇടത് നേതാക്കളിൽ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെ നാളായി രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. 1975 ൽ ആർഎസ്പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. 1999 ൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008 ലാണ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായത്.
by Midhun HP News | Oct 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 79-ാം പിറന്നാള്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ ഉമ്മന്‍ചാണ്ടി കൊച്ചി ആലുവ പാലസ് ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിലാണ്. അദ്ദേഹത്തിന് പൂര്‍ണവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കൂടി ആയതിനാല്‍ 1984 മുതല്‍ ഉമ്മന്‍ചാണ്ടി പിറന്നാള്‍ ആഘോഷിക്കാറില്ല. കഴിഞ്ഞ ഒരാഴ്ചയായി ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ഈയാഴ്ച തന്നെ ജര്‍മ്മനിക്ക് തിരിക്കും. മകന്‍ ചാണ്ടി ഉമ്മന്‍, മകള്‍ മറിയം ഉമ്മന്‍, ബെന്നി ബഹനാന്‍ എംപി എന്നിവര്‍ ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് പോകുന്ന ഉമ്മന്‍ചാണ്ടിയെ അനുഗമിക്കും.
1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്ന് 12 തവണ തുടര്‍ച്ചയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2020 ലാണ് നിയമസഭ അംഗത്വത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിച്ചത്. 2004-2006, 2011-2016 എന്നീ കാലയളവില്‍ കേരള മുഖ്യമന്ത്രിയായി. ആഭ്യന്തര വകുപ്പ്, തൊഴില്‍, ധനകാര്യ വകുപ്പ് മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1943 ഒക്ടോബര്‍ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ ഒ ചാണ്ടിയുടേയും ബേബി ചാണ്ടിയുടേയും മകനായിട്ടാണ് ഉമ്മന്‍ ചാണ്ടിയുടെ ജനനം. കെഎസ് യു യൂണിറ്റ് പ്രസിഡന്റില്‍ തുടങ്ങി മുഖ്യമന്ത്രി പദം വരെ എത്തിനില്‍ക്കുന്നു ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ എസ് യുവിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്തെത്തിയത്.
Recent Comments